National
മുംബൈ: ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ ബാരാമതിയിലെ വിമാനപകടം സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ)യുടെ നിർണായക അന്വേഷണം തുടരുകയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.
അന്വേഷണം പൂർത്തിയായശേഷമേ അന്തിമനിലപാടുകളിലെത്താവൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അപകടത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്ന ബ്ലാക്ബോസ്ക് കണ്ടെത്തിയിരുന്നു. എല്ലാ സാധ്യതകളും അന്വേഷണത്തിൽ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 28 നാണ് പുനെ ബാരാമതി വ്യോമകേന്ദ്രത്തിൽ അജിത് പവാറും മറ്റ് നാലുപേരും ഉണ്ടായിരുന്ന ചെറുവിമാനം തകർന്നുവീണത്.
National
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിൽ സംശയമുണ്ടെന്ന് അനന്തരവൻ രോഹിത് പവാർ. ഒരു മുതിർന്ന നേതാവ് യാത്ര മനഃപൂർവം വൈകിപ്പിച്ചതിനാലാണ് ട്രെയിനിലെ യാത്ര മാറ്റി വിമാന മാർഗമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിന് തൊട്ട് മുമ്പുള്ള റേഡിയോ സിഗ്നലും പ്രധാന പൈലറ്റിന്റെ സംഭാഷണവും ലഭിക്കാത്തതിലും ദുരൂഹതയുണ്ടെന്നാണ് രോഹിത്തിന്റെ ആരോപണം. കഴിഞ്ഞ 28 ന് പൂനെയ്ക്ക് സമീപം ബാരാമതിയിലുണ്ടായ വിമാന അപകടത്തിലാണ് അജിത് പവാർ കൊല്ലപ്പെട്ടത്. ലാൻഡിങ്ങിനിടെ വിമാനം തകർന്നു വീണ് തീപിടിക്കുകയായിരുന്നു.
അപകടത്തിൽ പൈലറ്റുമാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന മറ്റ് നാലു പേരും കൊല്ലപ്പെട്ടിരുന്നു. കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തിയെങ്കിലും വൈകിയാണ് അവിടെ നിന്ന് പുറപ്പെട്ടത്. അപകടം നടക്കുന്നതിനു തൊട്ടു മുൻപ് ട്രാൻസ്പോണ്ടർ ഓഫായി. പൈലറ്റാണോ ഇത് ചെയ്തതെന്നു പരിശോധിക്കണം.
സഹ പൈലറ്റ് മെയ് ഡേ സന്ദേശം അയച്ചില്ല. വിമാനം പറത്താൻ ചുമതലയുണ്ടായിരുന്ന പൈലറ്റിനെ അവസാന നിമിഷം മാറ്റിയിരുന്നു. ഒരു പൈലറ്റ് ഗതാഗതകുരുക്കിൽ കുടുങ്ങിയത് കൊണ്ടെന്നായിരുന്നു വിശദീകരണം. എന്നാൽ രണ്ട് പൈലറ്റുമാരെയും മാറ്റിയതിൽ ദുരൂഹതയുണ്ടെന്നും രോഹിത് പവാർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
National
ബംഗളൂരു: പരിശീലനത്തിനിടെ സ്വകാര്യവിമാനം തകർന്നുവീണ് രണ്ടുപേർക്ക് പരിക്ക്. കർണാടകയിലെ വിജയപുര ജില്ലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ക്യാപ്റ്റനെയും ട്രെയിനി പൈലറ്റിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റെഡ് ബേർഡ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് തകർന്നുവീണത്. കലബുറഗിയിൽ നിന്ന് ബെലഗാവിയിലേക്ക് പോവുകയായിരുന്ന വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചെന്നാണ് സൂചന. നിയന്ത്രണംവിട്ട വിമാനം കൃഷിയിടത്തിലേക്ക് കുത്തനെ വീഴുകയായിരുന്നു.
നിലത്തേക്ക് പതിച്ച വിമാനം തലകീഴായി മറിഞ്ഞെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്ന് അധികൃതർ വ്യക്തമാക്കി.
National
മുംബൈ: വിമാനം തകർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കാൻ സംസ്ഥാന സർക്കാരിന്റെ സഹകരണം തേടി കേന്ദ്രം.
ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് കത്ത് നൽകി.
അന്വേഷണത്തിലെ കണ്ടെത്തലുകൾ സംസ്ഥാനവുമായി പങ്കിടുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. വ്യോമയാന മന്ത്രാലയത്തിന് കീഴിലെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് (എഎഐബി) അന്വേഷണം നടത്തുന്നത്.
അപകടത്തിന്റെ ശരിയായ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഭാവിയിൽ ഇത്തരം അപകടങ്ങൾ തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഫഡ്നാവിസ് നേരത്തേ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
International
ബൊഗോട്ട: കൊളംബിയയിൽ 15 പേരുമായി സഞ്ചരിച്ച ചെറുവിമാനം തകർന്ന് വീണ് വൻ ദുരന്തം. വിമാനത്തിലുണ്ടായിരുന്ന 13 യാത്രക്കാരും രണ്ട് ജീവനക്കാരും ഉൾപ്പെടെ എല്ലാവരും കൊല്ലപ്പെട്ടതായി കൊളംബിയൻ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു.
കൊളംബിയൻ നിയമസഭാംഗമായ ഡയോജെനസ് ക്വിന്റേറോയും അദ്ദേഹത്തിന്റെ സംഘവും അപകടത്തിൽപ്പെട്ടവരിൽ ഉൾപ്പെടുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായ കാർലോസ് സാൽസെഡോയും വിമാനത്തിലുണ്ടായിരുന്നു.
കൊളംബിയൻ പൊതുമേഖലാ വിമാനക്കമ്പനിയായ സറ്റേനയുടെ വിമാനമാണ് തകർന്നത്. വെനസ്വേലൻ അതിർത്തിയോട് ചേർന്നുള്ള വടക്കൻ കൊളംബിയയിലെ കുക്കുട്ടയിൽ നിന്ന് പറന്നുയർന്ന വിമാനം ഒക്കാനയിൽ ലാൻഡ് ചെയ്യാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് അപകടത്തിൽപ്പെട്ടത്.
പർവത മേഖലയായ ഒക്കാനയ്ക്ക് സമീപം വെച്ച് വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനായി വ്യോമസേനയെ അപകടസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
National
മുബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സംസ്കാരം ഇന്ന് ബാരാമതിയിൽ നടക്കും. മഹാരാഷ്ട്ര ബാരാമതിയിലുണ്ടായ വിമാന അപകടത്തിലാണ് അജിത് പവാർ മരിച്ചത്. അജിത് പവാറടക്കം വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും തല്‍ക്ഷണം മരിച്ചു. പൈലറ്റിന് റണ്‍വേ കൃത്യമായി കാണാന്‍ കഴിയാതെ പോയതാണ് ദുരന്തത്തിനിടയാക്കിയതെന്നാണ് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു വ്യക്തമാക്കിയത്.
വിമാനാപകടത്തിൽ ഡിജിസിഎ അന്വേഷണം പുരോഗമിക്കുന്നു. വിമാനം വാടകയ്ക്ക് നൽകിയ വിഎസ്ആർ കമ്പനി ഓഫീസിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ബാരാമതിയിലെ അപകട സ്ഥലത്തും പരിശോധന തുടരുകയാണ്. ഇന്നലെ ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു.
National
ബാരാമതി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ കാരണം കണ്ടെത്താനുള്ള നിര്‍ണായക തെളിവുകള്‍ ഡിജിസിഎക്ക് ലഭിച്ചു. തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഡിജിസിഎ അപകടസ്ഥലത്തുനിന്ന് കണ്ടെടുത്തു. ഡിജിസിഎ ഇത് ഏറ്റെടുത്ത് വിശദമായ പരിശോധനയ്ക്കായി അയക്കും.
അപകടസമയത്തെ വിമാനത്തിന്റെ വേഗത, ഉയരം, എന്‍ജിന്റെ പ്രവര്‍ത്തനം, പൈലറ്റുമാരുടെ സംഭാഷണം എന്നിവ ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നതിലൂടെ വ്യക്തമാകും. ലാന്‍ഡിംഗിനിടെയുണ്ടായ സാങ്കേതിക തകരാറാണോ അതോ മോശം കാലാവസ്ഥയാണോ അപകടത്തിന് കാരണമായതെന്ന് ഇതിലൂടെ സ്ഥിരീകരിക്കാന്‍ സാധിക്കും.
ബ്ലാക്ക് ബോക്സിന് പുറമെ വിമാനത്തിന്റെ അവശിഷ്ടങ്ങളും വിദഗ്ധ സംഘം പരിശോധിച്ചുവരികയാണ്. ഡിജിസിഎയുടെ പ്രത്യേക അന്വേഷണ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
National
പൂനെ: വായുവിൽ ഏതാനും നിമിഷം ചാഞ്ഞുംചരിഞ്ഞും നിന്നശേഷം താഴേക്കുപതിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു- ബാരാമതി വിമാനത്താവളത്തിനു സമീപം കഴിയുന്ന ഒരു സ്ത്രീ അപകടത്തെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെ.
വിമാനം താഴെ വീണയുടൻ തീനാളങ്ങൾകൊണ്ടുമൂടിയെന്ന് മറ്റൊരു ദൃക്സാക്ഷിയും ഓർത്തെടുത്തു. നാലോ അഞ്ചോ തവണ സ്ഫോടനവും ഉണ്ടായെന്നും ഇരുവരും പറഞ്ഞു.
വിമാനത്താവളത്തെ വട്ടമിട്ടു പറന്ന വിമാനം ശ്രദ്ധിച്ചിരുന്നതായി സമീപവാസിയായ മറ്റൊരു സ്ത്രീ പറഞ്ഞു. തീപിടിച്ചയുടൻ വിമാനഭാഗങ്ങൾ സമീപ വീടുകളിലേക്കുവരെ തെറിച്ചു. നിയന്ത്രണം നഷ്ടമായ രീതിയിലാണു വിമാനം താഴെവീണത്. റൺവേയിൽനിന്ന് ഏതാണ്ട് നൂറടിയോളം മുകളിൽ നിന്നും വീഴുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.
തകർന്നൂ വീണ് നിമിഷങ്ങൾക്കകം ഉപമുഖ്യമന്ത്രി ഉൾപ്പെടെയുള്ള യാത്രക്കാരെക്കുറിച്ച് വിവരം ലഭിച്ചു. ആളുകളെ ഉടൻ ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും നിരാശയായിരുന്നു ഫലമെന്ന് പോലീസ് സൂപ്രണ്ട് സന്ദീപ് സിംഗ് ഗിൽ പറഞ്ഞു.
രാവിലെ 8.43 ന് വിമാനത്തിന് ഇറങ്ങാന്‍ അനുമതി ലഭിച്ചു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ച് പൈലറ്റിന്റെ സന്ദേശം എയര്‍ ട്രാഫിക് കണ്ട്രോളില് എത്തിയിട്ടില്ല. 8.44 നാണ് തീ കണ്ടെത്തിയത്. വിമാനം ഇടിച്ചിറങ്ങിയ സമയം 8.45 ഉം.
വിമാനത്തിനു പെട്ടെന്ന് സാങ്കേതിക തകരാര്‍ ഉണ്ടായോ എന്ന സംശയമാണ് ഇതുമൂലം ഉയരുന്നത്. ഇറങ്ങാന്‍ അനുമതി ലഭിച്ചശേഷം നിയന്ത്രണം നഷ്ടമായതാകാം. അല്ലെങ്കില്‍ കോക്പിറ്റില്‍ അവസാന നിമിഷം അസാധാരണമായ പിഴവുകള്‍ ഉണ്ടായിരിക്കാം.
അവ്യക്തമായി റണ്‍വേയില്‍ ഇറങ്ങാനുള്ള ശ്രമം
വിമാനം ഇറങ്ങാന്‍ അനുമതി ലഭിക്കുമ്പോള്‍ റണ്‍വേ വ്യക്തമായി കാണാന്‍ കഴിഞ്ഞിരുന്നില്ല. റണ്‍വേ വ്യക്തമല്ലാത്തതിനാല്‍ വിമാനം അല്പസമയം വട്ടമിട്ടു പറന്നിരുന്നു. ബാരാമതി വിമാനത്താവളത്തിലെ ഗതാഗതനിയന്ത്രണം മറ്റു പൈലറ്റുമാരും സമീപത്തെ പൈലറ്റ് പരിശീലന കേന്ദ്രവുമാണ് നിര്‍വഹിക്കുന്നത്.
കാലാവസ്ഥയും റണ്‍വേയിലെ സാഹചര്യവും ഇറങ്ങുന്നതിന് പൂര്‍ണമായും അനുയോജ്യമായിരുന്നോ എന്ന സംശയവുമുണ്ട്.
സന്ദേശങ്ങള്‍ നിലച്ചത് എന്തുകൊണ്ട്?
ഇറങ്ങാന്‍ അനുമതി ലഭിക്കുംവരെ വിമാനത്തില്‍ നിന്ന് വ്യക്തമായ സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. കാറ്റിന്റെയും കാഴ്ചയുടെയും വിവരങ്ങള്‍ നിരന്തരം പൈലറ്റ് ചോദിക്കുകയും ചെയ്തിരുന്നു. ഇറങ്ങാനുള്ള അന്തിമ അനുമതിക്കുശേഷം ഇവ നിലയ്ക്കുകയായിരുന്നു.
സാങ്കേതിക തകരാറോ ഇന്ധന ചോര്‍ച്ചയോ?
റണ്‍വേയോടു ചേര്‍ന്നാണ് വിമാനം കത്തിയത്. വിമാനത്തിന്റെ സാങ്കേതികമായ രേഖകളും മുൻകാല ലാൻഡിംഗും കൃത്യമായിരുന്നു. ഈ സാഹചര്യത്തില്‍ എൻജിൻ തകരാര്‍, പക്ഷി വിമാനത്തില്‍ ഇടിക്കല്, ഇന്ധനം ചോരുന്ന അവസ്ഥ, വൈദ്യുതിചോര്ച്ച എന്നിവയും സംശയിക്കാം.
National
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ മരിച്ച അഞ്ച്പേരിൽ ഒരാൾ ക്യാപ്റ്റൻ ശാംഭവി പഥക്. ഡൽഹി ആസ്ഥാനമായുള്ള നോൺ-ഷെഡ്യൂൾഡ് എയർ ട്രാൻസ്പോർട്ട് ഓപ്പറേറ്ററായ, വിഎസ്ആർ വെഞ്ചേഴ്സിൽ ഫസ്റ്റ് ഓഫീസറായി സേവനമനുഷ്ടിക്കുകയായിരുന്നു ശാംഭവി പഥക്. ശാംഭവി പറത്തിയ ലിയർജെറ്റ് 45 എന്ന ചെറിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
എയർഫോഴ്സ് ബാൽ ഭാരതി സ്കൂളിൽ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശാംഭവി, ന്യൂസിലാൻഡ് ഇന്റർനാഷണൽ കൊമേഴ്ഷ്യൽ പൈലറ്റ് അക്കാദമിയിൽ നിന്ന് കൊമേഴ്ഷ്യൽ പൈലറ്റും ഫ്ലൈറ്റ് ക്രൂ പരിശീലനവും നേടി. മുംബൈ സർവകലാശാലയിൽ നിന്ന് എയറോനോട്ടിക്സ്, ഏവിയേഷൻ, എയ്റോസ്പേസ് സയൻസ് ആൻഡ് ടെക്നോളജി എന്നിവയിൽ ബിരുദം നേടി.
മധ്യപ്രദേശ് ഫ്ലൈയിംഗ് ക്ലബ്ബിൽ അസിസ്റ്റന്റ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടറായി ചുമതലയെറ്റ് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ റേറ്റിംഗ് നേടിയിരുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) നിന്ന് ഫ്രോസൺ എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസും (എടിപിഎൽ) ശാംഭവി നേടിയിരുന്നു.
സ്പൈസ് ജെറ്റ് ലിമിറ്റഡിൽ നിന്ന് ഏവിയേഷൻ സെക്യൂരിറ്റി, ജോർദാൻ എയർലൈനിൽ നിന്ന് ജെറ്റ് ഓറിയന്റെഷൻ പരിശീലനം, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) നിന്ന് കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ്, സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് ന്യൂസിലാൻഡിൽ നിന്ന് സിസിഎ കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.
അതേസമയം, ശാംഭവിയെ കൂടാതെ അജിത് പവാർ, പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ വിദിപ് ജാദവ്, പൈലറ്റ് സുമിത് കപൂർ, ഒരു ഫ്ലൈറ്റ് അറ്റന്റർ എന്നിവരും അപകടത്തിൽ മരിച്ചു.
National
മുംബൈ: കുതികാൽവെട്ടലിന്റെയും ചാണക്യ തന്ത്രങ്ങളുടെയും ഈറ്റില്ലമായ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായിരുന്നു വിടവാങ്ങിയ അജിത് പവാർ.
മുതിർന്ന എൻസിപി നേതാവായ ശരദ് പവാറിന്റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിന്റെയും ആശാതായിയുടെയും മകനായി മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ബരാമതിയിൽ 1959 ജൂലൈ 22നാണ് അജിത് പവാറിന്റെ ജനനം.
എട്ട് തവണ നിയമസഭാംഗം, അഞ്ച് തവണ ഉപ മുഖ്യമന്ത്രി, അഞ്ച് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ഒരു തവണ ലോക്സഭാംഗം എന്നീ നിലകളിലും അജിത് പവാർ പ്രവർത്തിച്ചിട്ടുണ്ട്.
1982ൽ പൂനയിലെ പഞ്ചസാര ഫാക്ടറി സഹകരണ ബോർഡ് അംഗമായി പൊതുജീവിതം ആരംഭിച്ച അജിത് പവാർ, 1991ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ബരാമതിയിൽ നിന്നാണ് ആദ്യമായി നിയമസഭാംഗമായത്. 1991ലെ സുധാകരറാവു നായിക് മന്ത്രിസഭയിൽ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായി.
2010ലെ അശോക് ചവാൻ മന്ത്രിസഭയിലാണ് ആദ്യമായി ഉപ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് പ്രിഥിരാജ് ചവാൻ, ദേവേന്ദ്ര ഫഡ്നാവീസ്, ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിൻഡേ മന്ത്രിസഭകളിൽ വീണ്ടും ഉപ മുഖ്യമന്ത്രിയായി.
2019ൽ മഹാവികാസ് അഘാഡി സർക്കാരിൽ ഉപ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2022ൽ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ സ്ഥാനം രാജിവച്ചതോടെ 2022ൽ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
2023ൽ എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ശരദ് പവാർ രാജിവച്ചതോടെ വർക്കിംഗ് പ്രസിഡന്റുമാരായി ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയും പ്രഫുൽ പട്ടേലും തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയിൽ പദവിയൊന്നും ലഭിക്കാതിരുന്ന അജിത് പവാർ ഇതേക്കറിച്ച് ശരദ് പവാറിനോടു ചർച്ച ചെയ്തെങ്കിലും അവഗണിക്കപ്പെട്ടു.
2023 ജൂലൈ രണ്ടിന് എൻസിപി പിളർത്തിയ അജിത് പവാർ, ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന - ബിജെപി സർക്കാരിൽ ഉപ മുഖ്യമന്ത്രിയായി. എൻസിപിയിലെ 53 എംഎൽഎമാരിൽ 29 പേരെ ഒപ്പം നിർത്തിയാണ് അജിത് പവാർ അട്ടിമറി നടത്തിയത്. ഇവരിൽ എട്ടുപേർ മന്ത്രിമാരുമായി.
2024 ഫെബ്രുവരി ആറിന് അജിത് പവാർ നേതൃത്വം നൽകുന്ന വിഭാഗത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എന്ന പേരും പാർട്ടി ചിഹ്നമായ ക്ലോക്കും അജിത് പവാറിന് ഉപയോഗിക്കാമെന്ന് വിധി വന്നു.
2024 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി നയിച്ച മഹായുതി സഖ്യത്തിൽ നിന്ന് 59 ഇടങ്ങളിൽ മത്സരിച്ച അജിത് പവാറിന്റെ എൻസിപി 41 സീറ്റുകളിൽ വിജയിച്ചു. ബിജെപിക്കും എക്നാഥ് ഷിൻഡെ വിഭാഗം ശിവസേനയ്ക്കും പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിലെയും മഹാരാഷ്ട്ര നിയമസഭയിലേയും മൂന്നാമത്തെ വലിയ പാർട്ടിയായി അജിത് പവാർ നയിച്ച എൻസിപി മാറി.
ഭാര്യ: സുനേത്ര, മക്കൾ: പാർഥ്, ജയ്.
National
ന്യൂഡൽഹി: പൊതുരംഗങ്ങളിൽ തിളങ്ങി നിൽക്കുന്പോൾ വിമാനാപകടത്തിൽ മരിച്ച പ്രമുഖർ ഇന്ത്യയിൽ പലരുണ്ട്.
ഡോ. ഹോമി ജെ ഭാഭ
1966ൽ ഇന്ത്യൻ ആണവ ശാസ്ത്രജ്ഞനായ ഡോ. ഹോമി ജെ ഭാഭ വിമാനാപകടത്തിൽ മരിച്ചു. 1966 ജനുവരി 24-ന് ഫ്രാൻസിലെ മോണ്ട് ബ്ലാങ്കിന് സമീപമുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിലാണ് അന്തരിച്ചത്. ജനീവയിലേക്കു പോവുകയായിരുന്ന വിമാനം പർവതത്തിൽ ഇടിച്ചാണ് ദുരന്തം സംഭവിച്ചത്. 56ാം വയസിലായിരുന്നു മരണം. ഈ മരണത്തിൽ വലിയ ദുരൂഹതകൾ ആരോപിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ ആണവപദ്ധതികൾക്ക് ഊടും പാവും പാകിയ അദ്ദേഹത്തെ മറ്റു ഇന്ത്യയുടെ വളർച്ചയിൽ അസൂയ പൂണ്ട ചിലർ കൊലപ്പെടുത്തിയതാണെന്നു വരെ ആരോപണങ്ങൾ ഉയർന്നിരുന്നു.
സഞ്ജയ് ഗാന്ധി(1979)
1979ൽ സഞ്ജയ് ഗാന്ധിയുടെ മരണമാണ് ഇങ്ങനെ രാജ്യത്തെ ഞെട്ടിച്ചതിൽ പ്രധാനം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകൻ എന്ന നിലയിൽ ഇന്ത്യൻ രാഷ്ട്രീയ ഭരണരംഗങ്ങളിൽ നിർണായക സ്വാധീനമുണ്ടായിരുന്ന വ്യക്തിയായിരുന്നു സഞ്ജയ് ഗാന്ധി. ഭാവിയിൽ ഇന്ത്യയുടെ ഭരണചക്രം സഞ്ജയ് ഗാന്ധിയുടെ കരങ്ങളിലെത്തുമെന്ന് അക്കാലത്തു പലരും കരുതിയിരുന്നു. എന്നാൽ, ഡൽഹിയിൽ സ്വകാര്യ വിമാനം തകർന്നുണ്ടായ അപകടത്തിൽ അദ്ദേഹത്തിനു ജീവൻ നഷ്ടമായി.
മാധവ് റാവ് സിന്ധ്യ (2001)
2001ൽ കോൺഗ്രസ് നേതാവ് മാധവ് റാവ് സിന്ധ്യയുടെ മരണം ഇതുപോലെതന്നെ രാജ്യത്തെ ഞെട്ടിച്ചു. ഉത്തർപ്രദേശിൽ ചാർട്ടേഡ് വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ മാധവ് റാവ് സിന്ധ്യ മരിച്ചപ്പോൾ ഇന്ത്യയ്ക്കു മികച്ച നേതാക്കളിൽ ഒരാളെയാണ് നഷ്ടമായത്. കോൺഗ്രസിനും വലിയ നഷ്ടമായിരുന്നു ഇത്. മാധവ് റാവ് സിന്ധ്യയുടെ മകനാണ് ഇപ്പോഴത്തെ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.
സൗന്ദര്യ(2004)
2004ൽ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു രാഷ്ട്രീയരംഗത്തെയും സിനിമാരംഗത്തെയും ഒരു പോലെ ഞെട്ടിച്ച മരണമായിരുന്നു നടി സൗന്ദര്യയുടെയേത്. സിനിമാരംഗത്തു നിറഞ്ഞു നിൽക്കുന്ന സമയത്താണ് ബിജെപിക്കു വേണ്ടി സൗന്ദര്യ പ്രചാരണരംഗത്ത് ഇറങ്ങിയത്. പ്രചാരണത്തിനായി പോകവേ കർണാടകയിൽ ചെറുവിമാനം തകർന്നായിരുന്നു സൗന്ദര്യയുടെ മരണം.
വൈ.എസ്. രാജശേഖര റെഡ്ഡി (2009)
2009ൽ വൈ.എസ്. രാജശേഖര റെഡ്ഡി വിമാനാപകടത്തിൽ മരിച്ചതാണ് ഇന്ത്യയെ നടുക്കിയ മറ്റൊരു ദുരന്തം. വൈഎസ്ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡി ആന്ധ്രയിൽ കോൺഗ്രസിലെ പകരംവയ്ക്കാനാവാത്ത നേതാവായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം ആന്ധ്രയിലെ കോൺഗ്രസിന് ഒരു കാലത്തും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയത്. അതോടെ പാർട്ടി ക്ഷയിച്ചു എന്നു തന്നെ പറയാം. അദ്ദേഹത്തിന്റെ മകൻ ജഗൻ മോഹൻ റെഡ്ഢി ഒടുവിൽ കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാർട്ടിയുണ്ടാക്കി ആന്ധ്രയുടെ മുഖ്യമന്ത്രിയായി.
ജനറൽ ബിപിൻ റാവത്ത് (2021)
2021ൽ ഇന്ത്യൻ സൈന്യത്തിനു തന്നെ സംഭവിച്ച വലിയ നഷ്ടമായിരുന്നു ജനറൽ ബിപിൻ റാവത്തിന്റെ മരണം. ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയിരുന്നു അദ്ദേഹം. തമിഴ്നാട്ടിലുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് അദ്ദേഹവും ഒപ്പമുണ്ടായിരുന്ന ലഫ്. ജനറൽ എൽ.എസ്. ലിദ്ദർ അടക്കം മറ്റ് സൈനികരും മരിച്ചത്.
രക്ഷപ്പെട്ട പ്രധാനമന്ത്രി
1977 നവംബർ നാലിന് പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായിയും സംഘവും സഞ്ചരിച്ചിരുന്ന വിമാനം മൂക്കുകുത്തി വീണിരുന്നു. ആസാമിലെ ജോർഹട്ടിലായിരുന്നു അപകടം. ഇന്ത്യൻ വ്യോമസേനയുടെ റഷ്യൻ നിർമിത വിമാനം അപ്രതീക്ഷിതമായി മൂക്കുകുത്തി നിലത്തേക്കു പതിക്കുകയായിരുന്നു. പൈലറ്റ്മാർ അടക്കം കോക്പിറ്റിലുണ്ടായിരുന്ന അഞ്ചു വൈമാനികരെയാണ് അന്നു രാജ്യത്തിനു നഷ്ടമായത്. പ്രധാനമന്ത്രി കാര്യമായ പരിക്ക് ഏല്ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ പ്രധാനമന്ത്രിയെ അടക്കം രക്ഷിക്കാൻ നോസ് ഡൈവിംഗിലൂടെ വൈമാനികർ സ്വന്തം ജീവൻ ബലികഴിച്ച് വിമാനം ക്രാഷ് ലാൻഡ് ചെയ്യിച്ചതാണോയെന്നു സംശയമുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ ബരാമതിയിൽ ചെറു വിമാനം തകർന്ന് വീണ് അപകടം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ വിമാനത്തിലുണ്ട് എന്നാണ് റിപ്പോർട്ട്.
ആറു പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അടിയന്തര ലാൻഡിംഗിനിടെ വിമാനം അപകടത്തിൽപ്പെടുകയായിരുന്നു. അജിത് പവാർ ഉൾപ്പടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ വിമാനം പൂർണമായും തകർന്നുവെന്നാണ് വിവരം.
International
അങ്കാറ: ലിബിയയിലെ ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ മുഹമ്മദ് അലി അഹമ്മദ് അൽ ഹദ്ദാദ് അടക്കം എട്ടു പേർ തുർക്കിയിൽ വിമാനം തർന്നു മരിച്ചു. ലിബിയൻ സേനയിലെ നാല് ഉന്നത ഉദ്യോഗസ്ഥരും മൂന്നു വിമാനജീവക്കാരുമാണു മരിച്ച മറ്റുള്ളവർ.
ചൊവ്വാഴ്ച രാത്രി തുർക്കിയിലെ അങ്കാറയിൽനിന്നു ലിബിയയിലെ ട്രിപ്പോളിയിലേക്കു പുറപ്പെട്ട വിമാനം വൈകാതെ തകർന്നുവീഴുകയായിരുന്നു. വിമാനത്തിന് ഇലക്ട്രിക്കൽ തകരാർ ഉണ്ടായെന്നും അടിയന്തരമായി നിലത്തിറക്കണമെന്നും പൈലറ്റ് അഭ്യർഥിച്ചിരുന്നതായി തുർക്കി വൃത്തങ്ങൾ അറിയിച്ചു. ഇതിനു പിന്നാലെ വിമാനവുമായി ബന്ധം നഷ്ടമായി.
തുടർന്നുള്ള തെരച്ചിലിൽ അങ്കാറയ്ക്കു തെക്കുപടിഞ്ഞാറായി തകർന്നുകിടക്കുന്ന വിമാനം കണ്ടെത്തി. വിമാനത്തിലെ ബ്ലാക് ബോക്സുകൾ വീണ്ടെടുത്തിട്ടുണ്ട്.
ലിബിയയും തുർക്കിയുമായുള്ള സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണു ജനറൽ ഹദ്ദാദ് അങ്കാറയിലെത്തിയത്.
ജനറലിന്റെ മരണം രാജ്യത്തിനു വലിയ നഷ്ടമാണെന്ന് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെടുന്ന ലിബിയൻ സർക്കാരിന്റെ പ്രധാനമന്ത്രി അബ്ദുൾഹമീദ് ദിബെയ്ബാ പറഞ്ഞു. ഈ സർക്കാരിനെ എതിർക്കുന്ന ജനറൽ ഖലീഫ ഹഫ്തറിന്റെ ഭരണകൂടവും ഹദ്ദാദിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു. ഇരു ഭരണകൂടങ്ങളും മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
International
അംഗാറ: തുർക്കിയിൽ വിമാനം തകർന്നുവീണ് ലിബിയയുടെ സൈനിക മേധാവി ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് ലിബിയൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി അഹമ്മദ് അൽ ഹദാദി തുർക്കിയിലെത്തിയത്.
ചൊവ്വാഴ്ച തുർക്കി തലസ്ഥാനമായ അംഗാറയിൽ നിന്ന് അൽ ഹദാദിയും മറ്റ് നാല് പേരും സഞ്ചരിച്ച സ്വകാര്യ ജെറ്റ് തകർന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
സൈനിക സഹകരണം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ഉന്നതതല പ്രതിരോധ ചർച്ചകൾക്കായാണ് ലിബിയൻ സൈനിക മേധാവി അംഗാറയിലെത്തിയതെന്ന് തുർക്കി അധികൃതർ വ്യക്തമാക്കി. രാത്രി 8:30 ന് എസെൻബോഗ വിമാനത്താവളത്തിൽ നിന്നാണ് ലിബിയൻ സൈനിക മേധാവി യാത്ര തിരിച്ചത്.
തുടർന്ന് 40 മിനിറ്റിനുശേഷം ആശയവിനിമയം നഷ്ടപ്പെട്ടതായി തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ അറിയിച്ചു.
International
മെക്സിക്കോ സിറ്റി: അടിയന്തര ലാൻഡിംഗ് നടത്താൻ ശ്രമിക്കേവേ മെക്സിക്കോയിൽ ചെറുവിമാനം തകർന്നുവീണ് ഏഴു പേർ കൊല്ലപ്പെട്ടു. വ്യവസായ മേഖലയായ സാൻ മാറ്റിയോ അറ്റെൻകോയിൽ തിങ്കാളാഴ്ചയായിരുന്നു സംഭവം.
വിമാനത്തിൽ എട്ടു യാത്രികരും രണ്ടു ക്രൂ അംഗങ്ങളും ഉണ്ടായിരുന്നെങ്കിലും മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഏഴു മൃതദേഹങ്ങളാണു പുറത്തെടുക്കാൻ സാധിച്ചത്.
ഫുട്ബോൾ മൈതാനത്ത് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്പോൾ വിമാനം സമീപത്തുള്ള കെട്ടിടത്തിന്റെ ലോഹ മേൽക്കൂരയിൽ തട്ടി തീപിടിക്കുകയായിരുന്നു.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കാർഗോ വിമാനം തകർന്നുവീണ് അപകടം. കെന്റക്കിയിലെ ലൂയിസ്വില്ലെയിലാണ് സംഭവം.
ടെക്ക് ഓഫ് ചെയ്തതിന് പിന്നാലെ വിമാനം തകരുകയായിരുന്നു. യുപിഎസ് കമ്പനിയുടെതാണ് വിമാനം. അപകടസമയം മൂന്ന് പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ലൂയിസ്വില്ലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഹോണോലുലുവിലേക്ക് പറന്നുയരുകയായിരുന്ന വിമാനം വൈകുന്നേരം 5.15ന് തകർന്നുവീണതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
അപകടകാരണം വ്യക്തമല്ല. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
NRI
താച്ചിറ: വെനസ്വേലയിലെ പാരാമിലോ വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നു വീണു രണ്ടു പേർ മരിച്ചു. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 09:52 നായിരുന്നു സംഭവം. രണ്ട് എൻജിനുള്ള പൈപ്പർ പിഎ - 31ടി1 എന്ന വിമാനമാണ് അപകടത്തിൽ പെട്ടത്.
പറന്നുയർന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പിന്നാലെ വിമാനം തകർന്നു വീണു തീപിടിക്കുകയുമായിരുന്നു.
അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തകരും ചേർന്ന് തീ അണച്ചു. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എയറോനാറ്റിക്സ് അറിയിച്ചു.
NRI
ഒട്ടാവ: കാനഡയിൽ ചെറുവിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശി ഗൗതം സന്തോഷ്(27) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ന്യൂഫൗണ്ട്ലാന്റിലെ ഡീർ തടാകത്തിന് സമീപമായിരുന്നു അപകടം.
പൈപ്പർ പിഎ-31 നവാജോ ട്വിൻ എൻജിൻ വിമാനമാണ് തകർന്നത്. അപകടം നടക്കുമ്പോൾ വിമാനത്തിൽ രണ്ട് പേർ ഉണ്ടായിരുന്നുവെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അറിയിച്ചു. സംഭവസ്ഥലത്തുവച്ച് തന്നെ ഇരുവരും മരിക്കുകയായിരുന്നു.
ഡെൽറ്റ ആസ്ഥാനമായുള്ള കിസിക് ഏരിയൽ സർവേ ഇൻകോർപറേറ്റഡിലാണ് ഗൗതം ജോലി ചെയ്തിരുന്നത്. ഗൗതമിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിട്ടുണ്ട്.
NRI
ന്യൂയോർക്ക്: അഹമ്മദാബാദിൽ വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഓർമ ഇന്റർനാഷണൽ (ഓവർസീസ് റസിഡന്റ്സ് മലയാളി അസോസിയേഷൻ ഇന്റർനാഷണൽ) അനുശോചന യോഗം സംഘടിപ്പിച്ചു.
മഹാദുരന്തത്തിൽ മരിച്ചവരുടെ ആത്മാവിന് സാന്ത്വനമാകട്ടെ എന്ന പ്രാർഥനയോടെയാണ് ഓർമ അനുശോചന യോഗം ആരംഭിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംഘടനയുടെ നേതാക്കളും അംഗങ്ങളും പങ്കെടുത്തു.
ഓർമ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു. ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, വൈസ് പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി, ട്രഷറർ റോഷൻ പ്ലാമൂട്ടിൽ, മുൻ പ്രസിഡന്റ് ജോർജ് നടവയൽ,
പിആർഒ മെർലിൻ അഗസ്റ്റിൻ, ഓർമ ടാലന്റ് പ്രൊമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, പബ്ലിക് അഫയേഴ്സ് ഫോറം ചെയർമാൻ വിൻസന്റ് ഇമ്മാനുവൽ, ഫിനാൻഷ്യൽ ഓഫീസർ ഷാജി അഗസ്റ്റിൻ,
ജെയിംസ് തുണ്ടത്തിൽ (നോർത്ത് കരോലിന ചാപ്റ്റർ പ്രസിഡന്റ്), കുര്യാക്കോസ് മാണിവയലിൽ (കേരള ചാപ്റ്റർ പ്രസിഡന്റ്), റെജി തോമസ് (ഷാർജ) എന്നിവർ അനുശോചനപ്രസംഗങ്ങൾ നടത്തി.