പുതുക്കാട്: കുറുമാലിക്കാവ് ഭഗവതി ക്ഷേത്രപരിസരത്ത് കുരങ്ങ് ശല്യം. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ ദേവസ്വം സെക്യൂരിറ്റി ജീവനക്കാരന് വീണ് പരിക്കേറ്റു. ഇന്നലെ വൈകിട്ടാണ് സംഭവം. കുംഭഭരണി ആഘോഷത്തിന്റെ ഭാഗമായി സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേരാണ് ഈ സമയത്ത് ക്ഷേത്രത്തിലുണ്ടായിരുന്നത്.
ആളുകൾക്ക് നേരെ കുരങ്ങൻ ചാടിവരുന്നത് കണ്ട് ഇവർ ഓടി രക്ഷപ്പെട്ടു. ഒരു മണിക്കൂറോളം ശല്യം ചെയ്ത കുരങ്ങൻ ദേശീയപാതയോരത്തേക്ക് നീങ്ങി. ഇതിനിടെ ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികളുടെ നേതൃത്വത്തിൽ കുരങ്ങനെ തുരത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പുതുക്കാട് നിന്ന് ഫയർ ആൻഡ് റെസ്ക്യൂ അംഗങ്ങൾ സ്ഥലത്തെത്തിയെങ്കിലും കുരങ്ങനെ പിടികൂടാനായില്ല.
ഒരു മാസത്തിലേറെയായി നന്തിക്കര, കുറുമാലി പ്രദേശത്ത് കുരങ്ങൻ എത്തി ശല്യം ചെയ്യാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ജനവാസ മേഖലയിൽ നിന്ന് കുരങ്ങനെ പിടികൂടി കാട്ടിലേക്ക് മാറ്റാൻ വനം വകുപ്പ് അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.