ജയിംസ് മങ്കുഴിക്കരി
പത്രധർമത്തിന്റെ കൈവിളക്കേന്തി മറ്റു പ്രസിദ്ധീകരണങ്ങൾക്ക് മാതൃകയായി ദീപിക ഇന്നും വിരാജിക്കുന്നു.1930 കാലഘട്ടത്തിൽ അധ്യാപകനും പ്രഭാഷകനുമായിരുന്ന എന്റെ പിതാവ് ജോസഫ് മങ്കുഴിക്കരി നസ്രാണിദീപികയിൽ മണിരാഗം, മേരിക്കുട്ടി, അബലാബലം എന്നീ നോവലുകൾ പ്രസിദ്ധീകരിക്കുകയുണ്ടായി, മരിക്കുംവരെ ദീപികയുമായി അദ്ദേഹം സുദൃഢബന്ധം കാത്തുസൂക്ഷിച്ചു. അദ്ദേഹത്തിനു ദീപികയുടെ വലിയ ശേഖരംതന്നെ ഉണ്ടായിരുന്നു.
ദീപിക കർഷകരെ പ്രതിരോധിക്കുകയും വളർത്തുകയും ചെയ്തതിനു നിരവധി ഉദാഹരണങ്ങളുണ്ട്. ചുരുളി- കീരിത്തോട് കുടിയിറക്കിനെതിരേ ദീപികയുടെ തൂലിക പടവാളായിമാറിയത് ഒരു ഉദാഹരണം മാത്രം.
കർഷകദ്രോഹത്തിൽ മുങ്ങിയ അന്നത്തെ സർക്കാരിന്റെ പതനം ദീപിക ഉറപ്പാക്കി. അതുപോലെ, വിദ്യാഭ്യാസ അവകാശങ്ങൾക്കും ന്യൂനപക്ഷാവകാശങ്ങൾക്കുംവേണ്ടി ദീപിക, രക്തസാക്ഷികളുടെ ധീരതയോടെ നിലപാടുകളെടുത്തു വിജയം കണ്ടു.
അക്കാലത്ത് പത്രാധിപരായിരുന്നു കെ.എം.ജോസഫ് എഴുതിയ മുഖപ്രസംഗങ്ങൾ കോരിത്തരിപ്പിക്കുന്നവയായിരുന്നു. പല പത്രങ്ങളും അധികാരശ്രേണിയിലുള്ളവരെ പ്രീണിപ്പിക്കുന്നവരാണെങ്കിൽ ദീപികയുടേത് അഴിമതിക്കെതിരേയുള്ള പോരാട്ടമാണ്. അതേ, ദീപികയ്ക്കു സമം ദീപിക മാത്രം.
-ജയിംസ് മങ്കുഴിക്കരി അണ്ടർ സെക്രട്ടറി പിഎസ്സി (റിട്ട.) തിരുവനന്തപുരം
Tags : Satyaduthika Celebrates Deepika@140