National
ന്യൂഡൽഹി: ഇറാനെതിരേയുള്ള യുഎസ്-ഇസ്രയേൽ ആക്രമണം തുടങ്ങി മൂന്നാഴ്ച പിന്നിട്ടിട്ടും ആക്രമണങ്ങളെ അപലപിക്കാത്ത മോദിസർക്കാരിനെ വിമർശിച്ചു കോണ്ഗ്രസ്.
ആക്രമണങ്ങളെ അപലപിക്കുന്ന തരത്തിൽ പ്രസ്താവനകൾ നടത്താത്ത മോദിസർക്കാരിന്റേതു ഇന്ത്യയുടെ സാംസ്കാരികമൂല്യങ്ങളോടുള്ള വഞ്ചനയാണെന്നും ധാർമികമായ ഭീരുത്വമാണെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു.
ഇറാനെതിരേയുള്ള യുഎസ്-ഇസ്രയേൽ ആക്രമണം ആരംഭിച്ചിട്ട് 21 ദിവസമായി.ആക്രമണം ഇന്ത്യയുൾപ്പെടെയുള്ള എല്ലായിടത്തും സാന്പത്തിക തകർച്ചയ്ക്കു കാരണമായിട്ടുണ്ട്. ഇറാനിലെ ഉന്നതനേതാക്കളെ ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങളെയും ഇറാനിൽ നിർബന്ധിതമായി ഭരണമാറ്റം കൊണ്ടുവരുന്നതിനു നടത്തിയ ക്രൂരമായ ശ്രമങ്ങളെയും മോദിസർക്കാർ അപലപിക്കുകയോ വിമർശിക്കുകയോ ചെയ്തിട്ടില്ല.
ഇറാനെതിരേയുള്ള ആക്രമണങ്ങളും ഇറാൻ ഗൾഫ് രാജ്യങ്ങളിലെ ഊർജമേഖലയിൽ നടത്തിയ ആക്രമണങ്ങളും ഉടനടി തടയാൻ ഗൗരവമായ നയതന്ത്രശ്രമങ്ങൾ മോദിസർക്കാർ നടത്തിയിട്ടില്ല.
യുഎസ് പ്രസിഡന്റുമായും ഇസ്രയേൽ പ്രധാനമന്ത്രിയുമായും പ്രധാനമന്ത്രിക്ക് ഉണ്ടെന്നു വലിയരീതിയിൽ അവകാശപ്പെടുന്ന സൗഹൃദം വെടിനിർത്തൽ കൊണ്ടുവരാനായി ഉപയോഗിച്ചിട്ടില്ലെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി.
Kerala
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർഥിയാക്കുന്നതിൽ എതിർപ്പുമായി ഒരു വിഭാഗം സിപിഎം പ്രവർത്തകർ രംഗത്തെത്തി. വ്യക്തിക്ക് ജനങ്ങളുടെ ഇടയിലുള്ള സ്വീകാര്യതയാണ് പ്രധാനമെന്നും നേതൃത്വം മാറ്റിചിന്തിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലാണ് പ്രവർത്തകർ പി.കെ. ശ്യാമളയ്ക്കെതിരെ രംഗത്തുവന്നത്.
പാർട്ടി തിരുത്തണമെന്നാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്. കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചുപോകാൻ അധികസമയം വേണ്ടിവരില്ല എന്നും തളിപ്പറമ്പ് മണ്ഡലത്തിലെ ഇപ്പോഴത്തെ സ്ഥാനാർഥിത്വം പുനർചിന്തനം അർഹിക്കുന്നുവെന്നും പ്രവർത്തകർ പറയുന്നു.
ജനകീയനായ ഒരാളെ നിശ്ചയിക്കണമെന്നും വികാരം കൊണ്ടല്ല വിവേകം കൊണ്ടാണ് ഇത്തരത്തിൽ ആവശ്യപ്പെടുന്നത് എന്നും പ്രവർത്തകർ കുറിക്കുന്നുണ്ട്. ജനങ്ങളുടെ മനസറിയാൻ പറ്റാത്ത നേതൃത്വമാണ് ഉള്ളതെന്നും പാർട്ടിയെ സ്നേഹിക്കുന്നവരെ പൊട്ടന്മാരാക്കരുത് എന്നും പ്രവർത്തകരുടെ കുറിപ്പുകളിലുണ്ട്.
എം.വി. ഗോവിന്ദനാണ് നിലവിൽ തളിപ്പറമ്പ് എംഎൽഎ. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്നതിനാലാണ് ഗോവിന്ദൻ മത്സരിക്കാത്തത്.
Kerala
തിരുവനന്തപുരം: വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട സേവനങ്ങൾ ഉപയോക്താവിന് ലഭ്യമാക്കേണ്ട സമയപരിധിയിൽ കുറവു വരുത്തുന്നതിനും സേവനം ലഭ്യമാക്കിയില്ലെങ്കിൽ ഉപയോക്താവിനു നൽകേണ്ട നഷ്ടപരിഹാരത്തുക വർധിപ്പിക്കുന്ന നിർദേശത്തിനുമെതിരേ കെഎസ്ഇബി.
ഉപയോക്താവ് അപേക്ഷിക്കാതെ തന്നെ നഷ്ടപരിഹാരം നേരിട്ടോ വൈദ്യുതി ബില്ലിൽ ഇളവു ചെയ്തോ നൽകണമെന്ന നിർദേശവും കരട് ചട്ടത്തിലുണ്ട്. ഇതിൽ സമയപരിധി കുറച്ചതും നഷ്ടപരിഹാരത്തുക വർധിപ്പിച്ചതുമായ നിർദേശങ്ങൾ പിൻവലിക്കണമെന്നായിരുന്നു കെഎസ്ഇബിയുടെ ആവശ്യം.
National
ഗുരുഗ്രാം: ഡൽഹിക്കു സമീപം ഗുരുഗ്രാമിൽ പള്ളി നിർമാണത്തിനെതിരേ വിഎച്ച്പി, ബജ്രംഗ്ദൾ നേതാക്കളുടെ സാന്നിധ്യത്തിൽ മഹാപഞ്ചായത്ത് ചേർന്നു. മതപരിവർത്തനം ലക്ഷ്യമിട്ടാണെന്ന വ്യാജ ആരോപണമാണ് പള്ളി പണിക്കെതിരേ ഉയർന്നത്.
പതിനായിരത്തോളം ഹിന്ദു കുടുംബങ്ങളാണ് ഗ്രാമത്തിലുള്ളതെന്നും അതിൽ ഒരു ശതമാനം പോലും ക്രൈസ്തവ വിശ്വാസികൾ ഇല്ലെന്നവാദം സംഘപരിവാർ നേതാക്കളും ഉയർത്തി. തുടർനടപടികൾക്കായി 52 അംഗ സമിതിയെയും മഹാപഞ്ചായത്ത് നിയോഗിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച ഡെപ്യൂട്ടി കമ്മീഷണറെ കണ്ട് പള്ളിനിർമാണത്തിനെതിരേ സമിതി പരാതി നൽകുമെന്നു ഭാരവാഹികൾ പറഞ്ഞു. നൂർപുർ, അക്ലിംപുർ, ബാദ്ഷാപുർ, പാൽറ, ഗൈരത്പുർ ബാസ്, ഖേർഖി ബാഗ്നികി ഗ്രാമവാസികളാണു മഹാപഞ്ചായത്തിൽ പങ്കെടുത്തത്. കിഷോർ സിംഗ് എന്നയാളുടെ അധ്യക്ഷതയിലായിരുന്നു യോഗം.
അതേസമയം, പള്ളി നിർമാണവുമായി ബന്ധപ്പെട്ടവർ പ്രതികരണത്തിന് ഇതുവരെ തയാറായിട്ടില്ല.