Business
വാഷിംഗ്ടൺ: പ്രമുഖ ഗെയിമിംഗ് കൺസോളുകളായ എക്സ്ബോസ് (Xbox Series X, Series S) മോഡലുകളുടെ വില മൈക്രോസോഫ്റ്റ് വീണ്ടും വർധിപ്പിച്ചു. എക്സ്ബോക്സ് കൺസോളുകളുടെ വില ആഗോളതലത്തിൽ 150 ഡോളർ വരെ വർധിപ്പിക്കും. ഓഗസ്റ്റ് ഒന്നു മുതൽ പുതിയ വില നിലവിൽ വരും. 2025 മേയ്ക്കു ശേഷം കമ്പനി നടത്തുന്ന മൂന്നാമത്തെ വിലവർധനയാണിത്.
512 ജിബി മോഡലുകൾക്ക് 100 ഡോളറും 1 ടിബി മോഡലുകൾക്ക് 150 ഡോളറുമാണ് വർധിക്കുക. ഇതോടൊപ്പം രണ്ടു ടിബി മോഡലിന്റെ ഉത്പാദനം നിർത്തുകയും ചെയ്യും.
യുഎസിൽ ഏറ്റവും വില കുറഞ്ഞ എക്സ്ബോസ് മോഡലായ ‘സീരീസ് എക്സ് ’ന്റെ വില 500 ഡോളറായി ഉയരും സീരിസ് എക്സിന്റെ വില 800 ഡോളറിലെത്തും. കൺസോൾ നിർമാണത്തിന് ആവശ്യമായ മെമ്മറി, സ്റ്റോറേജ് ഘടകങ്ങളുടെ വിലയിൽ 2.5 മടങ്ങിലധികം വർധനയുണ്ടായതാണ് വില കൂട്ടാൻ നിർബന്ധിതമാക്കിയതെന്ന് മൈക്രോസോഫ്റ്റ് ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു.
മൈക്രോസോഫ്റ്റിന് പുറമെ സോണി , നിന്റെൻഡോ , വാൽവ് തുടങ്ങിയ പ്രമുഖ കമ്പനികളും തങ്ങളുടെ ഗെയിമിംഗ് ഉപകരണങ്ങളുടെ വില അടുത്തിടെ വൻതോതിൽ വർധിപ്പിച്ചിരുന്നു. വരും വർഷങ്ങളിലും ഈ വിലക്കയറ്റം തുടർന്നേക്കുമെന്നാണ് സൂചന.
ഇന്ത്യയിൽ ബാധിക്കുന്നത്
കഴിഞ്ഞ വര്‍ഷത്തെ എക്സ്ബോക്സുകളുടെ വിലവര്‍ധന അമേരിക്കയില്‍ മാത്രമായി ഒതുങ്ങിയിരുന്നത്. പുതിയ പ്രഖ്യാപനം ഇന്ത്യന്‍ ഗെയിമര്‍മാരെ നേരിട്ട് ബാധിക്കും.
നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ സീരീസ് എസ് (512 ജിബ) മോഡലിന് 34,990 രൂപയും സീരീസ് എക്സ് (1 ടിബി) മോഡലിന് 55,990 രൂപയുമാണ് വില. പുതിയ വിലവർധന നിലവില്‍ വരുന്നതോടെ ഇവയുടെ ചില്ലറവില്‍പ്പന വിലയില്‍ (യഥാക്രമം 9,400 രൂപ മുതല്‍ 14,000 രൂപ വരെയോ അതിലധികമോ വന്‍ വർധന ഉണ്ടായേക്കാം.
Tech
ന്യു ഡൽഹി : മൈക്രോസോഫ്റ്റ് തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങൾ വിപുലീകരിച്ചുകൊണ്ട് ഏപ്രിൽ 2ന് എംഎഐ ട്രാൻസ്ക്രൈബ് 1, എംഎഐ വോയ്സ്1, എംഎഐ ഇമേജ് 2 എന്നീ മൂന്ന് പുതിയ മോഡലുകൾ അവതരിപ്പിച്ചു. സംസാരത്തെ തിരിച്ചറിയാനും , ശബ്ദം ഉത്പാദിപ്പിക്കാനും, ചിത്രങ്ങൾ നിർമിക്കാനും ശേഷിയുള്ള ഈ മോഡലുകൾ കമ്പനിയുടെ ഫൗണ്ടറി പ്ലാറ്റ്ഫോം വഴി ഡെവലപ്പർമാർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ലഭ്യമാക്കാൻ സാധിക്കും.
എംഎഐ ട്രാൻസ്ക്രൈബ് 1, 25 ഭാഷകളെ പിന്തുണയ്ക്കുകയും വിവിധ ശൈലികളിലുള്ള സംസാരങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് അക്ഷരരൂപത്തിലാക്കാൻ സഹായിക്കും. മറ്റ് ടൂളുകളെ അപേക്ഷിച്ച് 50 ശതമാനം കുറഞ്ഞ ചെലവിൽ ഇത് പ്രവർത്തിപ്പിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. എംഎഐ വോയ്സ്1, ഒരു സെക്കൻഡിൽ താഴെ സമയത്തിനുള്ളിൽ 60 സെക്കൻഡ് ദൈർഘ്യമുള്ള ശബ്ദം സൃഷ്ടിക്കാൻ പ്രാപ്തിയുള്ളതാണ് ഈ മോഡൽ.
വിർച്വൽ അസിസ്റ്റന്റുകൾ, കോൾ സെന്റർ ടൂളുകൾ, മീറ്റിംഗുകളിലെ തത്സമയ സബ്ടൈറ്റിലുകൾ, വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകൾ എന്നിവയിൽ ഈ സ്പീച്ച് മോഡലുകൾ വലിയ മാറ്റങ്ങൾ കൊണ്ടുവരും. എംഎഐ ഇമേജ് 2, എഴുതപ്പെട്ട നിർദ്ദേശങ്ങളിൽ നിന്ന് ചിത്രങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്ന ടെക്സ്റ്റ് ടു ഇമേജ് മോഡലാണ്. ഇത് ക്രിയേറ്റീവ് രംഗത്തും ബിസിനസ് ആശയങ്ങൾ രൂപപ്പെടുത്തുന്നതിലും ഡിസൈനർമാരെ സഹായിക്കും.
കോപൈലറ്റ്, ബിംഗ്, പവർപോയിന്റ് തുടങ്ങിയ മൈക്രോസോഫ്റ്റ് ഉത്പന്നങ്ങളിൽ അരീന ഡോട്ട് എഐ ഇമേജ് മോഡലാണ് നിലവിൽ ഉപയോഗിച്ചുവരുന്നത്. ഭാഷാ പ്രോസസ്സിംഗിലും വിഷ്വൽ കണ്ടന്റ് നിർമാണത്തിലും അത്യാധുനികമായ എഐ ടൂളുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൈക്രോസോഫ്റ്റ് ഈ പുതിയ എഐ മോഡലുകൾ വികസിപ്പിച്ചിരിക്കുന്നത്.
Tech
മൈക്രോസോഫ്റ്റ് 365 ഡെസ്ക്ടോപ്പ് ആപ്പുകൾ ഉപയോഗിക്കുന്ന വിൻഡോസ് ഉപകരണങ്ങളിൽ കോപൈലറ്റ് ആപ്പ് താനേ ഇൻസ്റ്റാൾ ചെയ്യുന്നത് കമ്പനി ഇപ്പോൾ താത്കാലികമായി നിർത്തിവച്ചു.
വിൻഡോസിലും മറ്റ് സേവനങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകൾ ഉൾപ്പെടുത്തുന്ന രീതിയിൽ വരുത്തിയ മാറ്റങ്ങളുടെ ഭാഗമായാണ് ഈ നടപടി. മൈക്രോസോഫ്റ്റ് 365 അഡ്മിൻ ഡാഷ്ബോർഡ് വഴിയാണ് ഈ വിവരം പുറത്തുവിട്ടത്.
കോപൈലറ്റ് ആപ്പിന്റെ ഓട്ടോമാറ്റിക് ഇൻസ്റ്റാളേഷൻ പ്രൊസസ് എന്ന് പുനരാരംഭിക്കുമെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഉപകരണങ്ങളെ ഈ മാറ്റം ബാധിക്കില്ലെന്നും അഡ്മിനിസ്ട്രേറ്റർമാർക്ക് വേണമെങ്കിൽ മാനുവലായി ഇത് ഇൻസ്റ്റാൾ ചെയ്യാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
വേർഡ്, എക്സൽ, പവർപോയിന്റ് തുടങ്ങിയ ആപ്പുകളിൽ ഡോക്യുമെന്റുകൾ സംഗ്രഹിക്കാനും, പുതിയ ഉള്ളടക്കം നിർമ്മിക്കാനും, ക്ലൗഡ് സ്റ്റോറേജിലെ ഫയലുകൾ എളുപ്പത്തിൽ കണ്ടെത്താനും സഹായിക്കുന്ന എഐ ഫീച്ചറുകളാണ് ഈ ആപ്പിൽ പ്രധാനമായും ഉള്ളത്.
എഐ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായാണ് മൈക്രോസോഫ്റ്റിന്റെ പുതിയ നീക്കം. ഉപയോക്താക്കളിൽ നിന്നും ബിസിനസ് സ്ഥാപനങ്ങളിൽ നിന്നും ഉയർന്നുവന്ന വിമർശനങ്ങളെത്തുടർന്നാണ് ഈ റോൾഔട്ട് നിർത്തിവെക്കാനുള്ള തീരുമാനം വന്നിരിക്കുന്നത്.
അതൊടൊപ്പം എഡ്ജ്, മൈക്രോസോഫ്റ്റ് 365 ആപ്പുകൾ, കോപൈലറ്റ് ചാറ്റ് തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങളിലുടനീളം കോപൈലറ്റിന്റെ സേവനം മൈക്രോസോഫ്റ്റ് വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
Business
ഇന്ത്യ അതിവേഗം നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾക്കുള്ള ഒരു പ്രധാന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. ആമസോണ്‍, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട ടെക് സ്ഥാപനങ്ങളടക്കമുള്ള ലോകത്തിലെ വലിയ സ്വാധീനമുള്ള കന്പനികൾ നിക്ഷേപങ്ങൾക്കായി ഇന്ത്യയിൽ എത്തുകയാണ്.
ആമസോണ്‍, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ മൂന്നു വൻകിട ഐടി കന്പനികളും ചേർന്ന് 67.5 ബില്യണ്‍ ഡോളറാണ് ഇന്ത്യയിൽ നിക്ഷേപിക്കുന്നത്. രാജ്യത്തെ യുവജനങ്ങളുടെ കഴിവും ഡിജിറ്റൽ മുന്നേറ്റത്തിനുള്ള സാധ്യതയും കണക്കിലെടുത്താണ് വൻ നിക്ഷേപങ്ങൾ നടത്തുന്നത്.
യുവതലമുറയും ചെലവ് കുറഞ്ഞ ഡാറ്റയുടെ ലഭ്യതയും രാജ്യത്തെ എഐ അധിഷ്ഠിത വളർച്ചയ്ക്ക് ഒരു ഫലഭൂയിഷ്ഠമായ മണ്ണാക്കി മാറ്റുന്നത്.
നിയന്ത്രണപരമായ തടസങ്ങളും ശക്തമായ പ്രാദേശിക മത്സരങ്ങളും നേരിടുന്നുണ്ടെങ്കിലും ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ആമസോണ്‍, ആൽഫബെറ്റ് ഇൻകോർപറേറ്റഡിന്റെ ഗൂഗിൾ തുടങ്ങിയ വലിയ യുഎസ് ഇന്റർനെറ്റ് കന്പനികൾക്ക് ഉയർന്ന വളർച്ചയുള്ള വിപണിയായി തുടരുന്നു.
ആമസോണ്‍
തങ്ങളുടെ ഏറ്റവും വലിയ ആഗോള വിപണികളിലൊന്നായ ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കിക്കൊണ്ട് 2030ഓടെ 35 ബില്യണ്‍ ഡോളർ രാജ്യത്ത് നിക്ഷേപിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചു. ഇ കൊമേഴ്സ് വന്പന്മാരായ യുഎസ് കന്പനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ പ്രധാന മേഖലകളിൽ നിക്ഷേപം നടത്താനും തങ്ങളുടെ ക്ലൗഡ് കംപ്യൂട്ടിംഗ്, ക്വിക് കൊമേഴ്സ് ബിസിനസുകൾ വിപുലീകരിക്കാനും പദ്ധതിയിടുന്നു. ഈ നിക്ഷേപങ്ങൾക്ക് 2030ഓടെ രാജ്യത്ത് 38 ലക്ഷത്തിലധികം നേരിട്ടും അല്ലാത്തതുമായ ജോലികൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ആമസോണിന്റെ എമേർജിംഗ് മാർക്കറ്റ്സ് സീനിയർ വൈസ് പ്രസിഡന്റ് അമിത് അഗർവാൾ പറഞ്ഞു.
മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റിന്റെ സിഇഒ സത്യ നദെല്ല കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും 2026 മുതൽ 2029 വരെ നാലുവർഷങ്ങൾക്കുള്ളിൽ 17.5 ബില്യണ്‍ ഡോളർ നിക്ഷേപം നടത്തുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഏഷ്യയിൽ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണിത്.
രാജ്യത്തുടനീളമുള്ള മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കംപ്യൂട്ടിംഗ്, എഐ വിപുലീകരണങ്ങൾ നടപ്പി ലാക്കുക, ബംഗളൂരു, പൂന, ഹൈദരാബാദ്, ഗുരുഗ്രാം, നോയി, കൂടാതെ മറ്റ് നഗരങ്ങളിലുമുള്ള 22,000 ത്തിലധികം വരുന്ന ജീവനക്കാർക്ക് ഉയർന്ന പരിശീലനം നല്‍കുക എന്നിവയാണ് ലക്ഷ്യം.
മൈക്രോസോഫ്റ്റിന്റെ ഈ നിക്ഷേപത്തിന്റെ ഭാഗമായി ഹൈദരാബാദിൽ കന്പനിയുടെ ഏറ്റവും വലിയ ഹൈപ്പർ സ്കെയിൽ ഡാറ്റാ സെന്റർ 2026 പകുതിയോടെ പ്രവർത്തനസജ്ജമാകും. വിദ്യാർഥികൾക്ക് സൗജന്യ ലഭ്യത ഉറപ്പാക്കിക്കൊണ്ട് എഐ അസിസ്റ്റന്റായ കോപൈലറ്റിനെ പ്രോത്സാഹിപ്പിക്കാനും മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നുണ്ട്.
ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങൾ, നൈപുണ്യ വികസനം എന്നിവയിലേക്ക് അടുത്ത രണ്ടു വർഷത്തിനുള്ളിൽ മൂന്നു ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ഈ വർഷം ആദ്യ നദെല്ല പ്രഖ്യാപിച്ചിരുന്നു.
ഗൂഗിൾ
ഒക്ടോബർ ആദ്യം ഗൂഗിൾ വിശാഖപട്ടണത്ത് വലിയ എഐ ഹബ് സ്ഥാപിക്കുന്നതിനായി 15 ബില്യണ്‍ ഡോളർ നിക്ഷേപം നടത്തുമെന്ന് അറിയിച്ചു. യുഎസിന് പുറത്ത് കന്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാകുമിത്.
ഇന്ത്യയിലെ ആദ്യത്തെ ഗിഗാവാട്ട് സ്കെയിൽ ഡാറ്റാ സെന്റർ കാന്പസായിരിക്കും ഇത്. എഐ ഇൻഫ്രാസ്ട്രക്ചറും ഡാറ്റാ സെന്ററുകളും പുനരുപയോഗ ഉൗർജ ശേഷിയുമായി സംയോജിപ്പിക്കുന്നതാണ് ഈ സൗകര്യമെന്ന് ഗൂഗിൾ പറഞ്ഞിരുന്നു.
ഇന്റൽ, കോഗ്നിസന്റ്, ഓപ്പണ്‍എഐ
നിർമിത ബുദ്ധിയുടെ പ്രധാനചാലകശക്തിയായി കണക്കാക്കപ്പെടുന്ന സെമികണ്ടക്ടറുകളുടെ പ്രാദേശിക നിർമാണത്തിന് ടാറ്റാ ഇലക്ട്രോണിക്സിന്റെ വരാനിരിക്കുന്ന ചിപ്പ് നിർമാണ കേന്ദ്രങ്ങൾക്ക് ഇന്റലിനെ ഒരു ശക്തനായ ഉപഭോ ക്താവായി ലഭിച്ചിരിക്കുകയാണ്. ഗുജറാത്തിലെയും ആസാമിലെയും കേന്ദ്രങ്ങളിൽ ടാറ്റ ഇലക്ട്രോണിക്സ് ഇന്റലിനായി ചിപ്പുകൾ നിർമിക്കുകയും അസംബിൾ ചെയ്യുകയും ചെയ്യും.
ധാരണപത്രപ്രകാരം ടാറ്റാ ഇലക്ട്രോണിക്സിന്റെ പൂർത്തിയാകാനിരിക്കുന്ന പ്ലാന്റുകളിൽ പ്രദേശികവിപണികൾക്കായുള്ള ഇന്റൽ ഉത്പന്നങ്ങളുടെ നിർമാണവും പാക്കേജിംഗും നടത്തും. ഇതിനായി ടാറ്റാ ഇലക്ട്രോണിക് 14 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും. ഇന്റലുമായി ചേർന്ന് ടാറ്റാ ഇലക്ട്രോണിക്സ് ഇന്ത്യയിലെ ഉപഭോക്തൃ, എന്റർപ്രൈസ് വിപണികൾക്കായി എഐ പിസി സൊല്യൂഷനുകൾ അതിവേഗം വിപുലീകരിക്കാനുള്ള സാധ്യതകളും പരിശോധിക്കും.
മറ്റൊരു ഐടി ഭീമന്മാരായ കോഗ്നിസെന്റ് ഇന്ത്യയുടെ എഐ ഫസ്റ്റ് സംരംഭത്തോടുള്ള പ്രതിബന്ധത അറിയിച്ചിട്ടുണ്ട്.
ചാറ്റ്ജിപിടിയുടെ നിർമാക്കളുടെ എഐ പദ്ധതിയായ സ്റ്റാർഗേറ്റിന്റെ ഇന്ത്യാ ചാപ്റ്റർ ആരംഭിക്കുന്നതിനായി ഓപ്പണ്‍എഐ ടാറ്റ കണ്‍സൾട്ടൻസി സർവീസസുമായി ചർച്ചയിലാണെന്ന് റിപ്പോർട്ടുകളുണ്ട്.