Tech
ചാറ്റ്ജിപിടിയെ നവീകരിക്കാൻ ഓപ്പൺഎഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. സാധാരണ ചാറ്റ്ബോട്ടിൽ നിന്ന് കൂടുതൽ വിപുലമായ സേവനങ്ങൾ നൽകുന്ന ഒരു എഐ സൂപ്പർആപ്പ് ആയി ചാറ്റ്ജിപിടിയെ മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. കോഡിംഗ് ടൂളുകൾ, എഐ ഏജന്റുമാർ, വിവിധ ഉത്പാജനക്ഷമത വർധിപ്പിക്കുന്ന ഫീച്ചറുകൾ എല്ലാം ഒരു പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്താനാണ് പദ്ധതി.
ചാറ്റ്ജിപിടിയെ കൂടുതൽ ഉപകാരപ്രദമാക്കുന്നതിന് പുറമെ പുതിയ വരുമാന മാർഗങ്ങൾ സൃഷ്ടിക്കുകയുമാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ച് എന്റർപ്രൈസ് ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നതിനായി കമ്പനി ആഭ്യന്തര തലത്തിൽ വിഭവങ്ങൾ പുനഃസംഘടിപ്പിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിലൂടെ ഓപ്പൺഎഐ ഒരു എഐ മോഡൽ നിർമാതാവ് മാത്രമല്ല, ദീർഘകാല വരുമാന വളർച്ച ഉറപ്പാക്കുന്ന സാങ്കേതിക കമ്പനിയായും സ്വയം മാറാൻ ശ്രമിക്കുന്നു.
ഓപ്പൺഎഐ അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനിൽ രഹസ്യമായി ഐപിഒ രേഖകൾ സമർപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അതേസമയം, ആന്ത്രോപിക് ഇതിനകം തന്നെ രഹസ്യ എസ്-1 കരട് സമർപ്പിച്ചെന്ന് അറിയിച്ചതോടെ ഐപിഒ മത്സരത്തിന് കൂടുതൽ ചൂടേറി. എന്നാൽ, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ ഈ വിഷയത്തെ വ്യത്യസ്തമായാണ് കാണുന്നത്. ഐപിഒയെ ഒരു മത്സരമായി കാണുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മികച്ച സാങ്കേതികവിദ്യയും ശക്തമായ ബിസിനസും നിർമിക്കുന്നതിലാണ് കമ്പനിയുടെ പ്രധാന ശ്രദ്ധയെന്നും, ഓഹരി വിപണിയിലേക്കുള്ള പ്രവേശനം ഒരു ധനസമാഹരണ നടപടിമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ആദ്യമായി പൊതുജന ഓഹരി വിപണിയിലെത്തുന്ന വലിയ എഐ കമ്പനി മുഴുവൻ എഐ മേഖലയുടെയും മൂല്യനിർണയത്തിന് മാനദണ്ഡം നിർണയിക്കാൻ സാധ്യതയുണ്ട്. അതേസമയം ലാഭക്ഷമത, സുരക്ഷ, അടിസ്ഥാനസൗകര്യ ചെലവ് തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ പരിശോധനയും കമ്പനിക്ക് നേരിടേണ്ടിവരും. അതുകൊണ്ട് തന്നെ, ഓപ്പൺഎഐയുടെയും ആന്ത്രോപിക്കിന്റെയും അടുത്ത നീക്കങ്ങൾ സാങ്കേതിക ലോകം ഉറ്റുനോക്കുകയാണ്.
Tech
കഴിഞ്ഞ വർഷം ഓപ്പൺ എഐ തുടക്കം കുറിച്ച വീഡിയോ ജനറേഷൻ ആപ്പ് സോറ നിർത്തലാക്കാൻ തീരുമാനിച്ചു. ക്രിയേറ്റീവ് ടൂളുകളിലേക്കും സോഷ്യൽ മീഡിയയിലേക്കും വലിയ രീതിയിൽ സ്വാധീനം ചെലുത്താനുള്ള നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിലാണ് ആപ് പുറത്തിറക്കിയത്.
കമ്പ്യൂട്ടിംഗ് ചെലവുകൾ വർധിച്ച സാഹചര്യത്തിലും മറ്റ് മുൻഗണനാ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായാണ് ഇപ്പോൾ പിൻവലിക്കുന്നത് എന്ന് കമ്പ നി അറിയിച്ചിട്ടുണ്ട്.
റോബോട്ടിക്സ് മേഖലയെ സഹായിക്കുന്ന രീതിയിലുള്ള വേൾഡ് സിമുലേഷൻ ഗവേഷണങ്ങളിലേക്ക് സോറ ടീം ശ്രദ്ധ തിരിക്കുമെന്നും കമ്പനി വക്താവ് അറിയിച്ചു.
ലോഞ്ചിന് പിന്നാലെ വലിയ ജനപ്രീതി നേടിയെങ്കിലും പകർപ്പവകാശ ലംഘനം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ സോറ കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു. ഡിസ്നിയുമായുള്ള കരാറുകൾ ഇതോടെ റദ്ദാക്കി.
സാധാരണ ഉപഭോക്താക്കൾക്ക് പകരം ബിസിനസ് ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഉത്പന്നങ്ങളിലേക്കു നിലവിലുള്ള സാഹചര്യത്തിൽ ഓപ്പൺഎഐ മാറും. ഗൂഗിൾ, ആന്ത്രോപിക് തുടങ്ങിയ കമ്പനികളിൽ നിന്നുള്ള ശക്തമായ മത്സരം നിലനിൽക്കെയാണ് ഈ പിൻമാറ്റം.
നിലവിൽ ആപ്പിലുള്ള ഉപയോക്താക്കളുടെ ഉള്ളടക്കം സുരക്ഷിതമായി മാറ്റുന്നതിനുള്ള വഴികൾ കമ്പനി ആലോചിക്കുന്നുണ്ടെന്നും അറിയിച്ചു.
Tech
ചാറ്റ് ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പൺ എഐ വർഷാവസാനത്തോടെ ജീവനക്കാരുടെ എണ്ണം ഏകദേശം 8000ത്തിലെത്തിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്.
മാർക്കറ്റിൽ സ്വാധീനം വർധിപ്പിക്കാനും എതിരാളിയായ ആന്ത്രോപികിനെ മറികടക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിലവിൽ 4,500 ജീവനക്കാരുള്ള കമ്പനി പ്രൊഡക്റ്റ് ഡെവലപ്മെന്റ്, എൻജിനിയറിംഗ്, റിസർച്ച്, സെയിൽസ് എന്നീ വിഭാഗങ്ങളിലാണ് പ്രധാനമായും നിയമനം നടത്തുന്നത്.
ഇതിനായി സാൻഫ്രാൻസിസ്കോയിൽ പുതിയ ഓഫീസ് സൗകര്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇത് ഇന്ത്യയിലുള്ളവർക്കും പുതിയ സാധ്യതകൾ സൃഷ്ടിക്കുമെന്നും സൂചനകളുണ്ട്.
എഐ മേഖലയിൽ മത്സരം മുറുകുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങൾക്ക് കമ്പനി തയാറാകുന്നത്.
പെയ്മെന്റ് സ്ഥാപനമായ റാമ്പിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ ബിസിനസ് ഉപഭോക്താക്കൾ ഓപ്പൺ എഐയെക്കാൾ ആന്ത്രോപിക്കിന്റെ ഉത്പന്നങ്ങളാണ് കൂടുതൽ തെരഞ്ഞെടുക്കുന്നത്.
ഇതിനെ പ്രതിരോധിക്കാൻ സിഇഒ സാം ആൾട്ട്മാൻ, കന്പനിയുടെ പ്രധാന സേവനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
കോഡിംഗ് മോഡലായ കോഡെക്സിനെ ചാറ്റ്ജിപിടിയുമായി സംയോജിപ്പിച്ച് ഉപഭോക്താക്കൾക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ ഉപയോഗപ്രദമായ ഏകീകൃത പ്ലാറ്റ്ഫോം നിർമിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
അതിവേഗത്തിലുള്ള വളർച്ചയുണ്ടെങ്കിലും ഓപ്പൺ എഐയും ആന്ത്രോപിക്കും വലിയ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.
നൂതനമായ എഐ മോഡലുകൾ വികസിപ്പിക്കുന്നതിനു കമ്പ നി വലിയ തുക ചെലവാക്കുന്നത് നഷ്ടത്തിന് കാരണമാകുന്നു. അതിനാൽ വരുമാനം വർധിപ്പിക്കാനും ലാഭത്തിലേക്ക് നീങ്ങാനുമുള്ള വലിയ സമ്മർദത്തിലാണ് ഈ കമ്പനികൾ.