National
ന്യൂഡൽഹി: അതിദാരിദ്ര്യത്തിൽ കഴിയുന്ന വയോധികയ്ക്കും കാഴ്ചപരിമിതിയുള്ള മകനും ജീവിതനിലവാരം ഉയർത്താനും സാമൂഹികസുരക്ഷ ഉറപ്പാക്കാനും ഇടപെട്ട് സുപ്രീംകോടതി.
ഒഡീഷ സ്വദേശികളായ കുടുംബത്തിന്റെ നിസഹായാവസ്ഥ മാധ്യമ റിപ്പോർട്ടിലൂടെയാണ് സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു.
സർക്കാരിൽനിന്നു ലഭിക്കുന്ന പെൻഷനും റേഷനും ഉപയോഗിച്ചാണ് വയോധികയായ രാധിക ഭൂവേയും ജന്മനാ കാഴ്ചയില്ലാത്ത മകൻ ജപ ഭൂവേയും ജീവിക്കുന്നത്. എന്നാൽ കുടുംബത്തിനു ലഭിക്കുന്ന ആനുകൂല്യം അന്തസുള്ള ജീവിതം നയിക്കാൻ തികയുന്നുണ്ടായിരുന്നില്ല. പൊളിഞ്ഞുവീഴാറായ വീട്ടിലാണ് ഇരുവരും താമസിക്കുന്നത്.
ഇക്കാര്യങ്ങളെല്ലാം ശ്രദ്ധയിൽപ്പെട്ട സുപ്രീംകോടതി അമ്മയ്ക്കും മകനും നിലവിൽ ലഭിക്കുന്ന സാമൂഹികസുരക്ഷാ ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനും ഒഡീഷ സംസ്ഥാന നിയമസേവന അഥോറിറ്റി മെംബർ സെക്രട്ടറിയോട് കുടുംബത്തെ നേരിട്ടു സന്ദർശിച്ച് അവരുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിട്ടു.
ഏതെങ്കിലും ഭവനപദ്ധതി പ്രകാരം ഇവർക്കു പുതിയ വീട് നൽകാൻ സാധിക്കുമോയെന്ന് ഈ റിപ്പോർട്ടിൽ വ്യക്തമാക്കണം.
കൂടാതെ, കാഴ്ചപരിമിതിയുള്ള മകനെ പാരാലീഗൽ വോളന്റിയറായി നിയമിക്കാനും മറ്റ് ഭിന്നശേഷിക്കാർക്കു നിയമപരമായ അവകാശങ്ങൾ മനസിലാക്കിക്കൊടുക്കാൻ ഇദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്താനും കോടതി നിർദേശിച്ചു.
ഈ സേവനങ്ങൾക്ക് ഓണറേറിയമായി കുറവില്ലാത്ത സംഖ്യ നൽകാനും കോടതി ഉത്തരവിട്ടു. ജീവിതത്തിന് ആവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് വിഷയം പരിഗണിക്കവെ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ലീഗൽ സർവീസ് അഥോറിറ്റിയുടെ റിപ്പോർട്ട് ലഭിച്ചശേഷം വിഷയം വീണ്ടും സുപ്രീംകോടതി പരിഗണിക്കും.
District News
അമ്പലപ്പുഴ: അപകടസാധ്യത വർധിച്ച ജംഗ്ഷനിൽ ഗതാഗതനിയന്ത്രണത്തിന് പോലീസ് സംവിധാനമില്ല. വാർത്തയെത്തുടർന്ന് ജില്ലാ നിയമ സേവന അഥോറിറ്റിയുടെ ഇടപെടൽ. ദേശീയപാതയിൽ വളഞ്ഞവഴി എസ്എൻ കവല ജംഗ്ഷനിൽ ഗതാഗതനിയന്ത്രണത്തിന് പോലീസോ ഹോം ഗാർഡോ ഇല്ലാത്തത് വലിയ അപകടത്തിന് വഴിവയ്ക്കുന്നത് ഇന്നലെ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനെത്തുടർന്നാണ് ജില്ലാ നിയമസേവന അഥോറിറ്റി പ്രതിനിധി ബി. ബിന്ദു ഭായ് എസ്എൻ കവലയിലെത്തി അന്വേഷണം നടത്തിയത്. സമീപത്തെ വ്യാപാരികൾ, ഓട്ടോ റിക്ഷാ ഡ്രൈവർമാർ, നാട്ടുകാർ എന്നിവരിൽനിന്ന് വിവരങ്ങൾതേടി. ഇതുസംബന്ധിച്ച റിപ്പോർട്ട് ജില്ലാ നിയമ സേവന അഥോറിറ്റി സബ് ജഡ്ജിന് കൈമാറി.
തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഇവർ പറഞ്ഞു. കഴിഞ്ഞദിവസം യാതൊരു മുന്നറിയിപ്പും സുരക്ഷയുമില്ലാതെ ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ചുവിട്ടതിനെത്തുടർന്ന് പ്രധാന ജംഗ്ഷനുകളിൽ അപകടം പതിവായിരിക്കുകയാണ്. ഒരു ജംഗ്ഷനിലും ഗതാഗതനിയന്ത്രണത്തിന് പോലീസ് യാതൊരു സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. ഇത് ദേശീയപാതയിൽ മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്കിനും അപകടത്തിനും കാരണമാകുകയാണ്.
National
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ (എഎപി) ഏഴ് എംപിമാർ ബിജെപിയിലേക്കു കൂറുമാറുന്നത് തടയാൻ രാഷ്ട്രപതിയുടെ ഇടപെടൽ തേടി പഞ്ചാബ് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് സിംഗ് മൻ. പഞ്ചാബിലെ ചില എംഎൽഎമാരോടൊപ്പം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിക്കാൻ ഭഗവന്ത് സിംഗ് മൻ അനുമതി തേടിയെന്നാണ് റിപ്പോർട്ടുകൾ.
ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരിൽ ആറ് പേരും പഞ്ചാബ് നിയമസഭയിൽനിന്നായതിനാൽ കൂറുമാറിയ അംഗങ്ങളെ തിരികെ വിളിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി രാഷ്ട്രപതിയോട് ആവശ്യപ്പെടും.രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക്, സ്വാതി മലിവാൾ, ഹർഭജൻ സിംഗ്, രാജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നീ ഏഴ് രാജ്യസഭാ എംപിമാരാണ് കഴിഞ്ഞ ദിവസം എഎപി വിട്ടു ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചിരുന്നത്.
പത്ത് രാജ്യസഭാ എംപിമാരുള്ള പാർട്ടിയുടെ മൂന്നിൽ രണ്ട് എംപിമാരും കൂറുമാറുന്നതിനാൽ കൂറുമാറ്റ നിരോധന നിയമ പ്രകാരം ഇവരാരും തന്നെ അയോഗ്യരാകില്ല. എന്നാൽ, ജനങ്ങളാൽ തെരഞ്ഞെടുത്ത നിയമസഭയുടെ പ്രതിനിധികളാണ് രാജ്യസഭാ എംപിമാർ എന്നതിനാൽ ഈ എംപിമാർ ബിജെപിയിൽ ചേരുന്നത് ജനങ്ങളുടെ തെരഞ്ഞെടുപ്പിന് അനുസൃതമല്ല എന്ന നിലപാട് രാഷ്ട്രപതിയെ അറിയിക്കാനായിരിക്കും പഞ്ചാബ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
കൂറുമാറ്റ നിരോധന നിയമം ബാധകമാകുന്നില്ലെങ്കിലും രാഷ്ട്രപതിയുടെ ഇടപെടൽ വഴി കൂറുമാറ്റം തടയാൻ കഴിയാമെന്ന വിദൂര സാധ്യതയുടെ വാതിലിൽ തട്ടാനാണ് പഞ്ചാബ് മുഖ്യമന്ത്രി രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിലൂടെ ശ്രമിക്കുന്നത്.
അതിനിടെ ഏഴ് എംപിമാരോടൊപ്പം പഞ്ചാബിലെ ഒരു വിഭാഗം എംഎൽഎമാരും പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ എംഎൽഎമാരോടൊപ്പം ഭഗവന്ത് രാഷ്ട്രപതിയെ സന്ദർശിക്കുന്നത് രാഷ്ട്രീയ ശക്തിപ്രകടനമായും വ്യാഖ്യാനിക്കാം.
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ ലോട്ടസ് ബിജെപി വിഭാവനം ചെയ്യുന്നുണ്ടെന്നാണ് എഎപി നേതാക്കളുടെ കുറ്റപ്പെടുത്തൽ. അതിനാൽതന്നെ ഒരു കൂട്ടം എംഎൽഎമാരോടൊപ്പം രാഷ്ട്രപതിയെ സന്ദർശിക്കുന്നതിലൂടെ പാർട്ടിയുടെ പഞ്ചാബ് ഘടകം ഒറ്റക്കെട്ട് തന്നെയായിരിക്കുമെന്ന സന്ദേശം നൽകാൻ ഭഗവന്ത് സിംഗ് മന്നിനു കഴിയും.
International
വാഷിംഗ്ടൺ ഡിസി: ട്രംപിന്റെ അന്ത്യശാസന സമയം അവസാനിക്കാൻ 90 മിനിറ്റ് മാത്രം ശേഷിക്കേയാണ് ഇറാൻ വെടിനിർത്തലിനു സമ്മതിച്ചത്. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയ് ആണ് ഇതിനു പിന്നിലെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് എന്നിവർക്കു പുറമേ ചൈനയും ഇറാനെ വെടിനിർത്തലിനു പ്രേരിപ്പിക്കാൻ ഊർജിത നീക്കങ്ങൾ നടത്തിയതായി റിപ്പോർട്ടുകളിൽ പറയുന്നു.
ഇറാന്റെ പരിണതപ്രജ്ഞനായ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വിപ്ലവഗാർഡുകളെ വെടിനിർത്തിലിനു പ്രേരിപ്പിച്ചിരുന്നു. എന്നാൽ മുജ്തബയുടെ അന്തിമ നീക്കങ്ങളാണ് വെടിനിർത്തൽ യാഥാർഥ്യമാക്കിയത്.
വെടിനിർത്തലിനു സമ്മതിച്ചില്ലെങ്കിൽ ഇറേനിയൻ സംസ്കാരത്തെ തുടച്ചുനീക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇതു പ്രകാരം ഇറാൻ വഴങ്ങിയില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങളെയും മറ്റ് പശ്ചാത്തല സംവിധാനങ്ങളെയും ലക്ഷ്യമിട്ട് വൻ ആക്രമണത്തിനുള്ള ഒരുക്കത്തിലായിരുന്നു പശ്ചിമേഷ്യയിലെ അമേരിക്കൻ സേന.
ഇതിനിടെ, അമേരിക്കൻ നയതന്ത്രപ്രതിനിധികൾ പാക്കിസ്ഥാൻ മുഖാന്തരം ഇറേനിയൻ നേതൃത്വത്തെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. അമേരിക്ക വൻ ആക്രമണത്തിനുള്ള ഒരുക്കത്തിലാണെന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ മുന്നറിയിപ്പ് പാക് നേതൃത്വം ഇറാനെ അറിയിച്ചു. ഈജ്പ്തിലെയും തുർക്കിയിലെയും വിദേശകാര്യമന്ത്രിമാർ ഇറാനുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ചൈനീസ് നേതാക്കളും യുദ്ധം അവസാനിപ്പിക്കാൻ ഇറാനെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.
എന്നാൽ അന്തിമ തീരുമാനം മുജ്തബയുടേതായിരുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സജീവമായി നയതന്ത്രനീക്കങ്ങളെ നിരീക്ഷിച്ചിരുന്നു. ഇസ്രയേലിന്റെ വധഭീഷണി നേരിടുന്ന മുജ്തബ, സഹായികളെ ഉപയോഗിച്ച് കുറിപ്പുകൾ കൈമാറിയാണ് ആശയവിനിമയം നടത്തിയിരുന്നത്. മുജ്തബ പച്ചക്കൊടി കാണിച്ചില്ലായിരുന്നുവെങ്കിൽ ഈ വെടിനിർത്തൽ യാഥാർഥ്യമാകില്ലായിരുന്നു എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
International
ബെയ്റൂട്ട്: രാജ്യത്തിന്റെ തെക്കൻ ഭാഗത്തുള്ള ക്രൈസ്തവ ഗ്രാമങ്ങൾ ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ വത്തിക്കാന്റെ ഇടപെടല്‍ തേടി ലബനന്.
ഹിസ്ബുള്ളയുടെ നുഴഞ്ഞുകയറ്റവും ഇസ്രേലി ആക്രമണങ്ങളും പ്രദേശത്തെ ക്രൈസ്തവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നും സമീപദിവസങ്ങളിൽ ചുറ്റുമുള്ള അപകടങ്ങൾക്കിടയിലും താമസക്കാർ വീടുകളിൽത്തന്നെ തുടരാൻ തീരുമാനിച്ചിരിക്കുകയാണെന്നും ലബനൻ വിദേശകാര്യ മന്ത്രി യൂസഫ് റാഗി വത്തിക്കാനെ അറിയിച്ചു.
രാജ്യങ്ങളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ സെക്രട്ടറി ആർച്ച്ബിഷപ് പോൾ ഗല്ലാഗറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ലബനനിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ചും തെക്കൻ അതിർത്തി ഗ്രാമങ്ങൾ നേരിടുന്ന ദുഷ്കരമായ സാഹചര്യങ്ങളെക്കുറിച്ചും റാഗി വിശദീകരിച്ചത്.
ലബനൻ ഭരണകൂടത്തെയും അതിന്റെ ഔദ്യോഗിക സൈനിക സ്ഥാപനങ്ങളെയും സ്ഥിരമായി പിന്തുണച്ചിട്ടുള്ള ഗ്രാമങ്ങളിലെ ക്രിസ്ത്യൻ സാന്നിധ്യം നിലനിർത്താൻ സഹായിക്കുന്നതിന് ഇടപെടാനും മധ്യസ്ഥത വഹിക്കാനും അദ്ദേഹം വത്തിക്കാനോട് ആവശ്യപ്പെട്ടു.
District News
തൃശൂർ: കേരളത്തിലെ പട്ടയവിതരണരംഗത്തു ശ്രദ്ധേയമായ ഇടപെടലാണു സംസ്ഥാനസർക്കാർ നടത്തുന്നതെന്നു മന്ത്രി കെ. രാജൻ. തൃശൂർ താലൂക്കിലെ പട്ടയപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നടത്തിയ അദാലത്തുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിലാണ് പ്രതികരണം.
നാലേകാൽ ലക്ഷത്തിലേറെ പട്ടയങ്ങളാണ് ഇതുവരെ വിതരണം പൂർത്തിയാക്കിയത്. അഞ്ചു ലക്ഷത്തോളം പട്ടയങ്ങൾ ഈ സർക്കാരിന്റെ കാലയളവിൽ വിതരണംചെയ്യാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് റവന്യൂ വകുപ്പ്. പത്തുവർഷംകൊണ്ട് ഈ താലൂക്കിൽമാത്രം 2444 പട്ടയങ്ങളാണു വിതരണം ചെയ്തത്. ഇനി നടക്കാൻ പോകുന്ന പട്ടയമേളയിൽ മലയോരമേഖലയിൽ നൂറിലധികം പട്ടയങ്ങൾകൂടി വിതരണം ചെയ്യാനാകും.
മലയോര പട്ടയവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ അനുവദിച്ച ഭൂമിയാണ് ആദ്യം വിതരണം ചെയ്യുകയെന്നും മന്ത്രി പറഞ്ഞു. സ്റ്റേ പട്ടയവുമായി ബന്ധപ്പെട്ട അപേക്ഷകളും അസൈൻമെന്റ് ഓർഡർ ലഭിച്ച് തുക അടയ്ക്കുന്നതിൽ കാലതാമസം വരുത്തിയവർക്കു മാപ്പാക്കി പട്ടയം അനുവദിക്കുന്നതിനുള്ള അപേക്ഷകളുമാണ് അദാലത്തിൽ പരിഹരിച്ചത്.
വിലങ്ങന്നൂർ ദർശന ഓഡിറ്റോറിയത്തിൽ നടന്ന പത്രസമ്മേളനത്തിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ലാൻഡ് റവന്യൂ കമ്മീഷണർ കെ. ജീവൻബാബു തുടങ്ങിയവർ പങ്കെടുത്തു.
National
ന്യൂഡല്‍ഹി: 14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു മതവിദ്യാഭ്യാസം നല്‍കുന്നതിന് ബന്ധപ്പെട്ട സ്കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും രജിസ്ട്രേഷന് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി.
ബന്ധപ്പെട്ട അഥോറിറ്റിയെ വിഷയം പരിഗണിക്കാന്‍ വിസമ്മതിച്ചാല്‍ ഇടപെടാമെന്നു വ്യക്തമാക്കിയാണ് ജസ്റ്റീസുമാരായ ദീപാങ്കര്‍ ദത്ത, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയെ ബെഞ്ച് ഹര്‍ജി തള്ളിയത്.
14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു മതപരമായ പ്രബോധനമോ വിദ്യാഭ്യാസമോ നല്കുന്ന എല്ലാ സ്ഥാപനങ്ങളും ഭരണഘടനയുടെ വിവിധ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ നിർദേശിക്കണമെന്നാണ് ഹര്‍ജിക്കാരനായ അശ്വനി കുമാര്‍ ഉപാധ്യായ റിട്ട് ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത്.
District News
കൽപ്പറ്റ: സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസ് ഇടപെടൽ കൂടുതൽ കാര്യക്ഷമവും ക്രമബദ്ധവുമാക്കുന്നതിനായി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി ആന്റി റയറ്റ് ഡ്രിൽ പരിശീലനം സംഘടിപ്പിച്ചു.
പൊതുസമാധാനവും നിയമവ്യവസ്ഥയും നിലനിർത്തുന്നതിനിടെ നേരിടേണ്ടിവരുന്ന അക്രമസാഹചര്യങ്ങൾ കൃത്യതയോടെ പ്രതിരോധിക്കാനുള്ള പരിശീലനമാണ് നൽകിയത്. പുത്തൂർവയൽ എആർ ക്യാന്പിൽ പരേഡിന് മാനന്തവാടി ഡിവൈഎസ്പി വി.കെ. വിശ്വംഭരൻ നേതൃത്വം നൽകി. ഡിഎച്ച്ക്യു സബ് ഇൻസ്പെക്ടർ ജോസ് ജോർജ്, സബ് ഇൻസ്പെക്ടർ റോയ് എന്നിവർ ക്ലാസുകൾ നയിച്ചു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും യൂണിറ്റുകളിൽ നിന്നുമായി 40 ഓളം പോലീസ് ഉദ്യോഗസ്ഥർ പരേഡിൽ പങ്കെടുത്തു.
ജനക്കൂട്ട നിയന്ത്രണം, അപ്രതീക്ഷിത സംഘർഷ സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ, നിയമപരമായ ഇടപെടൽ രീതികൾ തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം. അക്രമ സാഹചര്യം നേരിടുന്നതിനും പൊതുസമാധാനം നിലനിർത്തുന്നതിനുമുള്ള പ്രായോഗിക പരിശീലനങ്ങൾ നൽകി. അക്രമസാഹചര്യങ്ങളിൽ ഇടപെടുന്പോൾ പോലീസ് ഉദ്യോഗസ്ഥർ സ്വന്തം സുരക്ഷയ്ക്കും മുൻഗണന നൽകേണ്ടതിന്റെ പ്രാധാന്യവും പരിശീലനത്തിൽ ഊന്നിപ്പറഞ്ഞു.