നാളികേരം
സെപ്റ്റംബർ രണ്ട് ആഗോളതലത്തിൽ നാളികേരദിനമായി ആചരിക്കുകയാണ്. നാളികേര ഉത്പാദക രാഷ്ട്രങ്ങളുടെ ആഗോളതലത്തിലുള്ള കൂട്ടായ്മയായ ഏഷ്യ ആൻഡ് പസഫിക് കോക്കനട്ട് കമ്യൂണിറ്റി (എപിസിസി) 1969ൽ സ്ഥാപിതമായതിന്റെ ഓർമയ്ക്ക് 2009ലാണ് ദിനാഘോഷം തുടങ്ങിയത്. അന്താരാഷ്ട്രനാളികേര കമ്യൂണിറ്റി എന്ന പേരിലാണ് ഇപ്പോൾ ഈ സംഘടന അറിയപ്പെടുന്നത്. നാളികേരം ഉത്പാദിപ്പിക്കുന്ന 21 രാഷ്ട്രങ്ങൾ അംഗങ്ങളാണ്. ഏഷ്യ പസഫിക് മേഖലയിൽനിന്നുള്ള രാജ്യങ്ങളാണ് ഭൂരിപക്ഷ അംഗങ്ങളും.
ആഗോളതലത്തിൽ നാളികേര ഉത്പാദനത്തിൽ ഇന്ത്യയാണ് ഒന്നാമത്. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ യഥാക്രമം വിസ്തൃതിയിലും ഉത്പാദനത്തിലും ഉത്പാദനക്ഷമതയിലും ഒന്നാംസ്ഥാനത്താണ്. അനിശ്ചിതത്വത്തിന്റെ കാലത്ത് ഭക്ഷണം, ഊർജം, ഉപജീവനമാർഗം സുരക്ഷിതമാക്കാൻ നാളികേരം എന്നതാണ് ഈ വർഷത്തെ ദിനവിഷയം.
തെങ്ങ് വർഷം മുഴുവനും വിളവ് നൽകുന്ന വിളയാണ്. അന്നജവും മാംസ്യവും അടങ്ങിയ തേങ്ങയും ഉത്പന്നങ്ങളും ലോകത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് താങ്ങാകും. ഇന്ന് കമ്പോളത്തിൽ ലഭ്യമായ നിറം കലർത്തിയ, ആരോഗ്യത്തിന് ഹാനികരമായ പല പാനീയങ്ങൾക്കും മേലെതന്നെയാണ് പോഷകസമ്പുഷ്ടമായ ഇളനീരിന്റെ സ്ഥാനം. മനുഷ്യശരീരത്തിൽ നാഡീസംവഹനത്തിന് പ്രധാന പങ്ക് വഹിക്കുന്ന പൊട്ടാസ്യവും സോഡിയവും ഇതിൽ അടങ്ങിയിരിക്കുന്നു. ഇളനീരിന് അനുയോജ്യമായ വിവിധ തെങ്ങിനങ്ങൾ കാർഷിക ഗവേഷണ കേന്ദ്രങ്ങൾ കണ്ടെത്തി വികസിപ്പിച്ചിട്ടുണ്ട്. കേരളത്തെപ്പോലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒട്ടനവധിയുള്ള സ്ഥലങ്ങളിൽ ഇളനീരിനുള്ള സാധ്യതകൾ അനന്തമാണ്.
ആഗോളതലത്തിൽ ആവശ്യം
എന്നാൽ കേരളത്തിൽ ഇനിയും ഇളനീരിന് മാത്രമായി തോട്ടങ്ങൾ വച്ചുപിടിപ്പിക്കുന്ന രീതി വേണ്ടത്ര വ്യാപകമായിട്ടില്ല. നാളികേരത്തിൽ നിന്നുള്ള മറ്റ് മൂല്യവർധിത ഉത്പന്നങ്ങളായ വെർജിൻ കോക്കനട്ട് ഓയിൽ (വെന്ത വെളിച്ചെണ്ണ), ചുരണ്ടി ഉണക്കിയ തേങ്ങ, തേങ്ങാപ്പാൽ എന്നിവയ്ക്ക് ആഗോളതലത്തിൽ ആവശ്യമുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം തേങ്ങ ഉത്പന്നങ്ങളുടെ കയറ്റുമതിയിലൂടെ 7038.35 കോടി രൂപയുടെ വരുമാനമാണ് രാജ്യം നേടിയത്.
മുൻവർഷത്തെ അപേക്ഷിച്ച് 62 ശതമാനം വർധനയാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. കയറ്റുമതി ഉത്പന്നങ്ങളിൽ ഉത്തേജിത കരി അഥവാ ആക്ടിവേറ്റഡ് ചാർക്കോൾ ആണ് കയറ്റുമതി മൂല്യത്തിലും അളവിലും മുൻപന്തിയിൽ. ആഗോളതലത്തിൽ ജലശുദ്ധീകരണത്തിനും മറ്റുമായി ആവശ്യം ഏറിയതാണ് ഇതിനൊരു കാരണം. നാളികേര ഭക്ഷ്യോത്പന്ന വസ്തുക്കളിൽ ഏറ്റവും അധികം കയറ്റുമതി ചെയ്യപ്പെട്ടത് ചിരകി ശീതീകരിച്ച തേങ്ങയാണ്, 54102.39 ടൺ.
കഴിഞ്ഞവർഷം മാത്രം 2175 ഹെക്ടർ സ്ഥലത്ത് നാളികേര വികസന ബോർഡിന്റെ സഹായത്തോടെ പുതുകൃഷി ആരംഭിച്ചു. കേരളത്തിൽ ഏകദേശം ഏഴര ലക്ഷം ഹെക്ടർ സ്ഥലത്ത് നാളികേര കൃഷി ഉള്ളതായാണ് കണക്ക്. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ വിസ്തൃതിയിൽ പതിനെട്ട് ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉത്പാദനക്ഷമതയിൽ നമ്മൾ വളരെ പിന്നിലാണ് .
കേരളത്തിൽ തെങ്ങ് ഒരു ‘മുറ്റത്തെ വിള’യായി പരിഗണിക്കുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ തോട്ടവിളയായി പരിപാലിക്കുന്നു. അതുകൊണ്ടുതന്നെ മികച്ച രീതിയിൽ സമയക്രമം അനുസരിച്ച് പോഷകങ്ങളും കീട-രോഗങ്ങളിൽ നിന്നുള്ള സംരക്ഷണവും അവിടങ്ങളിൽ ലഭ്യമാക്കുന്നു. സന്തുലിതമായ വളപ്രയോഗ രീതികൾ കേരളത്തിലെ ഒട്ടുമിക്ക കർഷകരും അനുവർത്തിക്കാറില്ല. ചുവട്ടിൽ നൽകുന്ന വളത്തിന്റെ അഥവാ പോഷകത്തിന്റെ ഗുണം മുകളിൽ തേങ്ങയായി കാണണമെങ്കിൽ വർഷങ്ങൾ വേണ്ടിവരും എന്നതിനാൽ പലരും വളമിടുന്നതിൽ വീഴ്ച വരുത്തുന്നു.
വിദഗ്ധരായ തൊഴിലാളികൾ ലഭ്യമല്ല
സ്ഥിരമായി പരിചരിച്ചെങ്കിൽ മാത്രമേ തെങ്ങ് സ്ഥായിയായ വിളവു നൽകുകയുള്ളൂ. തെങ്ങിന്റെ പ്രധാന കീട-രോഗങ്ങളെക്കുറിച്ചുള്ള അജ്ഞതയും പ്രതിവിധികൾ ചെയ്യാനുള്ള ബുദ്ധിമുട്ടും കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. പരിചരണത്തിന് വിദഗ്ധരായ തൊഴിലാളികൾ ലഭ്യമല്ലാത്തതാണ് മറ്റൊരു പ്രശ്നം. ഇതിനൊരു പരിഹാരമായി നാളികേര വികസന ബോർഡ്, സംസ്ഥാന കൃഷി വകുപ്പ്, കൃഷി വിജ്ഞാനകേന്ദ്രങ്ങൾ എന്നിവയുടെ ആത്മാർഥമായ ശ്രമങ്ങൾ ഒരു ഭാഗത്ത് നടക്കുന്നുണ്ട്. കീടരോഗങ്ങൾക്ക് വളരെ വേഗം വശംവദമാകുന്നു എന്നതിനാൽ കുറിയ ഇനങ്ങളെ തള്ളി നെടിയ ഇനം തെങ്ങുകളോടാണ് കർഷകർക്ക് കൂടുതൽ താത്പ ര്യം. ഈ പ്രവണത അടുത്ത അഞ്ചു മുതൽ ഏഴ് വർഷത്തിനിടയിൽ ഈ രംഗത്ത് ഒട്ടനവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
മികച്ച തൈകളുടെ ലഭ്യത കീറാമുട്ടി
സമയബന്ധിതമായി പരിചരണത്തിനും വിളവെടുപ്പിനുമുള്ള സംവിധാനങ്ങൾ പ്രാദേശിക തലത്തിൽ ഒരുക്കേണ്ടത് ഉത്പാദന വർധനയ്ക്ക് വളരെ അത്യാവശ്യമാണ്. വിളവെടുപ്പിനായി ആളെ കിട്ടാനുള്ള പ്രയാസവും ഉയരക്കൂടുതൽ മൂലമുള്ള ബുദ്ധിമുട്ടുകളും കർഷകരെ കുറിയ ഇനങ്ങളും സങ്കരയിനങ്ങളും നടാൻ പ്രേരിപ്പിക്കുന്നു.
എന്നാൽ, ഇവയുടെ മികച്ച തൈകളുടെ കൃത്യവും വിശ്വസനീയവുമായ ലഭ്യത മറ്റൊരു കീറാമുട്ടിയാണ്. പ്രതീക്ഷിക്കാതെ എത്തുന്ന കീടങ്ങളെയും രോഗങ്ങളെയും കണ്ടെത്താനും നിയന്ത്രിക്കാനും ആവശ്യമായ വിജ്ഞാനവും സഹായവും കേരകർഷകർക്ക് നൽകേണ്ടതുണ്ട്. ചെമ്പൻചെല്ലി പോലുള്ള ഒളിച്ചിരിക്കുന്ന മാരക കീടങ്ങളുടെ സാന്നിധ്യം മുൻകൂട്ടി അറിയാൻ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണം.
വിളയുടെ കാലദൈർഘ്യം ഒരു വെല്ലുവിളി ആയതിനാൽ പല മികച്ച ഗവേഷകരും വിദ്യാർഥികളും തെങ്ങിന്റെ പ്രശ്നങ്ങൾ പഠനവിഷയമാക്കാൻ താത്പര്യപ്പെടാറില്ല. കീട-രോഗ ബാധയാൽ നശിക്കുന്ന തെങ്ങുകൾ വെട്ടിമാറ്റാനും തടസങ്ങളുണ്ട്. മുറിച്ചിട്ട തെങ്ങുകളിൽ പലപ്പോഴും കീടങ്ങൾ പെറ്റുപെരുകാറുണ്ട്. ഇത്തരം തടികൾ ഒരുമിച്ചു ശേഖരിച്ച് സംസ്കരണം നടത്തുന്നത് പ്രോത്സാഹിപ്പിക്കാവുന്നതേയുള്ളൂ.
തെങ്ങുകളുടെ ഉത്പാദനക്ഷമത വർധിപ്പിക്കാൻ ഉതകുന്ന സമഗ്ര പരിപാലന മുറകൾ വീട്ടുവളപ്പിലെ നാളികേര കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മറ്റു വൻകിട കർഷകർക്കും ആവശ്യമായ തരത്തിൽ ഉരുത്തിരിയേണ്ടതുണ്ട്. നാളികേര വികസന ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന കൃഷി വകുപ്പ്, നാളികേര കർഷക കൂട്ടായ്മ എന്നിവ വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്ക് വിവിധ ഘട്ടങ്ങളിൽ ശരിയായ വിലയിരുത്തലുകളുണ്ടാകേണ്ടതുണ്ട്.
(കാർഷിക കീടശാസ്ത്രവിദഗ്ധനാണ് ലേഖകൻ)