കരിങ്കൽ ക്വാറികൾക്കെതിരെ കാക്കഞ്ചേരി പാത്രിയാർക്ക സെന്ററിൽ നടന്ന പ്രതിഷേധം.
മംഗലംഡാം: നീതിപുരം, വിആർടി, ആലാംപരുത എന്നീ പ്രദേശങ്ങളിൽ കരിങ്കൽ ക്വാറികൾ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ കാക്കഞ്ചേരി മോർ ഇഗ്നാത്തിയോസ് പാത്രിയാർക്ക സെന്ററിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു.
ഇടവക വികാരി ഫാ. ജെയ്സൺ ഉദ്ഘാടനം ചെയ്തു. പള്ളി ട്രസ്റ്റി ബിനു തണ്ണിക്കോട്ടിൽ, സെക്രട്ടറി കുര്യാക്കോസ് തടികുളങ്ങര, ബൈജു കുഴിക്കാട്ടിൽ, ധന്യ ബൈജു എന്നിവർ നേതൃത്വം നൽകി.
2015-ൽ പ്രസിദ്ധീകരിച്ച ജില്ലാ ദുരന്തനിവാരണ പദ്ധതിയിൽ കിഴക്കഞ്ചേരി രണ്ടാം വില്ലേജ് മണ്ണിടിച്ചിലിനും മറ്റു പ്രകൃതിദുരന്തങ്ങൾക്കും സാധ്യതയുള്ള പ്രദേശമായി കണ്ടെത്തിയിട്ടുള്ളതായി യോഗം ചൂണ്ടിക്കാട്ടി. സർക്കാർ തന്നെ ദുരന്തസാധ്യതയുള്ള മേഖലയായി അംഗീകരിച്ച പ്രദേശത്ത് ക്വാറികൾക്ക് അനുമതി നൽകുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും ഗുരുതര ഭീഷണിയാകുമെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
നിലവിൽ പ്രവർത്തിക്കുന്ന ക്വാറിയുടെ പ്രവർത്തനം മൂലം പ്രദേശവാസികൾ കടുത്ത ദുരിതം അനുഭവിക്കുകയാണ്. ഭീമൻ ലോറികളുടെ യാത്ര അപകടകരമാണ്.
ഇതുമൂലം റോഡ് ഗുരുതരമായി തകർന്ന നിലയിലാണെന്നും പൊടിശല്യം, വാഹനങ്ങളുടെ പാച്ചിൽ, സ്ഫോടന ശബ്ദം എന്നിവ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ അതീവ ദുസഹമാക്കിയിരിക്കുകയാണെന്നും യോഗം വിലയിരുത്തി.
ഇനിയും പുതിയ ക്വാറികൾ കൂടി ആരംഭിച്ചാൽ പ്രദേശത്തിന്റെ പരിസ്ഥിതി തകരുകയും കൃഷി ഉൾപ്പെടെയുള്ള ജനങ്ങളുടെ ഉപജീവന മാർഗങ്ങൾക്കത് ഗുരുതര പ്രതിസന്ധിയുണ്ടാക്കും.
പുതിയ ക്വാറികൾക്ക് പരിസ്ഥിതി അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ആറിന് രാവിലെ 11ന് മംഗലംഡാം ക്രൗൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുജന ഹിയറിംഗിൽ പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കി പദ്ധതിക്കെതിരായ ആക്ഷേപങ്ങൾ നേരിട്ട് രേഖപ്പെടുത്താൻ യോഗം തീരുമാനിച്ചു.
Tags : Nattuvishesham District News Protest rally Kakkancheri