District News
മുണ്ടക്കയം: എൽഡിഎഫ് വികസനമുന്നേറ്റ മധ്യമേഖലാ ജാഥ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മുണ്ടക്കയം ബസ് സ്റ്റാൻഡ് മൈതാനിയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജോസ് കെ. മാണി എംപി ക്യാപ്റ്റനായുള്ള മധ്യമേഖലാ ജാഥയെ മുണ്ടക്കയം ഗവൺമെന്റ് ഹോസ്പിറ്റൽ ജംഗ്ഷനിൽ താളമേള അകമ്പടിയോടെ സ്വീകരിക്കും. തുടർന്ന് ബസ് സ്റ്റാൻഡ് മൈതാനിയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ ജോസ് കെ. മാണി, കെ.കെ. ശൈലജ ടീച്ചർ, പി.കെ. ബിജു, പി.പി. സുനീർ തുടങ്ങിയ ജാഥാ അംഗങ്ങളും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, കെ.ജെ. തോമസ്, സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥൻ, സിപിഐ ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ, കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു, കെ. രാജേഷ്, ഒ.പി.എ. സലാം, സാജൻ കുന്നത്ത് തുടങ്ങിയവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, കെ. രാജേഷ്, വി.ജെ. കുര്യാക്കോസ്, സാജൻ കുന്നത്ത്, ഉണ്ണിരാജ് പത്മാലയം, നിജാസ് എരുമേലി എന്നിവർ പങ്കെടുത്തു.
Kerala
കോട്ടയം: ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് മുണ്ടക്കയം ടൗണിലുണ്ടായ സംഭവത്തിൽ ആർക്കും പരിക്കില്ല. മധുരയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസാണ് അപകടത്തിൽപ്പെട്ടത്.
അപകട സമയത്ത് 45 യാത്രക്കാര് ബസിലുണ്ടായിരുന്നു. ബസിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനു പിന്നാലെ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്സെത്തിയാണ് തീയണച്ചത്.
ബസ് പൂർണമായി കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു. അപകടത്തെ തുടർന്ന് കുമളി, കട്ടപ്പന ഭാഗത്തേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടുകയാണ്.
Kerala
മുണ്ടക്കയം: സ്വകാര്യ ഫ്ലാറ്റിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് മുണ്ടക്കയം പോലീസ് പുത്തൻചന്തയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിയായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കോരുത്തോട് സ്വദേശി അനധികൃതമായി നടത്തുന്ന പാറമടകളിലേക്ക് എത്തിച്ച സ്ഫോടകവസ്തുക്കളാണ് പിടിച്ചെടുത്തതെന്നാണ് സൂചന.
സ്ഫോടകവസ്തുക്കൾ എവിടെ നിന്ന് എത്തിച്ചതാണെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഫോടകവസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്ന കാര്യം തങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് സമീപവാസികൾ പറഞ്ഞു.
Kerala
മുണ്ടക്കയം: വണ്ടൻപതാൽ തേക്കിൻ കൂപ്പിൽ കാട്ടുപോത്തിനെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് മുണ്ടക്കയം- കോരുത്തോട് റോഡിൽ വനം വകുപ്പ് ഓഫീസിന് സമീപത്തായി കാട്ടുപോത്തിന്റെ ജഡം കണ്ടെത്തിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി നടത്തിയ പരിശോധനയിൽ കാട്ടുപോത്തിന് വെടിയേറ്റതായി കണ്ടെത്തി. കൂടുതൽ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ലഭിക്കൂ.
പ്രദേശത്ത് മുൻപും കാട്ടുപോത്തിന്റെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവർഷം ഇതിന് സമീപത്തായി തീർഥാടന വാഹനം ഇടിച്ച് കാട്ടുപോത്ത് ചത്തിരുന്നു. നൂറുകണക്കിന് കുടുംബങ്ങൾ അധിവസിക്കുന്ന വണ്ടൻപതാൽ ജനവാസ മേഖലയോട് ചേർന്ന് കാട്ടുപോത്തിനെ ചത്ത നിലയിൽ കണ്ടെത്തിയതോടെ ജനങ്ങളും കടുത്ത ആശങ്കയിലാണ്.
നിരവധി തീർഥാടന വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണ് മുണ്ടക്കയം- കോരൂത്തോട് റോഡ്. എരുമേലി ഒഴിവാക്കി പമ്പയിലേക്ക് നേരിട്ട് പോകുന്ന തീർഥാടകർ പ്രധാനമായും ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. കാട്ടുപോത്തിന്റെ സാന്നിധ്യം തീർഥാടകരുടെ യാത്രയ്ക്കും സുരക്ഷാ ഭീഷണി ഉയർത്തുകയാണ്.
District News
മുണ്ടക്കയം: മുണ്ടക്കയം കോസ്വേ പാലത്തിനു സമീപം ബൈപാസിന്റെ നടപ്പാതയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ വ്യാപകമായി മാലിന്യം നിക്ഷേപിച്ചു. ഭക്ഷണം കഴിക്കാൻ ഉപയോഗിച്ച പ്ലാസ്റ്റിക് കവറുകളും കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളുമടക്കം പ്രദേശത്താകെ നിരന്ന അവസ്ഥയിലായിരുന്നു.
കാക്കകൾ മാലിന്യങ്ങൾ കൊത്തിവലിച്ച് റോഡിന്റെ ഇരുവശത്തേക്കും നിരത്തിയതോടെ പ്രദേശമാകെ മാലിന്യം വ്യാപിച്ചു. മുന്പും ഈ ഭാഗങ്ങളിലും മണിമലയാറ്റിലേക്കും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായതോടെ ഈ പ്രദേശത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാമറ സ്ഥാപിച്ചിരുന്നു. ബൈപാസിൽ മാലിന്യം നിക്ഷേപിച്ചത് ശ്രദ്ധയിൽപ്പെട്ട പഞ്ചായത്ത് അധികൃതർ കാമറ പരിശോധിക്കുകയും കുറ്റക്കാരെ കയ്യോടെ പിടികൂടുകയുമായിരുന്നു.
രണ്ടു ടൂറിസ്റ്റ് ബസുകളിലെത്തിയ യാത്രക്കാർ ഇവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നതും അവശിഷ്ടങ്ങൾ നിക്ഷേപിച്ചശേഷം യാത്ര തുടരുകയായിരുന്നുവെന്നും ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി.
കാമറയുടെ സഹായത്തോടെ ബസിന്റെ നമ്പർ കണ്ടെത്തുകയും പോലീസിന് കൈമാറുകയും ചെയ്തു. പോലീസിന്റെ സഹായത്തോടെ ബസുടമകൾക്ക് നോട്ടീസ് നൽകി പിഴ ഈടാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.
പഞ്ചായത്തിന്റെ പരിധിയിൽ, മാലിന്യം നിക്ഷേപിക്കുന്ന പ്രധാന ഇടങ്ങളിലെല്ലാം കാമറ സ്ഥാപിച്ചതോടെ കുറ്റക്കാരെ കയ്യോടെ പിടികൂടാനും ശിക്ഷാനടപടികൾ സ്വീകരിക്കാനും കഴിയുന്നുണ്ട്. ഇതിലൂടെ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് ഒരു പരിധിവരെ തടയാനും സാധിച്ചിട്ടുണ്ട്.