അടിമത്ത സമ്പ്രദായത്തെ സാമൂഹികവും സാമ്പത്തികവുമായ യാഥാർഥ്യം എന്ന നിലയിൽ പോയ നൂറ്റാണ്ടുകളിൽ ക്രിസ്തുമതം അംഗീകരിച്ചിരുന്നുവെന്നാണ് ചരിത്രത്തിൽനിന്ന് വ്യക്തമാകുന്നത്. ചില പ്രത്യേക സാഹചര്യങ്ങളിൽ അടിമത്തത്തെ ക്രൈസ്തവചിന്ത ശരിവച്ചിരുന്നു. അറ്റ്ലാന്റിക്കിന്റെ കിഴക്കും പടിഞ്ഞാറും തീരങ്ങളിൽ അടിമവ്യാപാരം ശക്തിപ്പെട്ടപ്പോൾ സ്വാതന്ത്ര്യനഷ്ടത്തെ ഏറ്റവും കുറവ് സാഹചര്യങ്ങളിലേക്ക് പരിമിതപ്പെടുത്താനാണ് ക്രൈസ്തവചിന്തകർ ശ്രമിച്ചിരുന്നത്.
ലൂയി ദെ മൊളീന, തോമസ് ദെ മെർക്കാദോ മുതലായ ചിന്തകർ ഉദാഹരണങ്ങളാണ്. ഫ്രാൻസിസ് മാർപാപ്പ എഴുതുന്നതുപോലെ “ആരാണ് സ്വതന്ത്രരായും ആരാണ് അടിമകളായും ജനിക്കുന്നതെന്നും, സ്വതന്ത്രനായി ജനിക്കുന്ന ഒരാൾക്ക് എങ്ങനെ ആ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നും അല്ലെങ്കിൽ സ്വാതന്ത്ര്യം തിരിച്ചു പിടിക്കാമെന്നും ധാർമികശാസ്ത്രവും നിയമവുമാണ് തീർച്ചപ്പെടുത്തുന്നത്.” അദ്ദേഹം തുടരുന്നു: “മറ്റു വാക്കുകളിൽ പറഞ്ഞാൽ, ചില മനുഷ്യരെ മറ്റുള്ളവരുടെ സ്വത്തുക്കളായി പരിഗണിക്കുന്നത് നിയമംതന്നെ ശരിവച്ചു എന്നാണ്.”
ആദിവാസികളുടെ സ്വാതന്ത്ര്യസംരക്ഷണത്തിൽ സഭയുടെ പങ്ക്
യൂറോപ്യൻ കോളനിവത്കരണത്തിന്റെ കാലത്ത്, പ്രത്യേകിച്ചും പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം അവർ തെക്കും വടക്കും അമേരിക്കൻ വൻകരകളിൽ എത്തിത്തുടങ്ങിയപ്പോൾമുതൽ സഭ അവിടത്തെ ആദിവാസികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ശ്രമിച്ചിരുന്നു. 1537ൽ പോൾ മൂന്നാമൻ മാർപാപ്പ പ്രസിദ്ധീകരിച്ച ‘സുബ്ലീമിസ് ദേവൂസ്’ എന്ന വിളംബരം, സ്പാനിഷ് അമേരിക്കയിൽ മിഷനറിമാരും ഡൊമിനിക്കൻ വൈദികരുമായിരുന്ന അന്തോണിയോ ദെ മോന്തെസീനോസ്, ബർതോൽമെ ദെ ലാസ് കസാസ്, പോർട്ടുഗീസ് അമേരിക്കയിലെ ഈശോസഭാ വൈദികരായിരുന്ന മാനുവൽ ദ നൊബ്രേ ഗ, അന്തോണിയെ വിയേറ തുടങ്ങിയ ഉദാഹരണങ്ങൾ നോക്കുക. ആഫ്രിക്കക്കാരുടെ അടിമത്തത്തെക്കുറിച്ചാണെങ്കിൽ, സഭ അത് അംഗീകരിച്ചിരുന്നു എന്ന് പറയേണ്ടിവരും. അക്കാലഘട്ടത്തിലെ നിയമം, ധാർമികത എന്നിവ മാനിച്ചുകൊണ്ടും മാന്യമായ ജീവിത സാഹചര്യങ്ങളും അവരുടെ അജപാലനാവശ്യങ്ങൾ പരിഗണിച്ചുകൊണ്ടുമായിരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നുമാത്രം. സഭ ഈ സമ്പ്രദായത്തെ അംഗീകരിച്ചത് നിയമപരവും ധാർമികവുമായ വാദഗതികൾക്കു പുറമേ യൂറോപ്യന്മാരുടെ വരവിനുമുമ്പ് അത് നിലനിന്നിരുന്നു എന്നതും അറബ് നാടുകളിലേക്ക് അടിമകളെ കയറ്റി അയച്ചിരുന്നു എന്നതും കണക്കിലെടുത്താണ്.
അമേരിക്കയിൽ അടിമകളുടെ ആവശ്യം വർധിച്ചപ്പോൾ
യൂറോപ്യന്മാരുടെ വരവും അറ്റ്ലാന്റിക്ക് സമുദ്ര വ്യാപാരവും വഴിയായി അമേരിക്കയിൽ തൊഴിലാളികൾ ലഭ്യമായി; അമേരിക്കയിൽ അടിമകളുടെ ആവശ്യം വർധിക്കുകയും ചെയ്തു. തുടർന്ന് ആഫ്രിക്കൻ തീരങ്ങളിൽ അടിമ വ്യാപാരകേന്ദ്രങ്ങളും വ്യാപിച്ചു. ചെലവു കുറഞ്ഞ തൊഴിലാളികൾക്കു വേണ്ടിയുള്ള യൂറോപ്യന്മാരുടെ ആവശ്യം ആഫ്രിക്കൻ ജനതകളെ സംഘർഷത്തിലേക്ക് നയിച്ചു. യൂറോപ്യന്മാരുമായി കച്ചവടം നടത്താൻ ആഫ്രിക്കൻ ഗോത്ര നേതാക്കന്മാർ മടിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിൽ, പല ഭൂഖണ്ഡങ്ങളിലും ഗാർഹിക-കാർഷിക മേഖലകളിൽ ജോലി ചെയ്യാൻ ക്രൈസ്തവ സ്ഥാപനങ്ങളിൽ അടിമകളെ നിയോഗിച്ചിരുന്നതിനെപ്പറ്റി അദ്ഭുതപ്പെടാനില്ല. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള വിപ്ലവകരമായ ചില സ്വരങ്ങൾ ഒറ്റപ്പെട്ടതും അശ്രാവ്യവുമായി പോയതിലും ആശ്ചര്യമില്ല. എങ്കിലും ചരിത്രം പരിശോധിക്കുമ്പോൾ ക്രിസ്തുമതം ഓരോ മനുഷ്യവ്യക്തിയുടെയും മാന്യതയും മഹത്വവും ക്രമാനുഗതമായി അംഗീകരിക്കുന്നതിൽ അതിന്റേതായ സംഭാവന നൽകിയിട്ടുണ്ട് എന്നു കാണാം. അങ്ങനെ 19-ാം നൂറ്റാണ്ടിൽ അടിമക്കച്ചവടവും പിന്നീട് അടിമത്ത സമ്പ്രദായവും നിർത്തലാക്കുന്നതിലേക്കു നയിച്ച സാവധാനമുള്ള മുന്നേറ്റത്തിൽ സഭയും ഭാഗഭാക്കായി.
അടിമത്ത നിരോധനാശയങ്ങളുടെ വ്യാപനം
പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ അടിമത്ത നിരോധനാശയങ്ങൾ വ്യാപിച്ചതിന്റെ പിന്നിൽ മാനവികവും മതപരവുമായ കാരണങ്ങൾ മാത്രമല്ല, രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങളും ഉണ്ടായിരുന്നു. വിയന്ന കോൺഗ്രസിൽ (1814-15) അടിമക്കച്ചവടം നിരോധിക്കാൻ യൂറോപ്യൻ രാജ്യങ്ങളെ ബ്രിട്ടൻ നിർബന്ധിച്ചപ്പോൾ തിരുസിംഹാസനവും ആ നിലപാടിൽ ഉറച്ചുനിന്നു. ഏതാനും വർഷങ്ങൾക്കകം 1839ൽ ഗ്രിഗോറിയോസ് പതിനാറാമൻ മാർപാപ്പ ‘ഇൻ സുപ്രേമോ’ എന്ന പ്രമാണരേഖയിലൂടെ ഏതുവിധത്തിലുള്ള അടിമക്കച്ചവടവും തെറ്റാണെന്ന് പ്രഖ്യാപിച്ചത് സുപ്രധാനമാണ്. ഓരോ മനുഷ്യനും പങ്കുപറ്റുന്ന മഹത്വത്തെകുറിച്ചുള്ള വർധിച്ച അവബോധം സംബന്ധിച്ച് കത്തോലിക്കാ സഭയിലുള്ള ധാരണ വളരാൻ ഈ രേഖ ഇടയാക്കി. എന്നാൽ, 1866ൽ അന്നത്തെ വിശ്വാസതിരുസംഘം ചില അവസരങ്ങളിൽ അടിമത്തം അനുവദനീയമാണെന്ന് നിലപാട് എടുക്കുകയുണ്ടായി. സ്വാഭാവികവും ദൈവികവുമായ നിയമങ്ങൾക്കു കേവലമായ അടിമത്തം എതിരല്ലെന്നാണ് അതിനു ന്യായീകരണമായി പറഞ്ഞത്.
അടിമത്തത്തിനെതിരായ സുവ്യക്തമായ ഒരു പ്രഖ്യാപനം വീണ്ടും ഉണ്ടാകുന്നത് 1888ലാണ്. ലെയോ പതിമൂന്നാമൻ മാർപാപ്പ തന്റെ ‘ഇൻ പ്ലൂരിബൂസ്’ എന്ന ചാക്രിക ലേഖനത്തിലൂടെ ബ്രസീലിലെ മെത്രാന്മാരെ അഭിസംബോധന ചെയ്തു. ചരിത്രത്തിലൂടെയുള്ള സഭാ പ്രബോധനത്തിന്റെ നാൾവഴി വിശദമാക്കിയതിനുശേഷം, അടിമത്തം അവസാനിപ്പിക്കാനുള്ള സർക്കാർ നടപടികളോട് സഹകരിക്കാൻ അദ്ദേഹം മെത്രാന്മാരെ പ്രോത്സാഹിപ്പിച്ചു. അടിമത്തത്തെ ലജ്ജാകരം, മാറാരോഗം, ഭീഷണമായ പകർച്ചവ്യാധി, മനുഷ്യരുടെ ജീർണിച്ച ചന്ത എന്നൊക്കെയാണ് അദ്ദേഹം ആ ചാക്രിക ലേഖനത്തിൽ വിശേഷിപ്പിച്ചത്.
യൂറോപ്യൻ മിഷനറിമാരുടെ പരിശ്രമങ്ങൾ
അടിമത്തത്തിനെതിരായ സമരത്തിന് കത്തോലിക്കാ സഭ ചെയ്ത സംഭാവനകളെപ്പറ്റി പറയുമ്പോൾ യൂറോപ്യൻ മിഷനറിമാരുടെ പരിശ്രമങ്ങൾ വിസ്മരിക്കാൻ പാടില്ല; പ്രത്യേകിച്ചും ആഫ്രിക്കയിൽ. അടിമത്ത നിരോധനത്തിനുവേണ്ടി പ്രവർത്തിച്ചവരിൽ പ്രഥമഗണനീയനാണ് അൾജിയേഴ്സിലെ മെത്രാപ്പോലീത്തയായിരുന്ന കർദിനാൾ ലവീഷെറി. അടിമത്തത്തിനെതിരായ ക്രൈസ്തവദർശനം സാവധാനം, അനേകകാലം കൊണ്ടാണ് രൂപപ്പെട്ടുവന്നത്. അടിമത്തം നിരോധിച്ച അവസാനത്തെ കത്തോലിക്കാ രാജ്യമായ ബ്രസീൽ 1888ലാണ് അങ്ങനെ ചെയ്തത്; അടിമവ്യാപാരം 1830ൽ അവസാനിപ്പിച്ചിരുന്നെങ്കിലും.
അനേകമാളുകളുടെ ഓർമയിൽ അടിമത്തത്തിന്റെ ദുഃഖകരമായ ചരിത്രം ഇപ്പോഴും സജീവമാണ്. നാം അനുഭവിക്കാത്ത ഒരു ഗതകാല ചരിത്രത്തിലെ സംഭവങ്ങൾക്ക് വ്യക്തിപരമായി നമ്മൾ ഉത്തരവാദികളല്ല. ഒരു ജനതയുടെ ചരിത്രം നിലനിൽക്കുന്ന മുറിവുകളും ഉള്ളവയാണ്. ഈ മുറിവുകൾ മറച്ചുവയ്ക്കാൻ പാടില്ല; അംഗീകരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും സാധ്യമാകുന്നത്ര സുഖപ്പെടുത്തുകയും വേണം. ഓർമകളുടെ ഈ വിശുദ്ധീകരണത്തിൽ ക്രൈസ്തവചിന്ത നിഷേധത്തിനും വക്രീകരണത്തിനും വളച്ചൊടിച്ചിലുകൾക്കും തികച്ചും എതിരായി നിന്നുകൊണ്ടാണ് ഇടപെടുന്നത്. ഈ പ്രക്രിയയിൽ ക്ഷമ ചോദിക്കലും ക്ഷമിക്കലും ഉൾപ്പെടുന്നുണ്ട്. കാരണം, അവ അനുരഞ്ജനവും സൗഖ്യപ്പെടലും ആവശ്യപ്പെടുന്നു. എന്നാൽ, വ്യക്തിപരമായ തെറ്റുകൾ കൈമാറ്റം ചെയ്യപ്പെടുന്നില്ല എന്ന ബോധ്യവുമുണ്ട്. ഓർമകളെ പുനർനിർമിക്കാനുള്ള ഈ യത്നത്തിൽ - അതായത് ഒരാളുടെ സ്വത്വത്തിന്റെ മൂലാധാരം - മിശിഹായുടെ സുവ്യക്തവും നിശിതവുമായ “സത്യം നിങ്ങളെ സ്വതന്ത്രരാക്കും” (യോഹ 8:32) എന്ന വാക്കുകളാണ് ക്രൈസ്തവ ചിന്തയെ നയിക്കുന്നത്.
സഭാ പ്രബോധനം അടിമത്തത്തെ അപലപിക്കുന്നു
അന്നത്തെ അടിമത്തം സമ്പൂർണമായി നിയമവിരുദ്ധവും സാർവത്രികമായി അപലപിക്കപ്പെട്ടതുമാണ്. എന്നാൽ, സഹിക്കുന്നവരുടെ മനുഷ്യമഹത്വത്തിന്മേലുള്ള കടന്നാക്രമണവും അവരെ ചൂഷണം ചെയ്യുന്നവരുടെ മനുഷ്യത്വത്തിന്റെ നഷ്ടവുമാണ് ഇവയ്ക്ക് പൊതുവായുള്ളത്. ആധുനികകാലത്തെ അടിമത്തത്തെ അപലപിക്കുന്നതിൽ കത്തോലിക്കാ സഭ മുൻപന്തിയിലാണ്. അക്കാര്യത്തിൽ സഭയ്ക്ക് സംശയമോ ആശയക്കുഴപ്പമോ ഇല്ല. അടുത്തകാലത്തെ മാർപാപ്പമാർ, വിശേഷിച്ച് ഫ്രാൻസിസ് പാപ്പാ ഈ വിഷയം കൈകാര്യം ചെയ്ത രീതി നമുക്കറിയാം. ഉദാഹരണമായി ‘മേലിൽ അടിമകളല്ല, സഹോദരീസഹോദരർ’ എന്ന 2015ലെ ലോകസമാധാനദിന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു: “ഏതുതരത്തിലുള്ള അടിമത്തവും അവസാനിപ്പിക്കുന്നതിനുവേണ്ടി അന്തർദേശീയ സമൂഹം നിരവധി ഉടമ്പടികൾ ഉണ്ടാക്കിയിട്ടുണ്ട്; ഈ പ്രതിഭാസത്തോട് യുദ്ധം ചെയ്യാൻ പല പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. എങ്കിലും ഇന്നും ദശലക്ഷക്കണക്കിന് മനുഷ്യർ, കുട്ടികളും സ്ത്രീകളും എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരും ഉൾപ്പെടെ, സ്വാതന്ത്ര്യമില്ലാതെ, അടിമത്തത്തിനു സമാനമായ സാഹചര്യത്തിൽ ജീവിക്കാൻ നിർബന്ധിതരാണ്.”
ഔദ്യോഗിക സഭാ പ്രബോധനം അടിമത്തത്തെ അപലപിക്കുന്നതിന് സമാന്തരമായി പ്രാദേശിക സഭാ കൂട്ടായ്മകളും സന്യാസ സമൂഹങ്ങളും വിവിധതരത്തിലുള്ള സഭാ സംഘടനകളും പല പ്രവർത്തനങ്ങളിലും ഏർപ്പെടുന്നുണ്ട്. സമകാലിക അടിമത്തവും മനുഷ്യക്കടത്തും നിർബന്ധിത ജോലിയും അവസാനിപ്പിക്കുക എന്നത് അടിയന്തര പ്രതികരണം ആവശ്യമുള്ള ഒരു ധാർമിക ചുമതലയാണ്. ഊഹിക്കാൻ സാധിക്കാത്തത്ര എണ്ണമറ്റ മനുഷ്യരുടെ ജീവിതങ്ങളെ സ്വാധീനിക്കുന്ന സാമ്പത്തിക താത്പര്യങ്ങളുടെ വെളിച്ചത്തിൽ, അന്തർദേശീയ സംഘടനകളും രാഷ്ട്രങ്ങളും മതങ്ങളും വ്യക്തികളുമൊക്കെ, എല്ലായ്പ്പോഴും മനുഷ്യമഹത്വത്തെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചുകൊണ്ട് ധീരവും സമർപ്പണബോധത്തോടു കൂടിയതുമായ പ്രവർത്തനങ്ങൾ ചെയ്തേതീരൂ. ഫലപ്രദമായ നിയമങ്ങൾ, സൂക്ഷ്മ നിരീക്ഷണം, അടിമത്ത സമ്പ്രദായങ്ങളുടെ നിരോധനം എന്നിവയോടൊപ്പം നമുക്ക് അവഗണിക്കാനാവാത്ത മനുഷ്യമഹാദുരന്ത കഥയുടെ വേരുകൾ അറുത്തുമാറ്റാൻ വികസനപ്രവൃത്തിയും അവശ്യം ആവശ്യമാണ്. ഭൂതകാല അടിമത്തത്തിൽനിന്നു വ്യത്യസ്തമായി, സമകാലിക ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒരു വ്യക്തിക്കും ഒഴിഞ്ഞുമാറാനാവില്ല.
(Published by Courtesy of La Civiltà Cattolica)
Tags : greatness of humanity Praise