ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം കടുപ്പിച്ചു കൊണ്ട് ഇസ്രയേൽ സൈനിക താവളത്തിന് നേരെ യമനിലെ ഹൂതി വിമതരുടെ മിസൈൽ ആക്രമണം. തന്ത്രപ്രധാനമായ ബാബ് അൽ-മന്ദബ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകൾക്കും ഇസ്രയേലിന്റെ സൈനിക കേന്ദ്രങ്ങൾക്കും നേരെ നടന്ന ആക്രമണം ആഗോള എണ്ണ വിപണിയെയും വ്യാപാര മേഖലയെയും കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.
ബാബ് അൽ-മന്ദബ് കടലിടുക്കിലെ സുരക്ഷാ ഭീഷണികൾക്കിടയിൽ ഇസ്രയേൽ സൈനിക താവളം ലക്ഷ്യമിട്ടാണ് ഹൂതികൾ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചത്. മേഖലയിലെ ഇസ്രയേൽ സൈനിക സാന്നിധ്യത്തിന് നേരെ നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നാണിത്.
ആഗോള ക്രൂഡ് ഓയിൽ നീക്കത്തിന്റെ പ്രധാന പാതയായ ബാബ് അൽ-മന്ദബ് കടലിടുക്കിലുണ്ടായ ആക്രമണം ചരക്ക് കപ്പലുകളുടെ യാത്രയെ ബാധിച്ചു. ഇതേത്തുടർന്ന് ചരക്ക് നീക്കത്തിനുള്ള ഇൻഷുറൻസ് നിരക്കുകൾ വർധിക്കാനും വിതരണ ശൃംഖല തടസപ്പെടാനും സാധ്യതയുണ്ട്. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ വലിയൊരു ഭാഗവും ഈ പാതകളിലൂടെയാണ് കടന്നുപോകുന്നത്.