National
ഷിംല: ഹിമാചൽ പ്രദേശിലെ സർക്കാർ കോളജിൽ റാഗിംഗിനെ തുടർന്ന് വിദ്യാർഥി മരിച്ച സംഭവത്തിൽ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ 26 നാണ് 19 കാരിയായ വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചത്.
മരിക്കുന്നതിന് മുമ്പ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വിശദീകരിക്കുന്ന വീഡിയോയും പെൺകുട്ടി മൊബൈലിൽ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. അധ്യാപകൻ പുറകെ നടന്നു ഉപദ്രവിച്ചതായും പ്രഫ.അശോക് കുമാർ സ്വകാര്യ ഇടങ്ങളിൽ മോശം ഉദ്ദേശത്തോടെ തൊട്ടുവെന്നും വിദ്യാർഥി പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകനെതിരെ പോലീസ് കേസെടുത്തത്. സംഭവത്തിൽ വിദ്യാർഥികളായ ഹർഷിത, ആകൃതി, കോമോലിക എന്നിവർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. മർദനത്തെയും പീഡനത്തെയും തുടർന്ന് ഒന്നിലധികം ആശുപത്രികളിൽ പെൺകുട്ടി ചികിത്സ തേടിയിരുന്നു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ലുധിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ 26ന് മരണം സംഭവിക്കുകയായിരുന്നു.