ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടർ മനു ഭാക്കറിന്റെ പരിശീലകനും മുൻ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവുമായ ജസ്പാൽ റാണ (49) അന്തരിച്ചു. ഡൽഹിയിലെ മാക്സ് ആശുപത്രിയിൽ വച്ചാണ് അന്ത്യം.
വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യമെന്ന് നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് കലികേഷ് നാരായൺ സിംഗ് ഡിയോ അറിയിച്ചു.
ജർമനിയിലെ മ്യൂണിക്കിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിനിടെ ജസ്പാലിന് നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. ഇന്ത്യയിലേക്കുള്ള മടക്ക യാത്രക്കിടെയിലും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു.
ഇന്ത്യയിലെത്തിയതിന് പിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. നേരത്തെ, അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണംസംഭവിച്ചത്.
"ജർമനിയിലെ മ്യൂണിക്കിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിനിടെ അദ്ദേഹത്തിന് നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. എന്നാൽ അത് ഗ്യാസിന്റെ പ്രശ്നമാണെന്ന് കരുതി അദ്ദേഹം യാത്ര തുടരുകയായിരുന്നു. ഇന്ത്യയിലേക്കുള്ള മടക്കയാത്രയിൽ അസ്വസ്ഥത വീണ്ടും രൂക്ഷമായതോടെയാണ് ഡൽഹിയിൽ എത്തിയ ഉടൻ തന്നെ അടിയന്തര വൈദ്യസഹായം തേടിയത്'.-സഹോദരൻ സുഭാഷ് റാണ മാധ്യമങ്ങളോട് പറഞ്ഞു.
ജസ്പാൽ റാണയാണ് മനു ഭാകറിന്റെ കായിക മുന്നേറ്റങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തി. ജസ്പാൽ റാണയുടെ കീഴിലെ പരിശീലനത്തിലാണ് മനു ഭാകർ പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി രണ്ട് മെഡലുകൾ നേടിയത്.
ടോക്കിയോ ഒളിമ്പിക്സിലെ തിരിച്ചടികൾക്ക് ശേഷം മത്സരരംഗത്ത് നിന്നും പിന്മാറാൻ ആലോചിച്ച മനുവിനെ വീണ്ടും വിജയവഴിയിലേക്ക് തിരികെ കൊണ്ടുവന്നത് അദ്ദേഹത്തിന്റെ കീഴിലെ പരിശീലനമായിരുന്നു.
കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ഇന്ത്യ കണ്ട ഏറ്റവും വിജയിയായ കായികതാരങ്ങളിൽ ഒരാളാണ് ജസ്പാൽ റാണ. 1994, 1998, 2002, 2006 എന്നീ വർഷങ്ങളിലെ കോമൺവെൽത്ത് ഗെയിംസ് വേദികളിൽ അദ്ദേഹം തന്റെ ആധിപത്യം ഉറപ്പിച്ചു.
ഇന്ത്യയ്ക്കായി അദ്ദേഹം നടത്തിയ ഏറ്റവും മികച്ച പ്രകടനം 2006-ലെ ദോഹ ഏഷ്യൻ ഗെയിംസിലായിരുന്നു. അവിടെ 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിൽ ലോക റിക്കാർഡിനൊപ്പമെത്തിയ അദ്ദേഹം രാജ്യത്തിനായി മൂന്ന് സ്വർണ മെഡലുകൾ സ്വന്തമാക്കി ചരിത്രം കുറിച്ചു.
തന്റെ കരിയറിൽ ആകെ 15 കോമൺവെൽത്ത് മെഡലുകൾ (ഒൻപത് സ്വർണം, നാല് വെള്ളി, രണ്ട് വെങ്കലം) റാണ നേടിയിട്ടുണ്ട്. കായിക മേഖലയിലെ സംഭാവനകൾ പരിഗണിച്ച് രാജ്യം അർജുന അവാർഡും (1994), പത്മശ്രീയും (1997), മികച്ച പരിശീലകനുള്ള ദ്രോണാചാര്യ അവാർഡും (2020) നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
1994-ൽ മിലാനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലെ ജൂനിയർ വിഭാഗത്തിൽ ലോക റിക്കാർഡോടെ സ്വർണം നേടിയാണ് ജസ്പാൽ റാണ കായിക രംഗത്തേക്ക് ചുവടുവച്ചത്. വെറും 18-ാം വയസിൽ അദ്ദേഹം സ്വന്തമാക്കിയ ഈ ചരിത്ര നേട്ടം ഇന്ത്യൻ ഷൂട്ടിംഗിന്റെ ഭാവി മാറ്റിയെഴുതുമെന്ന പ്രഖ്യാപനമായിരുന്നു.