അമ്പലപ്പുഴ: അപകടസാധ്യത വർധിച്ച ജംഗ്ഷനിൽ ഗതാഗതനിയന്ത്രണത്തിന് പോലീസ് സംവിധാനമില്ല. വാർത്തയെത്തുടർന്ന് ജില്ലാ നിയമ സേവന അഥോറിറ്റിയുടെ ഇടപെടൽ. ദേശീയപാതയിൽ വളഞ്ഞവഴി എസ്എൻ കവല ജംഗ്ഷനിൽ ഗതാഗതനിയന്ത്രണത്തിന് പോലീസോ ഹോം ഗാർഡോ ഇല്ലാത്തത് വലിയ അപകടത്തിന് വഴിവയ്ക്കുന്നത് ഇന്നലെ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനെത്തുടർന്നാണ് ജില്ലാ നിയമസേവന അഥോറിറ്റി പ്രതിനിധി ബി. ബിന്ദു ഭായ് എസ്എൻ കവലയിലെത്തി അന്വേഷണം നടത്തിയത്. സമീപത്തെ വ്യാപാരികൾ, ഓട്ടോ റിക്ഷാ ഡ്രൈവർമാർ, നാട്ടുകാർ എന്നിവരിൽനിന്ന് വിവരങ്ങൾതേടി. ഇതുസംബന്ധിച്ച റിപ്പോർട്ട് ജില്ലാ നിയമ സേവന അഥോറിറ്റി സബ് ജഡ്ജിന് കൈമാറി.
തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഇവർ പറഞ്ഞു. കഴിഞ്ഞദിവസം യാതൊരു മുന്നറിയിപ്പും സുരക്ഷയുമില്ലാതെ ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ചുവിട്ടതിനെത്തുടർന്ന് പ്രധാന ജംഗ്ഷനുകളിൽ അപകടം പതിവായിരിക്കുകയാണ്. ഒരു ജംഗ്ഷനിലും ഗതാഗതനിയന്ത്രണത്തിന് പോലീസ് യാതൊരു സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. ഇത് ദേശീയപാതയിൽ മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്കിനും അപകടത്തിനും കാരണമാകുകയാണ്.