NRI
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ലോസ് ആഞ്ചലസ് ഡൗൺടൗണിലെ കലിഫോർണിയ ക്ലബിൽ നടന്ന ചടങ്ങിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളും നയതന്ത്രജ്ഞരും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.
ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഘടിപ്പിക്കുന്ന ആദ്യ റിപ്പബ്ലിക് ദിന വിരുന്നാണിത്. കോൺഗ്രസ് അംഗം ബ്രാഡ് ഷെർമാൻ, എൽഎ സിറ്റി കൗൺസിൽ അംഗം നിത്യ രാമൻ, ബെവർലി ഹിൽസ് മേയർ ഡോ. ഷാരോണ നസാരിയൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്നും സാങ്കേതികവിദ്യയിലും നവീകരണത്തിലും ഇന്ത്യ ആഗോള നേതൃത്വത്തിലേക്ക് ഉയരുകയാണെന്നും കോൺസൽ ജനറൽ ഡോ. കെ.ജെ. ശ്രീനിവാസ തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ശാസ്ത്ര - സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് പ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ ഡോ. മണി ഭൗമിക്, തബല മാസ്ട്രോ പണ്ഡിറ്റ് അഭിജിത് ബാനർജി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സാങ്കേതികവിദ്യ, കാലാവസ്ഥാ സംരക്ഷണം, ഹോളിവുഡ് - ഇന്ത്യൻ സിനിമാ സഹകരണം തുടങ്ങിയ മേഖലകളിൽ കലിഫോർണിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്ന് നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.
ഭാരതീയ ക്ലാസിക്കൽ, നാടോടി നൃത്തരൂപങ്ങളുടെ കലാപ്രകടനങ്ങളോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്.
International
ലോസ് ആഞ്ചലസ്: അമേരിക്കയിലെ ലോസ് ആഞ്ചലസിൽ ഇറേനിയൻ പ്രക്ഷോഭത്തെ അനുകൂലിച്ചു നടന്ന റാലിയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റാൻ ശ്രമം.
വെറ്ററൻ അവന്യുവിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. സംഭവത്തിൽ ആർക്കും കാര്യമായ പരിക്കേറ്റിട്ടില്ല. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രകടനക്കാരിൽ ഒരാളെയാണു ട്രക്ക് തട്ടിയത്. ആളുകൾ ട്രക്ക് ഡ്രൈവറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു.
ട്രക്കിന്റെ ജനാലകളും കണ്ണാടിയും തകര്‍ന്നിട്ടുണ്ട്. ‘ഷാ വേണ്ട, രാജവാഴ്ച വേണ്ട, അമേരിക്ക 1953 ആവർത്തിക്കരുത്’ എന്നീ മുദ്രാവാക്യങ്ങൾ രേഖപ്പെടുത്തിയ ബാനർ കെട്ടിയ ട്രക്കാണ് പ്രകടനക്കാർക്കുനേരേ ഓടിച്ചുകയറ്റിയത്.
1953ൽ അമേരിക്കയും ബ്രിട്ടനും ചേർന്ന് ഇറാൻ ഭരണകൂടത്തെ അട്ടിമറിച്ചതിനെ സൂചിപ്പിക്കുന്നതായിരുന്നു ബാനറിലെ മുദ്രാവാക്യം.
International
ലോസ് ഏഞ്ചല്‍സ്: ലോസ് ഏഞ്ചല്‍സില്‍ നടന്ന 83-മത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ദാന ചടങ്ങില്‍ തിളങ്ങി പോള്‍ തോമസ് ആന്‍ഡേഴ്സന്റെ 'വണ്‍ ബാറ്റില്‍ ഓവര്‍ അനദർ' തിളങ്ങി. മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച സഹനടി എന്നീ വിഭാഗങ്ങളിലാണ് ചിത്രം പുരസ്കാരങ്ങള്‍ നേടിയത്. ലിയാനോര്‍ഡോ ഡികാപ്രിയോ പ്രധാന കഥാപാത്രമായി അഭിനയിച്ച ചിത്രത്തിന് ഒന്‍പത് നോമിനേഷനുകളാണ് ലഭിച്ചിരുന്നത്.
ഷേക്സ്പിയറിന്റെ ഭാര്യയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'ഹാംനെറ്റ്', ടെലിവിഷന്‍ വിഭാഗത്തില്‍ 'അഡോളസെന്‍സ്', 'ദി പിറ്റ്' എന്നീ ചിത്രങ്ങളും നിരവധി അവാര്‍ഡുകള്‍ നേടി.
സിനിമാ വിഭാഗം
മികച്ച ചലച്ചിത്രം - നാടകം: 'ഹാംനെറ്റ്'
മികച്ച ചലച്ചിത്രം - മ്യൂസിക്കല്‍ അല്ലെങ്കില്‍ കോമഡി: 'വണ്‍ ബാറ്റില്‍ ഓവര്‍ അനദർ'
മികച്ച നടന് - നാടകം: വാഗ്നര്‍ മൗറ, 'ദി സീക്രട്ട് ഏജന്റ്'
മികച്ച നടി - നാടകം: ജെസ്സി ബക്ക്ലി, 'ഹാംനെറ്റ്'
മികച്ച നടന് - കോമഡി/സംഗീതം: തിമോത്തി ഷലമേ, 'മാര്‍ട്ടി സുപ്രീം'
മികച്ച നടി - കോമഡി/സംഗീതം: റോസ് ബൈര്ൺ, 'ഇഫ് ഐ ഹാഡ് ലെഗ്സ്, ഐ'ഡ് കിക്ക് യു'
മികച്ച സഹനടന്‍ൻ: സ്റ്റെല്ലന്‍ സ്കാര്‍സ്ഗാര്‍ഡ്, 'സെന്റിമെന്റല്‍ വാല്യൂ'
മികച്ച സഹനടി: ടെയാന ടെയ്ലർ, 'വണ്‍ ബാറ്റില്‍ ഓവര്‍ അനദർ'
മികച്ച സംവിധായകന്: പോള്‍ തോമസ് ആന്ഡേഴ്സൺ, 'വണ്‍ ബാറ്റില്‍ ഓവര്‍ അനദർ'
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം: 'കെപോപ്പ് ഡീമണ്‍ ഹണ്ടേഴ്സ്'
മികച്ച വിദേശ ഭാഷാ ചിത്രം: 'ദി സീക്രട്ട് ഏജന്റ്'
മികച്ച തിരക്കഥ: പോള്‍ തോമസ് ആന്ഡേഴ്സൺ, 'വണ്‍ ബാറ്റില്‍ ഓവര്‍ അനദർ'
മികച്ച ഒറിജിനല്‍ സ്കോർ: ലുഡ്വിഗ് ഗൊറാന്‍സണ്‍, 'സിന്നേഴ്സ്'
മികച്ച ഒറിജിനല്‍ ഗാനം: 'കെപോപ്പ് ഡീമണ്‍ ഹണ്ടേഴ്സ്' എന്ന ചിത്രത്തിലെ 'ഗോള്‍ഡൻ'
സിനിമാറ്റിക് & ബോക്സ് ഓഫീസ് നേട്ടം: 'സിന്നേഴ്സ്'
ടെലിവിഷന്‍ വിഭാഗം
മികച്ച നാടക പരമ്പര: 'ദി പിറ്റ്'
മികച്ച കോമഡി/സംഗീത പരമ്പര: 'ദി സ്റ്റുഡിയോ'
മികച്ച നടന് - നാടകം: നോഹ വൈൽ, 'ദി പിറ്റ്'
മികച്ച നടി - നാടകം: റിയ സീഹോൺ, 'പ്ലൂറിബസ്'
മികച്ച സഹനടന്‍ - പുരുഷൻ: ഓവന് കൂപ്പര്‍, 'അഡോളസെന്‍സ്'
മികച്ച സഹനടി - സ്ത്രീ: എറിന് ഡോഹെര്‍ട്ടി, 'അഡോളസെന്‍സ്'
മികച്ച നടന് - കോമഡി/സംഗീതം: സേത്ത് റോജന്‍, 'ദി സ്റ്റുഡിയോ'
മികച്ച നടി - കോമഡി/സംഗീതം: ജീന്‍ സ്മാര്‍ട്ട്, 'ഹോക്സ്'
മികച്ച ലിമിറ്റഡ് സീരീസ്/സമാഹാരം/ടിവി സിനിമ: 'അഡോളസെന്‍സ്'
മികച്ച നടന് - ലിമിറ്റഡ് സീരീസ്: സ്റ്റീഫന്‍ ഗ്രഹാം, 'അഡോളസെന്‍സ്'
മികച്ച നടി ലിമിറ്റഡ് സീരീസ്: മിഷേല്‍ വില്യംസ്, 'ഡയിംഗ് ഫോര്‍ സെക്സ്'
മികച്ച സ്റ്റാന്‍ഡ്-അപ്പ് കോമഡി: റിക്കി ഗെര്‍വൈസ്, 'റിക്കി ഗെര്‍വൈസ്: മോര്‍ട്ടാലിറ്റി'
പോഡ്കാസ്റ്റ് വിഭാഗം
മികച്ച പോഡ്കാസ്റ്റ്: 'ഗുഡ് ഹാംഗ് വിത്ത് ആമി പോഹ്ലർ'
International
ലോസ് ആഞ്ചലസ്: മികച്ച ചിത്രത്തിനുള്ള ഓസ്കര് മത്സരത്തിന് അര്‍ഹത നേടി രണ്ട് ഇന്ത്യന്‍ സിനിമകള്‍. ഋഷഭ് ഷെട്ടിയുടെ ‘കാന്താര: ചാപ്റ്റര്‍ 1’, അനുപം ഖേര്‍ സംവിധാനം ചെയ്ത ‘തന്വി ദി ഗ്രേറ്റ്’ എന്നീ ചിത്രങ്ങളാണ് പട്ടികയില്‍ ഇടം പിടിച്ചത്.
ബഹുഭാഷാ ആനിമേറ്റഡ് ചിത്രമായ ‘മഹാവതാര്‍ നരസിംഹ’, അബിഷാന്‍ ജീവിന്തിന്റെ തമിഴ് ചിത്രമായ ‘ടൂറിസ്റ്റ് ഫാമിലി’ എന്നിവ ഉള്‍പ്പെടെ 317 ചിത്രങ്ങളില്‍നിന്നാണ് 201 സിനിമകള്‍ പ്രഥമപരിഗണന പട്ടികയിലേക്കു തെരഞ്ഞെടുത്തത്. അക്കാഡമി റെപ്രസന്റേഷന്‍ ആന്‍ഡ് ഇന്‍ക്ലൂഷന്‍ സ്റ്റാന്‍ഡേര്‍ഡ്സ് പാലിച്ച് നാലു നിബന്ധനകളില്‍ രണ്ടെണ്ണമെങ്കിലും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പട്ടികയില്‍ ഇടം നേടാന്‍ സാധിക്കുകയുള്ളൂ.
കര്‍ണാടകയില്‍ ഭൂതക്കോലം എന്നറിയപ്പെടുന്ന അനുഷ്ഠാന കലയെ ആസ്പദമാക്കിയാണ് ‘കാന്താര: ചാപ്റ്റര്‍ 1’ നിര്‍മിച്ചിരിക്കുന്നത്. ഓട്ടിസം ബാധിച്ച പെണ്‍കുട്ടി ഇന്ത്യന്‍ സൈന്യത്തില്‍ ചേരുന്നത് ആസ്പദമാക്കിയുള്ള ചിത്രമാണ് ‘തന്വി ദി ഗ്രേറ്റ്’. ജനുവരി 22 നാണ് ഓസ്കറിനായുള്ള അന്തിമപട്ടിക പുറത്തുവിടുക.
International
ലോസ് ആഞ്ചലസ്: കഴിഞ്ഞ നൂറ്റാണ്ടിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ വാസ്തുശില്പികളിൽ ഒരാളായ ഫ്രാങ്ക് ഗേരി (96) അന്തരിച്ചു.
അസാധാരണ രൂപത്തിലുള്ള നിർമിതികളാണ് ഗേരിയെ ലോകപ്രശസ്തനാക്കിയത്. സ്പെയിനിലെ ബിൽബാവോ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഗൂഗെൻഹൈം മോഡേൺ ആർട്ട് മ്യൂസിയം അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത നിർമിതികളിലൊന്നാണ്.
1929ൽ കാനഡയിലെ ടൊറോന്റോയിൽ ജനിച്ച ഗേരി വാസ്തുവിദ്യാകല പഠിക്കാനായി കൗമാരത്തിൽ അമേരിക്കയിലേക്കു കുടിയേറി. യൂണിവേഴ്സിറ്റി ഓഫ് സതേൻ കലിഫോർണിയ, ഹാർവഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ഡിസൈൻ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
പഠനശേഷം സ്വന്തം സ്ഥാപനം തുറന്ന ഗേരി പരന്പരാഗത നിർമാണ സങ്കല്പങ്ങളും സങ്കേതങ്ങളും നിരസിച്ചു. പൊരുത്തമോ അനുപാതമോ ഇല്ലാത്ത ജാമിതീയ രൂപങ്ങളും വടിവില്ലാത്ത വസ്തുക്കളും ഉപയോഗിച്ചുള്ള ഗേരിയുടെ നിർമാണ രീതി ‘ഡീകൺസ്ട്രക്ടിവിസം’ എന്നറിയപ്പെട്ടു.
ടൈറ്റാനിയം ഷീറ്റ്, ഗ്ലാസ്, ചുണ്ണാന്പുകല്ല് എന്നിവ ഉപയോഗിച്ചാണ് ബിൽബോവോയിലെ ഗൂഗെൻഹൈം മ്യൂസിയം നിർമിച്ചത്. അനുപമമായ കലാസൗന്ദര്യം പേറുന്ന മ്യൂസിയത്തിന്റെ നിർമിതി ബിൽബാവോ നഗരത്തിലേക്ക് വിനോദസഞ്ചാരികളെ ഒഴുക്കി. മറ്റു നഗരങ്ങളും ഇതനുകരിക്കാൻ തുടങ്ങിയതോടെ സാന്പത്തികമേഖലയുടെ പുനരുദ്ധാരണത്തിന് കലയെ ഉപയോഗിക്കുന്ന ‘ബിൽബാവോ ഇഫക്ട്’ എന്ന പ്രതിഭാസത്തിനും തുടക്കമായി.
ലോസ് ആഞ്ചലസിലെ വാൾട്ട് ഡിസ്നി കൺസേർട്ട് ഹാൾ, പാരീസിലെ ഫൗണ്ടേഷൻ ലൂയി വിറ്റൻ, പ്രേഗിലെ ഡാൻസിംഗ് ഹൗസ്, സിയാറ്റിലിലെ മ്യൂസിയം ഓഫ് പോപ് കൾച്ചർ, സാന്താ മോണിക്കയിലെ ഗേരി റസിഡൻസ് എന്ന സ്വന്തം വസതി തുടങ്ങിയവ ഗേരിയുടെ പ്രശസ്ത നിർമിതികളാണ്.