പ്രതീകാത്മക ചിത്രം - എഐ
ജൂലൈ 25ന് ബെർലിനിൽ നടന്ന ക്രിസ്റ്റഫർ സ്ട്രീറ്റ് ഡേ പരേഡിലേക്കു വാഹനം ഇടിച്ചുകയറ്റി ഒരാളെ കൊല്ലുകയും നിരവധി പേർക്കു മാരകമായ പരിക്കേൽപിക്കുകയും ചെയ്ത സംഭവം ജർമനിയിൽ വലിയ ചർച്ചകൾക്കും അഭിപ്രായ ധ്രുവീകരണങ്ങൾക്കുമാണു വഴിതെളിച്ചത്. ലബനീസ് വംശജനായ അബ്ദുൽ ബാല്ലുത്ത് എന്ന ഇസ്ലാമിക തീവ്രവാദിയാണ് ഈ ഭീകരാക്രമണം നടത്തിയത്. ഇയാളുടെ കുടുംബാംഗങ്ങളിൽ പലരും തീവ്രവാദ ബന്ധമുള്ളവരാണെന്ന കാര്യം പുറത്തുവന്നിട്ടുണ്ട്. ഇയാളുടെ രണ്ടു മച്ചുനന്മാർ ഐഎസിൽ ചേർന്ന് അക്രമങ്ങളിൽ പങ്കുചേർന്നിട്ടുള്ളവരാണ്. ബാല്ലുത്ത്തന്നെ വിദേശത്തു പോയി ഐഎസിൽ ചേരാൻ പലതവണ ശ്രമിച്ചിട്ടുള്ള ആളാണ്.
ആ ശ്രമത്തിൽ 2025 ജൂലൈയിൽ ലബനനിൽവച്ച് അറസ്റ്റിലാകുകയും മൂന്നുമാസം അവിടെ തടവിൽ കിടക്കുകയും ചെയ്തിട്ടുണ്ട്. ലബനീസ് പോലീസ് ജർമൻ രഹസ്യ പോലീസിനു നൽകിയ റിപ്പോർട്ട് അനുസരിച്ച് ബാല്ലുത്ത് ഭീകരരുമായി നിരന്തര സമ്പർക്കത്തിലായിരുന്നെന്ന് ജർമനിയിലെ ദി സൈറ്റ് പത്രം റിപ്പോർട്ട് ചെയ്തു. അയാളുടെ മച്ചുനന്മാരായ അബു ബിലാലും (ഐഎസ് ആക്രമത്തിനിടെ മരിച്ചു) മുഹമ്മദും (ഇപ്പോൾ ഇറാക്കി ജയിലിൽ) ആണ് ബാല്ലുത്തിനെ റിക്രൂട്ട് ചെയ്തത്. ഈ രണ്ടു പേരുടെയും പിതാവ് അന്തർദേശീയ ജിഹാദിയായി അറിയപ്പെടുന്ന ഒമാർ ബക്റി മുഹമ്മദാണ്.
അഭയാർഥി നയത്തിൽ മാറ്റം
ജർമൻ ഫെഡറൽ ക്രിമിനൽ പോലീസ് ഓഫീസ് നൽകുന്ന വിവരമനുസരിച്ച് രാജ്യസുരക്ഷയെ അപകടപ്പെടുത്താൻ ശേഷിയുള്ള 410 ഭീകരന്മാർ ഇപ്പോൾ ജർമനിയിലുണ്ട്. ഭീകരവാദത്തോട് ആഭിമുഖ്യമുള്ള മുസ്ലിംകളുടെ സംഖ്യ ഇതിലും എത്രയോ അധികമാണ്. ഇവരുയർത്തുന്ന സുരക്ഷാ ഭീഷണിയെ നേരിടാൻ എന്തൊക്കെ ചെയ്യണം എന്നതിനെപ്പറ്റിയാണ് ഇപ്പോൾ ജർമനിയിൽ ചർച്ചകൾ നടക്കുന്നത്.
ഭീകരാക്രമണത്തിൽ മരിച്ചയാളിന്റെ അനുസ്മരണ ശുശ്രൂഷ നടത്തിയ ബെർലിനിലെ സെന്റ് മേരീസ് പള്ളിയിൽവച്ച് ചാൻസലർ ഫ്രീഡ്റിക്ക് മെർട്സ് പറഞ്ഞതിങ്ങനെയാണ്: “നമ്മുടെ രാജ്യത്തിന്റെയും സമൂഹത്തിന്റെയും സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുവേണ്ടി നമ്മൾ സകലതും ചെയ്യും.” സോഷ്യലിസ്റ്റ് ഇടതുപക്ഷ പാർട്ടി നേതാവായ ലൂയിജി പാന്തിസാനോയും ഇതേ വികാരമാണു പ്രകടിപ്പിച്ചത്: “വെറുപ്പ് മതതീവ്രവാദത്തിൽനിന്നോ മറ്റ് എവിടെയെങ്കിലുംനിന്നോ വന്നതാകട്ടെ, അത് വിജയിക്കാൻ പാടില്ല.”
ഭീകരാക്രമണം നടത്തിയ വ്യക്തിക്ക് ജർമൻ പൗരത്വമുണ്ട്. ഇയാൾക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നും ജർമനിയിൽ തടവിലായിരുന്നെന്നും അപകടകാരിയാണെന്നും ജർമൻ പോലീസിന് അറിയാമായിരുന്നു. ആക്രമണത്തിനു കോപ്പുകൂട്ടിയതിന്റെ പേരിൽ തടവിലാക്കപ്പെട്ടെങ്കിലും ശിക്ഷാ കാലാവധി തീരും മുമ്പേ കഴിഞ്ഞ മേയ് മുതൽ ഇയാൾ സ്വതന്ത്രനായി കഴിയുകയായിരുന്നു. കുറേക്കാലത്തേക്ക് ഇയാളുടെ ഫോൺ ചോർത്തിയിരുന്നെങ്കിലും പിന്നീടത് നിലച്ചു. ഭീകരന്മാർക്ക് തടവുശിക്ഷയിൽനിന്ന് ഇളവ് നൽകുന്ന കാര്യം പുനരാലോചിക്കണം എന്ന് ജർമൻ ആഭ്യന്തരമന്ത്രി അലക്സാണ്ടർ ദോബ്രിണ്ട് പറഞ്ഞു. ഇത്തരം വ്യക്തികളുടെ സഞ്ചാരസ്വാതന്ത്ര്യം തടയേണ്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജർമനിയുടെ ആഭ്യന്തര സുരക്ഷയെക്കുറിച്ചു നടത്തിയ ഉന്നതതല സമ്മേളനത്തിൽ, കുറ്റവാളികളായ കുടിയേറ്റക്കാരോടുള്ള മൃദുസമീപനത്തെ വിമർശനാത്മകമായി പരിശോധിക്കുകയുണ്ടായി.
ബർലിനിൽ നടന്ന ഈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അഭയാർഥികളുടെ കുടിയേറ്റം, അവർക്കു നൽകുന്ന ആനുകൂല്യങ്ങൾ, തിരിച്ചയയ്ക്കൽ തുടങ്ങിയ വിഷയങ്ങളെപ്പറ്റി ജർമൻ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും തീക്ഷ്ണമായ ചർച്ചയാണു നടത്തുന്നത്. ആഞ്ചല മെർക്കൽ ചാൻസലർ ആയിരുന്നപ്പോൾ അഭയാർഥികൾക്കു വാതിൽ തുറന്നിട്ടതിന്റെ പേരിൽ അവരെ പഴിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. അഭയാർഥികൾ മൂലം സാധാരണക്കാരനുപോലും പുറത്തിറങ്ങാനും യാത്ര ചെയ്യാനുമുള്ള ഭയം, കുട്ടികളെ നീന്തൽക്കുളത്തിലേക്കു വിടാനുള്ള ആശങ്ക, സ്ത്രീകൾക്ക് തനിയെ നടക്കാനോ ഷോപ്പിംഗിനു പോകാനോ പറ്റാത്ത അവസ്ഥ, ആഘോഷങ്ങളിൽ എന്തു സംഭവിക്കും എന്നുള്ള ഉത്കണ്ഠ ഇതെല്ലാം അഭിസംബോധന ചെയ്യപ്പെടേണ്ടതായിട്ടുണ്ട്. അഭയാർഥികളെക്കാൾ ദാരിദ്ര്യാവസ്ഥയിൽ ജീവിക്കുന്ന വൃദ്ധരും തൊഴിൽരഹിതരും ഒറ്റപ്പെട്ടവരുമായ ആളുകളും ജർമനിയിൽ ധാരാളമാണ്.
തീവ്രവാദ ഭീഷണി ശക്തം
ജർമൻ നയങ്ങളെ വിമർശിച്ചുകൊണ്ട് രംഗത്തുവന്ന ഒരു പ്രധാന വ്യക്തി ഇറേനിയൻ-അമേരിക്കൻ പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായ മാസി അലി നെജാത്ത് ആണ്. ജർമൻ രാഷ്ട്രീയവും മാധ്യമ സംസ്കാരവും അടിമുടി മാറിയില്ലെങ്കിൽ ആസന്നഭാവിയിൽ അവിടെ ജനാധിപത്യം അസ്തമിക്കും എന്നാണ് അവർ അഭിപ്രായപ്പെട്ടത്. ‘പൊളിറ്റിക്കൽ കറക്റ്റ്നെസി’നുവേണ്ടി ഇസ്ലാമിസത്തിന്റെ അപകടങ്ങൾ കുറച്ചു കാണുന്നത് ആത്മഹത്യാപരമാണെന്ന് അവർ ബിൽഡ് പത്രവുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു. ജർമൻ രാഷ്ട്രീയക്കാരും മാധ്യമങ്ങളും മുസ്ലിം സംഘടനകളും ഇക്കാര്യത്തിൽ കുറ്റവാളികളാണെന്നും ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി ഉള്ളതിനാൽ പോലീസ് സംരക്ഷണത്തിൽ കഴിയുന്ന അവർ ചൂണ്ടിക്കാട്ടി. ഇറാനിലെ മുല്ലാ ഭരണകൂടത്തിന്റെ ഹിറ്റ് ലിസ്റ്റിൽപ്പെട്ട ആളാണ് അവർ. ഏതാനും വധശ്രമങ്ങളെ അതിജീവിച്ച അവർ അമേരിക്കയിലാണു താമസിക്കുന്നത്.
ഇസ്ലാമിസത്തിന്റെ ഇര എന്ന നിലയിൽ തന്നെ കാണുന്നവർപോലും കുറ്റവാളികളുടെ പേരും അവരുടെ ആശയ നിലപാടും എടുത്തുപറയാൻ ഭയപ്പെടുന്നതായി മാസി അലി നെജാത്ത് കുറ്റപ്പെടുത്തുന്നു. “ഭീകരാക്രമണങ്ങളിൽ മരിച്ചവർക്കുവേണ്ടി പൂക്കളും മെഴുകുതിരിയും പതാക താഴ്ത്തിക്കെട്ടലും മാത്രം പോരാ. കൃത്യമായ പ്രവർത്തനമാണു വേണ്ടത്. അതുകൊണ്ടേ ഫലമുണ്ടാകൂ. മതമുദ്രാവാക്യങ്ങൾ കേൾക്കുമ്പോൾതന്നെ പേടിയാകുന്നു” എന്നാണ് ടെഹ്റാനിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്ത് വെടിവയ്പിൽ വലതുകണ്ണ് നഷ്ടപ്പെട്ട് ഇപ്പോൾ ബർലിനിൽ താമസിക്കുന്ന കോസർ എഫ്റെ ഖാരി അഭിമുഖത്തിൽ മാസിയോടൊപ്പം പറഞ്ഞത്.
മുല്ലാ ഭരണത്തിന്റെ ക്രൂരതകൾ അനുഭവിച്ചിട്ടില്ലാത്ത ആളുകൾ അതേ ഭീകര ഭരണകൂടത്തിന്റെ പതാകയും പേറി അവർക്കു ജയ് വിളിക്കുന്നത് അചിന്ത്യമാണെന്ന് അവർ പറയുന്നു. ഈ മുദ്രാവാക്യംമുഴക്കികളെപ്പോലും ഇറാനിൽ എത്തിയാൽ പിടിച്ചു ജയിലിടും എന്നവർക്ക് അറിഞ്ഞുകൂടാ. ജർമനിയിൽ സുരക്ഷിതത്വം അനുഭവിക്കുന്ന അഭയാർഥികളായ മുസ്ലിംകൾ ഇറാനിലും മറ്റും അടിച്ചമർത്തപ്പെടുന്ന മുസ്ലിംകൾക്കുവേണ്ടി ശബ്ദിക്കാത്തത് ഒരു വൈരുധ്യമാണ്. സുരക്ഷാഭീഷണി ഉയർത്തുന്ന ഭീകരരോട് ഒരു ദയയും പാടില്ല. ഈ ഭീകരരെ ഡീറാഡിക്കലൈസ് ചെയ്യാനുള്ള സർക്കാർ ശ്രമങ്ങളൊന്നും വിജയിക്കുകയില്ല. അവർ അതിനെയൊക്കെ ദുരുപയോഗിക്കുകയാണ്.
ജർമൻ ഫ്രീ ഡെമോക്രാറ്റ്സ് പാർട്ടി (എഫ്ഡിപി) നേതാവായ കരോലിൻ പ്രൈസ്ലർ ഇന്നത്തെ സ്ഥിതിവിശേഷങ്ങൾക്ക് രാഷ്ട്രീയക്കാരെ മാത്രമല്ല, ക്രൈസ്തവസഭാ നേതാക്കളെയും കുറ്റപ്പെടുത്തുന്നു. ജർമനി നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇസ്ലാമിക തീവ്രവാദമാണെന്ന് അവർ പറയുന്നു. ക്രൈസ്തവചിന്തയിൽ അടിയുറച്ച മനുഷ്യദർശനമാണ് (സ്വാതന്ത്ര്യം) രാഷ്ട്രീയ ഇസ്ലാം ഏറ്റവും പുച്ഛത്തോടെ കാണുന്നത്. സമൂഹത്തെ അടിമപ്പെടുത്തി നശിപ്പിക്കുകയാണ് ഈ ചിന്താ പദ്ധതി.
സമീപകാലത്തായി ഇസ്ലാമിസ്റ്റുകളും തീവ്ര ഇടതുപക്ഷവും യഹൂദവിരുദ്ധരും കൈകോർക്കുന്നതു സമൂഹത്തിന് വമ്പിച്ച ഭീഷണിയാണ്. അഭിഭാഷകയും രാഷ്ട്രമീമാംസാ വിദഗ്ധയുമായ പ്രൈസ്ലറുടെ അഭിപ്രായത്തിൽ ജർമനി ഇതുവരെ ഇക്കാര്യങ്ങൾ കൃത്യമായി മനസിലാക്കിയിട്ടില്ല. ഇസ്ലാമിക തീവ്രവാദം വലതു തീവ്രവാദത്തിനു വഴിമരുന്നിടുന്നു. വലതു തീവ്രവാദത്തെ ക്രൈസ്തവ സഭകൾ തള്ളിപ്പറയുന്നുണ്ട്. പക്ഷേ ഇസ്ലാമിക തീവ്രവാദത്തിന്റെ ഭീഷണികൾ കണ്ടില്ലെന്നു നടിക്കുകയാണ് അവർ. കഴിഞ്ഞ ഏതാനും വർഷങ്ങളായി പെരുകിക്കൊണ്ടിരിക്കുന്ന സുരക്ഷാ ഭീഷണികൾ, അക്രമങ്ങൾ, ലൈംഗിക കുറ്റകൃത്യങ്ങൾ, വെറുപ്പ് പടർത്തുന്ന സംസാരങ്ങൾ ഇവയൊക്കെ നിരീക്ഷിച്ചാൽ കാര്യങ്ങളുടെ പോക്കു മനസിലാക്കാമെന്ന് അവർ ഇദേയ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
കുടിയേറ്റത്തിൽ നിയന്ത്രണം
അഭയാർഥികൾക്കുള്ള ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള ഒരു വീഡിയോ അടുത്തകാലത്ത് ജർമനിയിൽ വൈറലായി. അഭയാർഥികളുടെ ദുരവസ്ഥ ചിത്രീകരിക്കാൻ ശ്രമിച്ച യുട്യൂബറെ സിറിയക്കാരനായ ഒരു ക്രിസ്ത്യൻ അഭയാർഥി തിരുത്തുകയാണ്. ഭൂരിപക്ഷം അഭയാർഥികളും ജർമനിയിൽ കിട്ടുന്ന ആനുകൂല്യങ്ങൾ തേടി വരുന്നവരാണെന്നും അഭയം തേടുകയല്ല അവരുടെ ലക്ഷ്യമെന്നുമാണ് അയാൾ പറയുന്നത്.
2015 മുതൽ സിറിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നത് ജർമനിയിൽ ചെന്നാൽ താമസവും ഭക്ഷണവും സൗജന്യം, പോക്കറ്റ് മണിയും കിട്ടും, പണിയെടുക്കുകയും വേണ്ട എന്നാണത്രേ. ഇതു മുതലെടുത്താണു ലക്ഷക്കണക്കിനാളുകൾ ജർമനിയിലെത്തിയത്. മനുഷ്യക്കടത്തു സംഘങ്ങൾക്ക് വൻതുക കൈക്കൂലി കൊടുത്താണ് അവർ ഇങ്ങോട്ടുള്ള യാത്ര തരമാക്കുന്നത്. ഇതൊക്കെ പറയുന്ന അഭയാർഥിയെ തിരുത്താൻ ശ്രമിക്കുന്ന യുട്യൂബറോട് അയാൾ തന്റെ നിലപാട് ആവർത്തിക്കുകയാണ്. സിറിയൻ മതതീവ്രവാദത്തിന്റെ ദുരന്തങ്ങൾ നേരിട്ടു കണ്ട തനിക്ക് അതേ തീവ്രവാദമാണ് ജർമനിയിലും അനുഭവിക്കേണ്ടിവരുന്നതെങ്കിൽ തന്റെ പലായനം നിഷ്ഫലമാകുമല്ലോ എന്ന ഭയമുണ്ട്.
ജൂലൈ 25ന്റെ ഭീകരാക്രമണം കുടിയേറ്റ നിയമങ്ങളും അഭയാർഥികളെ സംബന്ധിച്ച വ്യവസ്ഥകളും തിരുത്തിയെഴുതാൻ യൂറോപ്പിനെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റവാളികളെ മാതൃരാജ്യത്തേക്കു തിരിച്ചയയ്ക്കുന്നതും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. അപകടകാരികളായ തീവ്രവാദികളുടെ മേലുള്ള നിരീക്ഷണം കൂടുതൽ ഊർജിതമാക്കി.
അഭയം തേടിവരുന്ന എല്ലാവരും വാസ്തവത്തിൽ അഭയാർഥികളല്ലെന്ന കാര്യവും മനസിലാക്കിവരികയാണ്. ജനസംഖ്യയിലെ വലിയ വ്യത്യാസം രാജ്യത്തിന്റെ സംസ്കാരികവും ദേശീയവുമായ വ്യക്തിത്വത്തിനും ജനാധിപത്യ പാരമ്പര്യത്തിനും ഗുണകരമാകില്ല എന്ന തിരിച്ചറിവും ഉണ്ടായിട്ടുണ്ട്. കുടിയേറ്റത്തെ ഒരു സാംസ്കാരിക അധിനിവേശത്തിനുള്ള മാർഗമായി തീവ്രവാദികൾ മാത്രമല്ല, ഇതര മതസ്ഥരായ മിതവാദികളും കാണുന്നുണ്ട് എന്നതു വാസ്തവമാണ്.
Tags : Germanys Changing Immigration Policies Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash