ആപ്പിൾ ലോഗോ
ന്യൂഡൽഹി: ആഗോള വിപണിയിൽ മെമ്മറി ചിപ്പുകളുടെയും സ്റ്റോറേജ് ഘടകങ്ങളുടെയും വില കുതിച്ചുയരുന്നതിനെ തുടർന്ന് ഇന്ത്യയിൽ തങ്ങളുടെ ഉത്പന്നങ്ങൾക്ക് വൻ വിലവർദ്ധനവ് പ്രഖ്യാപിച്ച് യുഎസ് കമ്പനിയായ ആപ്പിൾ. മാക് ഡെസ്ക്ടോപ്പുകൾ, മാക്ബുക്കുകൾ, ഐപാഡുകൾ, ആപ്പിൾ ടിവി, ഹോംപോഡ് എന്നിവയ്ക്കാണ് വില കൂട്ടിയത്. എന്നാൽ കമ്പനിയുടെ പ്രധാന വരുമാന മാർഗമായ ഐഫോണുകളുടെ വിലയിൽ തത്കാലം മാറ്റം വരുത്തിയിട്ടില്ല.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്ററുകളുടെ ആഗോള ആവശ്യകത വർധിച്ചതോടെയാണ് ഉപഭോക്തൃ ഇലക്ട്രോണിക്സ് രംഗത്ത് മെമ്മറി ഘടകങ്ങൾക്ക് കടുത്ത ക്ഷാമവും വിലക്കയറ്റവും ഉണ്ടായത്."നിർമാണ ഘടകങ്ങളുടെ വിലയിൽ ഇത്രയും വലിയൊരു വർധനവ് ഇത്രയും പെട്ടെന്ന് മുൻപ് ഉണ്ടായിട്ടില്ല. ഡാറ്റാ സെന്ററുകളുടെ വിപുലീകരണം മെമ്മറി സ്റ്റോറേജ് വിപണിയെ പൂർണമായി ബാധിച്ചു. ഇത്രയും കാലം ഉപഭോക്താക്കളെ ഈ വിലക്കയറ്റത്തിൽ നിന്ന് ഞങ്ങൾ സംരക്ഷിച്ചു നിർത്തി, എന്നാൽ ഇനി വില വർധിപ്പിക്കാതെ മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണെന്ന് ആപ്പിൾ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യയിൽ മാത്രമല്ല, യുഎസിലും മറ്റ് ആഗോള വിപണികളിലും ആപ്പിൾ സമാനമായ വിലവർധനവ് നടപ്പിലാക്കിയിട്ടുണ്ട്. ആപ്പിളിന്റെ മുൻ സിഇഒ ടിം കുക്കും അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ഘടകഭാഗങ്ങളുടെ വിലക്കയറ്റം മൂലം ഉത്പന്നങ്ങളുടെ വില കൂട്ടേണ്ടി വരുന്നത് ഒഴിവാക്കാൻ കഴിയാത്തതാണെന്ന് വ്യക്തമാക്കിയിരുന്നു.
കൗണ്ടർപോയിന്റ് റിസർച്ചിന്റെ റിസർച്ച് ഡയറക്ടർ തരുൺ പഥക് വ്യക്തമാക്കുന്നത് അനുസരിച്ച്, 2025ന്റെ അവസാന പാദം മുതൽ മെമ്മറി ചിപ്പുകളുടെ വില നാല് മടങ്ങിലധികമാണ് വർദ്ധിച്ചത്. ഇത് ആപ്പിളിനെ മാത്രമല്ല, വരും ദിവസങ്ങളിൽ വിൻഡോസ് ലാപ്ടോപ്പുകൾ, ക്രോംബുക്കുകൾ തുടങ്ങിയ മറ്റ് ബ്രാൻഡുകളെയും വില വർധിപ്പിക്കാൻ പ്രേരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.നിലവിൽ ഐഫോണുകളുടെ വില വർദ്ധിപ്പിച്ചിട്ടില്ല എന്നത് ഉപഭോക്താക്കൾക്ക് താത്ക്കാലിക ആശ്വാസമാണെങ്കിലും, വരും മാസങ്ങളിൽ ഐഫോൺ നിരക്കുകളിലും മാറ്റം വരാൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Tags : tech apple pricehike mac ipad