Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി ഉൾപ്പെടെയുളള മന്ത്രിമാർ ഓഫീസിൽ അങ്ങനെ എത്തുന്നില്ല, ഉദ്യോഗസ്ഥരാകട്ടെ ഓഫീസുകൾ ഒഴിയാനുള്ള തത്രപ്പാടിലും. തലസ്ഥാനത്ത് ഇപ്പോൾ ഇലപൊഴിയും കാലം പോലെ ഓഫീസ് ഒഴിയും കാലമാണ്.
ചെന്നൈയിലെ കണ്ണുചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ്ഹൗസിൽ വിശ്രമത്തിലാണ്. മന്ത്രിമാരൊക്കെ അവരവരുടെ മണ്ഡലത്തിലും കുടുംബത്തിലുമാണ്. തിരുവനന്തപുരം ജില്ലക്കാരായ മന്ത്രിമാർ ജി.ആർ. അനിലും വി. ശിവൻ കുട്ടിയും മാത്രമാണ് ഇടയ്ക്ക് ഓഫീസിൽ എത്തുന്നത്.
മന്ത്രി ശിവൻകുട്ടി തിരുവനന്തപുരം കോർപറേഷനുമായി സ്ഥിരമായി ഉടക്കിലായതിനാൽ ഇടക്കിടെ പത്രസമ്മേളനം നടത്തുന്നുണ്ട്. വൈദ്യുതി വകുപ്പ് ഇപ്പോൾ വലിയ വാർത്താ ചൂടിൽ അകപ്പെട്ടെങ്കിലും മന്ത്രി കൃഷ്ണൻകുട്ടി ഓഫീസ് വരവ് കുറച്ചു; കാമറയ്ക്ക് മുന്നിൽ വരവും ഇല്ല.
സ്പീക്കർ എൻ.എം ഷംസീർ മാത്രമാണ് ഉദ്ഘാടനങ്ങളിലൊക്കെ സജീവമായുള്ളത്. ദിവസവും പത്തോളം പത്രസമ്മേളനം നടന്നിരുന്ന സെക്രട്ടേറിയറ്റിനു സമീപത്തെ പ്രസ്സ് ക്ലബിലും ഒട്ടും തിരക്കില്ല. ഏപ്രിൽ 30 വരെ തുടരാനായിരുന്നു ജീവനക്കാർക്കു കിട്ടിയ ഔദ്യോഗിക നിർദേശം. എന്നാൽ, മിക്കവരും വിട്ടു കഴിഞ്ഞു.
ഡെപ്യൂട്ടേഷനിലുണ്ടായിരുന്നവർ കഴിഞ്ഞ ആഴ്ചയോടെ മാതൃവകുപ്പുകളിലേക്കു തിരികെ പോയിരുന്നു. ബാക്കിയുള്ളവരോട് ഈ മാസം കൂടി തുടരാനാണ് നിർദ്ദേശിച്ചിരുന്നെങ്കിലും. മന്ത്രിമാർ ഓഫീസിൽ വരാത്തതിനാൽ ജീവനക്കാർ ലീവിലോ യാത്രയിലോ ആണ്.
ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് ഇങ്ങനെയൊരു കൂട്ട വിടവാങ്ങൽ ഇല്ലായിരുന്നുവെന്നത് രാഷ്ട്രീയ നിരീക്ഷകർ കൗതുകത്തോടെയാണ് കാണുന്നത്. തിരത്തെടുപ്പ് ഫലത്തെ കുറിച്ചുള്ള അനിശ്ചിതത്വം സെക്രട്ടേറിയറ്റിനു ചുറ്റും ഘനീഭവിച്ചു നിൽക്കുന്നുണ്ട്.
ഇനി ഇടതുമുന്നണി തന്നെ അധികാരത്തിൽ വന്നാലും ഇപ്പോഴുള്ള മന്ത്രിമാർക്കു വീണ്ടും അവസരം ലഭിക്കണമെന്നില്ലാത്തതിനാലും ഉദ്യോഗസ്ഥരെയും മാറ്റാനിടയുള്ളതിനാലുമാണ് മന്ത്രി മന്ദിരങ്ങളിൽനിന്നു കുടിയൊഴിയുന്നതെന്ന് വ്യാഖ്യാനിക്കുന്നവരുണ്ടെങ്കിലും സത്യമതല്ല.
ഇപ്പോൾ ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള ഫയലുകൾ മാതമാണ് ബന്ധപ്പെട്ട സെക്ഷനുകൾ കൈകാര്യം ചെയ്യുന്നത്. അതും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പാലിച്ചു കൊണ്ട് മാത്രം. മന്ത്രിസഭായോഗങ്ങളെല്ലാം ഓൺലൈനായാണ് ചേരുന്നത്.
അടുത്ത മന്ത്രിസഭ അധികാരമേൽക്കുന്നതു വരെ നിലവിലുള്ള മന്ത്രിമാർക്കു തുടരാം. സാധാരണ മന്ത്രി മന്ദിരങ്ങൾ വോട്ടെണ്ണലിനു ശേഷമാണ് ഒഴിയുക. ഇക്കുറി ഏറെക്കുറെ നേരത്തെതന്നെ കൂടൊഴിയൽ തുടങ്ങി. വേനൽ മഴമേഘങ്ങൾ കനത്തു നിന്ന് മ്ലാനമായ മൂടൽ പരത്തുന്നുണ്ട്. ; മഴ എങ്ങനെ പെയ്യുമെന്ന് ; സ്വഭാവവും നിറവുമെന്തെന്ന് മേയ് നാലിന് അറിയാം.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്. നാരായണന് ഐപിഎസ് കോഴിക്കോട് പോലീസ് ജില്ല മേധാവിയാകും. തോംസണ്‍ ജോസ് ഐപിഎസ് തൃശൂര്‍ റേഞ്ച് ഡിഐജിയായി ചുമതലയേല്‍ക്കും.
കെ. ഇമ്പശേഖര്‍ ഐഎസിനെ ആലപ്പുഴ കലക്ടറായും തെരഞ്ഞെടുപ്പ് ഓഫീസറായും നിയമിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) ഓഫീസര്‍മാരില്‍ എസ്. വന്ദനയെ തളിപ്പറമ്പ് ആര്‍ഡിഒയായും ഇരിക്കൂര്‍ മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസര്‍ ആയും നിയമിച്ചു.
സച്ചിന് കൃഷ്ണ കണ്ണൂരില്‍ ജില്ല രജിസ്ട്രാര്‍ ജനറലായും ധര്‍മ്മടം മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസറായും പ്രവര്‍ത്തിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്ത ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത്.
ഈ ഉദ്യോഗസ്ഥരെ വളരെ പെട്ടെന്ന് തന്നെ നിയമിച്ച് ബുധനാഴ്ച രാവിലെ 11 മണിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലുള്ള തസ്തികകളില്‍ നിന്നും സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതു വരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് ഉത്തരവാദിത്വമൊന്നും നല്‍കരുതെന്നും കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്.
District News
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ നോഡൽ ഓഫീസർമാരുടെ അവലോകന യോഗം ചേർന്നു.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ തെരഞ്ഞെടുപ്പിന്റെ വിവിധ ചുമതലകൾ നിർവഹിക്കുന്ന 25 നോഡൽ ഓഫീസർമാരുടെ യോഗമാണ് ചേർന്നത്. സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതിനായി എല്ലാ നോഡൽ ഓഫീസർമാരും കൃത്യമായി ചുമതല നിർവഹിക്കണമെന്ന് കളക്ടർ നിർദേശിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദേശങ്ങൾ പാലിച്ച് സുതാര്യവും നിഷ്പക്ഷവുമായ വോട്ടെടുപ്പ് ഉറപ്പാക്കണം. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഓരോ ഘട്ടത്തിലും നോഡൽ ഓഫീസർമാർ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് കളക്ടർ സംസാരിച്ചു. കൃത്യമായ ആസൂത്രണവും ഏകോപനവുമാണ് തെരഞ്ഞെടുപ്പിന്റെ വിജയഘടകമെന്നും എല്ലാ ഘട്ടങ്ങളിലും ഉദ്യോഗസ്ഥർ തമ്മിൽ മികച്ച ആശയവിനിമയം ഉണ്ടാകണമെന്നും കളക്ടർ ഓർമിപ്പിച്ചു. യോഗത്തിൽ എഡിഎം കെ. ദേവകി, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജയശ്രീ എസ്. വാര്യർ തുടങ്ങിയവർ സംബന്ധിച്ചു.