ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്റർ എന്നവകാശപ്പെടുന്നയാൾ ലഹരിക്കേസിൽ പിടിയിലായ സംഭവത്തിൽ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവിന്റെ വാദങ്ങൾ തെറ്റാണെന്ന് കുറ്റപ്പെടുത്തിയ മന്ത്രി, ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും പ്രതികരിച്ചു.
അവർ ഭരിച്ചപ്പോൾ ലഹരിവ്യാപനത്തിന് തടയിടാൻ യാതൊന്നും ചെയ്യാൻ തയാറായില്ല. വിഷയത്തിൽ കർശന നടപടികൾ സ്വീകരിക്കുന്ന സർക്കാരിനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകൾക്കും കുടുംബങ്ങൾക്കും ഇപ്പോൾ സമൂഹത്തിൽ സമാധാനമുണ്ടെന്നും, ഡിവൈഎഫ്ഐയോ യൂത്ത് കോൺഗ്രസോ ആകട്ടെ, നിയമവിരുദ്ധ പ്രവർത്തികളിൽ ആരെ പിടികൂടിയാലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.
കുറ്റവാളികൾക്ക് ആരുമായി ബന്ധമുണ്ടെങ്കിലും അത് വിഷയമല്ലെന്നും, മുഖ്യമന്ത്രിയുമായോ താനുമായോ ബന്ധമുള്ളവരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ പലരുമായും ഫോട്ടോയെടുക്കുമെന്നും, എന്നാൽ അത്തരത്തിൽ ചിത്രങ്ങളെടുക്കുന്നവരുടെയെല്ലാം ജാതകം പരിശോധിക്കാൻ കഴിയില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ വലിയ അളവിൽ രാസലഹരിയുമായി പിടിയിലായതിന് പിന്നാലെ 'ഓപ്പറേഷൻ തൂഫാൻ' പിന്നോട്ടുപോകുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം.
Tags : MDMA case Ramesh Chennithala Deepika DeepikaNewspaper NewsUpdate Headlines