പാലക്കാട്: വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന സിഎൻജിക്കും (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) സംസ്ഥാനത്ത് വൻ വിലക്കയറ്റം. കഴിഞ്ഞ മൂന്നര മാസത്തിനിടെ കിലോയ്ക്ക് എട്ടര രൂപയാണ് സിഎൻജിക്കു വർധിച്ചത്. ഏപ്രിൽ ഒന്നിന് 92.50 രൂപയായിരുന്നത് ഇപ്പോൾ 100 കടന്നു കുതിക്കുകയാണ്.
സംസ്ഥാനത്ത് 101 രൂപയാണ് ഇന്നലെ സിഎൻജിയുടെ ശരാശരി വില. വിലവർധനയ്ക്കൊപ്പം ഇന്ധനക്ഷാമവും രൂക്ഷമാണ്. ഇതുമൂലം ഓട്ടോറിക്ഷകളടക്കമുള്ള വാഹനങ്ങൾക്കു സർവീസ് നടത്താനാകാത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്.
പെട്രോളിയം കന്പനികളാണ് പന്പുകളിൽ ഇന്ധനം എത്തിച്ചുനൽകുന്നത്. ഇതിനുള്ള വാഹനങ്ങളുടെ കുറവുമൂലമാണ് ഇന്ധനക്ഷാമം ഉണ്ടാകുന്നതെന്നു പന്പുടമകൾ പറഞ്ഞു. പശ്ചിമേഷ്യൻ യുദ്ധം മൂലമുണ്ടായ സാഹചര്യമാണു വിലവർധനയ്ക്കു കാരണമെന്നാണ് അധികൃതർ പറയുന്നത്. തമിഴ്നാട്ടിലും കർണാടകയിലും സിഎൻജിയുടെ ഇന്നലത്തെ ശരാശരി വില 97 ആണ്.
മറ്റ് ഇന്ധനങ്ങളുടെ വിലവർധന സർക്കാരും പെട്രോൾ കന്പനികളും മുൻകൂട്ടി പ്രഖ്യാപിക്കാറുണ്ടെങ്കിലും സിഎൻജിയുടെ വില വർധിപ്പിക്കുന്നത് പലപ്പോഴും അറിയിക്കാറില്ല. ഉപയോക്താക്കൾ പന്പുകളിൽ ഇന്ധനം നിറയ്ക്കാനെത്തുന്പോൾ മാത്രമാണു വർധനയെക്കുറിച്ച് അറിയുന്നത്.
പെട്രോൾ, ഡീസൽ ഇന്ധനങ്ങളേക്കാൾ മുന്പ് വലിയ വിലവ്യത്യാസം ഉണ്ടായിരുന്നതിനാൽ പലരും സിഎൻജി വാഹനങ്ങളിലേക്കു തിരിഞ്ഞിരുന്നു. 30 മുതൽ 40 രൂപവരെ വിലവ്യത്യാസം വന്നതിനെത്തുടർന്ന് വൻതോതിൽ സിഎൻജി വാഹനങ്ങൾ നിരത്തിലിറങ്ങിയിരുന്നു.
ഓട്ടോറിക്ഷ, കാർ, ബസ് എന്നിവയ്ക്കു പുറമേ ബൈക്കുകളും സിഎൻജി ഇന്ധനമായി ഓടുന്നുണ്ട്. വാഹനങ്ങളും പന്പുകളും വർധിച്ചെങ്കിലും ഇവ പന്പുകളിലെത്തിക്കാനുള്ള വാഹനങ്ങളുടെ കുറവ് പലയിടങ്ങളിലും വിനയായി മാറി.