ന്യൂഡൽഹി: മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഭോജ്ശാല-കമാൽ മൗല മസ്ജിദ് സമുച്ചയം ഹിന്ദു ക്ഷേത്രമാണെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി വിധിക്കെതിരേ പരിമിത ഇടക്കാലാശ്വാസം നൽകി സുപ്രീംകോടതി.
വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ മൂന്ന് വരെ തർക്കസ്ഥലത്തിന് സമീപമുള്ള തുറന്ന സ്ഥലത്ത് പ്രാർഥന നടത്താൻ ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് അനുമതി നൽകി.
കേസിലെ അന്തിമവിധിക്ക് മുമ്പേയുള്ള താത്കാലിക ക്രമീകരണമാണിതെന്നും കോടതി വ്യക്തമാക്കി. മേയ് 15ലെ മധ്യപ്രദേശ് ഹൈക്കോടതി വിധിയെത്തുടർന്ന് പുരാവസ്തു വകുപ്പ് സമുച്ചയത്തിൽ വരുത്തുന്ന ഒരു മാറ്റവും സുപ്രീംകോടതിയുടെ മുൻകൂർ അനുമതിയില്ലാതെ നടപ്പിലാക്കാൻ പാടില്ലെന്നും ബെഞ്ച് ഉത്തരവിട്ടു. വിഷയത്തിൽ സുപ്രീംകോടതി വിശദമായ വാദം കേൾക്കും.
ഭോജ്ശാല സമുച്ചയം ഹിന്ദു സമുദായത്തിന് തിരികെ നൽകണമെന്നും മുസ്ലിം വിഭാഗക്കാർ അവിടെ നടത്തുന്ന പ്രാർഥന വിലക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് മധ്യപ്രദേശ് ഹൈക്കോടതി മേയ് 15ന് വിധി പുറപ്പെടുവിച്ചത്.
ഈ മേഖലയിലെ കമാൽ മൗല മസ്ജിദ് ഉൾപ്പെടുന്ന തർക്ക പ്രദേശത്തിന്റെ മതപരമായ സ്വഭാവം സരസ്വതീ ദേവിയുടെ ക്ഷേത്രമുള്ള ഭോജ്ശാലയാണെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിന്റെ അടിസ്ഥാനത്തിൽ ഈ സമുച്ചയത്തിൽ പ്രാർഥന നടത്താൻ മുസ്ലീംകൾക്ക് അനുമതി നൽകികൊണ്ട് 2003ൽ പുരാവസ്തു വകുപ്പ് പുറപ്പെടുവിച്ച ഉത്തരവും ഹൈക്കോടതി റദ്ദാക്കി.
പള്ളിനിർമാണത്തിന് മുസ്ലിംകൾക്ക് ബദൽ സ്ഥലം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, ലണ്ടൻ മ്യൂസിയത്തിലുള്ള സരസ്വതീ ദേവിയുടെ വിഗ്രഹം തിരികെ എത്തിക്കണമെന്ന ആവശ്യത്തിൽ വിദേശത്തുള്ള പുരാവസ്തുക്കൾ തിരികെ കൊണ്ടുവരാൻ സർക്കാരിനുമേൽ സമ്മർദം ചെലുത്തുന്ന യാതൊരു നിർദേശവും നൽകാൻ സാധിക്കില്ലെന്ന് ഇന്നലത്തെ വാദത്തിനിടയിൽ സുപ്രീംകോടതി വ്യക്തമാക്കി.