x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മലയോരത്ത് തോരാമഴയ്ക്ക് ആശ്വാസം; നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി

വെബ് ഡെസ്ക്
Published: August 4, 2026 01:22 AM IST | Updated: August 4, 2026 01:22 AM IST

ഉരുപ്പുംകുറ്റി മലയിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന കൃഷിയിടം.

ഇരിട്ടി: മലയോര മേഖലയിൽ മഴയ്ക്ക് നേരിയ ശമനമായതോടെ നാശനഷ്ടങ്ങളുടെ പ്രാഥമിക കണക്കെടുപ്പ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഇരിട്ടി താലൂക്ക് പരിധിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ 45 വീടുകളിൽ വെള്ളം കയറിയതായി കണ്ടെത്തി. ഇവിടങ്ങളിലെ താമസക്കാരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചിരുന്നു.
മരം വീണും മണ്ണിടിഞ്ഞും പത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൃഷിനാശം ഉൾപ്പെടെയുള്ള വിശദമായ കണക്കെടുപ്പ് പൂർത്തിയായശേഷമേ ആകെ നഷ്ടത്തിന്‍റെ ചിത്രം വ്യക്തമാകൂ.അറബി, മുണ്ടയാംപറന്പ് എന്നിവിടങ്ങളിലെ ക്യാമ്പുകൾ പിരിച്ചുവിട്ടു. ആറളത്തെ രണ്ട് ക്യാമ്പുകൾ തുടരും. വെള്ളം കയറിയ വീടുകളിൽ ശുചീകരണവും അറ്റകുറ്റപ്പണികളും ആരംഭിച്ചിട്ടുണ്ട്.

കിളിയന്തറയിൽ മണ്ണിടിച്ചിൽ ഭീഷണി; 15 കുടുംബങ്ങളെ മാറ്റി പാർപ്പിക്കും

കിളിയന്തറ അഞ്ചേക്കർ പുനരധിവാസ കോളനിയിലെ 15 കുടുംബങ്ങളെ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചു. വീടുകൾക്ക് സമീപം വലിയ ഭൂവിള്ളൽ രൂപപ്പെട്ടതിനെ തുടർന്നാണ് നടപടി. വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.

2018-ലെ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങളെയാണ് കിളിയന്തറയിൽ പുനരധിവസിപ്പിച്ചിരുന്നത്. കുന്നിൻപ്രദേശം മൂന്ന് തട്ടുകളായി തിരിച്ചാണ് വീടുകൾ നിർമിച്ചിരുന്നത്. രണ്ടാം നിരയിലെ വീടുകൾക്കും മുകളിലെ നിരയിലെ വീടുകൾക്കും ഇടയിലുള്ള ഭാഗത്താണ് വലിയ വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. മണ്ണിടിഞ്ഞാൽ വീടുകളിലേക്ക് പതിക്കാനുള്ള സാധ്യതയുള്ളതിനാൽ കുടുംബങ്ങളെ മാറ്റിപാർപ്പിക്കാനാണ് തീരുമാനം.

കുന്നിടിഞ്ഞ് വീട് തകർന്നു

വള്ളിത്തോട് കിളിയന്തറ 32-ൽ വെട്ടിക്കൽ നോബിൾ ജോർജിന്‍റെ വീടിന്‍റെ പിൻവശത്തെ കുന്നിടിഞ്ഞ് കല്ലും മണ്ണും വീടിന്‍റെ അടുക്കള ഭാഗത്തേക്ക് പതിച്ചു. അടുക്കള തകർന്നതോടൊപ്പം വാഷിംഗ് മെഷീൻ ഉൾപ്പെടെ വീട്ടുപകരണങ്ങൾക്കും നാശനഷ്ടമുണ്ടായി. വീടിന്‍റെ ശേഷിക്കുന്ന ഭാഗവും അപകടാവസ്ഥയിലാണ്. ഇതേ പ്രദേശത്തെ കാതർ കുളങ്ങരപ്പള്ളിയുടെ വീടിന് പിന്നിലെ കുന്നിലും മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് വീടിന് ഭീഷണി നിലനിൽക്കുകയാണ്.

ഉരുപ്പുംകുറ്റി മലയിൽ ഉരുൾപൊട്ടൽ; മൂന്നേക്കറിലെ കൃഷി നശിച്ചു

അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ ഉരുപ്പുംകുറ്റി മലയിലുണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് ഏക്കറിലധികം കൃഷി പൂർണമായും നശിച്ചു. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,300 അടി ഉയരത്തിലുള്ള മലമുകളിലാണ് ഉരുൾപൊട്ടിയതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. കെ.സി. ബെന്നി, സണ്ണി കുന്നിൻ, മത്തായി കുന്നിൻ എന്നിവരുടെ റബർ, കശുമാവ്, കമുക്, വാഴ, കാപ്പി, തെങ്ങ് തുടങ്ങിയ വിവിധ കൃഷിവിളകളാണ് വ്യാപകമായി നശിച്ചത്. ജനവാസമില്ലാത്ത മേഖലയായതിനാൽ ആളപായം ഒഴിവായി.

ശനിയാഴ്ച അയ്യൻകുന്ന് പഞ്ചായത്തിൽ 300 മില്ലിമീറ്ററിലധികം മഴ ലഭിച്ചിരുന്നു. അന്നാണ് ഉരുൾപൊട്ടൽ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. ഞായറാഴ്ച രാവിലെയാണ് പ്രദേശവാസികൾ തിരിച്ചറിഞ്ഞത്.

അയ്യൻകുന്ന് കൃഷി ഓഫീസർ ജി.ആർ. ആര്യയുടെ നേതൃത്വത്തിൽ അഗ്രികൾച്ചർ അസിസ്റ്റന്‍റുമാരായ സി.കെ. സുമേഷ്, കെ.എം. സഫ്‌വാൻ എന്നിവർ കൃഷിയിടം സന്ദർശിച്ച് നഷ്ടനഷ്ടങ്ങൾ വിലയിരുത്തി. വിശദമായ റിപ്പോർട്ട് തയാറാക്കി ബന്ധപ്പെട്ട വകുപ്പുകൾക്ക് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രകൃതിക്ഷോഭത്തിൽ ഉപജീവനമാർഗം നഷ്ടപ്പെട്ട കർഷകർക്ക് അടിയന്തര ധനസഹായവും മതിയായ നഷ്ടപരിഹാരവും അനുവദിക്കണമെന്ന് പ്രദേശവാസികളും കർഷകരും ആവശ്യപ്പെട്ടു. ശാസ്ത്രീയ പഠനവും സ്ഥിരമായ മുൻകരുതൽ സംവിധാനങ്ങളും സർക്കാർ നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Tags : Nattuvishesham District News Relief torrential rains

Recent News

Corehub Up