മുംബൈ: താഴ്ചയിൽനിന്ന് താഴ്ചയിലേക്ക് പോയിക്കൊണ്ടിരുന്ന രൂപയ്ക്ക് ആശ്വാസം. ഡോളറിനെതിരേ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിൽനിന്ന് ഇന്നലെ 49 പൈസ നേട്ടത്തോടെ 96.37 എന്ന നിലയിൽ വ്യാപാരം പൂർത്തിയാക്കി.
ക്രൂഡ് ഓയിൽ വില ഉയർന്ന നിരക്കിൽനിന്നു കുറഞ്ഞതും ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുമെന്ന സൂചനകളും രൂപയുടെ തിരിച്ചുവരവിന് കരുത്തായി. ഒപ്പം റിസർവ് ബാങ്കിന്റെ ഇടപെടലുകളും രൂപയ്ക്ക് താങ്ങായി.
സമീപകാല ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾക്കുശേഷം രൂപയ്ക്ക് നേട്ടമുണ്ടെന്ന് വിദേശനാണ്യ വ്യാപാരികൾ പറഞ്ഞു. എങ്കിലും നിക്ഷേപകർ നിലവിലുള്ള ഭൗമരാഷ്ട്രീയ ആശങ്കകളും ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന വ്യതിയാനങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചുവരുകയാണ്.
ബുധനാഴ്ച രൂപയുടെ ഒരു വർഷത്തെ ഫോർവേർഡ് വിപണി നിരക്ക് നിർണായകമായ 100/യുഎസ് ഡോളർ എന്ന നിലവാരത്തിൽ തൊട്ടതായി വിദേശ നാണ്യ വ്യാപാരികൾ പറഞ്ഞു. അടുത്ത 12 മാസത്തിനുള്ളിൽ ഡോളറിനെതിരേ രൂപയുടെ മൂല്യം ഇനിയും ഇടിയാനുള്ള സാധ്യതയാണ് കറൻസി വിപണി ഇതിലൂടെ മുൻകൂട്ടി കാണുന്നതെന്ന് വ്യാപാരികൾ പറഞ്ഞു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 96.25ലാണ് വ്യാപാരം തുടങ്ങിയത്. തുടക്കത്തിൽ 96.05 നിരക്കിലേക്ക് ഉയർന്നു പിന്നീടിത് 96.60ലേക്ക് താഴ്ന്നു. ബുധനാഴ്ച രൂപയുടെ മൂല്യം ചരിത്രത്തിലെ താഴ്ന്ന നിരക്കായ 96.95ൽ എത്തിയിരുന്നു. അവസാനം 96.86 എന്ന റിക്കാർഡ് നിരക്കിൽ വ്യാപാരം പൂർത്തിയാക്കുകയും ചെയ്തു.
ആറു കറൻസികൾക്കെതിരേയുള്ള വ്യാപാരത്തിൽ ഡോളർ സൂചിക 0.22 ശതമാനം ഉയർന്ന് 99.30ലാണ് വ്യാപാരം നടത്തുന്നത്.