കൊച്ചി: അപൂർവ ജനിതകരോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ടൈപ്പ് 1 ബാധിച്ച മിയ മരിയയ്ക്കു കൊച്ചി അമൃത ആശുപത്രിയിൽ ജീൻ തെറാപ്പി ചികിത്സ നൽകി.
ചികിത്സയ്ക്ക് ആവശ്യമായ 16.5 കോടി രൂപ മൂന്നു ദിവസത്തിനുള്ളിൽ പൊതുജനങ്ങളുടെ സഹായത്തോടെയാണു സമാഹരിച്ചത്. മിയയുടെ ചികിത്സയിലെ നിർണായക ഘട്ടമാണു ജീൻ തെറാപ്പിയോടെ പൂർത്തിയായത്.
എസ്എംഎ ടൈപ്പ് 1 സ്ഥിരീകരിച്ചതിനെത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന മിയയ്ക്ക് രോഗത്തിന്റെ പുരോഗതി തടയുന്നതിനായാണു ജീൻ തെറാപ്പി നൽകിയത്.
അമൃത ആശുപത്രിയിലെ വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലാണു ചികിത്സയും തുടർപരിചരണവും.
മൂവാറ്റുപുഴ സ്വദേശികളായ ദന്പതികളുടെ മകളാണ് എട്ടു മാസം പ്രായമുള്ള മിയ. ചികിത്സയ്ക്കായി സഹായിച്ച സുമനസുകൾക്കും പിന്തുണ നൽകിയ മാധ്യമങ്ങൾക്കും പൊതുസമൂഹത്തിനും കുടുംബം നന്ദി അറിയിച്ചു.