ന്യൂഡൽഹി: ഇറാനെതിരേയുള്ള യുഎസ്-ഇസ്രയേൽ ആക്രമണം തുടങ്ങി മൂന്നാഴ്ച പിന്നിട്ടിട്ടും ആക്രമണങ്ങളെ അപലപിക്കാത്ത മോദിസർക്കാരിനെ വിമർശിച്ചു കോണ്ഗ്രസ്.
ആക്രമണങ്ങളെ അപലപിക്കുന്ന തരത്തിൽ പ്രസ്താവനകൾ നടത്താത്ത മോദിസർക്കാരിന്റേതു ഇന്ത്യയുടെ സാംസ്കാരികമൂല്യങ്ങളോടുള്ള വഞ്ചനയാണെന്നും ധാർമികമായ ഭീരുത്വമാണെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു.
ഇറാനെതിരേയുള്ള യുഎസ്-ഇസ്രയേൽ ആക്രമണം ആരംഭിച്ചിട്ട് 21 ദിവസമായി.ആക്രമണം ഇന്ത്യയുൾപ്പെടെയുള്ള എല്ലായിടത്തും സാന്പത്തിക തകർച്ചയ്ക്കു കാരണമായിട്ടുണ്ട്. ഇറാനിലെ ഉന്നതനേതാക്കളെ ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങളെയും ഇറാനിൽ നിർബന്ധിതമായി ഭരണമാറ്റം കൊണ്ടുവരുന്നതിനു നടത്തിയ ക്രൂരമായ ശ്രമങ്ങളെയും മോദിസർക്കാർ അപലപിക്കുകയോ വിമർശിക്കുകയോ ചെയ്തിട്ടില്ല.
ഇറാനെതിരേയുള്ള ആക്രമണങ്ങളും ഇറാൻ ഗൾഫ് രാജ്യങ്ങളിലെ ഊർജമേഖലയിൽ നടത്തിയ ആക്രമണങ്ങളും ഉടനടി തടയാൻ ഗൗരവമായ നയതന്ത്രശ്രമങ്ങൾ മോദിസർക്കാർ നടത്തിയിട്ടില്ല.
യുഎസ് പ്രസിഡന്റുമായും ഇസ്രയേൽ പ്രധാനമന്ത്രിയുമായും പ്രധാനമന്ത്രിക്ക് ഉണ്ടെന്നു വലിയരീതിയിൽ അവകാശപ്പെടുന്ന സൗഹൃദം വെടിനിർത്തൽ കൊണ്ടുവരാനായി ഉപയോഗിച്ചിട്ടില്ലെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി.
Tags : US-Israeli attack Iran Congress opposes Modi Government