Leader Page
ഇടതു-വലതുമുന്നണികളുടെ തെരഞ്ഞെടുപ്പുജാഥകള് പൂരപ്പറന്പിനെ ഉഴുതുമറിച്ചു കടന്നുപോയതിനുപിന്നാലെ തൃശൂര്‍ തെരഞ്ഞെടുപ്പുചൂടിലേക്ക്. നേട്ടങ്ങളുടെ പട്ടിക നിരത്തി ബിനോയ് വിശ്വം നയിച്ച എല്‍ഡിഎഫിന്റെ തെക്കന്‍ മേഖലാജാഥയും വിമര്‍ശനങ്ങളുടെയും വാഗ്ദാനങ്ങളുടെയും പെരുമഴയുമായി വി.ഡി. സതീശന് നയിക്കുന്ന പുതുയുഗയാത്രയും തെരഞ്ഞെടുപ്പിന്റെ വിളംബരമായി. ലോക്സഭയില്‍ സുരേഷ് ഗോപിയിലൂടെ താമര വിരിയിച്ചു ഞെട്ടിച്ച ബിജെപിയും തന്ത്രങ്ങളുമായി കളത്തിലുണ്ട്. പറഞ്ഞതിന്റെയും ചെയ്തതിന്റെയും കണക്കുനോക്കി അളന്നുകുറിച്ച് വോട്ടുകുത്തുന്ന തൃശൂര്‍ മൂന്നു മുന്നണിക്കും നിര്‍ണായകം.
അടിമുടി തകര്‍ച്ചയില്‍നിന്ന് നിരവധി പഞ്ചായത്തുകളും പത്തുവര്‍ഷം എല്‍ഡിഎഫ് ഭരിച്ച തൃശൂര്‍ കോര്‍പറേഷനും ഏതാനും ബ്ലോക്കുകളും പിടിച്ചെടുത്തു യുഡിഎഫ് തിരിച്ചുവരവിന്റെ പാതയിലാണ്. മറ്റത്തൂര്‍ പഞ്ചായത്തില്‍ ബിജെപിക്കൊപ്പം ചേര്‍ന്നു കോണ്‍ഗ്രസ് ഭരണം പിടിച്ചതും ബിജെപി പിന്തുണച്ച വൈസ് പ്രസിഡന്റിന്റെ രാജിയും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലീഗ് സ്വതന്ത്രനു കൂറുമാറാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തെന്ന ആരോപണങ്ങളുമെല്ലാം സംസ്ഥാനത്തും കോളിളക്കമുണ്ടാക്കി.
തദ്ദേശതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ കോര്‍പറേഷനും 86 പഞ്ചായത്തില്‍ 35 എണ്ണവും യുഡിഎഫ് നേടി. 2021ല്‍ 16 പഞ്ചായത്തുകളില്‍ മാത്രമായിരുന്നു ഭരണം. 16 ബ്ലോക്ക് പഞ്ചായത്തുകളില്‍ 11 എണ്ണം എല്‍ഡിഎഫും അഞ്ചെണ്ണം യുഡിഎഫും നേടി.
രാഷ്ട്രീയവോട്ടെടുപ്പു നടക്കുന്ന ജില്ലാ പഞ്ചായത്തില്‍ ഇടതിനാണു നേട്ടം. 2021നെ അപേക്ഷിച്ച് 24 പഞ്ചായത്തുകള്‍ നഷ്ടമായെങ്കിലും അടിത്തറ ഭദ്രമാണെന്നാണ് ഇടതുപക്ഷത്തിന്റെ കണക്ക്. തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങളിലാണ് പിന്നാക്കംപോയതെന്നും വിലയിരുത്തുന്നു. ‘സുരേഷ് ഗോപി ഫാക്ടറി’ല്‍ പ്രതീക്ഷയര്‍പ്പിച്ച ബിജെപിക്കു തദ്ദേശത്തില്‍ കാര്യമായ നേട്ടമുണ്ടായില്ല. ലോക്സഭയില്‍ ഗുരുവായൂര്‍ ഒഴികെ ആറു നിയമസഭാമണ്ഡലങ്ങളിലും ഒന്നാമത് എത്തിയതിന്റെ കണക്കില്‍ മനപ്പായസമുണ്ടെങ്കിലും അടിതെറ്റി. നറുക്കെടുപ്പിലൂടെ കിട്ടിയ ഒരു സീറ്റ് അടക്കം കോര്‍പറേഷനില്‍ രണ്ടു സീറ്റ് മാത്രമാണ് കൂടിയത്.
ഭരിക്കാന്‍ തൃശൂര്‍ നിര്‍ണായകം
ജില്ലയിലെ 13ല്‍ 12 സീറ്റിലും 2016, 2021 വര്‍ഷങ്ങളില്‍ ഇടതുപക്ഷം വന്പന്വിജയമാണു നേടിയത്. 2016ല്‍ നഷ്ടമായ വടക്കാഞ്ചേരി 2021ൽ എല്‍ഡിഎഫ് തിരിച്ചുപിടിച്ചപ്പോള്‍ ചാലക്കുടിയില്‍ തോറ്റു. ഗുരുവായൂര്‍, കുന്നംകുളം, ചേലക്കര, വടക്കാഞ്ചേരി, തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, നാട്ടിക, മണലൂര്‍, കയ്പമംഗലം മണ്ഡലങ്ങളിലാണ് 2021ല്‍ വിജയിച്ചത്. മന്ത്രിയായ കെ. രാജന് അരലക്ഷം ഭൂരിപക്ഷംനേടി ഞെട്ടിച്ചു.
രണ്ടു സീറ്റിന്റെ കുറവില്‍ 2011ല്‍ ഭരണം നഷ്ടമായപ്പോള്‍ എല്‍ഡിഎഫിനു തിരിച്ചടിയായതു മണലൂരിലെ തോല്‍വിയായിരുന്നു. മുരളി പെരുനെല്ലിയെ അവസാനനിമിഷം മാറ്റി ബേബി ജോണിനെ സ്ഥാനാര്‍ഥിയാക്കിയതാണ് തോല്‍വിക്കു കാരണമെന്ന വിമര്‍ശനം ഇപ്പോഴുമുണ്ട്. മണലൂര്‍, വടക്കാഞ്ചേരി, ഒല്ലൂര്‍, തൃശൂര്‍, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങള്‍ അന്നു യുഡിഎഫിനൊപ്പം നിന്നു.
2011നുശേഷം പൊതുവേ കോണ്‍ഗ്രസ് അനുകൂലമെന്നു വിശേഷിപ്പിച്ചിരുന്ന തൃശൂരിന്റെ സ്വഭാവം അടിമുടി മാറി. എല്ലായിടത്തും എല്‍ഡിഎഫ് സ്ഥാനാർഥികള്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു. 2020ല്‍ നടന്ന തദ്ദേശതെരഞ്ഞെടുപ്പിലടക്കം എല്‍ഡിഎഫ് വമ്പന്‍ വിജയം നേടി. ജില്ലാ പഞ്ചായത്തും കോര്‍പറേഷനുമടക്കം എല്‍ഡിഎഫിന്റെ കൈയിലായി.
2024ല്‍ ഇടതു-വലതു മുന്നണികളെ ഞെട്ടിച്ച് മുക്കാല്‍ ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപിക്കായി സുരേഷ് ഗോപി പാര്‍ലമെന്റ് മണ്ഡലം പിടിച്ചതു മറ്റൊരു വഴിത്തിരിവായി. കെ. മുരളീധരനെ ഇറക്കി യുഡിഎഫും വി.എസ്. സുനില്‍ കുമാറിനെ ഇറക്കി എല്‍ഡിഎഫും തീപാറുംപോരാട്ടമാണ് കാഴ്ചവച്ചത്. എന്നാല്‍, ചിട്ടയായ പ്രവര്‍ത്തനങ്ങളും വോട്ടുചേര്ക്കുന്നതിലെ കാര്യക്ഷമതയും ബിജെപിക്കു തുണയായി. ചിട്ടയായ പ്രവര്‍ത്തനവും മികച്ച സ്ഥാനാര്ഥിയുമുണ്ടെങ്കില് ഏതു മണ്ഡലവും പിടിക്കാമെന്ന കണക്കുകൂട്ടലിലേക്കു ബിജെപി മാറി.
തിരിച്ചുവരവിന് യുഡിഎഫ്
ഒരു പതിറ്റാണ്ടായി തൃശൂരില്‍ അധികാരമില്ല എന്നതാണ് യുഡിഎഫിന്റെ പ്രതിസന്ധി. ശബരിമല യുവതീപ്രവേശനവിവാദവും സ്വര്ണക്കടത്തുവിവാദങ്ങളും വടക്കാഞ്ചേരി ലൈഫ്മിഷന് അഴിമതിയാരോപണങ്ങളും അടക്കിവാണപ്പോഴും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. വടക്കാഞ്ചേരി ലൈഫ്മിഷന് ഫ്ലാറ്റ് നിര്‍മാണത്തിലെ അഴിമതി ഉയര്‍ത്തിക്കൊണ്ടുവന്ന അഡ്വ. അനില്‍ അക്കര അതേ ഫ്ലാറ്റ് സമുച്ചയം ഇരിക്കുന്ന വടക്കാഞ്ചേരി മണ്ഡലത്തില്‍ 2021ല്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി. സ്വന്തം പഞ്ചായത്തിലും അനില്‍ പിന്നിലേക്കു പോയി. ഇനി മത്സരിക്കാനില്ലെന്നു പ്രഖ്യാപിക്കുന്നതിലേക്കു കാര്യങ്ങളെത്തി. ഇരിങ്ങാലക്കുട, തൃശൂര്‍ ഒഴികെ എല്ലാ സീറ്റിലും പതിനായിരത്തിനും ഇരുപതിനായിരത്തിനും മുകളിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം.
ചാലക്കുടിയില്‍ പുതുമുഖമായി എത്തിയ സനീഷ് കുമാര്‍ ജോസഫ് 1057 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നേടിയ വിജയംമാത്രമായിരുന്നു യുഡിഎഫിന്റെ ആശ്വാസം. 2016ല്‍ സിപിഎമ്മിന്റെ ബി.ഡി. ദേവസി 26,648 വോട്ടിനു ജയിച്ച സീറ്റാണ് സനീഷ് പിടിച്ചത്. ഇക്കുറി ചാലക്കുടി ഏറ്റെടുത്ത് ഇരിങ്ങാലക്കുട കേരള കോണ്‍ഗ്രസിനു വിട്ടുനല്‍കിയാല്‍ പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലുണ്ട്.
ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്ക് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മണ്ഡലമാണ് ചാലക്കുടി. അതിരപ്പിള്ളി, വാഴച്ചാല്‍ അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളും ഇതേ മണ്ഡലത്തിലാണ്. സ്ഥിരമായി ആനയിറങ്ങുന്ന സ്ഥലം. കാര്‍ഷികമേഖലയില്‍ വന്യജീവികളുണ്ടാക്കുന്ന ദുരിതവും പ്രകൃതിക്ഷോഭങ്ങളോടുള്ള നിലപാടുകളും വോട്ടിംഗില്‍ നിഴലിക്കും.
അഞ്ചുവര്‍ഷം ജനപ്രതിനിധിയായി ഇരുന്നതിന്റെ സ്വീകാര്യത സനീഷ് കുമാറിന് ഇതുവരെ നഷ്ടമായില്ല എന്നത് യുഡിഎഫിന് ആത്മവിശ്വാസം നല്കുന്നു. എന്‍ഡിഎയില്‍ ബിഡിജെഎസിനാണ് കഴിഞ്ഞവട്ടം ചാലക്കുടി നല്‍കിയത്. 2011ല്‍ ബിജെപി സ്ഥാനാര്‍ഥി നേടിയതിനേക്കാള്‍ അഞ്ചിരട്ടി വോട്ട് 2016ല്‍ ബിഡിജെഎസിന്റെ കെ.എസ്. ഉണ്ണികൃഷ്ണന് നേടി. എന്നാല്‍, 2021ല്‍ ഉണ്ണികൃഷ്ണനു വോട്ടും വോട്ടുവിഹിതവും കുറഞ്ഞു.
‘തൃശൂര്‍ തൂക്കാൻ’ എളുപ്പമല്ല
വി.ഡി. സതീശന് നയിച്ച പുതുയുഗയാത്ര “തൃശൂര്‍ നിങ്ങള്‍ തൂക്കണം” എന്ന് ആഹ്വാനം ചെയ്താണു കടന്നുപോയത്. ഇവിടെ കുറഞ്ഞത് ഏഴു സീറ്റെങ്കിലും നേടണമെന്ന നിര്‍ദേശമാണ് പാര്‍ട്ടി നല്‍കിയിട്ടുള്ളത്. 2011ല്‍ നേടിയതിനേക്കാള്‍ ഒരു സീറ്റ് കൂടുതല്‍. എന്നാല്‍, ഇടതിന്റെ പൊന്നാപുരം കോട്ടകള്‍ ഇളക്കുകയെന്നതു സംഘടനാശേഷി പൊതുവേ ദുര്‍ബലമായ കോണ്‍ഗ്രസിന് എളുപ്പമല്ല. മികച്ച സ്ഥാനാര്‍ഥികളാണ് പ്രതിവിധി. ടി.എന്‍. പ്രതാപന് മാത്രമാണ് നിലവിലെ പട്ടികയില്‍നിന്ന് പോരാട്ടം നടത്താന്‍ ശേഷിയുള്ളയാള്‍. കെ. മുരളീധരന് ഗുരുവായൂരില്‍ മത്സരിക്കുമെന്ന ചര്‍ച്ചകള്‍ ആവേശമുയര്‍ത്തിയെങ്കിലും ഇപ്പോള്‍ അങ്ങനെയൊന്നില്ല. കൊടുങ്ങല്ലൂരില്‍ മത്സരത്തിനിറങ്ങുന്ന ഒ.ജെ. ജനീഷ് വാര്ത്താതാരമെന്ന നിലയില്‍ വോട്ടുകള്‍ നേടുമെന്നു പ്രതീക്ഷിക്കുന്നു. ചേലക്കര, കൊടുങ്ങല്ലൂര്‍, പുതുക്കാട്, ഒല്ലൂര്‍, കയ്പമംഗലം, മണലൂര്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫില്‍നിന്നു പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ഏറെ വിയര്‍ക്കേണ്ടിവരും.
കാര്‍ഷികഗ്രാമമായ ചേലക്കര പിടിക്കാന്‍ കോണ്‍ഗ്രസ് കൈമെയ് മറന്ന് ഉത്സാഹിച്ചതു 2024ലെ ഉപതെരഞ്ഞെടുപ്പിലാണ്. ആലത്തൂരില്‍ കെ. രാധാകൃഷ്ണനോടു പരാജയപ്പെട്ടശേഷം, ചേലക്കരയില്‍ ഇറങ്ങിയ രമ്യ ഹരിദാസില്‍ വന്‍പ്രതീക്ഷയാണ് നേതൃത്വം വച്ചുപുലര്‍ത്തിയത്. യുഡിഎഫിന്റെ ജില്ലയിലെ സംഘടനാസംവിധാനങ്ങളെല്ലാം എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചു. എതിര്‍സ്ഥാനാര്‍ഥി യു.ആര്. പ്രദീപിന്റെ ഭൂരിപക്ഷം കുറയ്ക്കാനായെന്നുമാത്രം. നിലവില്‍ വി.കെ. ശ്രീകണ്ഠന് എംപിയുടെ ഭാര്യക്കു കോങ്ങാടു മത്സരിക്കാന്‍ ലീഗുമായി ചേലക്കര വച്ചുമാറുമെന്നാണു സംസാരം. അങ്ങനെയെങ്കില്‍ ചേലക്കരയില്‍ യുഡിഎഫിനു മത്സരംപോലും കാഴ്ചവയ്ക്കാനാകില്ലെന്ന് കോണ്‍ഗ്രസിലെ ഒരുവിഭാഗംതന്നെ സമ്മതിക്കുന്നു. ലോക്സഭാ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ബിജെപി പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കരുത്തു കാട്ടിയിട്ടുണ്ട്.
2001നുശേഷം ഒരിക്കല്‍പോലും ഗുരുവായൂര്‍, കുന്നംകുളം മണ്ഡലങ്ങള്‍ യുഡിഎഫിനെ തുണച്ചിട്ടില്ല. മികച്ച ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചുകയറിയത്. ഗുരുവായൂരില്‍ എന്‍.കെ. അക്ബറും കുന്നംകുളത്ത് എ.സി. മൊയ്തീനുമാണ് കഴിഞ്ഞവട്ടം ജയിച്ചത്. നാമനിര്‍ദേശപത്രിക തള്ളിപ്പോയതിനാല്‍ എന്‍ഡിഎയ്ക്ക് 2021ല്‍ ഗുരുവായൂരില്‍ സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല. 2016ല്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന നിവേദിത സുബ്രഹ്മണ്യത്തിനു കാല്‍ലക്ഷം വോട്ടുകള്‍ ലഭിച്ചിരുന്നു. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റുകൂടിയായിരുന്ന കെ.കെ. അനീഷ് കുമാര്‍ കുന്നംകുളത്ത് 2021ല്‍ 27,833 വോട്ടുകള്‍ നേടി.
തൃശൂര്‍, ഒല്ലൂര്‍ മണ്ഡലങ്ങള്‍ സിപിഐയാണ് കൈയില്‍ വച്ചിട്ടുള്ളത്. തൃശൂര്‍ ഇക്കുറി പിടിച്ചെടുക്കാമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. ഒല്ലൂരില്‍ കെ. രാജനെയും പുതുക്കാട് കെ.കെ. രാമചന്ദ്രനെയും പരാജയപ്പെടുത്തുക അത്ര എളുപ്പമാകില്ല. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, മണലൂര്‍ മണ്ഡലങ്ങള്‍ 2011നുശേഷം ഇടതിനൊപ്പമാണ്. മന്ത്രി ബിന്ദുവാണ് ഇരിങ്ങാലക്കുടയില്‍ കഴിഞ്ഞവട്ടം ജയിച്ചത്. നാട്ടികയും കയ്പമംഗലവും സിപിഐ ഉറച്ച സീറ്റായിട്ടുതന്നെയാണു പരിഗണിക്കുന്നത്. മണലൂരില്‍ ബിജെപിക്കു വോട്ടുവിഹിതം കുറഞ്ഞു. കയ്പമംഗലത്ത് ബിഡിജെഎസിനെ മത്സരിപ്പിച്ചപ്പോള്‍ എന്‍ഡിഎയുടെ വോട്ട് 9066 ആയതു വന്‍തിരിച്ചടിയായിരുന്നു.
വിവാദങ്ങള്‍ തുണയ്ക്കുമോ?
കരുവന്നൂര്‍ ബാങ്ക് സഹകരണമേഖലയിലെ അഴിമതിയും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പുമുതലുള്ള പൂരംകലക്കല്‍ വിവാദങ്ങളുമാണ് ഇടതിന് ഇപ്പോഴും തലവേദന. കെ. മുരളീധരന്റെ പരാജയത്തിനുശേഷമുണ്ടായ പൊട്ടിത്തെറികളും ഗ്രൂപ്പ് സമവാക്യങ്ങളില്‍ കുരുങ്ങി സംഘടനാസംവിധാനങ്ങള്‍ സജീവമാകാത്തതും സ്ഥാനമോഹികളുടെ കരുനീക്കങ്ങളും കോണ്‍ഗ്രസിനു വെല്ലുവിളിയാണ്. വനവും കടലും അതിര്‍ത്തി പങ്കിടുന്ന തൃശൂരില്‍ വന്യജീവിആക്രമണങ്ങളും കൃഷിനാശവും സജീവചര്‍ച്ചയാണ്. പൂരംകലക്കല്‍ വിവാദം ലോക്സഭാ തെരഞ്ഞെടുപ്പില്‍ അനുകൂലമായെന്നാണു ബിജെപിയുടെ കണക്കുകൂട്ടല്‍.
തെരഞ്ഞെടുപ്പുകാലമായതിനാല്‍ മന്ത്രിമാര്‍ക്ക് ഇടപെടാന്‍ പരിമിതിയുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥരാണു പൂരം നടത്തിയതെന്നുമാണ് എല്‍ഡിഎഫ് വിശദീകരണം. മന്ത്രി കെ. രാജനെ പരോക്ഷമായി ഉന്നമിട്ട് വി.എസ്. സുനില്‍കുമാര്‍ രംഗത്തുവന്നതും ഇല്ലാത്ത റിപ്പോര്‍ട്ടിലാണ് ചിലര്‍ വിവാദമുണ്ടാക്കുന്നതെന്ന മന്ത്രിയുടെ പ്രതികരണവും പാര്‍ട്ടയിലെ ഭിന്നത വിളിച്ചോതുന്നു. സാഹിത്യഅക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന് ഭരണമാറ്റം ജനാധിപത്യത്തിന് ആവശ്യമെന്നു പറഞ്ഞതും മറ്റ് അക്കാദമികളുടെ തലവന്മാര് അദ്ദേഹത്തിനെതിരേ രംഗത്തുവന്നതും തൃശൂരിലാണ്.
Leader Page
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ വൈദ്യുതിനിലയം സ്ഥിതി ചെയ്യുന്നത് ഇടുക്കിയിലാണ്. ആര്‍ച്ച് ഡാം ഉള്‍പ്പെടെ നിരവധി അണക്കെട്ടുകള്‍, സഞ്ചാരികളുടെ മനം കവരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന മണ്ഡലമാണിത്.
മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിനു കാഹളമുയരുമ്പോള്‍ ഇടുക്കി ജില്ല ഇടത്തേക്കോ വലത്തേക്കോ എന്ന കാര്യം പ്രവചനാതീതമായി മാറുകയാണ്. മലയോര ജില്ലയായ ഇവിടുത്തെ അഞ്ചു മണ്ഡലങ്ങളില്‍ നാലിടത്തും കഴിഞ്ഞതവണ എല്‍ഡിഎഫിനായിരുന്നു വിജയം. എന്നാല്‍, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിനാണ് വ്യക്തമായ മേല്‍ക്കോയ്മ. നിയമസഭയിലേക്കാകുമ്പോൾ ചിത്രം വ്യത്യസ്തമാണ്. അഞ്ചിടത്തും മത്സരം കടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ജില്ലയിലെ സങ്കീര്‍ണമായ ഭൂ വിഷയങ്ങള്‍, പട്ടയപ്രശ്നങ്ങള്‍, വന്യമൃഗശല്യം, നിര്‍മാണനിരോധനം ഉള്‍പ്പെടെയുള്ളവയാണ് യുഡിഎഫിന്റെ പ്രചാരണായുധങ്ങള്‍. അഞ്ചുവര്‍ഷത്തിനിടെ ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളിലാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. ബിജെപിയാകട്ടെ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന വിലയിരുത്തലിലും.
മന്ത്രി റോഷി അഗസ്റ്റിന്, മുന്‍ മന്ത്രിമാരായ പി.ജെ. ജോസഫ്, എം.എം. മണി എന്നീ പ്രമുഖരുടെ മണ്ഡലങ്ങളുള്ളതിനാൽ ഏറെ ശ്രദ്ധേയമാകും പോരാട്ടം. പി.ജെ. ജോസഫ് തൊടുപുഴയില്‍നിന്നും മന്ത്രി റോഷി അഗസ്റ്റിന് ഇടുക്കി മണ്ഡലത്തില്‍നിന്നും ജനവിധി തേടുമെന്ന കാര്യം ഉറപ്പാണ്. ഉടുമ്പന്‍ചോലയില്‍ എം.എം.മണി മത്സരിക്കുമോയെന്നതില്‍ വ്യക്തത വന്നിട്ടില്ല.
കേരള കോണ്‍ഗ്രസ്-എം യുഡിഎഫിലായിരുന്ന 2016ല്‍ ഇടുക്കിയും തൊടുപുഴയും യുഡിഎഫിനൊപ്പം നിന്നെങ്കില്‍ ദേവികുളം, പീരുമേട്, ഉടുമ്പന്‍ചോല മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനായിരുന്നു ജയം. ഭരണവിരുദ്ധ വികാരം എല്ലാ മണ്ഡലത്തിലും ഇത്തവണ വെന്നിക്കൊടി പാറിക്കുമെന്ന പ്രതീക്ഷയാണ് യുഡിഎഫിനുള്ളത്. നിലവിലുള്ളതിനു പുറമെ തൊടുപുഴകൂടി പിടിച്ചെടുക്കാനുള്ള തന്ത്രമാണ് എല്‍ഡിഎഫ് നോക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫില്‍ കോണ്‍ഗ്രസ്-മൂന്ന്, കേരള കോണ്‍ഗ്രസ്-രണ്ട്, എല്‍ഡിഎഫില്‍ സിപിഎം-രണ്ട്, കേരള കോണ്‍ഗ്രസ് എം-രണ്ട്, സിപിഐ-ഒന്ന് എന്നിങ്ങനെയായിരുന്നു മത്സരിച്ചത്.
തൊടുപുഴയില്‍ ചരിത്രം ആവര്‍ത്തിക്കാന്‍ യുഡിഎഫ്
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഇടതുപക്ഷത്തിന് ഒപ്പമായിരുന്ന 1996ലും 2006ലും മാത്രമാണ് തൊടുപുഴ നിയോജകമണ്ഡലം എല്‍ഡിഎഫിനൊപ്പം നിന്ന ചരിത്രമുള്ളത്. മറ്റു തെരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫിനായിരുന്നു തിളക്കമാര്‍ന്ന വിജയം. പി.ജെ. ജോസഫ് എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ എത്തിയതോടെ ഈ മണ്ഡലം യുഡിഎഫിന്റെ ഉറച്ച കോട്ടയായി മാറി. ജോസഫ് വിഭാഗം യുഡിഎഫിലെത്തിയ 2011ല്‍ പി.ജെ.ജോസഫിന്റെ ഭൂരിപക്ഷം 22,868 വോട്ടായിരുന്നു. 2016-ല്‍ 45,823 വോട്ടുകള്‍ നേടി സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം സ്വന്തമാക്കി. കോവിഡ് ഭീഷണി നിലനിന്ന 2021ല്‍ ഭൂരിപക്ഷം നേര്‍പകുതിയായെങ്കിലും പി.ജെ. ജോസഫ് വീണ്ടും മിന്നുന്ന വിജയവുമായി നിയമസഭയിലെത്തി. നിരവധി ബൈപാസുകൾ ഉള്‍പ്പെടെ തുറന്ന് വികസനരംഗത്ത് തൊടുപുഴയുടെ മുഖച്ഛായ മാറ്റിയ ജനപ്രതിനിധിയെന്ന ഖ്യാതിയാണ് പിജെയുടെ വിജയരഹസ്യം.
കഴിഞ്ഞ പത്തുവര്‍ഷമായി മണ്ഡലത്തില്‍ വികസനമുരടിപ്പാണെന്നു ചൂണ്ടിക്കാട്ടി ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഒരുകൈ പയറ്റാനുള്ള ശ്രമമാണ് എല്‍ഡിഎഫ് നടത്തുന്നത്. എന്നാല്‍, എന്‍ഡിഎ ആകട്ടെ വോട്ട് വിഹിതം വര്‍ധിപ്പിച്ച് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള പരിശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൊടുപുഴ നഗരസഭയിലും മണ്ഡലപരിധിയിലുള്ള രണ്ടു ബ്ലോക്ക് പഞ്ചായത്തുകളിലും 12 പഞ്ചായത്തുകളില്‍ 10 ഇടങ്ങളിലും യുഡിഎഫിനായിരുന്നു വിജയം.
ജില്ലാ ആസ്ഥാനം ആരു പിടിക്കും?
ജില്ലാ ആസ്ഥാനവും മന്ത്രി റോഷി അഗസ്റ്റിന്റെ തട്ടകവുമായ ഇടുക്കിയില്‍ ഇത്തവണ ശക്തമായ പോരാട്ടമാവും. കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫ് പാളയത്തിലെത്തിയശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഉറച്ചകോട്ടയായിരുന്ന ഇടുക്കിയില്‍ കുത്തക തകര്‍ത്ത് റോഷി വിജയിച്ചുകയറുകയായിരുന്നു. മണ്ഡലത്തിലെ വോട്ടര്‍മാരുമായുള്ള അടുപ്പവും മന്ത്രിയെന്ന നിലയില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തിയാണ് എൽഡിഎഫ് വോട്ട് ചോദിക്കുക. മികച്ച സ്ഥാനാര്‍ഥി വന്നാൽ ജയിക്കാനാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. ഇടുക്കിയിലെ ഭൂ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കൊണ്ടുവന്ന ഭൂ ചട്ടഭേദഗതി അനുകൂലമാകുമെന്ന് എല്‍ഡിഎഫ് കരുതുന്പോൾ പതിറ്റാണ്ടുകള്‍ക്കു മുമ്പ് നിര്‍മിച്ച കെട്ടിടങ്ങള്‍ പിഴയടച്ച് ക്രമവത്കരിക്കണമെന്ന നിര്‍ദേശത്തിനെതിരേ യുഡിഎഫ് വലിയ പ്രചാരണമാണ് അഴിച്ചുവിടുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളും കട്ടപ്പന നഗരസഭയും യുഡിഎഫിനൊപ്പമായിരുന്നു. ഇതും യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നു.
തോട്ടം മേഖലയുടെ മനസ്
വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് പീരുമേട്. പച്ചപ്പട്ടണിഞ്ഞ തേയിലത്തോട്ടങ്ങള്‍. തോട്ടം തൊഴിലാളികളും കര്‍ഷകരുമാണ് കൂടുതൽ. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ഏറ്റവും കുറഞ്ഞ വോട്ടിന് യുഡിഎഫിന് നഷ്ടപ്പെട്ട മണ്ഡലം. 2016ല്‍ 314 വോട്ടുകള്‍ക്കും 2021ല്‍ 1,835 വോട്ടുകള്‍ക്കുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചത്. എംഎൽഎ ആയിരുന്ന സിപിഐയിലെ വാഴൂര്‍ സോമന്റെ വിയോഗത്തോടെ ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആരാകുമെന്നതിൽ ചിത്രം തെളിഞ്ഞിട്ടില്ല. സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാറിന്റെ പേരാണ് നിലവില്‍ ഉയര്‍ന്നുവരുന്നത്. വാഴൂര്‍ സോമന് മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിയാകും എല്‍ഡിഎഫിന്റെ പ്രചാരണം. അതേസമയം, ഇനിയും അടഞ്ഞുകിടക്കുന്ന തോട്ടങ്ങളും തൊഴിലാളികളുടെ ദുരിതവുമെല്ലാം അക്കമിട്ട് നിരത്തിയാകും യുഡിഎഫ് ജനങ്ങളെ സമീപിക്കുക. മണ്ഡലത്തിലെ സിഎച്ച്ആറില്‍ ഉള്‍പ്പെടുന്ന ചക്കുപള്ളം, ആനവിലാസം, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളിലെ പട്ടയപ്രശ്നങ്ങളും ഏലം കുത്തകപ്പാട്ടം പുതുക്കിനല്‍കല്‍, ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം, വണ്ടിപ്പെരിയാര്‍ മേഖലയിലെ വന്യമൃഗശല്യം, സത്രം എയര്‍സ്ട്രിപ്പ് ഉള്‍പ്പെടുന്ന പ്രദേശം റിസര്‍വ് വനഭൂമിയാക്കല് തുടങ്ങിയ വിഷയങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. എന്‍ഡിഎ കാര്യമായ സ്വാധീനം ഇവിടെയില്ലെങ്കിലും ശക്തനായ സ്ഥാനാര്‍ഥിയെ ഇറക്കി തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
ഉടുമ്പന്‍ചോലയില്‍ പോര് കടുക്കും
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ശ്രദ്ധേയമായ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് ഉടുമ്പന്‍ചോല. മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എം.എം. മണിയുടെ സാന്നിധ്യമാണ് വീറും വാശിയും കൂട്ടുന്നത്. കര്‍ഷകരും തോട്ടംതൊഴിലാളികളും തമിഴ് വംശജരും ഉള്‍പ്പെടുന്ന ഈ മണ്ഡലത്തില്‍ എല്‍ഡിഎഫിന് ശക്തമായ വേരോട്ടമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിലാണ് എം.എം. മണി വിജയിച്ചത്. മണ്ഡലത്തില്‍ നടപ്പാക്കിയ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് എല്‍ഡിഎഫിന്റെ പ്രചാരണായുധം. എന്നാല്‍, മണ്ഡലത്തിലെ ഭൂരിഭാഗം വില്ലേജുകളും സിഎച്ച്ആര്‍ പരിധിയിലായതിനാല്‍ നിരവധി കുടുംബങ്ങള്‍ക്ക് ഇനിയും പട്ടയമെന്ന സ്വപ്നം യാഥാര്‍ഥ്യമായിട്ടില്ല.
കുത്തകപാട്ടം പുതുക്കി നല്കാത്തതിനാല് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നതും പുറമെ ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം, മതികെട്ടാനിലെ ബഫര്‍സോണ്‍ എന്നിവയെല്ലാം കരുക്കളാക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. എന്‍ഡിഎ സ്ഥാനാര്‍ഥിയാരെന്ന് തീരുമാനമായില്ല.
Leader Page
കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് എട്ടിന് നടക്കും എന്നാണു സൂചന. കേരളത്തിലെ മൂന്നു മുന്നണികളും തയാറെടുപ്പിലാണ്. ഭരണം പിടിക്കാം എന്ന ഉറച്ച വിശ്വാസത്തിലാണ് ജനാധിപത്യമുന്നണി എല്ലാ കരുക്കളും നീക്കുന്നത്. പോരാട്ടം കടുത്തതാവും എന്നതൊഴിച്ചാൽ മൂന്നാമൂഴം തന്നെ എന്ന ഉറപ്പിലാണ് ഇടതുമുന്നണി. കേരളത്തിൽ ശക്തമായ സാന്നിധ്യം തെളിയിക്കാനാവും എന്ന പ്രതീക്ഷയിൽ ബിജെപി മുന്നണിയും. പല തിരിച്ചടികളും നീർച്ചുഴികളും രൂപംകൊണ്ടിരിക്കുന്നു എന്നത് മൂന്നു മുന്നണികളെയും അസ്വസ്ഥമാക്കുന്നുണ്ട്.
2021 ൽ ഇടതുമുന്നണിയിൽ 86 സീറ്റിലാണ് സിപിഎം മത്സരിച്ചത്. 75 ഔദ്യോഗിക സ്ഥാനാർഥികളും 11 സ്വതന്ത്രരും. 67 പേർ ജയിച്ചു. സിപിഐ 25 സീറ്റിൽ മത്സരിച്ചു 17 സീറ്റിൽ വിജയിച്ചു. കേരള കോണ്‍ഗ്രസ് എമ്മിന് 13 സീറ്റ് കൊടുത്തു. 12 ഇടത്ത് മത്സരിച്ചു. അഞ്ചു സീറ്റ് നേടി. ജനതാദൾ നാല്, എൻസിപി മൂന്ന്, ആർജെഡി മൂന്ന് ഐഎൻഎൽ മൂന്ന്, ജനാധിപത്യകേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ്, ആർഎസ്പി ലെനിനിസ്റ്റ് എന്നിവ ഓരോ സീറ്റിലും മത്സരിച്ചു. യുഡിഎഫിൽ കോണ്‍ഗ്രസ് 92 സീറ്റിലും ലീഗ് 27 സീറ്റിലും കേരള കോണ്‍ഗ്രസ് ജോസഫ് 10 സീറ്റിലും ആർഎസ്പി അഞ്ചു സീറ്റിലും കേരള കോണ്‍ഗ്രസ് ജേക്കബും എൻസിപി കാപ്പനും രണ്ടു സീറ്റിൽ വീതവും മത്സരിച്ചു. ഇടതുമുന്നണിക്കും എൻഡിഎയ്ക്കും സീറ്റ് വിഭജനം വലിയ വിഷയമാകില്ല. യുഡിഎഫിൽ അത്ര സുഗമമല്ല ഇപ്പോൾ കാര്യങ്ങൾ.
ഭരണവിരുദ്ധ വികാരം
പിണറായി സർക്കാരിനെതിരേ ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പലവട്ടം തെളിയിക്കപ്പെട്ടു. അതിനൊപ്പമാണ് കോടതികളിൽ നിന്ന് അടുത്തകാലത്ത് സർക്കാരിനുണ്ടാകുന്ന തിരിച്ചടികൾ. തിരുവനന്തപുരം കോർപറേഷന് സവിശേഷമായി കേന്ദ്രത്തിൽനിന്ന് ഒന്നും കിട്ടിയില്ല എന്നതും കേന്ദ്ര ബജറ്റിൽ കേരളം അവഗണിക്കപ്പെട്ടു എന്നതും ബിജെപിയെ വെട്ടിലാക്കുന്നു. ജമാ അത്തെ ഇസ്ലാമിയുമായുള്ള കൂട്ടാവും കോണ്‍ഗ്രസ് മുന്നണിയുടെ നീർച്ചുഴികളിൽ ഏറ്റവും ഭയപ്പെടേണ്ടത്.
വന്യജീവി ആക്രമണം പെരുകുന്നതും സർക്കാർ അവാർഡ് നേടിയ കർഷകൻ ആത്മഹത്യ ചെയ്യേണ്ടിവന്നതും ആരോഗ്യമേഖലയെക്കുറിച്ച് ഉയരുന്ന പരാതികളും സർക്കാരിനെ വെള്ളം കുടിപ്പിക്കുന്നുണ്ട്.സഖാക്കളുടെ ഭരണ വിരുദ്ധ വികാരംകൊണ്ടല്ല പിണറായിയുടെ മുസ്ലിം പ്രീണന സമീപനങ്ങൾകൊണ്ടാണ് ഈ തിരിച്ചടികൾ എന്നാണ് ഒരു വിലയിരുത്തൽ. അതുകൊണ്ടാണ് ഭരണവിരുദ്ധ വികാരം ഇല്ല എന്ന നിലപാട് ഇടതുമുന്നണി എടുക്കുന്നത്. പിണറായിയുടെ മുസ്ലിം പ്രീണന സമീപനത്തിൽ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ആ മാറ്റം മുതലാക്കി മുസ്ലിം വോട്ടുകളാകെ സമാഹരിക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ഇത് വിജയിച്ച് കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചാൽ കർണാടകത്തിലെപ്പോലെ മുസ്ലിം താത്പര്യങ്ങൾക്കനുസരിച്ചാവും ഭരണമുണ്ടാകാൻ പോകുന്നത് എന്ന സംശയം മറ്റു സമുദായങ്ങളിൽ ശക്തമാക്കപ്പെടുന്നുണ്ട്. ഇതെല്ലാം വലിയ നീർച്ചുഴികളായി രുപാന്തരപ്പെടുമോ എന്നാണ് അറിയേണ്ടത്.
കോടതികളിൽനിന്നു തിരിച്ചടികൾ
കോടതികളിൽനിന്ന് ശക്തമായ തിരിച്ചടികൾ ഏൽക്കേണ്ടിവന്നിട്ടും ഇടതുമുന്നണി പതറാതെ മുന്നോട്ടു പോവുകയാണ്. കോടതിയിൽ നിയമയുദ്ധം തുടരുന്നു. നവകേരള സർവേ റദ്ദാക്കിയതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചു. ശബരിമലയിലെ സ്വർണക്കൊള്ള സംബന്ധിച്ച കേസ് 2017ൽ നടന്ന കൊടിമര നിർമാണത്തിലെ തട്ടിപ്പുകളിലേക്ക് എത്തിച്ച് കോണ്‍ഗ്രസുകാരെയും സംശയനിഴലിലാക്കി. ശബരിമലയുടെ ഭരണത്തിൽ ഒരു കാര്യവും ഇല്ലാത്ത തന്ത്രിയെ അറസ്റ്റ് ചെയ്തതും അദ്ദേഹത്തിന് ഇക്കാരണം പറഞ്ഞു കോടതി ജാമ്യം അനുവദിച്ചതും അന്വേഷണസംഘത്തിനു മാത്രമല്ല, സർക്കാരിനും വലിയ തിരിച്ചടിയായി. ശബരിമലയിൽ സ്ത്രീകൾ എത്തിയപ്പോൾ നട അടച്ചതിനുള്ള പ്രതികാരമാണ് തന്ത്രിയുടെ അറസ്റ്റ് എന്ന ആരോപണമുയർത്തി എൻഡിഎ കൃത്യമായ ഗെയിം പ്ലാനോടെ മുന്നേറുകയാണ്. ഇതുണ്ടാക്കാവുന്ന നീർച്ചുഴികൾ കൃത്യമായി വരുന്നതേയുള്ളൂ.
ജനാധിപത്യമുന്നണി
കോണ്‍ഗ്രസിന്റെ പുതുയുഗ ജാഥയിൽ വിസ്മയങ്ങൾ ഉണ്ടാകുന്നുണ്ട്. പതിവുപോലെ വേദിയിൽ ഇടം നേടാനും പ്രസംഗിക്കാൻ മൈക്കിനുമെല്ലാംവേണ്ടി നേതാക്കൾ തമ്മിലുള്ള സ്നേഹത്തള്ളൽ ഉണ്ടാകുന്നുണ്ടെങ്കിലും വേറെ നല്ലതു പലതും സംഭവിക്കുന്നുണ്ട്. മലന്പുഴയിൽ വി.എസിന്റെ മാനസപുത്രനായിരുന്ന വി.എ. സുരേഷ് ജാഥയിൽ ചേർന്നു. സഖാവ് അയിഷ പോറ്റി നേരത്തേ ചേർന്നു. സിനിമാ നടൻ പ്രേംകുമാർ സമ്മേളനത്തിലെത്തി. പാലക്കാട്ടെ പി.കെ. ശശി സിപിഎം വിട്ടു. പയ്യന്നൂരിലെ വി. കുഞ്ഞിക്കൃഷ്ണനും കോണ്‍ഗ്രസ് സ്വതന്ത്രനായി മത്സരിക്കാനാണിട. ഇവരിൽ കുപ്രസിദ്ധനായ ശശി കോണ്‍ഗ്രസ് സ്ഥാനാർഥിയായി വന്നാൽ തലവേദനയാകും. മലന്പുഴയിൽ വി.എസിന്റെ സുരേഷും മകൻ വി.എ. അരുണ്‍കുമാറും തമ്മിൽ മത്സരിക്കുമോ എന്നാണ് ഇപ്പോഴത്തെ സംശയം. നൂറുതവണ അപ്പീൽ തന്നാലും തിരിച്ചെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞതോടെ വേറെ വഴി തേടുകയാണ് സുരേഷ്. അച്യുതാനന്ദനും പിണറായിയും തമ്മിലുള്ള പകയുടെ ഇരയാണ് ഞാൻ- സുരേഷ് വിലപിക്കുന്നു. വി.എസിനുവേണ്ടി മലന്പുഴയിൽ വോട്ടു തേടിയ സുരേഷ് ഇനി തനിക്കുവേണ്ടി വോട്ടു ചോദിക്കുന്പോൾ പഴയ സഖാക്കൾ എന്തു ചെയ്യും?
കോണ്‍ഗ്രസിൽ സ്ഥാനാർഥികളാകാൻ വലിയ ഇടിയുണ്ട്. അതു കുറയ്ക്കാൻ ദേശീയ സെക്രട്ടറി കെ.സി. വേണുഗോപാൽ ഒരു കാര്യം പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോൽക്കുന്നവർക്ക് പുതിയ സർക്കാർ വന്നാൽ പദവികളുണ്ടാവില്ല. മാറിനിന്നവരെ പരിഗണിക്കും.
ഇടതുമുന്നണി
സർക്കാർ സംവിധാനങ്ങൾ ശരിക്കും പ്രയോജനപ്പെടുത്തി ഇടതുമുന്നണി തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് തിളങ്ങുന്നു. ഹൈക്കോടതി നവകേരള സർവേ റദ്ദാക്കിയെങ്കിലും ജനുവരി ഒന്നിന് ആരംഭിച്ച സർവേ ഏതാണ്ട് പൂർത്തിയായി. വിഷൻ 2031 അന്താരാഷ്ട്ര ശില്പശാലയും കഴിഞ്ഞു. നവകേരള സർവേയ്ക്കുവേണ്ടി സർക്കാർ നേട്ടങ്ങളുടെ എട്ടുപേജ് ലഘുലേഖയുടെ 80 ലക്ഷം കോപ്പികൾ ഉണ്ടാക്കി വിതരണം ചെയ്തതായാണ് കണക്ക്. ഇതിന് 6.7 കോടി രൂപ ചെലവായി. സംസ്ഥാനത്ത് ഒട്ടാകെ സർക്കാർ നേട്ടങ്ങളുടെ 627 ഹോർഡിംഗ് വച്ചു. ഇവയുടെ ജനുവരിയിലെ മാത്രം വാടക 3.7 കോടി രൂപയാണ്. കെഎസ്ആർടിസി പരസ്യത്തിന് ജനുവരി വാടക 1.7 കോടി വരും.
നവകേരളം പുതിയ വഴിയിലൂടെ എന്നു വാഗ്ദാനം ചെയ്തും, തുടരും ഈ മുന്നേറ്റം എന്ന് അവകാശപ്പെട്ടുമാണ് അവർ നടത്തുന്ന പ്രചാരണം. ബാറുകളുടെ സമയം വർധിപ്പിച്ചുകൊടുത്ത തീരുമാനം സർക്കാരിനു വരുമാനം കൂട്ടുന്നതുപോലെ ഭരണകക്ഷിക്കാർക്ക് തെരഞ്ഞെടുപ്പുഫണ്ടും ഉണ്ടാക്കും.
ഇതിന് പുറമെയാണ് കിഫ്ബിയുടെ പരസ്യങ്ങൾ. സർക്കാർ ഫണ്ട് ഉപയോഗിച്ചു പിണറായി സർക്കാർ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനു തെളിവാണ് കിഫ്ബി പരസ്യങ്ങൾ എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ സാന്പത്തികവർഷം മാത്രം 150 കോടി രൂപ പ്രചാരണത്തിന് ചെലവാക്കി. മസാല ബോണ്ട് വഴി 9.5 ശതമാനം പലിശയ്ക്കെടുത്ത പണമാണ് ഇങ്ങനെ ദുർവിനിയോഗിക്കുന്നത്. ധനകാര്യ വിപണിയിൽ വിശ്വാസ്യത ഉണ്ടാക്കാനും നിലനിർത്താനും മികച്ച രീതിയിൽ ബ്രാൻഡിംഗ് ചെയ്യണമെന്ന് 2018 മുതൽ തീരുമാനമുണ്ട്. ലക്ഷ്യങ്ങൾ നേടുന്നതിന് അനുപാതികമായി പരസ്യം ചെയ്യുന്നു -കിഫ്ബി വിശദീകരിച്ചു. തുടർഭരണം കിട്ടിയില്ലെങ്കിൽ ഇടതു സർക്കാർ തുടങ്ങിയതെല്ലാം നിലയ്ക്കും എന്നും അവർ പറയുന്നുണ്ട്.
മണിശങ്കർ അയ്യരും കെ.വി. തോമസും
പിണറായി മൂന്നാമതും വരും എന്നു പറഞ്ഞ രണ്ടു മുൻ കോണ്‍ഗ്രസുകാർ മാധ്യമശ്രദ്ധയിൽ വന്നു. മണിശങ്കർ അയ്യരും കെ.വി. തോമസും. രണ്ടു പേരും മുൻ കേന്ദ്രമന്ത്രിമാരാണ്. ഇപ്പോൾ അനഭിമതർ. പിണറായിയുടെ സ്വന്തക്കാരാണ് രണ്ടുപേരുമിപ്പോൾ. പിണറായിക്കു മൂന്നാമൂഴം കിട്ടുമെന്ന് പറയുന്നത് അവരുടെ കടമ.
ഇന്ത്യയിലെ മുസ്ലിംകൾ സുരക്ഷിതർ
ലോകത്ത് മുസ്ലിംകൾ ഏറ്റവും സുരക്ഷിതത്വം അനുഭവിക്കുന്നത് ഇന്ത്യയിലാണെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ മകൻ അബ്ദുൾ ഹക്കിം അസ്ഹരി ഈ മാസം 18ന് ദുബായിൽ പറഞ്ഞത് മുസ്ലിംകളിൽ വരുന്ന മനംമാറ്റത്തിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. 17ന് കാന്തപുരം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം മതരാഷ്ട്രത്തെ എതിർക്കുന്ന മതനേതാവാണ് കാന്തപുരം. ഭാരതത്തിൽ മുസ്ലിം മതരാഷ്ട്രം ഉണ്ടാക്കാൻ വാദിക്കുന്ന ജമാ അത്തെ ഇസ്ലാമിയുമായി ഭാരതത്തിലെ രാഷ്ട്രീയ പാർട്ടികൾ സഖ്യമുണ്ടാക്കുന്നത് ആപത്താണെന്ന് മുന്നറിയിപ്പു നൽകിയ മുസ്ലിം നേതാവും. മലപ്പുറത്ത് നടക്കുന്ന സമസ്തയുടെ ശതാബ്ദി ആഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാന്തപുരം ക്ഷണിച്ചു. മോദി അനുകൂല സമീപനം സ്വീകരിച്ചതായും വാർത്തയുണ്ട്. കേരളത്തിലെ സുന്നികൾ എല്ലാം ഒന്നിക്കുന്നതിനുള്ള നീക്കം നടക്കുകയാണ്. ജനാധിപത്യമുന്നണിയേക്കാൾ ദേശീയ മുന്നണിയാണ് നല്ലതെന്ന് മുസ്ലിം ലീഗിന് തോന്നുന്നതിലേക്ക് ഈ അടുപ്പം എത്തും എന്നുവരെ പറയുന്നവരുണ്ട്.
വിവാഹപൂർവ ബന്ധം അപകടം
വിവാഹത്തിനു മുന്‍പ് ആരെയും വിശ്വസിക്കരുതെന്ന് സുപ്രീംകോടതി ജഡ്ജിമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂ
Leader Page
വയനാട് യുഡിഎഫിന്റെ ഉറച്ച കോട്ടകളിൽ ഒന്നാണെങ്കിലും മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ രണ്ടെണ്ണം യുഡിഎഫിനൊപ്പവും ഒന്ന് എൽഡിഎഫിനൊപ്പവുമാണ്. കൽപ്പറ്റ ജനറലും മാനന്തവാടിയും സുൽത്താൻ ബത്തേരിയും സംവരണ മണ്ഡലങ്ങളാണ്. മാനന്തവാടി കഴിഞ്ഞ രണ്ടു തവണയും എൽഡിഎഫിനൊപ്പമാണ്. എന്നാൽ, 2011ൽ യുഡിഎഫിനൊപ്പമായിരുന്നു. പി.കെ. ജയലക്ഷ്മി ആയിരുന്നു എംഎൽഎ. ഇത് 2016ലാണ് എൽഡിഎഫ് പിടിച്ചെടുത്തത്. ഒ.ആർ. കേളുവാണ് എംഎൽഎ ആയത്. പിന്നീട് 2021ലും ഒ.ആർ. കേളു എംഎൽഎ ആയി. ഇപ്പോൾ അദ്ദേഹം മന്ത്രിയുമാണ്.
രണ്ടുതവണ മാത്രമാണ് സുൽത്താൻ ബത്തേരി മണ്ഡലം യുഡിഎഫിനു നഷ്ടമായത്. കൽപ്പറ്റയിൽ യുഡിഎഫും ജനതാദളുമാണ് കൂടുതൽ കാലം വിജയിച്ചത്. ഒരു പ്രാവശ്യം മാത്രം സിപിഎമ്മിനൊപ്പം. മാനന്തവാടിയാകട്ടെ മണ്ഡല രൂപീകരണത്തിനുശേഷം നാല് തവണ എൽഡിഎഫിനൊപ്പവും ഒമ്പത് തവണ യുഡിഎഫിനൊപ്പവുമായിരുന്നു.
വാനോളം പ്രതീക്ഷയിൽ യുഡിഎഫ്
അനുകൂലമാണ് വയനാട് എന്ന ചിന്തയിലാണ് യുഡിഎഫ് ജില്ലാ നേതൃത്വവും അണികളും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം സാംപിൾ മാത്രമാണെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. ശബരിമല സ്വർണത്തട്ടിപ്പും ബ്രഹ്മഗിരി സൊസൈറ്റിയിലെ തട്ടിപ്പും പിണറായി സർക്കാരിന്റെ വീഴ്ചകളുമാണ് യുഡിഎഫ് എണ്ണിപ്പറയുക. അയൽ ജില്ലയായ കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണവും വയനാട്ടിലെത്തും.
സിപിഎമ്മിൽ ജില്ലാ നേതാക്കൾ വെട്ടിനിരത്തിയ പൂതാടി പഞ്ചായത്തിലെ എ.വി. ജയൻ അടക്കമുള്ളവരുടെ നിലപാടുകളും യുഡിഎഫിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ ബത്തേരി, കൽപ്പറ്റ മണ്ഡലങ്ങൾ ലഭിച്ചെങ്കിലും മാനന്തവാടി കൂടി ഇത്തവണ പിടിച്ചെടുക്കാനാണ് യുഡിഎഫ് ശ്രമം. അതിനായി മികച്ച സ്ഥാനാർഥികളെ രംഗത്തിറക്കുമെന്നും നേതാക്കൾ പറഞ്ഞു. ബത്തേരിയിലും കൽപ്പറ്റയിലും ഭരണവിരുദ്ധ വികാരം മുതലെടുത്ത് ഭൂരിപക്ഷം വർധിപ്പിക്കാമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. പ്രചാരണത്തിന് വയനാട് എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളെത്തിയേക്കും.
മണ്ഡലം വർധിപ്പിക്കാൻ എൽഡിഎഫ്
2011ൽ മൂന്ന് മണ്ഡലവും നഷ്ടപ്പെട്ട സ്ഥിതിയിൽനിന്നാണ് 2016ൽ മാനന്തവാടിയും കൽപ്പറ്റയും തിരിച്ചുപിടിച്ച് എൽഡിഎഫ് മുന്നേറ്റം നടത്തിയത്. 2021ൽ മാനന്തവാടി നിലനിർത്താൻ എൽഡിഎഫിന് സാധിച്ചു. എന്നാൽ കൽപ്പറ്റ കൈവിട്ടു. മാനന്തവാടി നഷ്ടപ്പെടാതെ സുൽത്താൻ ബത്തേരിയും കൽപ്പറ്റയും എന്നതാണ് എൽഡിഎഫ് ലക്ഷ്യം. മാനന്തവാടിയിൽ ഒ.ആർ. കേളുവിനുതന്നെയാണ് സാധ്യത. സുൽത്താൻ ബത്തേരിയിൽ എം.എസ്. വിശ്വനാഥനായിരിക്കും എൽഡിഎഫ് സ്ഥാനാർഥിയെന്നാണ് സൂചന. കെപിസിസി സെക്രട്ടറി സ്ഥാനം രാജിവച്ച് സിപിഎമ്മിനൊപ്പം ചേർന്ന വിശ്വനാഥനിലൂടെ യുഡിഎഫ് വോട്ടുകളിലും കണ്ണുണ്ട്. കൽപ്പറ്റയിൽ എൽഡിഎഫിനൊപ്പമുള്ള ജനതാദളിനായിരിക്കും സീറ്റ്.
മാനന്തവാടിയിൽ എന്തും സംഭവിക്കാം
മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസ് മത്സരിക്കുന്ന പതിവ് ഇത്തവണയും മാറില്ല. രണ്ട് തവണ കൈവിട്ട മാനന്തവാടിയാണ് യുഡിഎഫിന് വെല്ലുവിളി. ഇത്തവണ മാനന്തവാടി കൈവിടാൻ യുഡിഎഫ് ഒരുക്കമല്ല. എഐസിസി അംഗവും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മിയുടെ മണ്ഡലംകൂടിയാണ് മാനന്തവാടി. 2011നു ശേഷം രണ്ട് തവണ തോറ്റു. എന്നാൽ, സ്ഥാനാർഥിയുടെ കാര്യം ഇതുവരെ തീരുമാനമായിട്ടില്ല.
2016ലും 2021ലും വിജയിച്ച ഒ.ആർ. കേളുവാണ് എൽഡിഎഫിന്റെ മാനന്തവാടിയിലെ തുറുപ്പുചീട്ട്. രണ്ട് പ്രാവശ്യം തുടർച്ചയായി മത്സരിച്ചവർ വീണ്ടും മത്സരിക്കേണ്ടെന്ന സിപിഎം നിലപാട് മാറ്റിവച്ചേക്കും. ഒ.ആർ. കേളു മണ്ഡലത്തിലെ പ്രിയപ്പെട്ട വ്യക്തിത്വമാണ്. എങ്കിലും സ്വന്തം മണ്ഡലത്തിൽ സംഭവിച്ച മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ശുചിമുറിയുടെ അഭാവവും വനത്തിൽ താമസിച്ചിരുന്ന ആദിവാസികളുടെ കുടിൽ പൊളിച്ചുനീക്കിയതും വെല്ലുവിളിയാകും. എന്നാൽ വയനാട് ഗവ. മെഡിക്കൽ കോളജ് മാനന്തവാടിയിൽ ആരംഭിച്ചതും ഇതിനായി സ്ഥലം കണ്ടെത്തിയതും എൽഡിഎഫിന് അനുകൂല ഘടകമാണ്. എൻഡിഎ തങ്ങളുടെ നില മെച്ചപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. മണ്ഡലത്തിലെ വോട്ടുകൾ ചോരാതിരിക്കാനും ശക്തി വെളിപ്പെടുത്താനുമാണ് എൽഡിഎ ശ്രമിക്കുന്നത്.
സുൽത്താന്റെ കോട്ട പിടിക്കാൻ ആര്?
സംവരണ മണ്ഡലമായ ബത്തേരിയിൽ വോട്ടിന്റെ എണ്ണം വർധിപ്പിക്കാനാണ് യുഡിഎഫ് ശ്രമം. അവസാന മൂന്ന് വട്ടവും ഇവിടെ വിജയിച്ച ഐ.സി. ബാലകൃഷ്ണൻ തന്നെയാകും യുഡിഎഫ് സ്ഥാനാർഥിയെന്നാണ് സൂചന. നിരവധി ആരോപണങ്ങളും കാലുമാറ്റങ്ങളും ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യയും യുഡിഎഫിന് വെല്ലുവിളിയാണ്. ബത്തേരി അർബൻ സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളും പണമിടപാടുകളും യുഡിഎഫിന് ക്ഷീണം ചെയ്തിരുന്നു. എൻ.എം. വിജയന്റെ ബാധ്യതകൾ ഏറെ വിവാദത്തിനു ശേഷമാണ് യുഡിഎഫ് തീർത്തത്. ഇതു മുതലെടുക്കാൻ എൽഡിഎഫ് നിരവധി ശ്രമങ്ങൾ നടത്തി. സിപിഎം കേന്ദ്ര, സംസ്ഥാന കമ്മിറ്റിയംഗങ്ങൾ വരെ വിജയന്റെ വീട് സന്ദർശിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ അടക്കമുള്ള നിരവധി നേതാക്കളും സംശയനിഴലിലായിരുന്നു. ഇതെല്ലാം മുതലെടുത്ത് മുൻ കോൺഗ്രസ് അംഗത്തെത്തന്നെ പോരിനിറക്കാനാണ് എൽഡിഎഫ് നീക്കമെന്നാണ് അറിയുന്നത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു സംസ്ഥാനത്തെ ക്രമീകരണങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കേന്ദ്രസംഘം നാളെ മുതൽ കേരളത്തിൽ എത്തും.
നാളെയും മറ്റന്നാളും രണ്ട് സീനിയർ ഡെപ്യൂട്ടി കമ്മീഷണർമാർ കേരളത്തിലുണ്ടാകും. തിരുവനന്തപുരത്ത് കളക്ടർമാർ, പോലീസ് നോഡൽ ഓഫീസർമാർ, ജില്ലാ പോലീസ് മേധാവികൾ, മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കുന്ന യോഗം നടക്കും.
ഇതിനുശേഷം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും ഉദ്യോഗസ്ഥരും കേരളത്തിലെത്തും. എന്യുമറേഷൻ ഫോറം നൽകിയവരിൽ 2002 ലെ എസ്ഐആർ പട്ടികയിലെ വിവരങ്ങളുമായി ചേരാത്തതും വിശദാംശങ്ങളിൽ പൊരുത്തക്കേടുള്ളതുമായി കണ്ടെത്തിയ 36,88,948 പേരുടെ ഹിയറിംഗിനുശേഷം ഒഴിവാക്കിയത് 53,229 പേരെ മാത്രമാണ്.
36 ലക്ഷം പേർക്കും നോട്ടീസ് നൽകി രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. 14നായിരുന്നു ഹിയറിംഗിന്റെ അവസാനദിവസം. നോമാപ്പിംഗ് വിഭാഗത്തിൽ 19,32,688 പേർക്കും മറ്റു തരത്തിൽ പൊരുത്തക്കേടുള്ള 17,56,260 പേർക്കുമായിരുന്നു ഹിയറിംഗ് നടത്തിയത്. ഇവരുടെ അപ്പീൽ നടപടികൾ തുടരും. എന്നാൽ, ഇനി പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ മാത്രമേ കഴിയുകയുള്ളൂ.
Leader Page
അക്ഷരങ്ങളുടെയും റബറിന്റെയും കായലുകളുടെയും നാടായ കോട്ടയം എക്കാലത്തും ഐക്യജനാധിപത്യമുന്നണിക്കൊപ്പമായിരുന്നു. കരുത്തരായ ഉമ്മന്‍ ചാണ്ടിയും കെ.എം. മാണിയും വര്‍ഷങ്ങളായി ഐക്യമുന്നണിയെ നയിച്ചത് ചരിത്രമാണ്. എല്‍ഡിഎഫ് തരംഗത്തിൽപ്പോലും പതറാതിരുന്ന കോട്ടയത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാണിഗ്രൂപ്പിനെ കൂട്ടുപിടിച്ച് ഇടതുമുന്നണി നേട്ടമുണ്ടാക്കി. എങ്കിലും പാലായിൽ ജോസ് കെ. മാണിയുടെ പരാജയം ക്ഷീണമായി.
കേരള കോണ്‍ഗ്രസ് രാഷ്ട്രീയവും ക്രൈസ്തവ സഭകളുടെ നിലപാടും എന്‍എസ്എസ് ആസ്ഥാനവുമൊക്കെയായി എല്ലാ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ ചർച്ചകളിൽ കോട്ടയമുണ്ടായിരുന്നു. ഇത്തവണ പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവിനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കേരള കോണ്‍ഗ്രസ്-എം ഇടതുമുന്നണിയില്‍ ഉറച്ചുനില്ക്കാന് തീരുമാനിച്ചതോടെ കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാനും പാലായും കടുത്തുരുത്തിയും കൂടി പിടിച്ചെടുക്കാനുമുള്ള തയാറെടുപ്പിലാണ് ഇടതുമുന്നണി.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെന്നപോലെ മാണി ഗ്രൂപ്പിനെ നിയമസഭയിലേക്കും ചേര്‍ത്തുപിടിക്കുകയാണ് സിപിഎമ്മും എല്‍ഡിഎഫും. ജില്ലയിൽ എ ക്ലാസ് മണ്ഡലങ്ങളൊന്നുമില്ലെങ്കിലും പല മണ്ഡലത്തിലും ബിജെപിക്ക് ശക്തിയുണ്ട്. നിലവില്‍ ഒമ്പത് മണ്ഡലങ്ങളില്‍ അഞ്ചെണ്ണം എല്‍ഡിഎഫിനും നാലെണ്ണം യുഡിഎഫിനുമാണ്.
»സിറ്റിംഗ് എംഎല്‍എമാര്‍ വീണ്ടും
യുഡിഎഫില്‍ സിറ്റിംഗ് എംഎൽഎമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ (കോട്ടയം), ചാണ്ടി ഉമ്മന്‍ (പുതുപ്പള്ളി), മോന്‍സ് ജോസഫ് (കടുത്തുരുത്തി), മാണി സി. കാപ്പന് (പാലാ) എന്നിവര്‍ വീണ്ടും മത്സരിക്കുമെന്നുറപ്പായി. എല്‍ഡിഎഫില്‍ മന്ത്രി വി.എന്‍. വാസവന് (ഏറ്റുമാനൂര്‍), ഡോ. എന്‍. ജയരാജ് (കാഞ്ഞിരപ്പള്ളി), ജോബ് മൈക്കിള്‍ (ചങ്ങനാശേരി), സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ (പൂഞ്ഞാര്‍) എന്നിവരും മത്സരരംഗത്തുണ്ടാകും. സി.കെ. ആശ(വൈക്കം)യുടെ കാര്യത്തില്‍ മാത്രമാണു തീരുമാനമാകാനുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണ ഇത്തവണയും തുടരുമെന്ന പ്രതീക്ഷയിലാണു പാര്‍ട്ടികള്‍. യുഡിഎഫില്‍ കോണ്‍ഗ്രസ്-അഞ്ച്, കേരള കോണ്‍ഗ്രസ്-മൂന്ന്, മാണി സി. കാപ്പന് (സ്വത) ഒന്ന് എന്നിങ്ങനെയും എല്‍ഡിഎഫില്‍ സിപിഎം-മൂന്ന്, സിപിഐ-ഒന്ന്, കേരള കോണ്‍ഗ്രസ് എം-അഞ്ച് എന്നിങ്ങനെയുമായിരുന്നു കഴിഞ്ഞ തവണത്തെ സീറ്റു വിഭജനം.
» പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പോടെ യുഡിഎഫിന് അനുകൂലം
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ നേടിയ ഭൂരിപക്ഷത്തോടെയാണ് ജില്ലയില്‍ യുഡിഎഫിന്റെ തിരിച്ചുവരവ് തുടങ്ങുന്നത്. പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജും ജില്ലയിലെ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും നേടിയ തകര്‍പ്പന്‍ വിജയവും യുഡിഎഫിനു വലിയ ആത്മവിശ്വാസം നൽകി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേടിയ വലിയ ആധിപത്യം വേറെയും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ നേരിയ ലീഡ് മാത്രമാണ് എല്‍ഡിഎഫിനുള്ളത്. ബാക്കി മണ്ഡലങ്ങളില്‍ യുഡിഎഫ് ബഹുദൂരം മുന്നിലാണ്.
» എല്‍ഡിഎഫിന്റെ പ്രതീക്ഷ കേരള കോണ്‍ഗ്രസ് എമ്മില്‍
ത്രിതല പഞ്ചായത്തിൽ എല്‍ഡിഎഫിനേറ്റ തിരിച്ചടിയോടെ കേരള കോണ്‍ഗ്രസ്- എമ്മിന്റെ മുന്നണിമാറ്റ ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിച്ചതാണ്. മുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ച ജോസ് കെ. മാണിയുടെ പ്രതീക്ഷ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ 1,500 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതിലാണ്.
» കേരള കോണ്‍ഗ്രസ് സീറ്റുകളില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്
യുഡിഎഫില്‍ കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂര്‍ എന്നീ മൂന്നു സീറ്റുകളിലാണു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിച്ചത്. ഇതില്‍ കടുത്തുരുത്തിയില്‍ മാത്രമേ വിജയിക്കാനായുള്ളൂ. ഇത്തവണ ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റുകള്‍ വേണമെന്ന നിലപാടിലാണു കോണ്‍ഗ്രസ്. ഇതിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പലവട്ടം നടത്തിയെങ്കിലും തീരുമാനമായിട്ടില്ല. രണ്ടു സീറ്റും വിട്ടു നല്‍കില്ലെന്നും ഇത്തവണ രണ്ടിടത്തും വിജയിക്കാന്‍ പറ്റിയ സ്ഥാനാര്‍ഥികളുണ്ടെന്നുമാണ് ജോസഫ് വിഭാഗം പറയുന്നത്. എന്നാല്‍, ഏറ്റുമാനൂരും ചങ്ങനാശേരിയും ഏറ്റെടുത്തിട്ട് പൂഞ്ഞാര്‍ നല്‍കാമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. ഇനി പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫാണു തീരുമാനമെടുക്കേണ്ടത്. കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ മത്സരിപ്പിക്കാനാണ് സീറ്റിനായി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
» ജോസ് കെ. മാണി പാലായിലോ കടുത്തുരുത്തിയിലോ?
ജോസ് കെ. മാണി പാലായില്‍ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് പ്രഖ്യാപിച്ചെങ്കിലും പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു ജോസ് കെ. മാണിയുടെ മറുപടി. ജോസ് കെ. മാണി ഇത്തവണ മത്സരിക്കുമോ മത്സരിച്ചാല്‍ പാലായിലാണോ കടുത്തുരുത്തിയിലാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പാലായില്‍ നിഷ ജോസ് കെ. മാണിയുടെ പേരും കേട്ടിരുന്നെങ്കിലും ജോസ് കെ. മാണി തന്നെ ഇതു നിഷേധിച്ചു. എതിരാളി ആരായാലും യുഡിഎഫ് സ്ഥാനാര്‍ഥിയായി മാണി സി. കാപ്പന് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തവണ യുഡിഎഫ് സ്വതന്ത്രനായിട്ടാണ് മത്സരിച്ചതെങ്കില്‍ ഇത്തവണ സ്വന്തം പാര്‍ട്ടിയായ കെഡിപിയുടെ ബാനറിലായിരിക്കും മത്സരം.
» കോണ്‍ഗ്രസില്‍ സീറ്റിനായി ഒരുപിടി നേതാക്കള്‍
കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സീറ്റുറപ്പിച്ചു പ്രവര്‍ത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനും മണ്ഡലത്തില്‍ സജീവമാണ്. പൂഞ്ഞാര്‍ സീറ്റില്‍ കഴിഞ്ഞ തവണ മത്സരിച്ച കെപിസിസി സെക്രട്ടറി ടോമി കല്ലാനിയുടെ പേരിനാണു മുന്‍തൂക്കം. കാഞ്ഞിരപ്പള്ളിയില്‍ കഴിഞ്ഞ തവണ മത്സരിച്ച ജോസഫ് വാഴയ്ക്കന്റെ പേരിനൊപ്പം ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയം ഉമ്മന്‍, റോണി കെ. ബേബി, ജിജി അഞ്ചാനി, ജില്ലാ പഞ്ചായത്തംഗം ആന്മരിയ എന്നിവരുടെ പേരുകളാണുള്ളത്. ചങ്ങനാശേരി കേരള കോണ്‍ഗ്രസില്‍നിന്നു വിട്ടുകിട്ടിയാല്‍ മത്സരിക്കാന്‍ ഒരുപിടി നേതാക്കളാണു രംഗത്ത്. സംവരണ മണ്ഡലമായ വൈക്കത്ത് ദളിത് നേതാവ് സണ്ണി എം. കപിക്കാടിനെ സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് ആലോചന.
» കോട്ടയവും പുതുപ്പള്ളിയും സിപിഎമ്മിനു കഠിനം
കോട്ടയത്തു തുടര്‍ച്ചയായ നാലാം അങ്കത്തിൽ ഭൂരിപക്ഷം വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണു തിരുവഞ്ചൂര്‍. കഴിഞ്ഞ തവണ 18,743 ആയിരുന്നു ഭൂരിപക്ഷം. കഴിഞ്ഞ തവണ മത്സരിച്ച കെ. അനില്‍കുമാറാണ് ഇടതുപക്ഷത്ത് പ്രഥമ പരിഗണനയില്‍. ഇദ്ദേഹം മണ്ഡലത്തില്‍ സജീവമാണ്. സുരേഷ് കുറുപ്പിന്റെ പേരും കേൾക്കുന്നുണ്ട്.
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ജെയ്ക് സി. തോമസിനെ 37,719 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു പരാജയപ്പെടുത്തിയത്. മൂന്നു തവണ തോറ്റ ജെയ്ക് സി. തോമസ് ഇനി പുതുപ്പള്ളിയില്‍ നിൽക്കില്ല. ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളായ റെജി സഖറിയ, കെ.എം. രാധാകൃഷ്ണന്, ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥന് എന്നിവരാണ് പട്ടികയിലുള്ളത്. ബാലികേറാമലയായതിനാല്‍ പൊതു സ്വതന്ത്രനെ പരീക്ഷിക്കാനും നീക്കമുണ്ട്.
» ടേം മാനദണ്ഡം ഒഴിവായാല്‍ ആശയ്ക്ക് മൂന്നാമൂഴം
ഒരാള്‍ക്ക് തുടരെ രണ്ടു ടേം എന്ന പാര്‍ട്ടി മാനദണ്ഡം മാറിയാല്‍ വൈക്കത്ത് സിറ്റിംഗ് എംഎല്‍എ ആശ വീണ്ടും മത്സരിക്കും. ആശയ്ക്കു തന്നെയാണ് സിപിഐയുടെ പ്രഥമ പരിഗണന. മണ്ഡല രൂപീകരണം മുതല്‍ എല്‍ഡിഎഫിനൊപ്പമാണ് വൈക്കം. സിപിഐയുടെ പ്രാദേശിക നേതൃത്വത്തിലെ ഭിന്നതകളും ജാതി സമവാക്യങ്ങളുമാണ് യുഡിഎഫിന്റെ നോട്ടം.
Leader Page
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടത്തേക്കും ലോക്സഭയില്‍ വലത്തേക്കും തദ്ദേശത്തില്‍ വീണ്ടും ഇടത്തേക്കും ചായുന്ന ചരിത്രമാണു കോഴിക്കോടിന്.
വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ കഴിഞ്ഞ കാല് നൂറ്റാണ്ടായി കേരള നിയമസഭയില്‍ കോഴിക്കോട്ടുനിന്ന് ഒരു കോണ്‍ഗ്രസ് പ്രതിനിധി പോലുമില്ല എന്ന യാഥാര്‍ഥ്യമാണ് മുന്നിലുള്ളത്. 2001ല്‍ കൊയിലാണ്ടിയില്‍നിന്ന് പി. ശങ്കരനും കോഴിക്കോട് നോര്‍ത്തില്‍നിന്ന് എ. സുജനപാലും ജയിച്ചുകയറിയതിനു ശേഷം ഇന്നുവരെ ജില്ലയില്‍ ഒരിടത്തും കോണ്‍ഗ്രസിനു വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞിട്ടില്ല. ജില്ലയില്‍ കോണ്‍ഗ്രസിന് രണ്ട് എംപിമാരുണ്ടെങ്കിലും ഒരു എംഎല്‍എ പോലുമില്ല. വടകരയിലും കൊടുവള്ളിയിലും ലീഗിന്റെയും ആര്‍എംപിയുടെയും പ്രതിനിധികൾ മാത്രമാണ് നേരിയ ആശ്വാസം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13ല്‍ 11 സീറ്റും ഇടതുപക്ഷം നേടി.
ഹോട്ട് സീറ്റുകള്‍
കോഴിക്കോട് ജില്ലയില്‍ ഏറെ ശ്രദ്ധാകേന്ദ്രം കുറ്റ്യാടി മണ്ഡലമാണ്. 2011 മുതലുള്ള കുറ്റ്യാടിയുടെ തെരഞ്ഞെടുപ്പ് ചരിത്രം ഇരുമുന്നണികള്‍ക്കും ഒരു പോലെ ആവേശം പകരുന്നതാണ്. 2011ല്‍ ഇടതുമുന്നണി തരക്കേടില്ലാത്ത വിജയം നേടിയ മണ്ഡലം 2016ല്‍ മുസ്ലിം ലീഗ് തിരിച്ചുപിടിക്കുന്നതാണു കണ്ടത്. 2011 ല്‍ കെ.കെ. ലതിക നേടിയത് 6,972 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. 2016ല്‍ പാറക്കല്‍ അബ്ദുള്ളയെ ഇറക്കി കുറ്റ്യാടി പിടിച്ച യുഡിഎഫ് നേടിയത് 1,157 വോട്ടിന്റെ ഭൂരിപക്ഷം. 2021ലെ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ വെറും 333 വോട്ട് ഭൂരിപക്ഷത്തില്‍ പാറക്കല്‍ അബ്ദുള്ളയില്‍നിന്ന് കെ.പി. കുഞ്ഞഹമ്മദ് കുട്ടിയിലൂടെ സിപിഎം മണ്ഡലം തിരിച്ചുപിടിച്ചു. 2020ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ 2,437 വോട്ടിന്റെ ഭൂരിപക്ഷം 333 വോട്ടിലേക്കു ചുരുങ്ങിയെങ്കിലും വിജയം എല്‍ഡിഎഫിനായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ കുറ്റ്യാടി മണ്ഡല പരിധിയില്‍ ലീഡ് യുഡിഎഫിനായിരുന്നു. ഏതാണ്ട് 4,558 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിനു പ്രതീക്ഷ പകരുന്നത്.
നെഞ്ചിടിപ്പേറ്റുന്ന മറ്റൊരു മണ്ഡലം നാദാപുരമാണ്. എല്‍ഡിഎഫിന്റെ കുത്തകയാണെങ്കിലും നാദാപുരത്തെ നേര്‍ത്തുവരുന്ന ഭൂരിപക്ഷം യുഡിഎഫിനും പ്രതീക്ഷ പകരുന്നു. സി.എച്ച്. കണാരനും കാന്തലോട്ട് കുഞ്ഞമ്പുവും സത്യന് മൊകേരിയും ബിനോയ് വിശ്വവുമടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ നിരന്തരമായി ജയിച്ചുപോന്ന നാദാപുരത്ത് 2011 മുതല്‍ മൂന്നു തവണയും സിപിഐയിലെ ഇ.കെ. വിജയനാണ് എംഎല്‍എ. 2011 ല്‍ 7,546, 2016ല്‍ 4,759, 2021ല്‍ 4,036 എന്നിങ്ങനെയായിരുന്നു ഇടതുമുന്നണിയുടെ ഭൂരിപക്ഷം. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 5,365 വോട്ടിന്റെ ഭൂരിപക്ഷം നേടാനായത് യുഡിഎഫ് പ്രതീക്ഷ ഇരട്ടിപ്പിക്കുന്നു.
പേരാമ്പ്ര സീറ്റില്‍ 2020ലെയും 2025ലെയും തദ്ദേശ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം നേരേ കീഴ്മേല്‍ മറിഞ്ഞതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. 2020ല്‍ മണ്ഡലത്തില്‍ 10,072 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന എല്‍ഡിഎഫ് 22,592 വോട്ടിനാണു കഴിഞ്ഞ തവണ ജയിച്ചത്. 2016ല്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ പേരാമ്പ്രയില്‍ ഇടതുമുന്നണിയുടെ ഭൂരിപക്ഷം 4,101 വോട്ടായി ചുരുങ്ങിയിരുന്നു. 2011ല്‍ 15,260 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു എല്‍ഡിഎഫിന്. 1980 മുതല്‍ നിരന്തരം ഇടതു സ്ഥാനാര്‍ഥികള്‍ മാത്രം ജയിച്ചുവരാറുള്ള പേരാമ്പ്രയില്‍ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതായിരുന്നു. മണ്ഡലപരിധിയില്‍ യുഡിഎഫ് നേടിയത് 10,233 വോട്ടിന്റെ ഭൂരിപക്ഷം. 2026ലെ തെരഞ്ഞെടുപ്പില്‍ ഇത് എങ്ങനെ വോട്ടിംഗില്‍ പ്രതിഫലിക്കുമെന്നാണ് ഇനി അറിയാനുള്ളത്.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 3,071 വോട്ടിനു കൊയിലാണ്ടിയില്‍ മുന്നിലായിരുന്ന എല്‍ഡിഎഫ് 8,472 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടി പിടിച്ചത്. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 3,924 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലപരിധിയില്‍ നേടിയിരിക്കുന്നത് യുഡിഎഫാണ്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളും നേര്‍ത്ത ഭൂരിപക്ഷംകൊണ്ട് മുന്നണികളെ കുഴക്കുന്ന സീറ്റുകളാണ്.
2011 ല്‍ 3,833 വോട്ട് ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിച്ച തിരുവമ്പാടി സീറ്റ് 2016ലും 2021ലും ഇടതുമുന്നണിക്കൊപ്പമാണു നിന്നത്. 2016ല്‍ 3,008 വോട്ടിന്റെയും 2021ല്‍ 4,643 വോട്ടിന്റെയും ഭൂരിപക്ഷമാണ് എല്‍ഡിഎഫിനു കിട്ടിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ മുന്നേറ്റമാണ് തിരുവമ്പാടിയില്‍ നടത്തിയത്. മണ്ഡലപരിധിയില്‍ യുഡിഎഫിനിപ്പോള്‍ 24,197 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. 2020 തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ 5,246 വോട്ട് ഭൂരിപക്ഷം മറികടന്ന് 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 4,643 വോട്ടിന് ഇടതുമുന്നണി ജയിച്ച തിരുവമ്പാടി ഇക്കുറി എങ്ങനെ ചിന്തിക്കും എന്നതാണ് അറിയേണ്ടത്.
കൊടുവള്ളിയില്‍ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 7,931 വോട്ട് ലീഡുണ്ടായിരുന്നു. തൊട്ടുപിറകേ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 6,344 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എം.കെ. മുനീര്‍ വിജയിച്ചത്. 2016ല്‍ 573 വോട്ടിന് ഇടതുമുന്നണി സ്ഥാനാര്‍ഥി കാരാട്ട് റസാഖിനെ ജയിപ്പിച്ച ചരിത്രവുമുണ്ട് കൊടുവള്ളിക്ക്. മുമ്പ് 2006ല്‍ പി.ടി.എ. റഹീം കൊടുവള്ളിയില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി 7,506 വോട്ടിന് ജയിച്ചിരുന്നു. ഇത്തവണ കൊടുവള്ളി ശ്രദ്ധാകേന്ദ്രമാകുന്നത് തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ 20,417 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിന്റെ പേരിലാണ്.
എല്ലാക്കാലത്തും ശ്രദ്ധാകേന്ദ്രമായ വടകരയില്‍ ആര്‍എംപിഐ സ്ഥാനാര്‍ഥിയായി കഴിഞ്ഞ തവണ ജയിച്ചുകയറിയ കെ.കെ. രമ ഇത്തവണയും മത്സരരംഗത്തുണ്ടാകുമെന്നാണ് അറിയുന്നത്. ആര്‍എംപിഐ യുഡിഎഫിന്റെ അസോസിയേറ്റ് പാര്ട്ടിയായതിനുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണിത്. എല്ലാക്കാലവും ഇടതുപക്ഷത്തിന്റെ കുത്തകസീറ്റായിരുന്ന വടകരയില്‍ ലോക് താന്ത്രിക് ജനതാദളി(എല്‍ജെഡി)ലെ മനയത്ത് ചന്ദ്രനെതിരേ 7,014 വോട്ടിനാണു രമ കഴിഞ്ഞതവണ ജയിച്ചുകയറിയത്.
പ്രഖ്യാപനമായില്ലെങ്കിലും പി.വി. അന്‍വര്‍ തുടങ്ങി
‘മരുമോനിസം’ എന്ന പ്രയോഗവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും അതുവഴി മുഖ്യമന്ത്രി പിണറായിയെയും ലക്ഷ്യമാക്കി മുന്‍ നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ ബേപ്പൂര്‍ മണ്ഡലം കേന്ദ്രീകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. ബേപ്പൂര്‍ മണ്ഡലത്തിലെ പൗരപ്രമുഖരെ അടക്കം സന്ദര്‍ശിച്ച് പിന്തുണ ഉറപ്പിക്കാന്‍ പി.വി. അന്‍വര്‍ ഓടിനടക്കാന്‍ തുടങ്ങിയിട്ട് ഏതാനും മാസങ്ങളായി. പക്ഷേ, ബേപ്പൂരിലെ സ്ഥാനാര്‍ഥി ആരാണെന്ന കാര്യം യുഡിഎഫ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പി.വി. അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കുമെന്ന സൂചന കെപിസിസി പ്രസിഡന്റ് അടുത്തിടെ നല്‍കിയെങ്കിലും പിന്നീട് അദ്ദേഹം മലക്കംമറിഞ്ഞു. പക്ഷേ, അന്‍വര്‍ പ്രചാരണരംഗത്തുനിന്നു പിന്‍വലിഞ്ഞിട്ടില്ല. യുഡിഎഫ് പിന്തുണയോടെ അന്‍വര്‍ മത്സര രംഗത്ത് എത്തിയാല്‍ മത്സരം കടുത്തതാകും. ഒരു കാലത്ത് പിണറായിയുടെ വിശ്വസ്തനായിരുന്ന അന്‍വറിനോടു തോറ്റാല്‍ കനത്ത ക്ഷീണമാകുമെന്നതിനാല്‍ സിപിഎമ്മും കരുതിക്കൂട്ടിയാണു നീങ്ങുന്നത്.
1982നു ശേഷം സിപിഎമ്മല്ലാതെ മറ്റൊരു പാര്‍ട്ടി ജയിച്ച ചരിത്രമില്ലാത്ത ബേപ്പൂര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു നല്‍കുന്നത് അപായസൂചനയാണ്. 2021ലെ തെരഞ്ഞെടുപ്പില്‍ 28,747 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പി.എ. മുഹമ്മദ് റിയാസ് ജയിച്ച മണ്ഡലത്തില്‍ ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ലീഡ് വെറും 1,340 വോട്ടിന്റേതായിരുന്നു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച 15,087 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഹമ്മദ് റിയാസ് 28,747 ലേക്ക് ഉയര്‍ത്തിയത്.
National
ന്യൂഡല്‍ഹി: കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, ആസാം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഏപ്രിലില്‍. വോട്ടെടുപ്പിന്റെ കൃത്യ തീയതികളും ഘട്ടങ്ങളും മാര്‍ച്ച് മധ്യത്തില്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനിലെ ഉന്നതര്‍ പറഞ്ഞു. കേരളം, തമിഴ്നാട്, ബംഗാള്‍, പുതുച്ചേരി സംസ്ഥാനങ്ങളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനു (എസ്ഐആര്‍) ശേഷമുള്ള തെരഞ്ഞെടുപ്പാകും നടക്കുക.
കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഒരു ദിവസം വോട്ടെടുപ്പു പൂര്‍ത്തിയാക്കുന്ന പതിവിനു വിരുദ്ധമായി ഇത്തവണ രണ്ടു ഘട്ടങ്ങളായി തെരഞ്ഞെടുപ്പു നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്. എന്നാല്‍, പഴയതുപോലെ ഒറ്റ ദിവസം വോട്ടെടുപ്പു മതിയെന്നാണു കേരളത്തില്‍നിന്നുള്ള ശിപാര്‍ശ. പശ്ചിമബംഗാളില്‍ ഏഴോ, എട്ടോ ഘട്ടങ്ങളായും ആസാമില്‍ രണ്ടോ മൂന്നോ ഘട്ടങ്ങളായും വോട്ടെടുപ്പു നടത്താനാണ് ആലോചന.
കഴിഞ്ഞ തവണ കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒറ്റ ദിവസം വോട്ടെടുപ്പു പൂര്‍ത്തിയാക്കിയിരുന്നു. പശ്ചിമ ബംഗാളില്‍ ചരിത്രത്തിലാദ്യമായി എട്ടു ഘട്ടങ്ങളിലായാണു വോട്ടെടുപ്പു നടത്തിയത്. ആസാമില്‍ രണ്ടു ഘട്ടങ്ങളായാണു തെരഞ്ഞെടുപ്പു നടന്നത്.
തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരും ഉദ്യോഗസ്ഥരും അഞ്ചു സംസ്ഥാനങ്ങളും ഉടന്‍ സന്ദര്‍ശിക്കും. സംഘം ഇന്നലെ ആസാമില്‍ എത്തിയിട്ടുണ്ട്. എസ്ഐആറിന് ശേഷമുള്ള അന്തിമ വോട്ടര്‍ പട്ടിക കേരളത്തില്‍ ശനിയാഴ്ചയും തമിഴ്നാട്ടില്‍ 24നും പശ്ചിമ ബംഗാളില്‍ 28നും പ്രസിദ്ധീകരിക്കും. പുതുച്ചേരിയില്‍ കഴിഞ്ഞ 14നു വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. എസ്ഐആര്‍ നടപ്പാക്കാതിരുന്ന ആസാമില്‍ പ്രത്യേക പുനരവലോകനത്തിനു ശേഷമുള്ള അന്തിമ പട്ടിക കഴിഞ്ഞ പത്താം തീയതി പ്രസിദ്ധീകരിച്ചു.
കേരളം, തമിഴ്നാട്, ബംഗാള്‍ സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിനു വോട്ടര്‍മാരുടെ കുറവാണ് അന്തിമ വോട്ടര്‍പട്ടികയിലുള്ളത്. പട്ടികയില്നിന്നൊഴിവാക്കിയവരില് ഭൂരിപക്ഷവും ന്യൂനപക്ഷ, ദളിത്, ആദിവാസി വിഭാഗങ്ങളാണെന്നു പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ മരിച്ചുപോയവരെയും അര്ഹരല്ലാത്തവരെയുമാണു ഒഴിവാക്കിയതെന്നു തെരഞ്ഞെടുപ്പു കമ്മീഷന് പറയുന്നു. ആസാമിലും ന്യൂനപക്ഷങ്ങളെ തെരഞ്ഞുപിടിച്ചു പട്ടികയില്‍ നിന്നൊഴിവാക്കിയതായി കോണ്‍ഗ്രസ് ആരോപിച്ചു.
Kerala
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സാഹചര്യത്തിനൊത്ത് തീരുമാനിക്കുമെന്ന് വി. കുഞ്ഞികൃഷ്ണന് ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിൽ പറഞ്ഞതോടെ ടി.ഐ. മധുസൂദനന് വീണ്ടും മത്സരിച്ചാൽ സ്വതന്ത്ര സ്ഥാനാര്‍ഥിയായി കുഞ്ഞികൃഷ്ണൻ മത്സരിച്ചേക്കാൻ സാധ്യത.
പയ്യന്നൂര്‍ സിപിഎമ്മിലെ സാമ്പത്തിക തട്ടിപ്പിന്റെ വെളിപ്പെടുത്തലിനെതിരേ കൃത്യമായ മറുപടി നല്‍കാതെ കുഞ്ഞികൃഷ്ണനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന നിലപാടാണ് ചില കേന്ദ്രങ്ങളില്‍നിന്നുമുണ്ടായത്. ഇതിനിടെ, ടി.ഐ. മധുസൂദനന് പയ്യന്നൂരില്‍ വീണ്ടും മത്സരിക്കുമെന്നുള്ള പ്രചാരണം നടക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പറഞ്ഞിരുന്ന കുഞ്ഞികൃഷ്ണന് സാഹചര്യത്തിനൊത്ത് തീരുമാനിക്കുമെന്ന് വെളിപ്പെടുത്തിയത്. മധുസൂദനനെ പയ്യന്നൂരില്‍ മത്സരിപ്പിക്കാനുള്ള ഔദ്യോഗിക തീരുമാനമുണ്ടായാല്‍ തന്റെ മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്തി മത്സരരംഗത്തുണ്ടാകുമെന്ന സൂചനയാണ് കുഞ്ഞികൃഷ്ണന് നല്‍കുന്നത്.
കുഞ്ഞികൃഷ്ണന്റെ വിവാദ വെളിപ്പെടുത്തലുണ്ടാക്കിയ പ്രതിസന്ധി കണക്കിലെടുത്ത് മധുസൂദനനെ മത്സരിപ്പിക്കാതിരുന്നാല്‍ കുഞ്ഞികൃഷ്ണന്റെ വാദങ്ങളെ ശരിവയ്ക്കലാകുമെന്നും അതിനാല്‍ മധുസൂദനന്തന്നെ മത്സരിക്കണമെന്ന നിലപാടായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റേത്. ഇതിന്റെ ഔദ്യോഗിക തീരുമാനം പുറത്തുവന്നിട്ടില്ല.
എന്നാല്‍, മധുസൂദനനാണ് പയ്യന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്ന പ്രചാരണങ്ങള്‍ സജീവവുമാണ്. ഈ സാഹചര്യത്തിലാണ് മധുസൂദനന് മത്സരരംഗത്തുണ്ടായാല്‍ എതിരേ മത്സരിക്കുമെന്ന സൂചന കുഞ്ഞികൃഷ്ണന് നല്‍കുന്നത്.
നേതാക്കളെ അണികള്‍ തിരുത്തണമെന്ന കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലെ കണക്കുകള്‍ നേതൃത്വത്തിന് ഇതുവരെ നിഷേധിക്കാന്‍ കഴിഞ്ഞിട്ടില്ല. കുഞ്ഞികൃഷ്ണന്റെ ചോദ്യങ്ങളുടെ മുനയൊടിക്കാനുള്ള ഉത്തരങ്ങളും നേതൃത്വത്തിന്റെ കൈയിലില്ല. അതേസമയം, തന്റെ വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുന്ന തെളിവുകള്‍ കുഞ്ഞികൃഷ്ണന്റെ കൈയിലുണ്ടെന്ന കാര്യത്തില്‍ നേതൃത്വത്തിന് സംശയവുമില്ല. കുഞ്ഞികൃഷ്ണന് മത്സരരംഗത്തെത്തുന്ന സാഹചര്യമുണ്ടായാല്‍ ഈ തെളിവുകള്‍ പ്രചാരണായുധമാകാനും സാധ്യതയുണ്ട്.
കുഞ്ഞികൃഷ്ണന് മത്സരരംഗത്ത് വന്നാല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ കുഞ്ഞികൃഷ്ണനെ യുഡിഎഫ് പിന്തുണയ്ക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാർഥികളായി 75 വയസ് കഴിഞ്ഞവർ മത്സരിക്കണോ എന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. സ്ഥാനാർഥി നിർണയത്തിൽ പ്രായപരിധി നിബന്ധന ഇത്തവണ ഏർപ്പെടുത്തുന്നു ണ്ടോയെന്നും 75 കഴിഞ്ഞവരെ സ്ഥാനാർഥി പ്പട്ടികയിൽ ഉൾപ്പെടുത്തണോയെന്ന കാര്യത്തിൽ തീരുമാനമെടുത്ത് അറിയിക്കണമെന്നും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിനോട് അഭ്യർഥിച്ചു.75 വയസ് കഴിഞ്ഞ ജയസാധ്യതയുള്ളവർക്ക് പ്രായപരിധിയിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യവുമുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടു കോണ്‍ഗ്രസിനുവേണ്ടി തന്ത്രങ്ങൾ ആവിഷ്കരിക്കുന്ന കനഗോലു സംഘവും മണ്ഡലം പിടിച്ചെടുക്കാനോ നിലനിർത്താനോ ആവശ്യമുള്ളവരൊഴികെ 75 വയസ് കഴിഞ്ഞവരെ സ്ഥാനാർഥിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന നിർദേശം മുന്നോട്ടു വച്ചിരുന്നു. കനഗോലു സംഘത്തിന്റെ ആവശ്യപ്രകാരമാണ് സംസ്ഥാന നേതൃത്വം ഇക്കാര്യം ഹൈക്കമാൻഡിനോട് അഭ്യർഥിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 70 വയസ് പ്രായപരിധി നിബന്ധന കർക്കശമാക്കിയിരുന്നു. അതിനുമുകളിൽ ജയസാധ്യതയുള്ള മുതിർന്ന നേതാക്കൾക്കു മാത്രമാണ് ഇളവനുവദിച്ചത്. ഇത്തവണയും പ്രായപരിധിയിലെ ആശയക്കുഴപ്പം ഒഴിവാക്കണമെന്നാണ് ആവശ്യം.
ഓരോ മണ്ഡലത്തിലും മൂന്നോ നാലോ പേരടങ്ങിയ ജയസാധ്യതയുള്ളവരുടെ സ്ഥാനാർഥിപ്പട്ടിക തയാറാക്കിയിരുന്നു. ജില്ലാ-മണ്ഡലം തലത്തിലെ നേതാക്കളുമായി സംസ്ഥാന നേതൃത്വം നടത്തിയ കൂടിക്കാഴ്ചകളുടെയും വിവിധ സർവേ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലായിരുന്നു പട്ടിക തയാറാക്കിയത്. ഇതിനെ വീണ്ടും ചുരുക്കി സമർപ്പിക്കാനുള്ള സർവേകളാണ് ഇപ്പോൾ നടന്നുവരുന്നത്.
ഒരു മണ്ഡലത്തിലും പരമാവധി രണ്ടോ മൂന്നോ പേരുടെ പേരുകൾ മാത്രമാകും സംസ്ഥാന നേതൃത്വം കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിക്കു കൈമാറുക. ഇതിനായി കനഗോലു സംഘത്തിന്റെ അന്തിമസർവേയും നടന്നുവരുന്നു.
ഇതിനിടെയാണ് പ്രായപരിധി ടി മാനദണ്ഡമാക്കുന്നുണ്ടോയെന്ന ചോദ്യം ഉയർന്നത്. 75 വയസ് പ്രായപരിധി കർക്കശമാക്കിയാൽ പല മണ്ഡലങ്ങളിലും തയാറാക്കിയ സ്ഥാനാർഥിപ്പട്ടികയിൽ കുറവു വരും.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തുകളിലേക്കും കോർപറേഷൻ- മുൻസിപ്പാലിറ്റികളിലേക്കും യുവ സ്ഥാനാർഥികളെ പരീക്ഷിച്ചപ്പോൾ വലിയ വിജയമായിരുന്നു നേടിയത്. ഈ മാതൃകകൂടി പിന്തുടരുന്നത് നിയമസഭാ തെരഞ്ഞെടുപ്പിലും വിജയസാധ്യത ഉയർത്തുമെന്ന അഭിപ്രായവുമുണ്ട്. അടുത്തയാഴ്ച ആദ്യം ഡൽഹിയിൽ സ്ഥാനാർഥിനിർണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേരുന്നുണ്ട്.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളാതെ പ്രേംകുമാര്‍. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോടും സംസാരിക്കുകയായിരുന്നു പ്രേംകുമാര്‍. നാളെ എന്തു സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ല. നിലവില്‍ ആരുമായും ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഇപ്പോള്‍ പ്രചരിക്കുന്നത് വാര്‍ത്തകള്‍ മാത്രമാണ്.
ചലച്ചിത്ര അക്കാദമിയില്‍ നിന്നും എന്നെ മാറ്റേണ്ടത് മാന്യമായ രീതിയിലായിരുന്നു. അല്ലാതെ മാധ്യമങ്ങളിലൂടെയല്ല ഞാന്‍ അറിയേണ്ടത്. ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. സാഹിത്യ അക്കാദമി ചെയര്മാന് സച്ചിദാനന്ദന് തുടര്‍ഭരണത്തിന്റെ അപകടത്തെക്കുറിച്ചു പറഞ്ഞു. എന്നാല്‍ രണ്ടു പേര്‍ക്കും രണ്ടു നീതിയാണ് ലഭിച്ചത്. എനിക്ക് ഒരു പാര്‍ട്ടിയിലും അംഗത്വമില്ല. എന്റെ രാഷ് ട്രീയ സാഹചര്യം എല്ലാവര്ക്കും അറിയാവുന്നതാണ്.
എന്നെ സര്‍ക്കാര്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കാന്‍ കഴിഞ്ഞെന്നും എന്നാല്‍ പറഞ്ഞുവിടേണ്ടതിന് ഒരു മര്യാദയുണ്ടായിരുന്നെന്നും പ്രേംകുമാര്‍ പറഞ്ഞു.