National
പനാജി: നാവികസേനയുടെ അത്യാധുനിക എംഎച്ച്-60 ആര് ഹെലികോപ്റ്റര്‍ ഐഎന്‍എസ്-335ന്റെ രണ്ടാം ബാച്ച് കമ്മീഷന് ചെയ്തു.
ഗോവയിലെ ഐഎന്‍എസ് ഹന്‍സ നാവികതാവളത്തില്‍ നടന്ന ചടങ്ങില്‍ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠിയുടെ സാന്നിധ്യത്തില്‍ വാട്ടര്‍ സല്യൂട്ട് നല്കി.
എംഎച്ച്60 ആര് ഹെലികോപ്റ്റര്‍ പശ്ചിമ കടല്‍ത്തീരത്ത് ഉള്‍പ്പെടുത്തിയത് നാവികസേനയുടെ പ്രധാന നാഴികക്കല്ലാണെന്നു നാവികസേനാ മേധാവി പറഞ്ഞു. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ഫ്ലാഗ് ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് വൈസ് അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന്, വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് രാഹുല്‍ വിലാസ് ഗോഖലെ, അസിസ്റ്റന്റ് ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് (എയര്‍) ജനക് ബെവ്ലി, ഗോവ ഏരിയ ഫ്ലാഗ് ഓഫീസര്‍ കമാന്‍ഡിംഗ് റിയര്‍ അഡ്മിറല്‍ അജയ് ഡി തിയോഫിലസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഒരേസമയം വിവിധ ദൗത്യങ്ങള്‍ നിര്‍വഹിക്കാമെന്നതാണ് എംഎച്ച്-60ആറിന്റെ സവിശേഷത. അന്തര്‍വാഹിനികളെയും കപ്പലുകളെയും ആക്രമിക്കല്‍, തെരച്ചില്‍, നിരീക്ഷണം തുടങ്ങിയവ ഇതില്‍ പ്രധാനമാണ്.
Kerala
കൊച്ചി: സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കൊച്ചി നേവൽ ബേസിലെ നാവികൻ അറസ്റ്റിൽ. 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ലീഡിംഗ് സീമാനും ഹരിയാന സ്വദേശിയുമായ അമിത് (28) ആണ് അറസ്റ്റിലായത്. കൊച്ചി ഹാർബർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സ്നാപ് ചാറ്റിലൂടെയാണ് ഇയാൾ പെൺകുട്ടിയുമായി പരിചയപ്പെട്ടത്. തിങ്കളാഴ്ച സ്കൂളിലേക്ക് പോയ പെൺകുട്ടിയെ ഇയാൾ താമസിച്ചിരുന്ന മുണ്ടംവേലിയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പോക്സോ കേസില്‍ നാവികന് അറസ്റ്റിലായത് സ്ഥിരീകരിച്ച് നാവികസേന പത്രക്കുറിപ്പ് ഇറക്കി. പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നേവിയും ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
Kerala
കൊച്ചി: തദ്ദേശീയമായി രൂപകല്പന ചെയ്തു നിര്‍മിച്ച മൂന്നാമത്തെ സര്‍വേ യാനമായ ഐഎന്‍എസ് ഇക്ഷക് നാവികസേനയുടെ ഭാഗമായി. കൊച്ചി നാവികസേനാ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ നാവിക സേന മേധാവി അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠി കപ്പല്‍ കമ്മീഷന് ചെയ്തു.
അത്യാധുനിക ഹൈഡ്രോഗ്രാഫിക്, സമുദ്രശാസ്ത്ര സംവിധാനങ്ങള്‍, ഹെലികോപ്റ്റര്‍ പിന്തുണ എന്നിവയാല്‍ സജ്ജീകരിച്ചിരിക്കുന്ന ഐഎന്‍എസ് ഇക്ഷക് ഇരട്ടറോള്‍ ശേഷിയുള്ള സമാനതകളില്ലാത്ത പ്രവര്‍ത്തന വൈദഗ്ധ്യം വാഗ്ദാനം ചെയ്യുന്നുവെന്ന് ദിനേഷ് കെ. ത്രിപാഠി പറഞ്ഞു.
ഈ കപ്പല്‍ സര്‍വേ കപ്പലായും മാനുഷിക സഹായത്തിനും ദുരന്തനിവാരണത്തിനും അവശ്യഘട്ടങ്ങളിൽ ആശുപത്രിയായും പ്രവര്‍ത്തിപ്പിക്കാം. നാവികസേന, ഇന്ത്യന്‍ വ്യവസായങ്ങള്‍, എംഎസ്എംഇകള്‍ എന്നിവ തമ്മിലുള്ള ഫലപ്രദമായ സഹകരണത്തിന്റെ തെളിവാണു കപ്പല്‍ നിര്‍മാണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കമാന്‍ഡിംഗ് ഓഫീസര്‍ ക്യാപ്റ്റന്‍ ത്രിഭുവന്‍ സിംഗ് കപ്പലിന്റെ കമ്മീഷനിംഗ് വാറണ്ട് വായിച്ചു. ദേശീയഗാനത്തോടെ കപ്പലില്‍ നാവിക പതാക ഉയര്‍ത്തി. തുടര്‍ന്ന് കളര്‍ ഗാര്‍ഡ് സല്യൂട്ട് നല്കി. നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠി ഫലകം അനാച്ഛാദന ചെയ്തതോടെ കപ്പല്‍ നാവികസേനയുടെ ഭാഗമായി.
കമ്മീഷന് ചടങ്ങിനുശേഷം കപ്പലിന്റെ വിവിധ ഭാഗങ്ങള്‍ അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠി സന്ദര്‍ശിച്ചു. വൈസ് അഡ്മിറല്‍ സമീര്‍ സക്സേന (ദക്ഷിണ നാവികസേനാ ഫ്ലാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ്), നാവികസേന ഉദ്യോഗസ്ഥര്‍, കോല്‍ക്കത്തയിലെ ഗാര്ഡന് റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനിയേഴ്സ് (ജിആര്‍എസ്ഇ) പ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
ഓപ്പറേഷന് തിയറ്റര്‍ മുതൽ വെന്റിലേറ്റര്‍ വരെ
11,000 അടി ആഴത്തില്‍ വരെ കടല്‍ത്തട്ടിലുള്ള വസ്തുക്കളെയും തടസങ്ങളെയും കണ്ടെത്താനും മാപ്പ് ചെയ്യാനും കഴിയുന്ന ഹൈഡ്രോസ്വീപ്പ് മള്‍ട്ടിബീം എക്കോസൗണ്ടര്‍, ലോംഗ് റേഞ്ച് ഡിജിപിഎസ്, ഡാറ്റ അക്വിസിഷന്‍ ആന്‍ഡ് പ്രോസസിംഗ് സിസ്റ്റം തുടങ്ങി ഒട്ടേറെ അത്യാധുനിക സംവിധാനങ്ങളാണു പുതിയ ഹൈഡ്രോഗ്രഫിക് കപ്പലിലുള്ളത്.
80 ശതമാനത്തിലധികം തദ്ദേശനിര്‍മിത വസ്തുക്കള്‍ കൊണ്ടാണു കപ്പലിന്റെ നിര്‍മാണം. സ്ത്രീകള്‍ക്കു പ്രത്യേക താമസസൗകര്യമുള്ള ആദ്യത്തെ സര്‍വേ യാനമാണിത്. നൂതന ശസ്ത്രക്രിയാ സംവിധാനങ്ങളോടുകൂടി ഓപ്പറേഷന് തിയറ്റര്‍, വെന്റിലേറ്റര്‍, സ്കാനിംഗ് സൗകര്യങ്ങള്‍, രക്തബാങ്ക് എന്നിവയും കപ്പലിലുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ 40 രോഗികളെവരെ ഇതില്‍ ഉള്‍ക്കൊള്ളാനാകും. ഇക്ഷക് എന്നാല്‍ വഴി കാട്ടുന്നവന് എന്നാണ് അര്‍ഥം.
വാര്‍ഷിപ് ഡിസൈന്‍ ബ്യൂറോയുടെയും വാര്‍ഷിപ് ഓവര്‍സീയിംഗ് ടീമിന്റെയും മേല്‍നോട്ടത്തില്‍ കോല്‍ക്കത്തയിലെ ഗാര്ഡന് റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനിയേഴ്സ് ലിമിറ്റഡ് (ജിആര്‍എസ്ഇ) ആണു കപ്പല്‍ നിര്‍മിച്ചത്.
Kerala
തിരുവനന്തപുരം: ഡിസംബർ നാലിന് ശംഖുംമുഖത്ത് നടത്തുന്ന നാവികസേനാദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകും. ആഘോഷത്തിനായി നാവികസേനയുടെ പടക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും മറ്റു സന്നാഹങ്ങളും തലസ്ഥാനത്തെത്തും.
സേനയുടെ ആയുധക്കരുത്തിന്റെയും പ്രതിരോധ ശേഷിയുടെയും കാഴ്ചവിരുന്നൊരുക്കുന്ന അഭ്യാസപ്രകടനങ്ങളും അരങ്ങേറും. ആഘോഷത്തിനു മുൻപുള്ള ദിവസങ്ങളിൽ സേനാ വിമാനങ്ങളുടെ പരിശീലനപ്പറക്കലുമുണ്ടാകും.
പതിവായി ഡൽഹിയിൽ നടത്തിയിരുന്ന സേനാദിനാഘോഷം 2022 മുതലാണ് രാജ്യത്തെ മറ്റു നഗരങ്ങളിലേക്കു മാറ്റാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ദിനാഘോഷത്തിന്റെ ഭാഗമായി ശംഖുംമുഖം തീരം മോടികൂട്ടുന്ന ജോലികൾ തുടരുകയാണ്.
14 കോടി രൂപയോളം ചെലവിട്ടാണ് തീരം നവീകരിക്കുന്നത്. വിമാനത്താവളത്തിലേക്കുള്ള റോഡ് മുതൽ സുനാമി പാർക്കിനു സമീപംവരെ 370 മീറ്ററാണ് നവീകരിക്കുന്നത്. മുൻപുണ്ടായിരുന്നതുപോലെ പടികളും റാമ്പും നിർമിക്കും.
കടലേറ്റത്തിലാണ് ശംഖുംമുഖത്തുണ്ടായിരുന്ന പടികൾ തകർന്നത്. സ്റ്റേഡിയത്തിന്റെ ഗാലറി പോലെ ആറു പടികളാണ് നിർമിക്കുക. ഇതിനു താഴെ കല്ലുകളിട്ട് തിരയടി തടയാനുള്ള സംവിധാനമുണ്ടാക്കും. കടലേറ്റമുണ്ടാകുന്ന സമയങ്ങളിൽ പടികളെ സംരക്ഷിക്കാനാണ് കല്ലിടുന്നത്.
അല്ലാത്ത സമയത്ത് തീരത്ത് മണ്ണടിയുമെന്നും ഇറിഗേഷൻ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നേവി ദിനാഘോഷത്തിന്റെ ഭാഗമായി ജിയോബാഗുകളുപയോഗിച്ചാവും തീരം ശക്തിപ്പെടുത്തുക.