പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗണ്‍സിലിനു കീഴിലുള്ള കരാർ വ്യവസ്ഥയിൽ നിയമിച്ചിട്ടുള്ള പരിശീലകർക്കും താത്കാലിക ജീവനക്കാർക്കും ശന്പളം കിട്ടാതായിട്ട് മാസങ്ങൾ. കഴിഞ്ഞ മാർച്ച് മാസം മുതലുള്ള ശന്പളമാണ് കുടിശികയായിട്ടുള്ളത്.
സ്റ്റേറ്റ് സ്പോർട്സ് കൗണ്‍സിലിലും ജില്ലാ സ്പോർട് കൗണ്‍സിലുകളിലുമായി നിയമിക്കപ്പെട്ട കായികപരിശീലകരും കൗണ്‍സിലിലെ ക്ലറിക്കൽ ജോലി ഉൾപ്പെടെയുള്ളവ ചെയ്യുന്ന താത്കാലിക ജീവനക്കാരും ഹോസ്റ്റൽ വാർഡൻമാരും കുക്കുമാരും ഉൾപ്പെടെയുള്ള ഇരുനൂറോളം പേർക്കാണ് ശന്പളം കിട്ടാതായത്.
സംസ്ഥാന സർക്കാരിൽ നിന്നുള്ള പ്ലാൻ ഫണ്ട് ലഭ്യമാകാത്തതാണ് അനിശ്ചിതത്വത്തിന് കാരണം. കൗണ്‍സിലിൽ പ്ലാൻ ഫണ്ടിൽ നിന്നും നോണ്‍ പ്ലാൻ ഫണ്ടിൽ നിന്നുമുള്ള പണം ഉപയോഗിച്ചാണ് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നത്.
പ്ലാൻ ഫണ്ടിൽനിന്നാണ് ദിവസവേതനക്കാർക്കും കരാർ ജീവനക്കാർക്കുമുള്ള ശന്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കേണ്ടത്. കൂടാതെ സംസ്ഥാനത്തെ സ്കൂൾ, കോളജ് സ്പോർട്സ് ഹോസ്റ്റലുകളിലെ കുട്ടികൾക്കുള്ള ദിനബത്തയും പ്ലാൻ ഫണ്ടിൽ നിന്നാണ് നല്‍കുന്നത്. കഴിഞ്ഞ രണ്ടു മാസം അവധിയായതിനാൽ സ്പോർട്സ് ഹോസ്റ്റലുകൾക്കുള്ള ഫണ്ടിന്റെ ആവശ്യം വേണ്ടി വന്നില്ല.
എന്നാൽ മാർച്ച് മാസത്തെ ദിന ബത്ത പല ഹോസ്റ്റലുകൾക്കും നല്‍കാനുമുണ്ട്. ഈ മാസം കോളജുകളിലും സ്കൂളുകളിലും അധ്യയനം ആരംഭിച്ചതോടെ കുട്ടികൾ സ്പോർട്സ് ഹോസ്റ്റലുകളിൽ എത്തുകയും ചെയ്തു. അടുത്ത മാസം ഈ കുട്ടികൾക്കുള്ള ദിനബത്തയും നല്‍കേണ്ടതുണ്ട്.
നിലവിൽ സ്പോർട്സ് കൗണ്‍സിലിൽ ഭരണസമിതിയില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിച്ച ഭരണ സമിതി രാജിവച്ചൊഴിഞ്ഞു. പുതിയ ഭരണസമിതിയെ യുഡിഎഫ് സർക്കാർ നിയമിച്ചിട്ടുമില്ല. പ്രസിഡന്റിനെ സർക്കാരിന് നേരിട്ട് നോമിനേറ്റ് ചെയ്യാവുന്നതാണ്.
സംസ്ഥാനത്തെ ആയിരക്കണക്കിനു കായികതാരങ്ങളുടെ ദൈനംദിന പരിശീലനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കേണ്ട കൗണ്‍സിലിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നിയമനം ഉടൻ നടത്തിയില്ലെങ്കിൽ ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ പ്രതിസന്ധിയിലാകും. കായിക മന്ത്രിയുടെ അടിയന്തര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാവണമെന്നതാണ് കായികപ്രേമികളുടെയും താരങ്ങളുടെയും ആവശ്യം.
Tags : Sports Council Athletes intervention