തലശേരി: പാനൂർ മേഖലയുടെ ഉറക്കം കെടുത്തിയ ക്ഷേത്ര മോഷ്ടാവ് ഒടുവിൽ പോലീസ് പിടിയിൽ. മുടവന്തേരി തൂണേരി സ്വദേശി കുഞ്ഞിക്കണ്ടി അബ്ദുള്ള (60) യെയാണ് മംഗളൂരുവിൽ പാനൂർ പോലിസ് അറസ്റ്റ് ചെയ്തത്. പാനൂരിലെത്തിച്ച പ്രതിയെ കവർച്ച നടന്ന വിവിധ ക്ഷേത്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അതിവിദഗ്ധമായി നടത്തിയ അന്വേഷണത്തിലാണ് മൊബൈൽ ഫോണോ, പ്രത്യേക വിലാസമോ ഇല്ലാത്ത പ്രതി മംഗളൂരുവിൽ ഉണ്ടെന്ന് പോലീസ് കണ്ടെത്തിയത്. ദിവസങ്ങളോളം മംഗളൂരുവിൽ ക്യാന്പ് ചെയ്താണ് പ്രതിയെ വലയിലാക്കിയത്.
17 വയസിൽ മോഷണത്തിനിറങ്ങിയ പ്രതി വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് പത്തു വർഷത്തോളം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. വടകരയിലെ ക്ഷേത്രമോഷണ കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കവർച്ചയാരംഭിച്ചത്. പുത്തൂർ കുയിമ്പിൽ ക്ഷേത്രം, എലാങ്കോട് ശ്രീ മഹാവിഷ്ണു ഭദ്രകാളി ക്ഷേത്രം, ചെറുപ്പറമ്പ് പുറ്റുവൻ കാവ് ഭഗവതി ക്ഷേത്രം, പൂക്കോംകല്ലുള്ള പുനത്തിൽ ക്ഷേത്രം, തൂവക്കുന്ന് അയ്യപ്പമഠം തുടങ്ങി വിവിധയിടങ്ങളിൽ പ്രതി കവർച്ച നടത്തിയിട്ടുണ്ട്. പ്രതി അറസ്റ്റിലായതറിഞ്ഞ് ക്ഷേത്ര മോഷണക്കേസ് രജിസ്റ്റർ ചെയ്ത വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പോലീസും പാനൂർ സ്റ്റേഷനിലെത്തിയിരുന്നു. കോഴിക്കോട് ജില്ലയിലെ ഇടച്ചേരി, കുറ്റ്യാടി സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്.
സിഐ എം.വി. ഷീജുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ പി.ആർ. ശരത്ത്, മരിയ പ്രിൻസ്, എഎസ്ഐ നിവേദ്, ബൈജു, എസ്സിപിഒ ഫൈസൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.