ന്യൂഡൽഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നീട്ടി. കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കൂടിയാലോചിച്ച് തീരുമാനം പ്രഖ്യാപിക്കും. ഹൈക്കമാൻഡ് തീരുമാനം ഇന്നു ഡൽഹിയിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണനയിലുള്ള കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരെ വിശ്വാസത്തിലെടുത്താകും പ്രഖ്യാപനമെന്ന് എഐസിസി നേതാക്കൾ ഇന്നലെ രാത്രി പറഞ്ഞു.
ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുമെന്ന് നേതാക്കൾ ഇന്നലെ ഡൽഹി ചർച്ചയിൽ വ്യക്തമാക്കി. ഇന്നലത്തെ ചർച്ചകളിൽ ഹൈക്കമാൻഡിന്റെ തീരുമാനം സംബന്ധിച്ച് രാഹുലും ഖാർഗെയും നിലപാട് വ്യക്തമാക്കിയില്ലെന്നാണു കേരള നേതാക്കൾ നൽകിയ സൂചന. എല്ലാവരെയും കേട്ടുവെന്നും മന്ത്രിസഭയെ ആരു നയിക്കണമെന്ന തീരുമാനം ഞങ്ങൾ പ്രഖ്യാപിച്ചോളാമെന്നുമാണ് രാഹുൽ പറഞ്ഞത്.
ഡൽഹി രാജാജി മാർഗിലെ ഖാർഗെയുടെ പത്താം നന്പർ വസതിയിൽ ഇന്നലെ വൈകുന്നേരം നാലിനു തുടങ്ങിയ ചർച്ച മൂന്നര മണിക്കൂറോളം നീണ്ടു. ഖാർഗെയും രാഹുലും കേരള നേതാക്കളുമായി ഒറ്റയ്ക്കൊറ്റയ്ക്കു വിശദമായും കൂട്ടായും ചർച്ച നടത്തി.
ഡൽഹി ചർച്ചകൾ ഇന്നലെ അവസാനിച്ചെന്നും ഇനി നേതാക്കളെ ഡൽഹിക്കു വിളിക്കേണ്ട ആവശ്യമില്ലെന്നും രമേശ് ചെന്നിത്തലയും സതീശനും സണ്ണി ജോസഫും ചർച്ചകൾക്കുശേഷം ദീപികയോട് പറഞ്ഞു. അന്തിമ തീരുമാനം എന്തെന്ന് അറിയുന്നതുവരെ ക്ഷമയോടെ കാത്തിരിക്കാമെന്നുകൂടി നേതാക്കൾ കൂട്ടിച്ചേർത്തു.
ചെന്നിത്തല, സതീശൻ, വേണുഗോപാൽ എന്നിവരുമായി ഖാർഗെയും രാഹുലും നേരിട്ടു നടത്തിയ ചർച്ചകളിൽ മറ്റാരും ഉണ്ടായിരുന്നില്ല. മൂന്നുപേരും തങ്ങളുടെ വാദങ്ങളിൽ ഉറച്ചുനിന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായും ഒറ്റയ്ക്കു ചർച്ച നടത്തി.
നേതാക്കളെ ഒരുമിച്ചിരുത്തി നടത്തിയ ചർച്ചയിൽ എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി എന്നിവരുമുണ്ടായിരുന്നു. സതീശൻ ഇന്നലെ രാത്രിതന്നെ കൊച്ചിയിലേക്കും സണ്ണി ജോസഫ് ബംഗളൂരു വഴി കണ്ണൂരിലേക്കും മടങ്ങി. രണ്ടു മക്കളും ഡൽഹിയിലുള്ളതിനാൽ ചെന്നിത്തല ഇന്നു രാവിലെയാകും കേരളത്തിലേക്ക് മടങ്ങുക.
ഏതെങ്കിലും നേതാക്കളെ അനുകൂലിച്ചും പ്രതികൂലിച്ചും ചേരിതിരിഞ്ഞുള്ള പ്രകടനങ്ങളും പ്രചാരണങ്ങളും അടിയന്തരമായി നിർത്തിവയ്ക്കാൻ സംസ്ഥാനത്തെ കോണ്ഗ്രസ് പ്രവർത്തകരോട് സതീശനും ചെന്നിത്തലയും വേണുഗോപാലും സണ്ണിയും ദീപാദാസ് മുൻഷിയും സംയുക്തമായി ആവശ്യപ്പെട്ടു.
Tags : CM discussion decision high command Congress