Kerala
പത്തനംതിട്ട: സാലമൻ വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കേസിലെ പ്രതിയായ തിരുവനന്തപുരം കാട്ടാക്കട സ്വദേശി പ്രകാശിന് ആണ് പത്തനംതിട്ട ജില്ലാ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
2017 ഓഗസ്റ്റ് 14ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പത്തനംതിട്ട വടശേരിക്കര കോടമലയിൽ ടാപ്പിംഗ് തൊഴിലാളി ആയിരുന്ന പ്രകാശ് കൃത്യമായി റബർ മരങ്ങൾ ടാപ്പ് ചെയ്തിരുന്നില്ല. ഇക്കാര്യം നോട്ടക്കാരനായ സാലമൻ തോട്ടം ഉടമയെ അറിയിച്ചു.
ഇതേ തുടർന്നുണ്ടായ വൈരാഗ്യത്തിൽ പ്രതി പ്രകാശ് സാലമന്റെ വീട്ടിൽ അതിക്രമിച്ച് കയറി കൈയും കാലും തല്ലിയൊടിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. സാലമനെ കൊലപ്പെടുത്തിയ ശേഷം മറ്റൊരു വധശ്രമ കേസിലും പ്രകാശ് പ്രതിയായിരുന്നു.
Kerala
തലശേരി: കണ്ണൂര്‍ പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ. പത്മരാജന് ജീവപര്യന്തം തടവും പിഴയും. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവവും ശിക്ഷ വിധിച്ചിട്ടുണ്ട്.
തലശേരി അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി. കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജൻ കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പരമാവധി 20 വർഷം വരെയോ, ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്.
കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ, രാഷ്ട്രീയ വിവാദമായിരുന്നു. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Kerala
പത്തനംതിട്ട: തിരുവല്ലയിൽ പ്രണയപ്പകയിൽ കവിത എന്ന യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസിൽ പ്രതി അജിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
നേരത്തെ പ്രതി കുറ്റക്കാരനാണെന്ന് അഡീഷണൽ ജില്ലാ കോടതി കണ്ടെത്തിയിരുന്നു. 2019 മാർച്ച് 12ന് തിരുവല്ലയിൽ വെച്ചാണ് ക്രൂര കൊലപാതകം നടന്നത്. സഹപാഠിയായിരുന്ന പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് അജിൻ അവരെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കവിതയെ വഴിയിൽ തടഞ്ഞുനിര്‍ത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാരടക്കം ഓടിയെത്തി തീയണച്ച് കവിതയെ ആശുപത്രിയിൽ എത്തിച്ചു.
ഗുരുതരമായി പൊള്ളലേറ്റ കവിത പിറ്റേന്ന് തന്നെ മരിച്ചു. കൊലക്കുറ്റത്തിൽ ശക്തമായ സാക്ഷിമൊഴികളും സമര്‍പ്പിക്കാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം നിര്‍ണായകമായി.