Health
വിട്ടുമാറാത്ത നടുവേദനയ്ക്കു പരിഹാരം ദൈനംദിന ശീലങ്ങളിൽ തന്നെയുണ്ട്. നടുവേദനയുടെ പ്രധാന കാരണം പെട്ടെന്നുണ്ടാകുന്ന പരിക്കുകളല്ല, മറിച്ച് നട്ടെല്ലിന് അമിത സമ്മർദം നൽകുന്ന നമ്മുടെ ചെറിയ തെറ്റായ ശീലങ്ങളാണെന്ന് ആരോഗ്യവിദഗ്ധർ.
നട്ടെല്ലിന്റെ ആരോഗ്യം സംരക്ഷിക്കാൻ ദിവസവും പിന്തുടരേണ്ട അഞ്ച് ശീലങ്ങളെക്കുറിച്ച് ആരോഗ്യവിദഗ്ധർ പറയുന്നു.
മൊബൈൽ, കംപ്യൂട്ടർ ഉപയോഗിക്കുമ്പോൾ
മൊബൈൽ, കംപ്യൂട്ടർ എന്നിവ ഉപയോഗിക്കുമ്പോൾ സ്ക്രീൻ എപ്പോഴും കണ്ണിന്റെ നേരെ വരുന്നത് നട്ടെല്ലിനു ഗുണകരമാണ്. താഴ്ത്തി ഉപയോഗിക്കുന്നതു തല മുന്നോട്ട് കുനിയാനും നട്ടെല്ലിന്റെ താഴത്തെ ഭാഗത്ത് അമിത സമ്മർദമുണ്ടാകാനും കാരണമാകും.
സ്ക്രീൻ നേരെ വയ്ക്കുന്നതിലൂടെ പേശികൾക്ക് ആയാസം കുറയുകയും ചെയ്യും.
ഭാരം ഉയർത്തുമ്പോൾ
ഭാരമുള്ള വസ്തുക്കൾ ഉയർത്തുമ്പോൾ അരക്കെട്ട് വളയ്ക്കാതെ മുട്ടുകളും ഇടുപ്പും ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
ഇടുപ്പ് വളച്ച് ഭാരം ഉയർത്തുന്നതു വഴി സമ്മർദം കാലുകളിലെയും നിതംബത്തിലെയും വലിയ പേശികളിലേക്കു മാറുകയും നട്ടെല്ലിലെ ഡിസ്കുകൾക്ക് ആഘാതം കുറയ്ക്കുകയും ചെയ്യും.
നടക്കണം ഇടവേളകളിൽ
ഓഫീസിലും മറ്റും തുടർച്ചയായി ഇരുന്നു ജോലി ചെയ്യുന്നവർ ഇടയ്ക്ക് എഴുന്നേറ്റു നടക്കുന്നത് ശീലമാക്കണം. ദീർഘനേരം ഒരേ ഇരിപ്പിരിക്കുന്നത് രക്തയോട്ടം കുറയ്ക്കാനും പേശികൾക്ക് ക്ഷീണം അനുഭവപ്പെടാനും ഇടയാക്കും.
ചെറിയ നടത്തമോ സ്ട്രെച്ചിംഗോ രക്തയോട്ടം വർധിപ്പിക്കുകയും പേശികളുടെ മുറുക്കം കുറയ്ക്കുകയും ചെയ്യും.
ഉറക്കം നല്ല മെത്തയിൽ
ഉറങ്ങുമ്പോൾ ഉപയോഗിക്കുന്ന മെത്തയുടെ കാര്യത്തിലും ശ്രദ്ധ വേണം. മോശം അവസ്ഥയിലുള്ള മെത്ത രാത്രിയിൽ നട്ടെല്ലിന്റെ സ്വാഭാവികമായ ആകൃതി നഷ്ടപ്പെടുത്താൻ കാരണമാകും.
നട്ടെല്ലിന് കൃത്യമായ സപ്പോർട്ട് നൽകുന്ന മെത്ത ഉപയോഗിക്കുന്നതിലൂടെ രാവിലെ അനുഭവപ്പെടുന്ന നടുവേദനയും ശരീരവേദനയും ഒഴിവാക്കാം.
ബലപ്പെടുത്തണം പേശികൾ
നട്ടെല്ലിനു സ്ഥിരത നൽകുന്നത് വയറിലെയും നടുവിലെയും പേശികളാണ്. വ്യായാമം ചെയ്ത് പേശികളെ ബലപ്പെടുത്തണം.
പേശികൾക്കു കരുത്തുണ്ടാകുന്നത് ഡിസ്കുകൾക്കും ലിഗമെന്റുകൾക്കുമുള്ള സമ്മർദം കുറയ്ക്കും.
International
വാഷിംഗ്ടൺ ഡിസി: എണ്ണപ്രതിസന്ധി അന്താരാഷ്ട്രതലത്തിൽ ഗുരുതരമായതോടെ ഇറാനുമേലുള്ള ഉപരോധങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് അമേരിക്കയിലെ ട്രംപ് ഭരണകൂടം. ഇറാനിൽനിന്ന് എണ്ണ കടത്തുന്ന ടാങ്കർ കപ്പലുകൾക്കെതിരായ ഉപരോധങ്ങളാണു പിൻവലിച്ചിരിക്കുന്നത്. അതേസമയം, ഇതൊരു താത്കാലിക നടപടി മാത്രമാണെന്ന സൂചനയും ട്രംപ് ഭരണകൂടം നല്കിയിട്ടുണ്ട്.
ലോകത്തിലേക്കുള്ള എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഇറാനുള്ള നിയന്ത്രണമാണ് ട്രംപ് ഭരണകൂടത്തെ ഇത്തരമൊരു നടപടിക്കു പ്രേരിപ്പിച്ചത്. കടലിടുക്ക് ഇറാൻ അടച്ചതോടെ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള എണ്ണ അന്താരാഷ്ട്ര വിപണിയിലേക്കു വരാതാവുകയും വില ഉയരുകയും ചെയ്തു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിക്കാൻ തുടങ്ങിയശേഷം എണ്ണവില ഏതാണ്ട് 40 ശതമാനത്തോളമാണ് ഉയർന്നിരിക്കുന്നത്.
പ്രതിസന്ധി പരിഹരിക്കാനായി ട്രംപ് ഭരണകൂടം നേരത്തേ റഷ്യയിൽനിന്നുള്ള എണ്ണ ടാങ്കറുകളെ ഉപരോധത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു പുറമേ വിവിധ രാജ്യങ്ങൾ അവരുടെ കരുതൽ ശേഖരത്തിലുള്ള എണ്ണ വിപണിയിലേക്ക് എത്തിക്കുകയും ചെയ്തു. ഈ രണ്ടു നടപടികളും വില കുറയാൻ സഹായിച്ചല്ല. ഇതേത്തുടർന്നാണ് ഇറാനിൽനിന്നുള്ള ടാങ്കറുകൾക്കു കൂടി ഇളവു നല്കിയത്.
യുഎസ്, യൂറോപ്യൻ യൂണിയൻ ഉപരോധങ്ങൾ മറികടക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി പ്രേതകപ്പലുകൾ എന്നു വിളിക്കപ്പെടുന്ന പഴഞ്ചൻ ടാങ്കറുകളിലാണ് റഷ്യയും ഇറാനും എണ്ണ കടത്തുന്നത്. എണ്ണവില വർധന ഏറ്റവും ഗുണം ചെയ്തത് റഷ്യക്കാണ്.
യുക്രെയ്ൻ യുദ്ധത്തിനാവശ്യമായ പണം കുറച്ചുകൂടി എളുപ്പത്തിൽ കണ്ടെത്താനുള്ള വഴിയാണു റഷ്യക്കു ലഭിച്ചിരിക്കുന്നത്. ഇതിനു പുറമേ, പാശ്ചാത്യശക്തികൾക്ക് ഊർജാവശ്യങ്ങൾ നികത്താൻ വീണ്ടും റഷ്യയെ ആശ്രയിക്കേണ്ട ഗതികേടുമുണ്ടായിരിക്കുന്നു. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പാശ്ചാത്യ ശക്തികൾ റഷ്യൻ ആശ്രിതത്വം അവസാനിപ്പിക്കാൻ തീരുമാനമെടുത്തത്.
ഇപ്പോഴത്തെ ഇളവുകൾ താത്കാലികമാണെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു. ആഗോള ഊർജ വിപണിയുടെ സ്ഥിരത ലക്ഷ്യമിട്ടു മാത്രമാണ് ഉപരോധങ്ങൾ ഇളച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
District News
തൃശൂർ: സർക്കാർ ജീവനക്കാർക്കു നൽകാനുള്ള 286 മാസത്തെ ക്ഷാമബത്ത കുടിശികയടക്കമുള്ള കോടികൾ തിരികെക്കിട്ടണമെന്നാവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ വനിതാപ്രവർത്തകർ കളക്ടറേറ്റിനു മുന്നിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മഹിളാ കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സ്വപ്ന രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ വനിതാഫോറം കണ്വീനർ കെ.എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.എൻ. സിമി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വനിതാഫോറം ജോയിന്റ് കണ്വീനർ ഇ.എസ്. ഗിരിജ, സി.എ. അനീഷ, ലിജിഷ, സ്മിഷ എന്നിവർ പ്രസംഗിച്ചു.