കോഴിക്കോട്: ചികിത്സാ പിഴവിനെത്തുടർന്ന് ദുരിതപർവം താണ്ടിയ ഹർഷീനയ്ക്ക് ഒടുവിൽ സർക്കാർ ജോലി. ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽത്തന്നെയാണ് ഹർഷീന ജോലിക്കു കയറിയത്.
തന്നെ അവഗണിച്ചവർക്കുള്ള മറുപടിയാണിതെന്നും നീതി ലഭിച്ചെന്നുമായിരുന്നു ഹർഷീനയുടെ പ്രതികരണം. രാവിലെ പത്തിനു കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ടിൽനിന്നും ഹർഷീന നിയമന ഉത്തരവ് കൈപ്പറ്റി. പ്രിൻസിപ്പലിനെ കണ്ട് സർക്കാർ ഉറപ്പ് നൽകിയ ജോലിക്കുള്ള നിയമന ഉത്തരവ് വാങ്ങി.
ചികിത്സാ പിഴവ് സംഭവച്ച മാതൃ ശിശു സംരക്ഷണ വിഭാഗത്തിൽ ഓഫീസ് അസിസ്റ്റന്റായാണു നിയമനം. മുഖ്യമന്ത്രിയുമായും ആരോഗ്യ മന്ത്രിയുമായും ഹർഷീന നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് സർക്കാർ ജോലി ഉറപ്പ് നൽകിയത്. നീതി ലഭിച്ചുവെന്നും സന്തോഷവും സമാധാനവും തോന്നുന്നുവെന്നും ഹർഷിന മാധ്യമങ്ങളോടു പ്രതികരിച്ചു.
അവഗണിച്ചവർക്കുള്ള മറുപടിയാണ് ഈ നിയമനമെന്നു പറഞ്ഞ ഹർഷീന, കൂടെനിന്ന എല്ലാവർക്കും നന്ദി അറിയിച്ചു. പോരാട്ടത്തിന്റെ വിജയമാണിതെന്നു പ്രതികരിച്ച ഹർഷീന മുഖ്യമന്ത്രി വി.ഡി. സതീശനും ആരോഗ്യമന്ത്രി കെ .മുരളീധരനും കൂടെ നിന്നെന്നും നഷ്ട പരിഹാരം ഉറപ്പ് നൽകിയെന്നും ഹര്‍ഷിന കൂട്ടിച്ചേര്‍ത്തു.
2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടയിലാണ് ഹർഷീനയുടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടങ്ങിയത്. 2022 സെപ്റ്റംബറില്‍ ശസ്ത്രക്രിയ നടത്തി ഉപകരണം പുറത്തെടുത്തു. അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കുന്നതിലടക്കം പിന്നീട് വീഴ്ചയുണ്ടായി. ഇതോടെയാണു ഹർഷീന സമരത്തിലേക്കിറങ്ങിയത്.