ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ (എഎപി) ഏഴ് എംപിമാർ ബിജെപിയിലേക്കു കൂറുമാറുന്നത് തടയാൻ രാഷ്ട്രപതിയുടെ ഇടപെടൽ തേടി പഞ്ചാബ് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് സിംഗ് മൻ. പഞ്ചാബിലെ ചില എംഎൽഎമാരോടൊപ്പം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിക്കാൻ ഭഗവന്ത് സിംഗ് മൻ അനുമതി തേടിയെന്നാണ് റിപ്പോർട്ടുകൾ.
ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരിൽ ആറ് പേരും പഞ്ചാബ് നിയമസഭയിൽനിന്നായതിനാൽ കൂറുമാറിയ അംഗങ്ങളെ തിരികെ വിളിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി രാഷ്ട്രപതിയോട് ആവശ്യപ്പെടും.രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക്, സ്വാതി മലിവാൾ, ഹർഭജൻ സിംഗ്, രാജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നീ ഏഴ് രാജ്യസഭാ എംപിമാരാണ് കഴിഞ്ഞ ദിവസം എഎപി വിട്ടു ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചിരുന്നത്.
പത്ത് രാജ്യസഭാ എംപിമാരുള്ള പാർട്ടിയുടെ മൂന്നിൽ രണ്ട് എംപിമാരും കൂറുമാറുന്നതിനാൽ കൂറുമാറ്റ നിരോധന നിയമ പ്രകാരം ഇവരാരും തന്നെ അയോഗ്യരാകില്ല. എന്നാൽ, ജനങ്ങളാൽ തെരഞ്ഞെടുത്ത നിയമസഭയുടെ പ്രതിനിധികളാണ് രാജ്യസഭാ എംപിമാർ എന്നതിനാൽ ഈ എംപിമാർ ബിജെപിയിൽ ചേരുന്നത് ജനങ്ങളുടെ തെരഞ്ഞെടുപ്പിന് അനുസൃതമല്ല എന്ന നിലപാട് രാഷ്ട്രപതിയെ അറിയിക്കാനായിരിക്കും പഞ്ചാബ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
കൂറുമാറ്റ നിരോധന നിയമം ബാധകമാകുന്നില്ലെങ്കിലും രാഷ്ട്രപതിയുടെ ഇടപെടൽ വഴി കൂറുമാറ്റം തടയാൻ കഴിയാമെന്ന വിദൂര സാധ്യതയുടെ വാതിലിൽ തട്ടാനാണ് പഞ്ചാബ് മുഖ്യമന്ത്രി രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിലൂടെ ശ്രമിക്കുന്നത്.
അതിനിടെ ഏഴ് എംപിമാരോടൊപ്പം പഞ്ചാബിലെ ഒരു വിഭാഗം എംഎൽഎമാരും പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ എംഎൽഎമാരോടൊപ്പം ഭഗവന്ത് രാഷ്ട്രപതിയെ സന്ദർശിക്കുന്നത് രാഷ്ട്രീയ ശക്തിപ്രകടനമായും വ്യാഖ്യാനിക്കാം.
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ ലോട്ടസ് ബിജെപി വിഭാവനം ചെയ്യുന്നുണ്ടെന്നാണ് എഎപി നേതാക്കളുടെ കുറ്റപ്പെടുത്തൽ. അതിനാൽതന്നെ ഒരു കൂട്ടം എംഎൽഎമാരോടൊപ്പം രാഷ്ട്രപതിയെ സന്ദർശിക്കുന്നതിലൂടെ പാർട്ടിയുടെ പഞ്ചാബ് ഘടകം ഒറ്റക്കെട്ട് തന്നെയായിരിക്കുമെന്ന സന്ദേശം നൽകാൻ ഭഗവന്ത് സിംഗ് മന്നിനു കഴിയും.