പ്രശൻജിത്ത് ദാസിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ.
തിരുവനന്തപുരം: പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയശേഷം തിരുവനന്തപുരത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശിയെ പൊലിസ് അറസ്റ്റ് ചെയ്തു. അലിപുരിൽനിന്നുള്ള പ്രശൻജിത്ത് ദാസാണ് (27) ശ്രീകാര്യം പൊലിസിന്റെ പിടിയിലായത്. നിർമാണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന പ്രശൻജിത്ത് കഴിഞ്ഞ 31ന് അവധിക്കായി നാട്ടിലെത്തിയപ്പോഴാണ് സംഭവം നടന്നത്.
അച്ഛൻ സഞ്ജയ് ദാസ് അമ്മയെ മർദിക്കുന്നത് കണ്ടതിനെ തുടർന്ന് പ്രശൻജിത്ത് വിറക് കമ്പുകൊണ്ട് അച്ഛനെ തലയ്ക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. തുടർന്ന് ഉഷാറാണിയും പ്രശൻജിത്തും ചേർന്ന് സഞ്ജയ് ദാസിനെ മർദിച്ചതായും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് പൊലിസ് കണ്ടെത്തൽ. സംഭവത്തിൽ ഉഷാറാണിയെ പശ്ചിമബംഗാൾ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ സംഭവത്തിന് പിന്നാലെ പ്രശൻജിത്ത് കേരളത്തിലേക്ക് കടക്കുകയായിരുന്നു. പശ്ചിമബംഗാൾ പൊലിസിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ശ്രീകാര്യത്തെ ചക്കാലമുക്കിലുള്ള ലേബർ ക്യാന്പിൽ നിന്ന് പ്രതിയെ പിടികൂടിയത്. പിടിയിലായ പ്രതിയെ അടുത്ത ദിവസം തന്നെ പശ്ചിമബംഗാൾ പൊലിസിന് കൈമാറും.
Tags : Murder Case WestBengal Arrest Police Thiruvananthapuram