വടക്കഞ്ചേരി: പന്നിയങ്കരയിൽനിന്ന് എംഡിഎംഎ കണ്ടെടുത്ത കേസിൽ ഒരാൾകൂടി പിടിയിലായി. കോഴിക്കോട് അരീക്കാട് മുരിങ്ങക്കണ്ടി സ്വദേശി ഷമീറി(31)നെയാണു വടക്കഞ്ചേരി പോലീസ് ബംഗളൂരുവിലെ മടിവാളയിൽനിന്നു പിടികൂടിയത്.
കഴിഞ്ഞ 21നാണ് പന്നിയങ്കര ടോൾ പ്ലാസയ്ക്കു സമീപത്തുനിന്ന് 46 ഗ്രാം എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പോലീസ് പിടികൂടിയത്. കോട്ടയം പൊൻകുന്നം പുതുപ്പറമ്പിൽ എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുൽ സുനീർ (29) എന്നിവരാണ് അന്നു പിടിയിലായത്.
ബംഗളൂരുവിൽനിന്ന് എംഡിഎംഎയുമായി രണ്ടു യാത്രാബസുകളിലെത്തിയ ഇവർ പന്നിയങ്കരയിലെത്തി കോട്ടയത്തേക്ക് ഒരുമിച്ചുപോകാൻ നിൽക്കുന്നതിനിടെയാണു വിവരം ലഭിച്ച് പോലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് മുഖ്യകണ്ണിയായ ഷമീറിനെയും കുടുക്കാനായത്.
ആറുമാസമായി ബംഗളൂരുവിൽ ഊബർ ടാക്സി ഓടിക്കുന്ന ഷമീർ കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരനാണെന്നു പോലീസ് പറഞ്ഞു. നിരവധി തവണ ഷമീറിൽനിന്നും എംഡിഎംഎ വാങ്ങിച്ചിട്ടുണ്ടെന്നു ഷാഹുൽ സമ്മതിച്ചതായും പോലീസ് പറയുന്നു. എംഡിഎംഎയുടെ മറ്റ് ഇടപാടുകാരുമായി ഷമീറിന് ബന്ധമുണ്ടോ എന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സിഐ എം.പി. എബി, എഎസ്ഐമാരായ പി.വി. പ്രദീപ്, ബ്ലസൺ ജോസ്, സാബു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോൺക്രൂസ്, സി.എം. ദേവദാസ്, കെ. ലൈജു, എ. റിയാസുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.