Kerala
തിരുവനന്തപുരം: കേരളത്തിലെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതര ഗാനം പൂർണമായും അവതരിപ്പിച്ചത് തെറ്റായ നടപടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
വന്ദേമാതര ഗാനത്തിന്റെ എല്ലാ ഭാഗങ്ങളും അവതരിപ്പിക്കുന്നത് ഒരു ബഹുസ്വര സമൂഹത്തിന് യോജിച്ചതല്ലെന്ന നിലപാട് സ്വീകരിച്ചത് കോണ്‍ഗ്രസ് പ്രവർത്തക സമിതി തന്നെയാണ്. 1937ൽ കോണ്‍ഗ്രസ് പ്രവർത്തക സമിതി തീരുമാനിച്ച വന്ദേമാതര ഗാനത്തിന്റെ ആദ്യത്തെ എട്ടു വരി മാത്രമേ ദേശീയ ഗീതമായി അവതരിപ്പിക്കാൻ പാടുള്ളൂവെന്ന് 1950 ജനുവരി 24നു ഭരണഘടനാ നിർമാണ സഭയിൽ വ്യക്തമാക്കിയതുമാണ്.
ഒരു പ്രത്യേക മതത്തിന്റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്ന വന്ദേമാതര ഗാനത്തിന്റെ ചില ഭാഗങ്ങൾ ദേശീയ ഗീതമായി സ്വീകരിക്കുന്നത് ബഹുസ്വര സമൂഹത്തിന് അനിയോജ്യമല്ലെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മാറ്റമുണ്ടായത്. ഇതിനെ അട്ടിമറിച്ചുകൊണ്ടാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ വെട്ടിമാറ്റിയ ഭാഗങ്ങൾ ഉൾപ്പെടെ പൂർണമായി അവതരിപ്പിച്ചത്.
ബിജെപി അധികാരത്തിൽ വന്ന ബംഗാളിൽ പോലും അവതരിപ്പിക്കാത്ത ഗാനമാണ് ഇപ്പോൾ കേരളത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വർഗീയമായി ജനങ്ങളെ വിഭജിക്കാനുള്ള ശ്രമങ്ങൾ സജീവമാകുന്ന ഘട്ടത്തിൽ മതനിരപേക്ഷതയ്ക്കു പോറലേൽപ്പിക്കുന്ന ഒരു നടപടിയും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ലെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
Kerala
കേരളം ആകാംക്ഷയോടെയും ആശങ്കയോടെയും കാത്തിരുന്ന രാഷ്ട്രീയ നാടകത്തിന്റെ അവസാനരംഗത്തിലെ ജനാഭിലാഷ മാറ്റത്തിനു പിന്നിൽ പതിവുരീതികളിൽനിന്നു മാറാനും പൊതുവികാരം ഉൾക്കൊള്ളാനുമുള്ള രാഹുൽ ഗാന്ധിയുടെ മികവും. ഒപ്പം യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന്റെ കനത്ത സമ്മർദവും കേരളത്തിലെ പൊതുവികാരത്തെക്കുറിച്ച് മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ കൃത്യമായ ഫീഡ്ബാക്കും നേരത്തേ നിശ്ചയിച്ച കെ.സി. വേണുഗോപാലിനു പകരം വി.ഡി. സതീശനെ നായകനാക്കുന്നതില്‍ നിർണായകമായി.
നിയമസഭാകക്ഷിയിൽ ഭൂരിപക്ഷമുള്ള വേണുഗോപാലിനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി നിയമിക്കാൻ കോണ്‍ഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുത്തിരുന്നു. തീരുമാനം മാറ്റാൻ തയാറാകാതിരുന്ന രാഹുലും ഖാർഗെയും ബുധനാഴ്ച ഉച്ചകഴിഞ്ഞാണു മാറിച്ചിന്തിച്ചത്. കെപിസിസി മുൻ പ്രസിഡന്റുമാരായ വി.എം. സുധീരനും കെ. മുരളീധരനും ഡൽഹിയിലെത്തി രാഹുലുമായി നടത്തിയ വിശദമായ ചർച്ചയിൽ വേണുഗോപാലിനെതിരേ ഒരു വിഭാഗം പ്രവർത്തകർക്കുള്ള എതിർപ്പും സതീശനുള്ള വലിയ ജനപിന്തുണയും ബോധ്യപ്പെടുത്തി. മുസ്ലിം ലീഗിന്റെ സമ്മർദത്തെ തുടർന്ന് രാഹുലുമായി പ്രിയങ്ക ഗാന്ധി നടത്തിയ കൂടിയാലോചനയും സതീശന്റെ ഭാഗ്യമായി. സോണിയാ ഗാന്ധിയും അനുകൂലിച്ചു.
യുഡിഎഫിന് വന്പൻ ജയം സമ്മാനിച്ച കേരള ജനതയുടെ പൊതുവികാരവും പിന്തുണയും സതീശനാണെന്ന തിരിച്ചറിവ് രാഹുലിന് ഉണ്ടായതായിരുന്നു പ്രധാനം. കോണ്‍ഗ്രസ് അനുകൂലികൾക്കു പുറമെ സതീശനു ലഭിച്ച സ്വീകാര്യത ഹൈക്കമാൻഡിനെ വിസ്മയിപ്പിച്ചു.
ജാതി, മത ശക്തികളുടെ സമ്മർദങ്ങൾക്കെതിരേ സ്വീകരിച്ച കർശന നിലപാടുകളും കേരള നിർമിതിക്കായുള്ള ദീർഘവീക്ഷണവും പുതിയ കാഴ്ചപ്പാടും പദ്ധതികളും അടക്കമുള്ള മികച്ച പ്രതിച്ഛായ സതീശന് അനുകൂലമായി. സിപിഎമ്മിനും ബിജെപിക്കുമെതിരേയുള്ള കരുത്തനായ പോരാളിയെന്നതും സതീശനു നേട്ടമായി. സംസ്ഥാനത്താകെ ന്യൂനപക്ഷ വോട്ടർമാർ യുഡിഎഫിനു നൽകിയ പിന്തുണയുടെ പശ്ചാത്തലത്തിൽ, സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ലീഗിന്റെ നിലപാടിനു സാധുതയേറി.
കോണ്‍ഗ്രസ് നിയമസഭാകക്ഷിയിലെ എംഎൽഎമാരുടെ പിന്തുണയെ മറികടന്നുള്ള രാഹുൽ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും തീരുമാനം, കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയത്തിലെ ദീർഘകാല രാഷ്ട്രീയ സന്ദേശമുള്ള ഗെയിം ചേഞ്ചറായി.
പതിനൊന്നു ദിവസമായി കേരളത്തിലും ഡൽഹിയിലും തുടർന്ന നാടകീയ രാഷ്ട്രീയ നീക്കങ്ങളുടെ അവസാന രണ്ടു ദിവസമാണ് അട്ടിമറിയായ സുപ്രധാന തീരുമാനത്തിലെത്തിച്ചത്. ഭൂരിപക്ഷം എംഎൽഎമാരുടെപിന്തുണയും എഐസിസി, കെപിസിസി, ഡിസിസി തലങ്ങളില്‍ വ്യക്തമായ മേൽക്കൈയുമുണ്ടായിരുന്ന രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ വേണുഗോപാലിന് കൈയകലം എത്തിയ മുഖ്യമന്ത്രി പദവിയാണു മലവെള്ളം പോലെ കുതിച്ചെത്തിയ ജനവികാരത്തിൽ ഒലിച്ചുപോയത്.
കേരളത്തിലുണ്ടായ പൊതുവികാരം ഭാവിയിലെ തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിനു ഗുണകരമാകുമെന്ന് രാഹുൽ കണക്കുകൂട്ടി. താഴെത്തട്ടിൽ വരെ സതീശനുള്ള പിന്തുണ, സഖ്യകക്ഷികളുടെ നിലപാട്, പൊതുജനാഭിപ്രായം എന്നിവയുടെ സംയോജനം സതീശന് അനുകൂലമായി.
പതിവു രീതികൾ തിരുത്തിയില്ലെങ്കിൽ ജനം തിരുത്തിക്കുമെന്ന് രാഹുലിന് ബോധ്യപ്പെട്ടു. ഹൈക്കമാൻഡ് പ്രതിനിധിയെ അടിച്ചേൽപിക്കുന്നതിനെതിരേ കോണ്‍ഗ്രസ് പ്രവർത്തകർക്കുള്ള അമർഷവും വൈകാരിക പ്രതിഷേധവും പൊട്ടിത്തെറിയിലേക്കും പാർട്ടിയുടെ തകർച്ചയിലേക്കും വഴിതെളിക്കുമെന്നതു രാഹുലിനെ മാറിച്ചിന്തിപ്പിച്ചു. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ പാർലമെന്റിലേക്കും നിയമസഭയിലേക്കും ഉപതെരഞ്ഞെടുപ്പുകൾ അടിച്ചേൽപിക്കേണ്ടി വരുമെന്നതു തീരുമാനത്തെ സ്വാധീനിച്ചു. ജനകീയനായ സതീശനെ ഒഴിവാക്കിയാലുണ്ടാകാവുന്ന ജനരോഷം ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പുകളും പ്രധാനമായി.
ലോക്സഭാംഗമായ വേണുഗോപാൽ മുഖ്യമന്ത്രിയാകുന്നതിനെ ഒരു വിഭാഗം പ്രവർത്തകർ എതിർത്തതു ഹൈക്കമാൻഡിനു അപ്രതീക്ഷിത തിരിച്ചടിയായി. മുഖ്യമന്ത്രിയാകാനുള്ള പോരാട്ടത്തിൽ തന്നെ മൈനസ് ചെയ്തേക്കാൻ വേണുഗോപാൽ നടത്തിയ പ്രസ്താവനയും തിരിച്ചടിച്ചു.
ദിവസം കഴിയുന്തോറും സതീശന്റെ ജനപ്രീതി കൂടിയതും അദ്ദേഹത്തിന്റെ സ്വീകാര്യത സംസ്ഥാനത്താകെ അലയടിച്ചതും പ്രയോജനപ്പെടുത്തണമെന്ന് എഐസിസി നേതൃത്വം കണക്കുകൂട്ടി. കേരളത്തിലെ ഏറ്റവും അംഗീകരിക്കപ്പെട്ട ബഹുജന നേതാവായി സതീശൻ ഉയർന്നതിനു ലഭിച്ച അംഗീകാരം കൂടിയായി ഹൈക്കമാൻഡ് തീരുമാനം.
Kerala
തിരുവനന്തപുരം: സ്കൂൾ തുറക്കുന്ന ജൂണ്‍ ഒന്നിനു മുൻപു സ്കൂളുകളുടെ ഫിറ്റ്നസ് ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ഉടനടി നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. മേയ് 31നകം പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയാകുമെന്നു പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി വിശദീകരിച്ചു.
ഇതിനകം 65 ശതമാനം പാഠപുസ്തകം കുടുംബശ്രീ യൂണിറ്റുകൾ വഴി വിതരണം ചെയ്തു. ശേഷിക്കുന്ന പുസ്തകങ്ങളും സമയബന്ധിതമായി വിതരണം ചെയ്യും. കൈത്തറി വകുപ്പ് വഴി സ്കൂൾ യൂണിഫോം തുണികളുടെ വിതരണവും പുരോഗമിക്കുകയാണ്. എയ്ഡഡ് സ്കൂളുകൾക്കുള്ള ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് യോഗത്തിൽ അറിയിച്ചു. വിവിധ വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
സ്കൂൾ ഫിറ്റ്നസുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യ വകുപ്പ്, വനംവകുപ്പ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ അനുമതി ലഭിച്ച ശേഷമാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത്.
സമയപരിധി പരിഗണിച്ചു നിർബന്ധ സുരക്ഷാ മാനദണ്ഡങ്ങൾക്കു മുൻഗണന നൽകി പുതിയ സർക്കുലർ പുറത്തിറക്കാനുള്ള നിർദേശം പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവച്ചു. സുരക്ഷാ കാര്യങ്ങളിൽ യാതൊരു ഇളവും ഉണ്ടാകരുതെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു.
അടുത്ത രണ്ട് ആഴ്ച സ്കൂളുകളുടെ തയാറെടുപ്പുകൾ കളക്ടർമാർ നിരീക്ഷിക്കണം.
എൽപിജി ഉപയോഗവും പൈപ്പ്ഡ് നാച്വറൽ ഗ്യാസ് സംവിധാനത്തിലേക്കുള്ള മാറ്റവും ഭക്ഷ്യ-പൊതുവിതരണ അഡീഷണൽ ചീഫ് സെക്രട്ടറി വിശദീകരിച്ചു. പിഎൻജി ലഭ്യത ഉറപ്പാക്കിയാൽ ജനങ്ങൾ മാറാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. കളക്ടർമാർ എല്ലാ പങ്കാളികളെയും ഉൾപ്പെടുത്തി യോഗം ചേർന്ന് നടപടി വേഗത്തിലാക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ മദ്യശാലകൾക്ക് പൂട്ടിട്ട് വിജയ്. ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ അടുത്തുള്ള മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി ഉത്തരവിട്ടു.
തീരുമാനം നടപ്പിലാകുന്നതോടെ 717 ടാസ്മാക് ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടും. സ്കൂളുകൾക്ക് സമീപമുള്ള 186, ആരാധനാലയങ്ങൾക്ക് സമീപമുള്ള 276, ബസ് സ്റ്റാൻഡിനടുത്തുള്ള 255 മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്.
ഉത്തരവ് രണ്ടാഴ്ചയ്ക്കകം നടപ്പിലാക്കണമെന്നാണ് നിർദേശം. തമിഴ്നാട്ടിൽ ആകെ 4765 ടാസ്മാക് ഔട്ട്ലെറ്റുകൾ ഉണ്ട്. പൊതുജനതാല്പര്യാർഥമുള്ള നടപടി എന്നാണ് ഉത്തരവിൽ പറയുന്നത്.
National
ന്യൂഡൽഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നീട്ടി. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കൂടിയാലോചിച്ച് തീരുമാനം പ്രഖ്യാപിക്കും. ഹൈക്കമാൻഡ് തീരുമാനം ഇന്നു ഡൽഹിയിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണനയിലുള്ള കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരെ വിശ്വാസത്തിലെടുത്താകും പ്രഖ്യാപനമെന്ന് എഐസിസി നേതാക്കൾ ഇന്നലെ രാത്രി പറഞ്ഞു.
ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുമെന്ന് നേതാക്കൾ ഇന്നലെ ഡൽഹി ചർച്ചയിൽ വ്യക്തമാക്കി. ഇന്നലത്തെ ചർച്ചകളിൽ ഹൈക്കമാൻഡിന്റെ തീരുമാനം സംബന്ധിച്ച് രാഹുലും ഖാർഗെയും നിലപാട് വ്യക്തമാക്കിയില്ലെന്നാണു കേരള നേതാക്കൾ നൽകിയ സൂചന. എല്ലാവരെയും കേട്ടുവെന്നും മന്ത്രിസഭയെ ആരു നയിക്കണമെന്ന തീരുമാനം ഞങ്ങൾ പ്രഖ്യാപിച്ചോളാമെന്നുമാണ് രാഹുൽ പറഞ്ഞത്.
ഡൽഹി രാജാജി മാർഗിലെ ഖാർഗെയുടെ പത്താം നന്പർ വസതിയിൽ ഇന്നലെ വൈകുന്നേരം നാലിനു തുടങ്ങിയ ചർച്ച മൂന്നര മണിക്കൂറോളം നീണ്ടു. ഖാർഗെയും രാഹുലും കേരള നേതാക്കളുമായി ഒറ്റയ്ക്കൊറ്റയ്ക്കു വിശദമായും കൂട്ടായും ചർച്ച നടത്തി.
ഡൽഹി ചർച്ചകൾ ഇന്നലെ അവസാനിച്ചെന്നും ഇനി നേതാക്കളെ ഡൽഹിക്കു വിളിക്കേണ്ട ആവശ്യമില്ലെന്നും രമേശ് ചെന്നിത്തലയും സതീശനും സണ്ണി ജോസഫും ചർച്ചകൾക്കുശേഷം ദീപികയോട് പറഞ്ഞു. അന്തിമ തീരുമാനം എന്തെന്ന് അറിയുന്നതുവരെ ക്ഷമയോടെ കാത്തിരിക്കാമെന്നുകൂടി നേതാക്കൾ കൂട്ടിച്ചേർത്തു.
ചെന്നിത്തല, സതീശൻ, വേണുഗോപാൽ എന്നിവരുമായി ഖാർഗെയും രാഹുലും നേരിട്ടു നടത്തിയ ചർച്ചകളിൽ മറ്റാരും ഉണ്ടായിരുന്നില്ല. മൂന്നുപേരും തങ്ങളുടെ വാദങ്ങളിൽ ഉറച്ചുനിന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായും ഒറ്റയ്ക്കു ചർച്ച നടത്തി.
നേതാക്കളെ ഒരുമിച്ചിരുത്തി നടത്തിയ ചർച്ചയിൽ എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി എന്നിവരുമുണ്ടായിരുന്നു. സതീശൻ ഇന്നലെ രാത്രിതന്നെ കൊച്ചിയിലേക്കും സണ്ണി ജോസഫ് ബംഗളൂരു വഴി കണ്ണൂരിലേക്കും മടങ്ങി. രണ്ടു മക്കളും ഡൽഹിയിലുള്ളതിനാൽ ചെന്നിത്തല ഇന്നു രാവിലെയാകും കേരളത്തിലേക്ക് മടങ്ങുക.
ഏതെങ്കിലും നേതാക്കളെ അനുകൂലിച്ചും പ്രതികൂലിച്ചും ചേരിതിരിഞ്ഞുള്ള പ്രകടനങ്ങളും പ്രചാരണങ്ങളും അടിയന്തരമായി നിർത്തിവയ്ക്കാൻ സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവർത്തകരോട് സതീശനും ചെന്നിത്തലയും വേണുഗോപാലും സണ്ണിയും ദീപാദാസ് മുൻഷിയും സംയുക്തമായി ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രി ആരെന്നു കണ്ടെത്താനുള്ള പ്രക്രിയ തിരുവനന്തപുരത്ത് സജീവമായപ്പോഴും ഡൽഹിയിലും നീക്കം തകൃതി. മുഖ്യമന്ത്രിസ്ഥാനത്തേക്കു സാധ്യതയുള്ള മൂന്നു പ്രബലരിൽ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും സോണിയ ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായും ഇന്നലെ നടത്തിയ ചർച്ച നിർണായകമാകും. സംസ്ഥാനത്ത് തുടരുന്ന വി.ഡി. സതീശനുവേണ്ടി ഏതാനും നേതാക്കളും പ്രവർത്തകരും സമ്മർദം ശക്തമാക്കുന്നുമുണ്ട്.
കേന്ദ്രനിരീക്ഷകരായി തിരുവനന്തപുരത്തെത്തിയ അജയ് മാക്കനും മുകുൾ വാസ്നിക്കും ഇന്ന് കോണ്‍ഗ്രസ് എംഎൽഎമാരുടെ അഭിപ്രായം തേടുന്നതിലാണ് വേണുഗോപാലിനു സാധ്യതയേറുന്നത്. മുതിർന്ന നേതാവ് എ.കെ. ആന്റണിയുമായി നടന്ന ചർച്ചയിൽ ലഭിച്ച സൂചനകൾ കേന്ദ്രനിരീക്ഷകർ ഇന്ന് ഉപയോഗപ്പെടുത്തും. എംഎൽഎമാരുടെ അഭിപ്രായം സംബന്ധിച്ച് ഹൈക്കമാൻഡിന് ഇന്നു രാത്രിയോ നാളെയോ റിപ്പോർട്ട് നൽകും. ഹൈക്കമാൻഡിലെ ധാരണകൾക്കു വിരുദ്ധമല്ലെങ്കിൽ നിയുക്ത മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അധികം വൈകില്ല.
വേണുഗോപാലിനും രമേശിനും സതീശനും ഒരുപോലെ മുഖ്യമന്ത്രിയാകാനുള്ള കഴിവും അർഹതയും പാർട്ടിയോടുള്ള കൂറും ഉണ്ടെന്നാണു മല്ലികാർജുൻ ഖാർഗെ, സോണിയ, രാഹുൽ, പ്രിയങ്ക അടക്കമുള്ളവരുടെ വിലയിരുത്തൽ. കേരളത്തിലെ ജനവിധി അറിയുന്നതിനുമുന്‍പും ശേഷവും നേരിട്ടും അല്ലാതെയും അനൗപചാരികമായി ഇവർ പലതവണ കൂടിയാലോചന നടത്തിയിട്ടുണ്ട്. വേണുഗോപാലിന്റെയും ചെന്നിത്തലയുടെയും സതീശന്റെയും വ്യക്തിപരമായ അഭിപ്രായങ്ങളും അർഹതയും താത്പര്യവും ഹൈക്കമാൻഡിനു മുന്നിലുണ്ട്.
ജയിച്ചെത്തിയ 63 പേരിൽ ഭൂരിപക്ഷവും വേണുഗോപാലിനെ പിന്തുണച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. സീറ്റ് കിട്ടുന്നതിലും പ്രചാരണത്തിന് ആവശ്യമായ ഫണ്ട് നൽകുന്നതിലും ജയിച്ചെത്തിയവരെ സഹായിച്ചത് വേണുഗോപാലാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു.
കേരളത്തിലും കേന്ദ്രത്തിലും മന്ത്രി, മൂന്നു തവണ വീതം എംഎൽഎ, എംപി എന്നീ നിലകളിലെ അനുഭവവും കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് മുതൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി വരെയുള്ള പാർട്ടിയിലെ മികവും അനുകൂല ഘടകങ്ങളാണ്. ഹൈക്കമാൻഡിന്റെ ഏറ്റവും വിശ്വസ്തനെന്നതാകും വേണുഗോപാലിന്റെ സാധ്യത കൂട്ടുന്നത്. രാഹുൽ ഗാന്ധിയുമായുള്ള ഹൃദയബന്ധം രഹസ്യമല്ല.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനും യുപി അടക്കമുള്ള ഹിന്ദി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനും മുന്‍പായി എഐസിസിയിലെ സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി പദവി ഒരു ഹിന്ദിക്കാരന് കൈമാറണമെന്ന നിർദേശവും വേണുഗോപാലിന് അനുകൂലമായേക്കും.
2017 മുതൽ എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളിൽ നേതൃത്വത്തിന് മതിപ്പുമുണ്ട്. 2014 മുതൽ തുടർച്ചയായ പരാജയങ്ങളിൽ തകർന്ന കോണ്‍ഗ്രസ് പാർട്ടിയെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൂറു സീറ്റുകളിലേക്ക് വളർത്തിയതിലും രാഹുലിനെ പ്രതിപക്ഷ നേതാവാക്കിയതിലും വേണുവിന്റെ തന്ത്രങ്ങളുമുണ്ട്.
എന്നാൽ, മൂവരിലെ ഏറ്റവും സീനിയർ നേതാവെന്നതും പൊതുസ്വീകാര്യതയും ആഭ്യന്തരമന്ത്രിയും കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും അടക്കമുള്ള മികവുറ്റ പ്രവർത്തനങ്ങളും ചെന്നിത്തലയ്ക്കുണ്ട്. കരുണാകരൻ മന്ത്രിസഭയിലെ പയ്യൻ മന്ത്രി മുതൽ നിയമസഭയിലും പിന്നീട് പലതവണ ലോക്സഭയിലും ചെന്നിത്തല നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് പാർട്ടിക്കുള്ളിൽ മതിപ്പുണ്ട്. വിദ്യാർഥിരാഷ്ട്രീയം മുതൽ എഐസിസിയിലും പ്രവർത്തകസമിതിയിലും ദീർഘകാലമുള്ള പ്രവർത്തനങ്ങളും മുതിർന്ന നേതാക്കളുമായുള്ള ആത്മബന്ധവും കരുത്താണ്. യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റായിരിക്കെ ഉത്തരേന്ത്യയിൽ പാർട്ടിയെ വളർത്താൻ ചെന്നിത്തല നടത്തിയ പ്രവർത്തനങ്ങൾ നിസാരമല്ല.
പ്രതിപക്ഷ നേതാവെന്ന നിലയിൽ പിണറായി സർക്കാരിനെ താഴെയിറക്കി യുഡിഎഫിന് വൻ വിജയം സമ്മാനിച്ചതു സതീശന്റെ നേതൃത്വത്തിലാണെന്നതാണ് അദ്ദേഹത്തിന് ഏറ്റവും അർഹത നേടിക്കൊടുക്കുന്നത്. കേരളത്തിലെ സാധാരണക്കാരിലും പാർട്ടി പ്രവർത്തകരിലും വലിയ പിന്തുണയും അദ്ദേഹത്തിനുണ്ട്.
സതീശന് അർഹതപ്പെട്ട മുഖ്യമന്ത്രിസ്ഥാനം നിഷേധിക്കരുതെന്നാവശ്യപ്പെട്ട് പ്രവർത്തകർ ഹൈക്കമാൻഡിനെ സമീപിക്കുന്നുമുണ്ട്. നിയമസഭയിലെ പ്രകടനത്തിലും സതീശൻ മുന്നിലാണ്. മന്ത്രിയായി മുന്‍പ് പരിചയമില്ലെങ്കിലും പ്രതിപക്ഷനേതാവിന്റെ റോളിൽ മികച്ച സംഭാവനകൾ അദ്ദേഹത്തിനുണ്ട്.
മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കൾ സതീശന് അനുകൂലമായി പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. വിവിധ മത, സാമുദായിക സമൂഹങ്ങൾക്കിടയിൽ സതീശന് പിന്തുണ കൂടിയിട്ടുണ്ട്.
International
ലണ്ടൻ: ഇന്ത്യൻ മഹാസമുദ്രത്തിലെ ചോഗോസ് ദ്വീപുകൾ മൗറീഷ്യസിനു തിരിച്ചുനല്‍കാനുള്ള തീരുമാനം ബ്രിട്ടൻ പുനഃപരിശോധിക്കുന്നു.
യുഎസ്-ബ്രിട്ടീഷ് സംയുക്ത വ്യോമതാവളം സ്ഥിതി ചെയ്യുന്ന ദ്വീപുകൾ ബ്രിട്ടനു നഷ്ടപ്പെടുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപിനുള്ള അതൃപ്തിയാണു കാരണം.
ദ്വീപുകൾ മൗറീഷ്യസിനു കൈമാറാനുള്ള തീരുമാനം നീട്ടിവച്ചതായി ബ്രിട്ടീഷ് സർക്കാർ ഇന്നലെ അറിയിച്ചു. കൈമാറ്റ ഉടന്പടി സംബന്ധിച്ച നിയമം അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഉണ്ടാവില്ലെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദ്വീപുകൾ കൈമാറാനുള്ള തീരുമാനം ബ്രിട്ടനു പറ്റിയ എറ്റവും വലിയ അബദ്ധമാണെന്ന് ട്രംപ് ഫെബ്രുവരിയിൽ വിമർശിച്ചിരുന്നു.
ഇറേനിയൻ യുദ്ധത്തിൽ അമേരിക്കൻ സേനയ്ക്ക് ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ ആദ്യഘട്ടത്തിൽ അനുമതി ലഭിക്കാതിരുന്നതും ട്രംപിനെ ദേഷ്യം പിടിപ്പിച്ചിരുന്നു.
Kerala
കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു.
കരിങ്കല്‍ ക്വാറി ലൈസന്‍സിന് ചെറ്റപ്പാലം മുട്ടത്ത് കുര്യാക്കോസ് പൈലി സമര്‍പ്പിച്ച അപേക്ഷയാണ് 2025 സെപ്റ്റംബര്‍ 22നും 24നും ചേര്‍ന്ന പഞ്ചായത്ത് ഭരണ സമിതി യോഗം നിരസിച്ചത്. ഇതില്‍ രണ്ടാമത്തെ യോഗത്തില്‍ ക്വാറിക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് സഹായകമായ നിലപാടാണ് പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ചത്. ആവശ്യമായ എല്ലാ രേഖകളും അപേക്ഷകന് ഹാജരാക്കിയതിനാല്‍ ലൈസന്‍സ് അനുവദിക്കണമെന്നും പഞ്ചായത്ത് തീരുമാനം നിയമാനുസൃതമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തീരുമാനം പുനരവലോകനം ചെയ്യണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ മുന്‍ തീരുമാനത്തില്‍ ഭരണസമിതി ഉറച്ചുനിന്നു. ഈ സാഹചര്യത്തില്‍ സെക്രട്ടറി ലൈസന്‍സ് വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് സര്‍ക്കാരിന് കത്ത് നല്കി. ഈ കത്തില്‍ പറയുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ അഭിപ്രായം തേടുകയുണ്ടായി. അദ്ദേഹം കഴിഞ്ഞ ജനുവരി 29ന് സര്‍ക്കാരിന് നല്കിയ കത്തില്‍ ലൈസന്‍സ് അനുവദിക്കേണ്ടതാണെന്നാണ് അഭിപ്രായപ്പെട്ടത്.
1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 232 ഉം ചട്ടങ്ങള്‍ പ്രകാരവും ലൈസന്‍സിന് ആവശ്യമായ രേഖകള്‍ എല്ലാം ഹാജരാക്കിയതായി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ നിരീക്ഷിക്കുകയുമുണ്ടായി. പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ കത്ത് വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.
Kerala
കൊച്ചി: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രപരിസരത്തെ ഭൂമി നഗരസഭയ്ക്കു കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ.
സാംസ്കാരിക നിലയം സ്ഥാപിക്കാന്‍ 31.8 സെന്റ് ഭൂമി കൊട്ടാരക്കര നഗരസഭയ്ക്ക് മൂന്നു വര്‍ഷത്തേക്കു പാട്ടത്തിന് നല്‍കാനുള്ള ഫെബ്രുവരി 20ലെ റവന്യു വകുപ്പിന്റെ ഉത്തരവാണ് ജസ്റ്റീസുമാരായ വി.രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തത്.
ഹിന്ദു ഐക്യവേദി ഭാരവാഹികളായ വി. സുരേഷ്, ഗോപാലകൃഷ്ണന് എന്നിവര്‍ നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Kerala
കൊച്ചി: പെസഹ, ഈസ്റ്റർ ദിനങ്ങളിൽ എൻട്രൻസ് പരീക്ഷ നടത്താൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്നു കത്തോലിക്ക കോൺഗ്രസ്.
സർക്കാർ അനുവാദമില്ലാതെ ഇത് നടക്കില്ല. ഓശാന തിരുനാളിന് ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും ഭരണഘടനാപരമായ അവകാശം നിഷേധിക്കലാണ്.
മതസ്വാതന്ത്ര്യം എന്നത് കടലാസിലും വർത്തമാനത്തിലും ഒതുക്കേണ്ടതല്ല. തിരുന്നാൾ ദിനങ്ങളിൽ പല വിധ മാർഗങ്ങളിലൂടെ നടത്തുന്ന ആരാധന നിഷേധം ക്രൈസ്തവ സമൂഹത്തെ മുറിവേല്പിക്കുന്നതാണെന്നും കത്തോലിക്ക കോൺഗ്രസ് ചൂണ്ടിക്കാട്ടി.
ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് ഒട്ടേറെ സ്ഥലങ്ങളിൽ എതിർപ്പ്. പലയിടങ്ങളിലും പ്രതിഷേധം അതിരുവിട്ടതിനെത്തുടർന്ന് സ്ഥാനാർഥി പ്പട്ടികയിൽ ഉണ്ടായിരുന്നവർ പാർട്ടി വിടുന്ന സാഹചര്യവുമുണ്ടായി.
ചിറയിൻകീഴിൽ യുഡിഎഫി സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ബി.എസ്. അനൂപ് ബിജെപി സ്ഥാനാർഥിയായി. നേമത്ത് സ്ഥാനാർഥിപ്പട്ടികയിൽ പരിഗണിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു പാർട്ടി വിട്ടു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് എതിരേയാണ് നുസൂർ ആരോപണങ്ങൾ ഉന്നയിച്ചത്.
പാറശാലയിൽ നെയ്യാറ്റിൻകര സനലിനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നു മുൻ കോണ്‍ഗ്രസ് എംഎൽഎ എ.ടി. ജോർജ് പ്രഖ്യാപിച്ചു.
സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ചടയമംഗലത്തെ കോണ്‍ഗ്രസ് നേതാവും കെപിസിസി അംഗവുമായ അരുണ്‍രാജ് ബിജെപിയിൽ ചേർന്നു.
സിപിഎമ്മിൽ നിന്നെത്തി ഒറ്റപ്പാലം സീറ്റ് കൈക്കലാക്കിയ പി.കെ. ശശിക്കെതിരേ സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തി.
National
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി നിലവിലുള്ള വിഐപി യാത്രാ വിമാനങ്ങൾക്ക് പകരം അത്യാധുനിക സൗകര്യമുള്ള പുതിയ ദീർഘദൂര ചെറുയാത്ര വിമാനം (ലോംഗ് റേഞ്ച് ബിസിനസ് ജെറ്റുകൾ- എൽആർബിജെ) വാങ്ങാനുള്ള നടപടികൾ ആരംഭിച്ചു.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ വിമാന നിർമാതാക്കളിൽനിന്ന് വ്യോമസേന വിവരങ്ങൾ തേടി.
ഡൽഹിയിലെ പാലം ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ ഹെഡ്ക്വാർട്ടേഴ്സ് കമ്യൂണിക്കേഷൻ സ്ക്വാഡ്രണിനെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം.
Kerala
ആലപ്പുഴ: സ്കൂളുകൾ തുറക്കും മുമ്പ് അടുത്ത അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാനൊരുങ്ങുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാഠപുസ്തകം നേരത്തെ വിതരണം ചെയ്യുന്നത് തുഗ്ലക്ക് പരിഷ്കാരമാണെന്നും അടുത്ത ക്ലാസിലേക്കു കുട്ടികൾ ജയിക്കുമോ എന്ന് അറിയായതെയാണോ പുസ്തകം എത്തിക്കുന്നത് എന്നുമാണ് ചെന്നിത്തല ചോദിക്കുന്നത്.
പുസ്തകം നേരത്തെ അടിക്കുന്നത് ഭരണ നേട്ടമാണോയെന്നും കേരളത്തിൽ നേരത്തെയും പുസ്തകങ്ങൾ കൊടുത്തിട്ടില്ലേ? ആദ്യമായിട്ടാണോ പുസ്തകം കൊടുക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. അടുത്ത അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയാറായെന്നും ഫെബ്രുവരി രണ്ടാം വാരത്തിൽ പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരുന്നു. ഇതിനെയാണ് ചെന്നിത്തല വിമർശിച്ചത്.
Kerala
തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ വേതന പാക്കേജുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായി ഭക്ഷ്യ-ധനകാര്യ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ റേഷൻ വ്യാപാരികളുടെ വേതനം 2026 ജനുവരി ഒന്നുമുതൽ പരിഷ്കരിക്കാൻ ധാരണയായതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
പ്രതിമാസം 15 ക്വിന്റൽ വരെയുള്ള വിതരണത്തിന് കമ്മീഷൻ 6800 രൂപയും 15 ക്വിന്റലിനു മുകളിൽ 45 ക്വിന്റൽ വരെയുള്ള വിതരണത്തിന് അടിസ്ഥാന കമ്മീഷൻ 9000 രൂപയും വിതരണം നടത്തുന്ന ഓരോ ക്വിന്റലിനും 270 രൂപ നിരക്കിലും 45 ക്വിന്റലിനു മുകളിൽ അടിസ്ഥാന കമ്മീഷൻ 21,000 രൂപയും 45 ക്വിന്റലിനു മുകളിൽ വിതരണം നടത്തുന്ന ഓരോ ക്വിന്റലിനും 200 രൂപ നിരക്കിലും വേതനം പരിഷ്കരിക്കാൻ തീരുമാനമായി.
പരിഷ്കരിച്ച പാക്കേജു പ്രകാരം നിലവിൽ വ്യാപാരികൾക്കുള്ള പരമാവധി അടിസ്ഥാന വേതനം 18,000 രൂപയിൽ നിന്ന് 21,000 രൂപയായി വർധിപ്പിച്ചു. കൂടാതെ അധിക കമ്മീഷൻ 180 രൂപ എന്നുള്ളത് 270 രൂപയായും വർധിപ്പിച്ചു.
വളരെ കാലമായി റേഷൻ വ്യാപാരികൾ ഉന്നയിച്ച വേതന പാക്കേജ് നടപ്പിലാക്കിയ സർക്കാരിന് എല്ലാ സംഘടനകളും അഭിനന്ദനം അറിയിച്ചു. പാക്കേജ് നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി മാസം മുതൽ നടത്താൻ തീരുമാനിച്ച റേഷൻ വ്യാപാരി കൂട്ടായ്മ സമരം പിൻവലിച്ചതായി വ്യാപാരി സംഘടനകൾ അറിയിച്ചതായും മന്ത്രി പറഞ്ഞു.
യോഗത്തിൽ, വിവിധ സംഘടനകളെ പ്രതിനിധികരിച്ച്, അഡ്വ. ജി. സ്റ്റീഫൻ എംഎൽഎ, ജി. ശശിധരൻ, അഡ്വ. ജോണി നെല്ലൂർ, ടി മുഹമ്മദാലി, അഡ്വ. ജി. കൃഷ്ണപ്രസാദ്, സുരേഷ് കാരേറ്റ്, കെ.ബി. ബിജു, വി. അജിത് കുമാർ, അഡ്വ. ആർ. സജിലാൽ, പ്രിയൻ കുമാർ തുടങ്ങിയവരും സിവിൽ സപ്ലെസ് കമ്മീഷണർ ഹിമ കെ., റേഷനിംഗ് കൺട്രോളർ മോഹൻ കുമാർ, ഭക്ഷ്യ-ധന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
National
ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരേ വിവാദ പരാമർശം നടത്തിയ ബിജെപി മന്ത്രി കുൻവർ വിജയ് ഷായുടെ വിചാരണയ്ക്ക് അനുമതി നൽകുന്നതു സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ മധ്യപ്രദേശ് സർക്കാരിന് സുപ്രീംകോടതി നിർദേശം.
അദ്ദേഹത്തിനെതിരേ കുറ്റവിചാരണയ്ക്ക് അനുമതി നൽകണമെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) അപേക്ഷയിൽ മധ്യപ്രദേശ് സർക്കാർ കാലതാമസം വരുത്തിയതായി ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് കണ്ടെത്തി.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 19 മുതൽ എസ്ഐടിയുടെ റിപ്പോർട്ടിൽ മധ്യപ്രദേശ് സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.
Kerala
തൃശൂർ: കോർപറേഷൻ മേയറെ തീരുമാനിക്കാനുള്ള ഡിസിസി യോഗം ചൊവ്വാഴ്ച. ഇന്ന് നടന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ലാലൂരിൽനിന്ന് വൻഭൂരിപക്ഷത്തിൽ ജയിച്ച ലാലി ജെയിംസ്, ഗാന്ധിനഗറിൽനിന്നു വിജയിച്ച സുബി ബാബു എന്നിവരുടെ പേരുകൾ ഉയർന്നു. ഡിസിസി വൈസ്പ്രസിഡന്റ് എന്ന നിലയിൽ ഡോ. നിജി ജസ്റ്റിനും പരിഗണനയിലുണ്ട്.
ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കു സിവിൽ സ്റ്റേഷൻ ഡിവിഷനിൽനിന്നു വിജയിച്ച എ. പ്രസാദ്, മിഷൻ ക്വാർട്ടേഴ്സ് ഡിവിഷനിൽനിന്നു വിജയിച്ച ബൈജു വർഗീസ് എന്നിവരുടെ പേരുകളും അവസാന പട്ടികയിലുണ്ട്. ആരെ മേയറാക്കിയാലും തടസമുന്നയിക്കില്ലെന്നു കൗണ്‍സിലർമാർ അറിയിച്ചതോടെ അന്തിമ തീരുമാനമെടുക്കാൻ ഡിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തി.
സാമുദായിക സമവാക്യം, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ മുന്നിൽകണ്ടാകും മേയർ ആരെന്നു തീരുമാനിക്കുക. എറണാകുളം കോർപറേഷനിൽ ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ളയാളെ മേയറായി പരിഗണിക്കുന്നതിനാൽ തൃശൂരിൽ ഹൈന്ദവിഭാഗത്തിൽനിന്നുള്ളയാൾ വേണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.
കഴിഞ്ഞവട്ടം മേയർ, ഡെപ്യൂട്ടി മേയർ പദവികളിൽ ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ള എം.കെ. വർഗീസ്, എം.എൽ. റോസി എന്നിവരായിരുന്നതിനാൽ ഈ വാദത്തിനാണു മുൻതൂക്കം. ഐ ഗ്രൂപ്പ് നേതാക്കൾ ക്രിസ്ത്യൻ വിഭാഗത്തിനുവേണ്ടിയും ആവശ്യമുന്നയിച്ചിട്ടുണ്ടെന്നാണു വിവരം.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പ്രഖ്യാപനം ജനുവരിയിൽതന്നെ നടത്തി പ്രചാരണത്തിൽ മുൻതൂക്കം നേടാനുള്ള നീക്കത്തിലാണ് സംസ്ഥാന നേതൃത്വം. തൃശൂർ മണ്ഡലത്തിൽ ക്രിസ്ത്യൻ വിഭാഗത്തിലുള്ളയൾക്കു പ്രഥമ പരിഗണന നൽകിയാൽ മേയറായി സുബി ബാബുവിനു നറുക്കു വീഴും.
രണ്ടാം ഘട്ടത്തിൽ ലാലിയെയും പരിഗണിക്കും. എന്നാൽ, കൗണ്‍സിലറെന്ന നിലയിലുള്ള അനുഭവസന്പത്താണു ലാലിയുടെ മേൻമ. സാമുദായിക പരിഗണനയും പാർട്ടിയിലെ സ്ഥാനവും കണക്കാക്കി ഡോ. നിജി ജസ്റ്റിന്റെ പേര് ഉയർന്നെങ്കിലും പരിചയക്കുറവാണ് തടസം. മുക്കാട്ടുകരയിൽനിന്നു വിജയിച്ച ശ്യാമള മുരളീധരൻ, അഡ്വ. വില്ലി ജിജോ എന്നിവരുടെ പേരുകളും ഒരുഘട്ടത്തിൽ മേയർ സ്ഥാനത്തേക്ക് ഉയർന്നിരുന്നു.