SUNDAY DEEPIKA
അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ രണ്ടാംദിനമാണ്. ന്യൂയോര്‍ക്ക് നഗരക്കാഴ്ചകള്‍ കണ്ടുകഴിഞ്ഞിരിക്കുന്നു. ഐക്യരാഷ്ട്രസഭാ ആസ്ഥാനമാണ് അടുത്ത ലക്ഷ്യം. ഗൈഡഡ് ടൂര്‍ ഓണ്‍ലൈനായി നേരത്തേ ബുക്ക് ചെയ്തിട്ടുണ്ട്. താമസിച്ചിരുന്ന മാൻഹട്ടനിലെ ടൈംസ് സ്ക്വയർ സെന്ററിനു സമീപമുള്ള ഹിൽട്ടൻ ഡബിൾ ട്രീ ഹോട്ടലിൽനിന്ന് രാവിലെ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ നടക്കാൻ തീരുമാനിച്ചു.
നല്ല തണുപ്പുണ്ട്.
ടൈംസ് സ്ക്വയർ, ഗ്രാൻഡ് സെൻട്രൽ സ്റ്റേഷൻ, ഫിഫ്ത്ത് അവന്യു, ബ്രോഡ് വേ തുടങ്ങിയ പ്രദേശങ്ങളിലൂടെ ഏകദേശം രണ്ടു കിലോമീറ്റർനടന്ന് 10 മണിയോടെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തിനു സമീപമെത്തി. ന്യൂയോർക്ക് മാൻഹട്ടനിലെ ടർട്ടിൽ ബേയിലാണ് ഏകദേശം 18 ഏക്കർ വരുന്ന ഈ പ്രദേശം. അമേരിക്കയിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും ഒരു അന്താരാഷ്ട്ര ഭൂഭാഗമായാണ് ഇവിടം കണക്കാക്കുന്നത്. അതായത്, ഇവിടം യുഎന്നിന്റെ മാത്രം ഭരണത്തിൻകീഴിലാണ്.
ഉള്ളിലേക്ക്
ടൂറിനായി എത്തുമ്പോൾ ആദ്യം ചെക്ക് ഇൻ സെന്ററിലേക്കു പോകേണ്ടതുണ്ട്. യുഎൻ ആസ്ഥാനത്തിന് സമീപം ഒന്നാം അവന്യൂവിന്റെയും 46ാമത്തെ സ്ട്രീറ്റിന്റെയും കോണിലായാണ് ഇത്. ഇ-മെയിലായി ലഭിച്ച ഓർഡറിൽ പേരുള്ളവരെ മാത്രമേ ഉള്ളിലേക്ക് അനുവദിക്കു. പാസ്പോര്‍ട്ട് നല്കി ചെക്ക് ഇൻ നടപടികള്‍ പൂര്‍ത്തിയാക്കി. അവിടെ നമ്മുടെ ഫോട്ടോ എടുക്കുകയും പ്രവേശനത്തിനായി ഒരു സ്റ്റിക്കർ നൽകുകയും ചെയ്യും. അത് ഷര്‍ട്ടില്‍ പതിച്ചായിരുന്നു തുടര്‍ന്നുള്ള യാത്ര.
പ്രധാനമായും നാലു കെട്ടിടങ്ങളാണ് ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തിലെ സമുച്ചയത്തിൽ ഉൾപ്പെടുന്നത്. 1952 ഒക്ടോബർ ഒന്‍പതിന് പണി പൂർത്തിയായ കെട്ടിടങ്ങള്‍ രൂപകല്പന ചെയ്ത വാസ്തുശില്പികളുടെ ബോർഡിന് നേതൃത്വംനൽകിയത് വാലസ് ഹാരിസൺ ആയിരുന്നു. ഓസ്കാർ നീമെയർ, ലെ കോർബൂസിയർ എന്നിവർ അന്തിമ രൂപകല്പനയിൽ പ്രധാന പങ്കുവഹിച്ചു.
ദേഹപരിശോധനയും മറ്റു സുരക്ഷാനടപടികളും പൂർത്തിയാക്കി ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തിലേക്കു പ്രവേശിച്ചു. പ്രവേശന കവാടത്തിൽനിന്ന് ആരംഭിച്ച് ചുറ്റുമതിലിനോട് ചേർന്ന് എല്ലാ രാജ്യങ്ങളുടെയും വലിയ കൊടികൾ പാറിപ്പറക്കുന്നുണ്ട്. ഇന്ത്യന്‍ പതാക കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. വിശാലമായ മുറ്റത്തും ഗാർഡനിലും ചില ഇൻസ്റ്റലേഷനുകൾ കാണാം. വിവിധ രാജ്യങ്ങള്‍ സംഭാവനചെയ്ത മനോഹരമായ കലാസൃഷ്ടികളും ശിൽപങ്ങളും ആണത്.
ഫോട്ടോയൊക്കെ എടുത്തതിനുശേഷം ലോബിക്കുള്ളിലേക്ക്. വിവിധ രാജ്യങ്ങൾ സംഭാവനചെയ്ത കലാസൃഷ്ടികളും ശില്പങ്ങളും ഇവിടെയും കാണാം. 2001ൽ ഐക്യരാഷ്ട്രസഭയ്ക്കും അന്നത്തെ സെക്രട്ടറി ജനറൽ കോഫി അന്നനും സംയുക്തമായി ലഭിച്ച നൊബേൽ സമാധാന പുരസ്കാരവും അവിടെ കണ്ടു. സമീപത്തുള്ള ചുമരിൽ ഇതുവരെയുള്ള ഐക്യരാഷ്ട്രസഭാ തലവന്മാരുടെ ചിത്രങ്ങള്‍- ഇറാൻ സമ്മാനിച്ച അവ പട്ടിൽ നെയ്തെടുത്തതായിരുന്നു.
മാനവാവകാശങ്ങളും സമാധാനവും അടയാളപ്പെടുത്തുന്ന പ്രദർശനങ്ങൾ, ഐക്യരാഷ്ട്രസഭയുടെ ചരിത്രവും പ്രവർത്തനങ്ങളും വിവരിക്കുന്ന ഫോട്ടോകൾ, രേഖകൾ, പ്രദർശന ബോർഡുകൾ എന്നിവയും കണ്ടു. ഐക്യരാഷ്ട്രസഭയുടെ ലോബിയിൽ നില്ക്കുമ്പോള് തന്നെ "ലോകത്തിന്റെ പ്രതിനിധി’ എന്നൊരു തോന്നൽ നമുക്ക് സ്വാഭാവികമായി ഉണ്ടാകും!
ടൂർ ഡെസ്കിലേക്ക്
11 മണിയുടെയാണ് ബുക്ക് ചെയ്തിരിക്കുന്ന ടൂർ ആരംഭിക്കുന്നത്. ലോബിയിലെ കാഴ്ചകള്‍ കണ്ടതിനു ശേഷം ടൂറുകള്‍ ആരംഭിക്കുന്ന നിയുക്ത മീറ്റിംഗ് സ്ഥലത്ത് എത്തി. ടൂർ ആരംഭിക്കുന്നതിന് മുമ്പ് ടൂർ ഡെസ്കിൽ ചെക്ക് ഇൻ ചെയ്യണം. ഓരോ പതിനഞ്ച് മിനിറ്റിലുമാണ് ടൂറുകൾ പുറപ്പെടുന്നത്. ഇതൊരു വാക്കിംഗ് ഗൈഡഡ് ടൂറാണ്. ഇംഗ്ലീഷിലായിരിക്കും സാധാരണ ടൂറുകൾ, എന്നാൽ മറ്റ് ഭാഷകളിലും ടൂറുകൾ നടത്താറുണ്ട്. ഞങ്ങളുടെ ടൂറിൽ ഉണ്ടായിരുന്ന എല്ലാവരും ഒരു ഗ്രൂപ്പായി കണ്ടുമുട്ടി. സംഘത്തിലെ 15 പേരും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥനായ ചൈനീസ് വംശജൻ ഷാരോണ്‍ ഷാങ്ങ് ആണ് ഞങ്ങളുടെ ടൂർ ഗൈഡ്.
ഞങ്ങൾ പര്യടനം തുടങ്ങി. കോൺഫറൻസ് ബിൽഡിംഗിന്റെ ലോബിയിൽ വിഖ്യാതമായ പെയിന്റിംഗുകൾ. പുറത്ത് ഇടനാഴിയിൽ ജപ്പാന്റെ സമാധാന ബെല്‍. എസ്കലേറ്ററിലൂടെ കയറി സെക്യൂരിറ്റി കൗൺസിൽ റൂമിന്റെ ഗാലറിയില്‍ എത്തി. യുഎന്നിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഇവിടം. സെക്യൂരിറ്റി കൗൺസിൽ 15 അംഗങ്ങളടങ്ങിയതാണ്. പണ്ട് ഹൈസ്കൂളില്‍ ഇതേക്കുറിച്ചു പഠിച്ച കാര്യങ്ങൾ ഓര്‍മയില്‍ മിന്നിമറഞ്ഞു.
സെക്യൂരിറ്റി കൗൺസിൽ ചേംബറിലെ ഗാലറിയിൽ കുറച്ചുസമയം ഇരുന്നു. സെഷനിൽ മീറ്റിംഗ് ഉണ്ടെങ്കിൽ ഇവിടെ സന്ദർശകരെ അനുവദിക്കില്ല. സെപ്റ്റംബർ 11 ആക്രമണത്തിന് മുമ്പുള്ള മീറ്റിംഗുകളിൽ ആളുകൾക്ക് ഇവിടെ ഇരിക്കാൻ കഴിയുമായിരുന്നു, എന്നാൽ അതിനുശേഷം സുരക്ഷ കർശനമാക്കി. ഇപ്പോൾ പൊതുജനങ്ങൾക്ക് പങ്കെടുക്കാൻ അനുവാദമില്ല. ഞങ്ങളുടെ ഗ്രൂപ്പിൽ ഉണ്ടായിരുന്ന പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ നിന്നുള്ള സ്റ്റെല്ലയെ ഇതിനിടയില്‍ പരിചയപ്പെട്ടു. അവിടത്തെ യുനെസ്കോ വോളണ്ടിയറാണ് അവർ.
തുണിയിൽ നെയ്ത പിക്കാസോ ചിത്രം
പിക്കാസോയുടെ വിഖ്യാതമായ "ഗോർണിക്ക’ എന്ന ചിത്രത്തിന്റെ തുണിയിൽ നെയ്തെടുത്ത രൂപം സെക്യൂരിറ്റി കൗൺസിലിനു പുറത്തായി കാണാം. യുദ്ധങ്ങളുടെ ഭീകരതയെ ലോകത്തിന് ഓർമപ്പെടുത്തുന്ന ഒന്നാണിത്. അവിടെനിന്ന് ജനറൽ അസംബ്ലി ഹാളിനു സമീപം ഞങ്ങള്‍ എത്തി, ഇതാണ് യുഎന്നിന്റെ ഏറ്റവും പ്രധാനപ്പെട്ട മുറി. 193 രാജ്യങ്ങളിലെ ലോക നേതാക്കൾ ഇവിടെ സമ്മേളിച്ച് അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു.
1,800 പേർക്ക് ഇരിപ്പിടസൗകര്യമുള്ള ഈ ഹാളിൽ ഓരോ അംഗരാജ്യത്തിനും പ്രത്യേകം സീറ്റുകളുണ്ട്. ഓരോ സീറ്റിലും രാജ്യത്തിന്റെ പേര് എഴുതിവച്ചിരിക്കുന്നു. ഹാളിന്റെ മധ്യഭാഗത്ത്, യുഎൻ സെക്രട്ടറി ജനറൽ, ജനറൽ അസംബ്ലി പ്രസിഡന്റ് എന്നിവരുടെ ഇരിപ്പിടങ്ങൾ. പച്ച മാര്‍ബിള്‍ പ്രസംഗപീഠവും സ്വർണ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭയുടെ ചിഹ്നവും പതിപ്പിച്ചിരിക്കുന്നു.
ഇവിടെ ചർച്ചകൾ നടക്കുമ്പോൾ, വ്യത്യസ്ത ഭാഷകളിൽ തത്സമയം വിവർത്തനം ചെയ്യാനുള്ള സൗകര്യങ്ങളുമുണ്ട്. ഞങ്ങള്‍ സന്ദര്‍ശിക്കുന്ന ദിവസം അസംബ്ലി മീറ്റിംഗ് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സുരക്ഷ കര്‍ശനം. ഉച്ചഭക്ഷണ ഇടവേളയിലായിരുന്നു ഇവിടേക്കുള്ള ഞങ്ങളുടെ സന്ദര്‍ശനം.
യുഎൻ ട്രസ്റ്റിഷിപ്പ് കൗൺസിൽ ചേംബറിലേക്കാണ് അടുത്തതായി പോയത്. 1994ൽ ട്രസ്റ്റിഷിപ്പ് ഗ്രൂപ്പ് അതിന്റെ ദൗത്യം പൂർത്തിയാക്കിയപ്പോള്‍ പിരിച്ചുവിട്ടതിനാൽ ഇപ്പോള്‍ ഈ മുറി മറ്റ് ഒത്തുചേരലുകൾക്കാണ് ഉപയോഗിക്കുന്നതെന്ന് ഷാരോണ്‍ പറഞ്ഞു. തുടര്‍ന്ന് യുഎൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിൽ ചേംബർ സന്ദര്‍ശിച്ചു. സാമ്പത്തിക സാമൂഹിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന വിവിധ യുഎൻ ഏജൻസികളുടെ പ്രവര്‍ത്തനം ഇവിടെനിന്നാണ്. ഐക്യരാഷ്ട്രസഭയുടെ 40ാം വാർഷികത്തോടനുബന്ധിച്ച് 1985 ല്‍ നാൻസി റീഗൻ സമർപ്പിച്ച "ദ ഗോൾഡൻ റൂൾ’ എന്ന വലിയ മൊസയിക് മ്യൂറൽ അവിടെ കണ്ടു.
യുഎൻ ആസ്ഥാന പര്യടനത്തിലെ അടുത്ത സ്റ്റോപ്പ് നിരായുധീകരണ പ്രദർശനമായിരുന്നു. ഹിരോഷിമ ആണവ സ്ഫോടനത്തെ അതിജീവിച്ച പ്രതിമ, വിവിധ യുദ്ധോപകരണങ്ങള്‍, യുദ്ധരംഗങ്ങളുടെ ചിത്രപ്രദര്‍ശനങ്ങള്‍ എന്നിവ വിവിധ ഭാഗങ്ങളിലായി കണ്ടു. പിന്നീട് യുഎൻ ആസ്ഥാനത്തെ ധ്യാനമുറി ഷാരോണ്‍ പരിചയപ്പെടുത്തി. മതം നോക്കാതെ ഭക്തി പ്രതിഫലിപ്പിക്കാൻ ശാന്തമായ ഒരു സ്ഥലമായി ധ്യാനമുറി രൂപകല്പന ചെയ്തിരിക്കുന്നു.
തരൂരിനെ അറിയുമോ ?
ഞാന്‍ ഇന്ത്യയില്‍നിന്ന് എത്തിയതാണെന്നു മനസിലാക്കിയ ഷാരോണ്‍ തരൂറിനെ അറിയുമോ എന്ന് ചോദിച്ചു. തെല്ലൊരു അഭിമാനത്തോടെ ഞാന്‍ അദ്ദേഹത്തിന്റെ നാട്ടുകാരനാണ് എന്നുപറഞ്ഞു. ശശി തരൂർ ഐക്യരാഷ്ട്രസഭയിൽ വിവിധ പദവികളിൽ ഒട്ടേറെ വർഷങ്ങൾ സേവനംചെയ്ത ഉദ്യോഗസ്ഥനാണല്ലോ.
ടൂർ അവസാനിക്കുന്നു
അർമേനിയയില്‍നിന്നുള്ള പുരാതന കുരിശും സൗദി അറേബ്യ സമ്മാനിച്ച വിശുദ്ധ കഅബയുടെ തിരശീലയായ കിസ്വയും ജര്‍മനിയിലെ ബെർലിൻ മതിലിന്റെ ഭാഗങ്ങളും യുഎഇ നല്കിയ ദുബായിയുടെ ബർജീൽ അവാർഡും തായ്ലൻഡ് നൽകിയ വള്ളത്തിന്റെ ശില്പവും, ബുദ്ധസ്തൂപവും ആഫ്രിക്കൻ രാജ്യങ്ങളും മറ്റു ഗൾഫ് രാജ്യങ്ങളും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും തുടങ്ങി വിവിധ അംഗരാജ്യങ്ങൾ സമ്മാനിച്ച ശില്പങ്ങളും ഫലകങ്ങളും പെയിന്റിംഗുകളും പുരാതന വസ്തുക്കളും കലോപഹാരങ്ങളുമൊക്കെ പലയിടങ്ങളിലായി കണ്ട് ഞങ്ങള്‍ തിരികേ ലോബിയില്‍ എത്തി.
ടൂര്‍ അവസാനിക്കുകയാണെന്ന് ഷാരോണ്‍ അറിയിച്ചു. ഞാന്‍ സ്റ്റെല്ലയോടോപ്പം വിസിറ്റേഴ്സ് ലോബിയുടെ താഴത്തെ നിലയിലുള്ള കഫേയിൽനിന്ന് കോഫി കുടിച്ചു. കുറച്ചുസമയം അവിടെ സംസാരിച്ചിരുന്നശേഷം ഞങ്ങൾ പിരിഞ്ഞു. ഇപ്പോഴും വാട്സാപ്പ് സന്ദേശങ്ങളിലൂടെ ആ സൗഹൃദം തുടരുന്നു.
പിന്നീട് സമീപമായി കണ്ട യുഎൻ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഷോപ്പുകൾ സന്ദര്‍ശിച്ചു. യുഎൻ അനുബന്ധ പുസ്തകങ്ങൾ, സുവനീറുകൾ എന്നിവ വാങ്ങാനുള്ള കടകളും ഇവിടെയുണ്ട്. അവിടെയുള്ള ഒഫീഷ്യല്‍ ഗിഫ്റ്റ് ഷോപ്പില്‍നിന്ന് ഒരു ബാഗും പേള്‍ പെന്റൻഡും ടീഷര്‍ട്ടും ഫ്രിഡ്ജ് മാഗ്നെറ്റും സുവനീറായി വാങ്ങി. ഇവിടത്തെ തപാൽ ഓഫീസിൽനിന്ന് ഐക്യരാഷ്ട്രസംഘടന പുറത്തിറക്കിയ ഗാന്ധിജിയുടെ സ്റ്റാമ്പുകൾവാങ്ങി അവിടെനിന്നുതന്നെ സീൽചെയ്തു വാങ്ങിയശേഷം ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തോടു വിടപറഞ്ഞു.
ഇതു കേവലം ഒരു സംഘടനയുടെ ആസ്ഥാന സന്ദർശനം മാത്രമായിരുന്നില്ല; ലോകചരിത്രത്തിലെ പ്രധാനപ്പെട്ട പല നിമിഷങ്ങൾക്കും സാക്ഷ്യം വഹിച്ച, സുപ്രധാനമായ പല ഇടപെടലുകളും നടത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാകുകകൂടിയായിരുന്നു. ലോകം നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും അവ പരിഹരിക്കാൻ യുഎൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും ഇതിലൂടെ കൂടുതൽ മനസിലാക്കാനായി. അംഗരാജ്യങ്ങൾ നൽകിയ തങ്ങളുടെ പ്രതീകങ്ങളായ വിശിഷ്ട ഉപഹാരങ്ങളെല്ലാം വിലപ്പെട്ട കാഴ്ചയായിരുന്നു.
സമയം ഉച്ച കഴിഞ്ഞിരിക്കുന്നു. സ്റ്റാറ്റൻ ഐലൻഡിലേക്കാണ് ഇനി പോകേണ്ടത്. ന്യൂയോർക്ക് സിറ്റിയുടെ അഞ്ചു ബറോകളിൽ ഏറ്റവും തെക്കുപടിഞ്ഞാറൻ ഭാഗത്തായുള്ള ദ്വീപ് നഗരമാണ് സ്റ്റാറ്റൻ ഐലൻഡ്. മാൻഹട്ടനുമായി കരമാർഗം നേരിട്ട് ബന്ധമില്ലാത്തതിനാൽ, യാത്രയ്ക്കായി പ്രസിദ്ധമായ "സ്റ്റാറ്റൻ ഐലൻഡ് ഫെറി'യെ ആശ്രയിക്കണം. യാത്ര തുടരട്ടെ...
National
ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ആദിവാസിമേഖലകളിലും ക്രൈസ്തവർ നേരിടുന്ന അതിക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി മനുഷ്യാവകാശ സംഘടനയായ പീപ്പിൾസ് ട്രൈബ്യൂണൽ.
ന്യൂനപക്ഷങ്ങളെ ഉന്നമിട്ടു നടക്കുന്ന അതിക്രമങ്ങളിലൂടെ ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വതന്ത്ര്യം വേട്ടയാടപ്പെടുകയാണെന്നും ഡൽഹി പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംഘടന ആരോപിച്ചു.
ആദിവാസിമേഖലയിലെ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളും അവഗണനകളും വിവരിക്കുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
പ്രമുഖ മാധ്യമപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ജോണ്‍ ദയാൽ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു വാർത്താസമ്മേളനം. അതിക്രമം നേരിട്ടവർ കഴിഞ്ഞദിവസം നേരിട്ടെത്തി അനുഭവം വിവരിച്ചിരുന്നു.
പുരുഷന്മാരെ മർദിക്കുകയും കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള സ്ത്രീകളെയും പെണ്‍കുട്ടികളെയും അതിക്രമിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ രാജ്യത്തിന്റെ പല കോണുകളിലും നടക്കുന്നുണ്ടെന്ന് സാമൂഹ്യ പ്രവർത്തകയായ വിദ്യ ദിനകർ വിശദീകരിച്ചു.
മതം മാറി എന്നാരോപിച്ച് ഗർഭിണികളെപ്പോലും ശാരീരികമായി ആക്രമിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. മതപരിവർത്തന നിരോധന നിയമം പാസാക്കിയ സംസ്ഥാനങ്ങളിലാണ് അക്രമങ്ങൾ കൂടുതലും സംഭവിക്കുന്നത്. മതപരിവർത്തന ആരോപണം അതിക്രമങ്ങൾക്കുള്ള മറയായി ഉപയോഗിക്കുകയാണെന്നും അവർ പറഞ്ഞു.
International
ദുബായ്: ഇറാനിലെ ജനകീയ പ്രക്ഷോഭത്തിൽ മരിച്ചത് 3090 പേരാണെന്ന് ഇറാനിലെ മനുഷ്യാവകാശ കാര്യങ്ങൾ നിരീക്ഷിക്കുന്ന അമേരിക്കൻ സംഘടന ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ഇൻ ഇറാൻ അറിയിച്ചു. ഇതിൽ 2885 പേർ പ്രതിഷേധക്കാരാണ്.
ഇറേനിയൻ ഭരണകൂടം ഉരുക്കുമുഷ്ടി ഉപയോഗിച്ച് പ്രക്ഷോഭത്തെ അടിച്ചമർത്തിയെന്നും സംഘടന ചൂണ്ടിക്കാട്ടി. കുറച്ചു ദിവസങ്ങളായി രാജ്യത്ത് പ്രകടനങ്ങൾ ഇല്ല. തലസ്ഥാനമായ ടെഹ്റാൻ നാലു ദിവസമായി ശാന്തമാണെന്ന് ഇന്നലെ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, പ്രതിഷേധത്തിൽ നുഴഞ്ഞുകയറിയ സായുധ കലാപകാരികളാണ് അക്രമം അഴിച്ചുവിട്ടതെന്ന് ഇറേനിയൻ ഭരണകൂടം അവകാശപ്പെട്ടു. അമേരിക്കയും ഇസ്രയേലുമാണ് ഈ തീവ്രവാദികൾക്കു പിന്തുണ നല്‍കിയതെന്നും കൂട്ടിച്ചേർത്തു.
എട്ടു ദിവസത്തിനുശേഷം ഇറാന്റെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് ലഭ്യമായിത്തുടങ്ങി. പ്രക്ഷോഭത്തെ നേരിടാനായി ഭരണകൂടം ഇന്റർനെറ്റ് നിരോധിച്ചിരിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ ടെഹ്റാനിലടക്കം പരിമിതമായ തോതിൽ ഇന്റർനെറ്റ് ലഭ്യമായി. വിദേശത്തുള്ള ഇറേനിയൻ വംശജർക്ക് സോഷ്യൽ മീഡിയയിലൂടെ നാട്ടിലുള്ളവരെ ബന്ധപ്പെടാൻ കഴിഞ്ഞു.
സാന്പത്തിക തകർച്ചയ്ക്കെതിരേ ഡിസംബർ 28ന് ടെഹ്റാനിൽ ആരംഭിച്ച പ്രകടനം രാജ്യമൊട്ടാകെ ഭരണകൂടവിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു.
Kerala
തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാർക്കെതിരെ എക്സൈസ് മന്ത്രിക്ക് പരാതി നൽകി ഉദ്യോഗസ്ഥ സംഘടന. നയപരമല്ലത്ത നടപടികൾ സ്വീകരിക്കുന്നതായി എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ ആരോപിച്ചു.
ഉദ്യോഗസ്ഥർക്കെതിരെ അകാരണമായി നടപടി സ്വീകരിക്കുന്നുവെന്നും ഇടുക്കിയിൽ ബാർ ലൈസൻസ് ലംഘനം നടത്തിയത് പിടികൂടിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്ന എം.ആർ. അജിത് കുമാറിന്റെ നിർദേശം നേരത്തെ ചര്‍ച്ചയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് എക്സൈസ് കമ്മീഷണർ നിർദേശം നൽകിയത്.
എക്സൈസ് മന്ത്രി ഏത് ജില്ലയിൽ പോയാലും എക്സൈസ് പൈലറ്റ് ഉണ്ടാകണം. മന്ത്രി താമസിക്കുന്ന ഹോട്ടലിലും എക്സൈസ് ഉദ്യോഗസ്ഥരുണ്ടായിരിക്കണമെന്നും നിർദേശമുണ്ട്. സ്വന്തം പണം മുടക്കി എക്സൈസ് ഓഫീസുകൾ ഉദ്യോഗസ്ഥർ വൃത്തിയാക്കണമെന്നും നിർദേശമുണ്ട്.
District News
കോഴിക്കോട്: കളിക്കുന്നതിനിടെ വീണ് പരിക്കുപറ്റുകയും തുടര്‍ന്ന് വലതു കൈ മുറിച്ചുമാറ്റേണ്ടി വരികയും ചെയ്ത പാലക്കാട് സ്വദേശിനിയായ ഒന്‍പത് വയസുകാരിയ്ക്ക് വീട് ഒരുക്കാന്‍ ഷെല്‍ട്ടര്‍ ഇന്ത്യ ചാരിറ്റബിള്‍ ട്രസ്റ്റ്.
ദുരിതമനുഭവിക്കുന്ന ഈ കുടുംബത്തിനായി സ്നേഹവീട് നിര്‍മിച്ചു നല്കാന് തീരുമാനിച്ചതായി ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വീട് നിര്‍മാണത്തിനുള്ള പൂര്‍ണ്ണമായ ചെലവ് ട്രസ്റ്റ് വഹിക്കും. കുടുംബത്തിന് സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ അനുയോജ്യമായ ഭൂമി ലഭ്യമാകുന്നമുറക്ക് വീട് പണി ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തിന് വീട് നിര്‍മിക്കാന്‍ ആവശ്യമായ ഭൂമി സ്പോണ്സര് ചെയ്യാന്‍ സന്നദ്ധരായ വ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ട് വരണമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.
ചെയര്മാന് ഡോ. പി.എന്‍.ഷബീല്‍, സെക്രട്ടറി അബ്ദുറഹിമാന് മാനോളി, മുഹമ്മദ് അസ്ഹര്‍ അത്തേരി, ഫഹദ് മുഹമ്മദ് വേങ്ങാട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.