നാഗ്പൂർ: നഷ്ടപ്പെട്ട മകളെ ഇനി ഒരിക്കലും തിരികെ കിട്ടില്ലെന്നറിയാമെങ്കിലും അവൾക്ക് നീതി ലഭിക്കണമെന്ന പ്രതീക്ഷയിലാണ് ആ അമ്മ. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് ജീവനൊടുക്കിയ വിദ്യാർത്ഥിനിയുടെ അമ്മ ഇപ്പോൾ ആവശ്യപ്പെടുന്നത് ഒരൊറ്റ കാര്യം മാത്രം; ചോദ്യപ്പേപ്പർ ചോർത്തിയ കുറ്റവാളികളെ തൂക്കിക്കൊല്ലണം.
നീറ്റ് വിവാദത്തിൽ രാജ്യവ്യാപകമായി നടന്ന വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. എന്നാൽ ഈ രാജി കൊണ്ട് എന്താണ് നേടാനാകുക എന്ന് വിദ്യാർത്ഥിനിയുടെ അമ്മയായ നീലം ചതുർവേദി ചോദിക്കുന്നു. കുറ്റവാളികൾക്ക് വധശിക്ഷ തന്നെ നൽകണമെന്നാണ് ഇവരുടെ ആവശ്യം.
കഴിഞ്ഞ മേയ് 20-നാണ് ഇവരുടെ മകൾ ആകാംക്ഷ ചതുർവേദി (18) നാഗ്പൂരിൽ ജീവനൊടുക്കിയത്. മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ അവൾ നന്നായി എഴുതിയിരുന്നുവെന്ന് അമ്മ ഓർക്കുന്നു. 650-ൽ കൂടുതൽ മാർക്ക് ലഭിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ആകാംക്ഷ. എന്നാൽ ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കിയ വാർത്ത പുറത്തുവന്നതോടെ അവൾ കടുത്ത മാനസിക ആഘാതത്തിലായി. ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ തയ്യാറാവാതിരുന്ന അവൾ ഒടുവിൽ ജീവനൊടുക്കുകയായിരുന്നു.
"ആകാംക്ഷയുടെ അച്ഛന് ഇതിനകം രണ്ട് തവണ ഹൃദയാഘാതമുണ്ടായി, ഇപ്പോൾ തളർവാതം ബാധിച്ച് കിടപ്പിലാണ്. ഇനി ഞങ്ങളെ ആരു നോക്കും? എന്റെ മകൾ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അവൾ ഇതെല്ലാം നോക്കുമായിരുന്നു," ആ അമ്മ വിതുമ്പുന്നു. മകളുടെ പഠനത്തിനായി ആ പിതാവ് വലിയ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുത്തിരുന്നു. ചെറിയൊരു കൃഷിയിടത്തിൽ നിന്നുള്ള വരുമാനത്തിന് പുറമേ, വീട്ടിലെ ചെലവുകൾക്കും മകളുടെ കോച്ചിംഗ് ഫീസിനുമായി നാഗ്പൂരിൽ പാചകക്കാരനായും അദ്ദേഹം ജോലി ചെയ്തിരുന്നു.