Kerala
തിരുവനന്തപുരം: ഏപ്രിലിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം പിടിക്കാൻ കർണാടക, തെലുങ്കാന സംസ്ഥാനങ്ങളിൽ പരീക്ഷിച്ച വിജയമാതൃകകൾ നടപ്പാക്കാൻ കോണ്ഗ്രസ്.
നാലിനും അഞ്ചിനുമായി വയനാട് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന "ലക്ഷ്യ ലീഡർഷിപ്പ് സമ്മിറ്റ്- 2026' ൽ ഭരണം പിടിച്ച ഇരു സംസ്ഥാനങ്ങളിലും പരീക്ഷിച്ച ത്രീ ടയർ വിജയമാതൃക കേരളത്തിൽ നടപ്പാക്കുന്നതു ചർച്ച ചെയ്തു നടപ്പാക്കുന്നതാണ് പ്രധാന അജൻഡ.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലേയും സ്ഥാനാർഥികളുടെ പ്രാഥമിക അനൗദ്യോഗിക പ്രഖ്യാപനവുമുണ്ടാകും. ഇവർ അതതു മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് സജീവമാകാനുള്ള നിർദേശവുമുണ്ടാകും. ഘടകകക്ഷികൾ മത്സരിച്ചാൽ ജയസാധ്യത കുറവുള്ള സീറ്റുകൾ കോണ്ഗ്രസ് ഏറ്റെടുത്ത് വിജയസാധ്യതയുള്ള സ്ഥാനാർഥികളെ നിർത്തുന്നതും ചർച്ചയിലെത്തും. ഉച്ചകോടിയിൽ തയാറാക്കുന്ന പട്ടികയുടെ അടിസ്ഥാനത്തിലാകും ഘടകകക്ഷി നേതാക്കളുമായി സീറ്റ് വച്ചുമാറുന്നത് യുഡിഎഫ് ചെയർമാനും കണ്വീനറും കെപിസിസി പ്രസിഡന്റും അടക്കമുള്ളവർ വരുംദിവസങ്ങളിൽ ചർച്ച നടത്തുക.
ആഭ്യന്തര പ്രശ്നങ്ങൾ തീർക്കാൻ ത്രിതല സംവിധാനത്തിൽ പ്രഥമ പരിഗണന
പാർട്ടി പ്രവർത്തകരെയും നേതാക്കളെയും വിഭാഗീയതയും കാലുവാരലും അവസാനിപ്പിച്ച് ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതിനാണ് ത്രിതല സംവിധാനത്തിൽ പ്രഥമ പരിഗണന. കോണ്ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ കണ്ടെത്തി എഐസിസി നിർദേശിക്കുന്ന നേതാക്കളുടെ സഹായത്തോടെ ചർച്ച ചെയ്തു പരിഹരിക്കുകയാണ് പ്രധാനം. ഇതിനായി ദേശീയ നേതൃത്വം നിർദേശിക്കുന്ന നിരീക്ഷകർ ജില്ലാ, നിയോജകമണ്ഡലം, ബ്ലോക്ക് തലങ്ങളിലെത്തി പ്രശ്ങ്ങൾ പഠിച്ചു പരിഹാര മാർഗം നിർദേശിക്കും. ജില്ലാ തലത്തിൽ തീർക്കാനാകാത്ത പ്രശ്നങ്ങൾ കെപിസിസി നേതൃത്വത്തെ ഇടപെടുത്തി പരിഹരിക്കും. ഏകപക്ഷീയ നിലപാടുകളോ തീരുമാനങ്ങളോ പ്രാദേശികമായി അടിച്ചേൽപ്പിക്കില്ല.
എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ വിഭാഗീയ, അച്ചടക്കലംഘന നടപടികളുടെ ഭാഗമായി കോണ്ഗ്രസ് പാർട്ടിയിൽനിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കേണ്ടതില്ലെന്നാണ് തീരുമാനം. മുന്നണി സ്ഥാനാർഥികളെ രഹസ്യമായി തോൽപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി ഉയർന്നവർക്കെതിരേ പ്രാദേശിക വികാരംകൂടി കണക്കിലെടുത്താകും അച്ചടക്ക നടപടി വോണോ വേണ്ടയോ എന്നു തീരുമാനിക്കുക. പ്രാദേശിക വികാരം ഇവർക്ക് അനുകൂലമെങ്കിൽ നടപടി വരില്ല.
പ്രാദേശിക തലത്തിലെ പ്രവർത്തകരെ ഉണർത്താൻ മണ്ഡലം, ബ്ലോക്ക് കമ്മിറ്റി തലത്തിൽ തെരഞ്ഞെടുപ്പു ഫണ്ട് ശേഖരണവുമുണ്ടാകും. ഇതിലൂടെ സമാഹരിക്കുന്ന തുകയിൽ നല്ലൊരു ശതമാനം പ്രാദേശികമായ പ്രവർത്തനത്തിനായി ഉപയോഗിക്കും.
യുഡിഎഫ് മത്സരിക്കുന്ന 140 നിയോജക മണ്ഡലങ്ങളെയും എബിസി എന്നീ കാറ്റഗറികളായി തിരിച്ചിട്ടുണ്ട്. ഇതിൽ തികഞ്ഞ ജയസാധ്യതയുള്ള മണ്ഡലങ്ങളാണ് ആദ്യവിഭാഗത്തിൽ പെടുന്നത്. ഒത്തൊരുമിച്ചു പിടിച്ചാൽ വിജയിക്കാൻ കഴിയാവുന്നവയാണ് രണ്ടാമത്തെ വിഭാഗത്തിൽ. ഒട്ടും വിജയസാധ്യതയില്ലാത്തവയാണ് സി വിഭാഗത്തിലുള്ളത്. രണ്ടും മൂന്നും വിഭാഗത്തിലെ മണ്ഡലങ്ങളെ വിജയ സാധ്യതയിലേക്ക് മാറ്റാൻ ജനസന്പർക്ക പരിപാടികൾ അടക്കം സംഘടിപ്പിക്കും.
നിയമസഭാ തെരഞ്ഞെടുപ്പു വരെ ഈ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു പ്രചാരണ പ്രവർത്തനങ്ങളും സജീവമാക്കും. സർക്കാരിനെതിരേയുള്ള വികാരം വോട്ടാക്കി മാറ്റാനുള്ള ശ്രമങ്ങൾ, വികസന മുരടിപ്പും ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിലക്കയറ്റവും നികുതിവർധനകളും മറ്റും ജനങ്ങൾക്കുമേൽ സർക്കാർ ഏർപ്പെടുത്തിയ ചാർജ് വർധന ഇരുട്ടടികളും ഇവിടെ ചർച്ചയാക്കും. സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശിക അടക്കം നൽകാത്തതും ശന്പള പരിഷ്കരണം നടപ്പാക്കാത്തതും പ്രചാരണവിഷയമാകും.
യുഡിഎഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന കേരളയാത്ര ഫെബ്രുവരി ആദ്യം കാസർഗോഡുനിന്ന് ആരംഭിക്കും. ജാഥയിലേക്ക് വേണ്ട കോണ്ഗ്രസ് നേതാക്കളുടെ പേരുകളും നിയോജക മണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തിക്കേണ്ടവരുടെ പട്ടികയും ഉച്ചകോടിയിൽ തയാറാക്കും. ഓരോരുത്തർക്കും നിയമസഭാ തെരഞ്ഞെടുപ്പു പ്രവർത്തനത്തിന് ആവശ്യമായ ചുമതലകൾ വീതിച്ചു നൽകും.
സുൽത്താൻ ബത്തേരി സപ്ത ഹോട്ടലിൽ നടക്കുന്ന ലക്ഷ്യ ലീഡർഷിപ്പ് സമ്മിറ്റിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, സെക്രട്ടറിമാർ, കെപിസിസി ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, ഡിസിസി പ്രസിഡന്റുമാർ, പോഷകസംഘടനാ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും. വയനാട് എംപി പ്രിയങ്ക ഗാന്ധിയും എത്തുമെന്നാണ് പ്രതീക്ഷ.