തിരുവനന്തപുരം: മുഖ്യമന്ത്രി ഉൾപ്പെടെയുളള മന്ത്രിമാർ ഓഫീസിൽ അങ്ങനെ എത്തുന്നില്ല, ഉദ്യോഗസ്ഥരാകട്ടെ ഓഫീസുകൾ ഒഴിയാനുള്ള തത്രപ്പാടിലും. തലസ്ഥാനത്ത് ഇപ്പോൾ ഇലപൊഴിയും കാലം പോലെ ഓഫീസ് ഒഴിയും കാലമാണ്.
ചെന്നൈയിലെ കണ്ണുചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ്ഹൗസിൽ വിശ്രമത്തിലാണ്. മന്ത്രിമാരൊക്കെ അവരവരുടെ മണ്ഡലത്തിലും കുടുംബത്തിലുമാണ്. തിരുവനന്തപുരം ജില്ലക്കാരായ മന്ത്രിമാർ ജി.ആർ. അനിലും വി. ശിവൻ കുട്ടിയും മാത്രമാണ് ഇടയ്ക്ക് ഓഫീസിൽ എത്തുന്നത്.
മന്ത്രി ശിവൻകുട്ടി തിരുവനന്തപുരം കോർപറേഷനുമായി സ്ഥിരമായി ഉടക്കിലായതിനാൽ ഇടക്കിടെ പത്രസമ്മേളനം നടത്തുന്നുണ്ട്. വൈദ്യുതി വകുപ്പ് ഇപ്പോൾ വലിയ വാർത്താ ചൂടിൽ അകപ്പെട്ടെങ്കിലും മന്ത്രി കൃഷ്ണൻകുട്ടി ഓഫീസ് വരവ് കുറച്ചു; കാമറയ്ക്ക് മുന്നിൽ വരവും ഇല്ല.
സ്പീക്കർ എൻ.എം ഷംസീർ മാത്രമാണ് ഉദ്ഘാടനങ്ങളിലൊക്കെ സജീവമായുള്ളത്. ദിവസവും പത്തോളം പത്രസമ്മേളനം നടന്നിരുന്ന സെക്രട്ടേറിയറ്റിനു സമീപത്തെ പ്രസ്സ് ക്ലബിലും ഒട്ടും തിരക്കില്ല. ഏപ്രിൽ 30 വരെ തുടരാനായിരുന്നു ജീവനക്കാർക്കു കിട്ടിയ ഔദ്യോഗിക നിർദേശം. എന്നാൽ, മിക്കവരും വിട്ടു കഴിഞ്ഞു.
ഡെപ്യൂട്ടേഷനിലുണ്ടായിരുന്നവർ കഴിഞ്ഞ ആഴ്ചയോടെ മാതൃവകുപ്പുകളിലേക്കു തിരികെ പോയിരുന്നു. ബാക്കിയുള്ളവരോട് ഈ മാസം കൂടി തുടരാനാണ് നിർദ്ദേശിച്ചിരുന്നെങ്കിലും. മന്ത്രിമാർ ഓഫീസിൽ വരാത്തതിനാൽ ജീവനക്കാർ ലീവിലോ യാത്രയിലോ ആണ്.
ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് ഇങ്ങനെയൊരു കൂട്ട വിടവാങ്ങൽ ഇല്ലായിരുന്നുവെന്നത് രാഷ്ട്രീയ നിരീക്ഷകർ കൗതുകത്തോടെയാണ് കാണുന്നത്. തിരത്തെടുപ്പ് ഫലത്തെ കുറിച്ചുള്ള അനിശ്ചിതത്വം സെക്രട്ടേറിയറ്റിനു ചുറ്റും ഘനീഭവിച്ചു നിൽക്കുന്നുണ്ട്.
ഇനി ഇടതുമുന്നണി തന്നെ അധികാരത്തിൽ വന്നാലും ഇപ്പോഴുള്ള മന്ത്രിമാർക്കു വീണ്ടും അവസരം ലഭിക്കണമെന്നില്ലാത്തതിനാലും ഉദ്യോഗസ്ഥരെയും മാറ്റാനിടയുള്ളതിനാലുമാണ് മന്ത്രി മന്ദിരങ്ങളിൽനിന്നു കുടിയൊഴിയുന്നതെന്ന് വ്യാഖ്യാനിക്കുന്നവരുണ്ടെങ്കിലും സത്യമതല്ല.
ഇപ്പോൾ ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള ഫയലുകൾ മാതമാണ് ബന്ധപ്പെട്ട സെക്ഷനുകൾ കൈകാര്യം ചെയ്യുന്നത്. അതും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പാലിച്ചു കൊണ്ട് മാത്രം. മന്ത്രിസഭായോഗങ്ങളെല്ലാം ഓൺലൈനായാണ് ചേരുന്നത്.
അടുത്ത മന്ത്രിസഭ അധികാരമേൽക്കുന്നതു വരെ നിലവിലുള്ള മന്ത്രിമാർക്കു തുടരാം. സാധാരണ മന്ത്രി മന്ദിരങ്ങൾ വോട്ടെണ്ണലിനു ശേഷമാണ് ഒഴിയുക. ഇക്കുറി ഏറെക്കുറെ നേരത്തെതന്നെ കൂടൊഴിയൽ തുടങ്ങി. വേനൽ മഴമേഘങ്ങൾ കനത്തു നിന്ന് മ്ലാനമായ മൂടൽ പരത്തുന്നുണ്ട്. ; മഴ എങ്ങനെ പെയ്യുമെന്ന് ; സ്വഭാവവും നിറവുമെന്തെന്ന് മേയ് നാലിന് അറിയാം.