Kerala
പാലക്കാട്: പി.കെ. ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷിച്ച് സിപിഎം പ്രവർത്തകർ. മണ്ണാർക്കാട്ടെ സിപിഎം പ്രവർത്തകരാണ് ലഡു വിതരണം ചെയ്ത് ആഘോഷിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാലക്കാട് നടന്ന വിമത കൺവെൻഷനിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ശശിക്കെതിരെ നടപടിയെടുത്തത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഒഴിവാക്കിയത്.
പാർട്ടിക്കൊപ്പം നിന്നാൽ പി.കെ. ശശി ഇല്ലെങ്കിൽ വെറും ശശിയെന്ന് ഡിവൈഎഫ്ഐ മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം ഒരു പീഡന വീരനെ കൂടി യുഡിഎഫിന് കിട്ടിയെന്നും ശ്രീരാജ് അഭിപ്രായപ്പെട്ടു.
തീവ്രത അളക്കാൻ ഇനി കുഞ്ഞാപ്പക്കും വി.ഡി. സതീശനും അവസരം കിട്ടട്ടെയെന്നും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: ശശി രാജിവച്ചതിനു താൻ എന്തുചെയ്യാനാണെന്നായിരുന്നു മുതിർന്ന സിപിഎം നേതാവ് എ.കെ. ബാലന്റെ പ്രതികരണം. ശശി കോണ്ഗ്രസിലേക്കു പോകുമോ എന്നുപറയാൻ താൻ ജോത്സ്യനല്ലെന്നും അദ്ദേഹം പറഞ്ഞു.
കെടിഡിസി ചെയർമാൻസ്ഥാനം രാജിവച്ചതായി പാർട്ടിയെ അറിയിച്ചിട്ടില്ലെന്നും ശശി പാർട്ടി വിടുമെന്നു കരുതുന്നില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു പറഞ്ഞു.
ശശിയുടെ യുഡിഎഫ് പ്രവേശനത്തെക്കുറിച്ച് അറിയില്ലെന്നും പാർട്ടിയിൽനിന്നു പുറത്തുപോകാത്ത ഒരാൾ, പുറത്തുപോയാൽ പ്രശ്നമുണ്ടോ എന്നു ചോദിക്കുന്നതിൽ അർഥമില്ലെന്നും സുരേഷ് ബാബു പ്രതികരിച്ചു.
Kerala
പാലക്കാട്: സിപിഎം നേതാവ് എ.കെ. ബാലനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പാലക്കാട് ജില്ല കമ്മിറ്റി. അബദ്ധ പ്രസ്താവനകൾ നടത്തി എ.കെ.ബാലൻ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കുകയാണെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നു.
എ.കെ.ബാലൻ വായ തുറന്നാൽ പാർട്ടിക്ക് വോട്ട് നഷ്ടമാകുമെന്നും, ചുമതലയില്ലാത്ത ബാലൻ എന്തിനാണ് മാധ്യമങ്ങളെ കാണുന്നതെന്നും യോഗത്തിൽ ജില്ല കമ്മിറ്റി അംഗങ്ങൾ വിമർശിച്ചു. ഇത്തരത്തിലുള്ള പ്രസ്താവനകൾ പാർട്ടിയുടെ വിശ്വാസ്യത തകർക്കുമെന്നും യോഗം വിലയിരുത്തി.
മാറാട് കലാപത്തെ കുറിച്ചുള്ള പ്രസ്താവനകൾ തികച്ചും അടിസ്ഥാനരഹിതമാണ്. ഒരു ചുമതലയും ഇല്ലാത്ത വ്യക്തി എന്തിനാണ് മാധ്യമങ്ങളെ കാണുന്നത്. മുൻ കേന്ദ്ര കമ്മിറ്റി അംഗം എന്നു പറഞ്ഞാണ് മാധ്യങ്ങളെ കാണുന്നത്. അങ്ങനൊരു പദവി പാർട്ടിയിൽ ഉണ്ടോയെന്നും ജില്ല കമ്മിറ്റിയിൽ വിമർശനം ഉയർന്നു.
അതേസമയം കെടിഡിസി ചെയർമാൻ പി.കെ. ശശിയെ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും ജില്ല കമ്മിറ്റി യോഗത്തിൽ ആവശ്യമുയർന്നു. ശശി വർഗ വഞ്ചകനാണെന്നും ജില്ല കമ്മിറ്റിയിൽ അഭിപ്രായമുയർന്നു.
Kerala
പാലക്കാട്: പാർട്ടിയുടെ അച്ചടക്കനടപടിക്കു വിധേയനായ പി.കെ. ശശിയെ അനുകൂലിക്കുന്ന സിപിഎമ്മിലെ ഒരു വിഭാഗം മണ്ണാർക്കാട് മേഖലയിൽ പിടിമുറുക്കാൻ ശ്രമം തുടങ്ങി. പാർട്ടിയുമായി പരസ്യപോരിനിറങ്ങിയാണ് നീക്കം.
തദ്ദേശതെരഞ്ഞെടുപ്പിൽ പി.കെ. ശശി അനുകൂലവിഭാഗത്തിന്റെ ജനകീയ മതേതരമുന്നണി സ്ഥാനാർഥികൾ നാമനിർദേശപത്രിക നൽകി. മണ്ണാർക്കാട് നഗരസഭയിൽ പത്തു സീറ്റുകളിലാണ് മത്സരിക്കുന്നത്. മുൻ ബ്രാഞ്ച് സെക്രട്ടറി മുതൽ ലോക്കൽ കമ്മിറ്റി അംഗംവരെ ജനകീയ മതേതരമുന്നണി സ്ഥാനാർഥികളായി രംഗത്തുണ്ട്. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ഒരു സീറ്റിൽ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി എ.കെ. ഷാനിഫാണ് മത്സരിക്കുന്നത്.
കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറി യുഡിഎഫ് പിന്തുണയോടെയാണ് ഇത്തവണ മത്സരിക്കുന്നത്. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിലേക്ക് കഴിഞ്ഞതവണ സിപിഎം ചിഹ്നത്തിൽ മത്സരിച്ചയാൾക്കും ഇത്തവണ യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാരാകുറുശി പഞ്ചായത്തിൽ മുൻ ലോക്കൽ സെക്രട്ടറി മത്സരരംഗത്തുവന്നതും പാർട്ടിക്കുള്ളിലെ വിമതനീക്കത്തിന്റെ അടയാളമായി. കാരാകുറുശിയിൽ നിലവിലെ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ നാലുപേർകൂടി ഇന്നു നാമനിർദേശപത്രിക നൽകും.
കോട്ടോപ്പാടം പഞ്ചായത്തിൽ യുഡിഎഫ് പിന്തുണയിൽ സിപിഎമ്മിൽനിന്നുള്ള അഞ്ചുപേർ മത്സരിക്കുന്നുണ്ട്. മണ്ണാർക്കാടും പരിസരത്തും മത്സരരംഗത്തുള്ളതു പി.കെ. ശശിയെ സ്നേഹിക്കുന്നവരാണെന്ന് എ.കെ. ഷാനിഫ് പ്രതികരിച്ചു. പി.കെ. ശശിയെ മാറ്റിനിർത്തിയതിലെ അമർഷവും സങ്കടവും ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. സിപിഎമ്മിനെ പരാജയപ്പെടുത്തുകയാണ് ജനകീയ മതേതരമുന്നണിയുടെ ലക്ഷ്യം.
സിപിഎം ജില്ലാ സെക്രട്ടറിയുടേത് ഏകാധിപത്യനിലപാടാണ്. ഇതിനെതിരേയാണ് സ്ഥാനാർഥിത്വം. പാർട്ടിയെ പാർട്ടിയായി നിലനിർത്താൻവേണ്ടിയാണ് മത്സരിക്കുന്നത്. സ്പിരിറ്റ്-കള്ള് മാഫിയയ്ക്കു പിന്നാലെപോകുന്ന നേതൃത്വമാണ് ഇപ്പോഴുള്ളത്. ചില കേന്ദ്രങ്ങളിൽ യുഡിഎഫുമായി സഹകരിക്കുന്നുണ്ടെന്നും ആരുമായും രഹസ്യധാരണയുണ്ടാക്കിയിട്ടില്ലെന്നും ഷാനിഫ് പറഞ്ഞു.