ബിസിസിഐ
മുംബൈ: ക്രിക്കറ്റ് ഇന്ത്യയുടെ ഭാവി പദ്ധതികളും താരങ്ങളുടെ പ്രകടനങ്ങൾക്കുള്ള മാർക്കിടലും ഒപ്പം 2027 ഏകദിന ലോകകപ്പ് അടക്കമുള്ള വന്പൻ മത്സരങ്ങളിലേക്കുള്ള യാത്രയും വിലയിരുത്താൻ ബിസിസിഐയുടെ നേതൃത്വത്തിൽ നിർണായക അവലോകന യോഗം ഇന്ന് നടക്കും.
ബോർഡ് ഭാരവാഹികൾക്ക് പുറമെ ഹെഡ് കോച്ച് ഗൗതം ഗംഭീർ, ചീഫ് സെലക്ടർ അജിത് അഗാർകർ, സെന്റർ ഓഫ് എക്സലൻസ് തലവൻ വിവിഎസ് ലക്ഷ്മണ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ജൂലൈയിൽ നടക്കേണ്ടിയിരുന്ന യോഗമാണ് സിംബാവ്ബെ, ശ്രീലങ്ക പരന്പരകൾ കാരണം മാറ്റിവച്ചത്.
സീനിയർ പുരുഷ ടീമിന്റെ സമീപകാല പ്രകടനങ്ങൾ പരിശോധിക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. ഹാർദിക് പാണ്ഡ്യ ഉൾപ്പടെയുള്ള താരങ്ങളുടെ പരിക്കുകളും ന്യൂസിലൻഡ് പര്യടനം, ബോർഡർ-ഗാവസ്കർ ട്രോഫി, 2027 ഏകദിന ലോകകപ്പ് തുടങ്ങിയ സുപ്രധാന പരന്പരകൾക്കായുള്ള ഭാവി പദ്ധതികളും യോഗം ചർച്ച ചെയ്യും. ഹിറ്റ്മാൻ രോഹിത് ശർമയുടെ ലോകകപ്പ് ഭാവിയും ചർച്ചയാകും.
നയം ഫിറ്റ്!
ടീം തെരഞ്ഞെടുപ്പ് നയത്തിൽ നിർണായക മാറ്റവുമായി ബിസിസിഐ. പരിക്കേറ്റ താരങ്ങളെ ഫിറ്റ്നസ് പൂർണമായി കൈവരിക്കുന്നതിന് മുന്പ് ടീമിൽ ഉൾപ്പെടുത്തുന്നു എന്ന വിമർശനങ്ങൾക്കിടെയാണ് പുതിയ നയവുമായി ബിസിസിഐ രംഗത്ത് വന്നത്. അഫ്ഗാനിസ്ഥാനെതിരേ നടക്കാനിരിക്കുന്ന ട്വന്റി20 പരന്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തോടെയാണ് പുതിയ നയം പ്രാബല്യത്തിൽ വന്നത്.
ജസ്പ്രീത് ബുംറ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടണ് സുന്ദർ, ഹർഷിത് റാണ തുടങ്ങിയ താരങ്ങളുടെ പേരുകൾക്ക് ഒപ്പം ബിസിസിഐ ഫിറ്റ്നസ് കണ്ടീഷൻ നൽകിയിട്ടുണ്ട്. പൂർണമായ ഫിറ്റ്നസ് തെളിയിച്ചാൽ മാത്രമേ ഇവർക്ക് വരുന്ന മത്സരങ്ങളിൽ കളിക്കാനാകൂ എന്ന് ബിസിസിഐ വ്യക്തമാക്കുന്നു.
പ്രധാന മാറ്റം:
200 % ഫിറ്റ്നസ്: പരിക്കിൽ നിന്ന് മുക്തനായ ഒരു കളിക്കാരൻ 100 ശതമാനമല്ല, 200 ശതമാനവും പൂർണ കായികക്ഷമത കൈവരിച്ചുവെന്ന് ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് ഉറപ്പുവരുത്തിയാൽ മാത്രമേ മത്സരത്തിൽ ഇറക്കുകയുള്ളൂ എന്ന് ബിസിസിഐ അധികൃതർ വ്യക്തമാക്കി.
പകരക്കാരെ കണ്ടെത്തൽ: ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെടുന്ന താരങ്ങൾക്ക് പകരം ആരെ തെരഞ്ഞെെടുക്കണം എന്നതിൽ ബിസിസിഐയും സെന്റർ ഓഫ് എക്സലൻസും തമ്മിൽ സുതാര്യമായ ആശയവിനിമയം ഉറപ്പാക്കിയിട്ടുണ്ട്.
Tags : BCCI Decision Meeting Sports Deepika