ന്യൂഡൽഹി: അതിദാരിദ്ര്യത്തിൽ കഴിയുന്ന വയോധികയ്ക്കും കാഴ്ചപരിമിതിയുള്ള മകനും ജീവിതനിലവാരം ഉയർത്താനും സാമൂഹികസുരക്ഷ ഉറപ്പാക്കാനും ഇടപെട്ട് സുപ്രീംകോടതി.
ഒഡീഷ സ്വദേശികളായ കുടുംബത്തിന്റെ നിസഹായാവസ്ഥ മാധ്യമ റിപ്പോർട്ടിലൂടെയാണ് സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു.
സർക്കാരിൽനിന്നു ലഭിക്കുന്ന പെൻഷനും റേഷനും ഉപയോഗിച്ചാണ് വയോധികയായ രാധിക ഭൂവേയും ജന്മനാ കാഴ്ചയില്ലാത്ത മകൻ ജപ ഭൂവേയും ജീവിക്കുന്നത്. എന്നാൽ കുടുംബത്തിനു ലഭിക്കുന്ന ആനുകൂല്യം അന്തസുള്ള ജീവിതം നയിക്കാൻ തികയുന്നുണ്ടായിരുന്നില്ല. പൊളിഞ്ഞുവീഴാറായ വീട്ടിലാണ് ഇരുവരും താമസിക്കുന്നത്.
ഇക്കാര്യങ്ങളെല്ലാം ശ്രദ്ധയിൽപ്പെട്ട സുപ്രീംകോടതി അമ്മയ്ക്കും മകനും നിലവിൽ ലഭിക്കുന്ന സാമൂഹികസുരക്ഷാ ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനും ഒഡീഷ സംസ്ഥാന നിയമസേവന അഥോറിറ്റി മെംബർ സെക്രട്ടറിയോട് കുടുംബത്തെ നേരിട്ടു സന്ദർശിച്ച് അവരുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിട്ടു.
ഏതെങ്കിലും ഭവനപദ്ധതി പ്രകാരം ഇവർക്കു പുതിയ വീട് നൽകാൻ സാധിക്കുമോയെന്ന് ഈ റിപ്പോർട്ടിൽ വ്യക്തമാക്കണം.
കൂടാതെ, കാഴ്ചപരിമിതിയുള്ള മകനെ പാരാലീഗൽ വോളന്റിയറായി നിയമിക്കാനും മറ്റ് ഭിന്നശേഷിക്കാർക്കു നിയമപരമായ അവകാശങ്ങൾ മനസിലാക്കിക്കൊടുക്കാൻ ഇദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്താനും കോടതി നിർദേശിച്ചു.
ഈ സേവനങ്ങൾക്ക് ഓണറേറിയമായി കുറവില്ലാത്ത സംഖ്യ നൽകാനും കോടതി ഉത്തരവിട്ടു. ജീവിതത്തിന് ആവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് വിഷയം പരിഗണിക്കവെ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ലീഗൽ സർവീസ് അഥോറിറ്റിയുടെ റിപ്പോർട്ട് ലഭിച്ചശേഷം വിഷയം വീണ്ടും സുപ്രീംകോടതി പരിഗണിക്കും.