പിതാവിന്റെ മരണത്തിൽ ഹൃദയം നുറുങ്ങി വേദനയോടെ നിൽക്കുന്ന നടൻ ജീവയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നിർമാണ കമ്പനിയായ സൂപ്പർ ഗുഡ് ഫിലിംസിന്റെ ഉടമ ആർ.ബി. ചൗധരിയുടെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം.
പിതാവിന്റെ മരണവാർത്തയറിഞ്ഞ് മനസ് തകർന്നു നിൽക്കുന്ന ജീവയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ സഹപ്രവർത്തകർ വിഷമിക്കുകയാണ്.
ചെന്നൈയിൽ വച്ച് ആരോടോ ഫോണിൽ സംസാരിക്കവെ നിയന്ത്രണം വിട്ട് കരയുന്ന ജീവയുടെ വീഡിയോ ദൃശ്യങ്ങൾ പ്രേക്ഷകരിലും നൊമ്പരമായി. നടൻ ശിവ ഉൾപ്പടെയുള്ളവർ താരത്തെ ആശ്വസിപ്പിക്കുന്നതും കാണാം.
1988 മുതൽ സൂപ്പർ ഗുഡ് ഫിലിംസ് ബാനറിൽ സിനിമകൾ നിർമ്മിക്കുന്ന വ്യക്തിയാണ് ആർ.ബി ചൗധരി. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി സിനിമകൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്. കീർത്തി ചക്ര ഉൾപ്പെടെയുള്ള മലയാള സിനിമകൾ അദ്ദേഹമാണ് നിർമിച്ചത്.
രാജസ്ഥാൻ സ്വദേശിയാണ് ചൗധരി. സിനിമാ നിർമാണ രംഗത്തേക്ക് വരുന്നതിന് മുമ്പ് അദ്ദേഹം സ്റ്റീൽ, കയറ്റുമതി, ജ്വല്ലറി വ്യവസായ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗുഡ് നൈറ്റ് മോഹനുമായി ചേർന്ന് 'സൂപ്പർ' ബാനറിൽ ചിത്രങ്ങൾ നിർമ്മിച്ചിരുന്നു.
അവർ പിരിയാൻ തീരുമാനിച്ചതോടെ ചൗധരി 'ഗുഡ് നൈറ്റ്' എന്നതിൽ നിന്ന് 'ഗുഡ്' എടുത്ത് ‘സൂപ്പർ ഗുഡ് ഫിലിംസ്’ എന്ന് നിർമാണക്കമ്പനി പുനർനാമകരണം ചെയ്തു.
തമിഴ്നാട്ടുകാരിയായ മെഹ്ജബീനെയാണ് ചൗധരി വിവാഹം കഴിച്ചത്. ജീവയേയും ജിത്തനേയും കൂടാതെ അദ്ദേഹത്തിന് സുരേഷ് ചൗധരി, ജീവൻ ചൗധരി എന്നിങ്ങനെ രണ്ട് ആൺമക്കൾ കൂടിയുണ്ട്. സുരേഷ് സൂപ്പർ ഗുഡ് ഫിലിംസിനുവേണ്ടി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ജീവൻ സ്റ്റീൽ കമ്പനി സംരംഭകനാണ്.