ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി വാഗ്ദാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വൈഭവ് സൂര്യവംശി വീണ്ടും വാർത്തകളിൽ നിറയുന്നത് കളിയിലെ മികവ് കൊണ്ട് മാത്രമല്ല, മറിച്ച് അദ്ദേഹത്തിന്‍റെ പ്രായത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ പുകയുന്ന തർക്കങ്ങൾ കാരണമാണ്.
ബീഹാറിൽ നിന്നുള്ള ഈ ഇടങ്കയ്യൻ ബാറ്റ്സ്മാൻ ഒരു ബസിനുള്ളിലിരുന്ന് ലൈറ്റുകളിൽ തൊട്ടു കളിക്കുന്ന നിഷ്കളങ്കമായ ഒരു വീഡിയോ പുറത്തുവന്നതോടെയാണ് ഈ ചർച്ചകൾക്ക് പുതിയ മാനം കൈവന്നത്.
ലോകോത്തര ബൗളർമാരെ അതിർത്തികടത്തുന്ന ഈ കൗമാരക്കാരൻ യഥാർഥത്തിൽ ഒരു കുട്ടിയാണോ അതോ പ്രായം ഒളിപ്പിച്ചു വെക്കുകയാണോ എന്ന ചോദ്യമാണ് ഒരു വിഭാഗം ആളുകൾ ഉന്നയിക്കുന്നത്. എന്നാൽ ഈ വിവാദങ്ങളൊന്നും തന്നെ അദ്ദേഹത്തിന്‍റെ അവിശ്വസനീയമായ കരിയർ റെക്കോർഡുകളെ ബാധിച്ചിട്ടില്ല.
താരം തന്‍റെ പ്രായം സംബന്ധിച്ച എല്ലാ ഔദ്യോഗിക പരിശോധനകളും പൂർത്തിയാക്കിയതാണെന്നും മികച്ച രീതിയിൽ കളിക്കുന്നത് കൊണ്ട് മാത്രം ചിലർ മനപ്പൂർവം വേട്ടയാടുകയാണെന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു.
വെറും 12- ാം വയസിൽ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച് ചരിത്രം സൃഷ്ടിച്ച വൈഭവ്, വിജയ് ഹസാരെ ട്രോഫിയിൽ 84 പന്തിൽ നിന്ന് 190 റൺസ് അടിച്ചുകൂട്ടിയപ്പോൾ ക്രിക്കറ്റ് ലോകം അമ്പരപ്പോടെയാണ് അത് നോക്കിനിന്നത്.
ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന അപൂർവ്വ നേട്ടവും ഈ ബീഹാർ സ്വദേശിക്ക് സ്വന്തമാണ്. ട്വന്‍റി-20 മത്സരങ്ങളിൽ 40-ന് മുകളിൽ ശരാശരിയോടെ താരം നിലവിൽ പുലർത്തുന്ന ഫോം അദ്ദേഹത്തിന്‍റെ ബാറ്റിംഗ് കരുത്തിന്‍റെ തെളിവാണ്.
ഐപിഎല്ലിലും സമാനമായ പ്രകടനം തുടരുന്ന വൈഭവിനെതിരെ ഉയരുന്ന പ്രായവിവാദം അനാവശ്യമാണെന്നാണ് ഭൂരിഭാഗം കായിക പ്രേമികളും കരുതുന്നത്.
താരം തന്‍റെ വളർച്ച ആസ്വദിക്കട്ടെ എന്നും അദ്ദേഹത്തിന് മേൽ അനാവശ്യ സമ്മർദ്ദം ചെലുത്തരുതെന്നും സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ വരുന്നുണ്ട്. പ്രായം എത്രയായാലും മൈതാനത്ത് മികച്ച പ്രകടനം പുറത്തെടുക്കുന്നിടത്തോളം കാലം മറ്റ് വിവാദങ്ങൾക്ക് പ്രസക്തിയില്ലെന്ന നിലപാടിലാണ് ആരാധകർ.
കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ താരത്തെ അനുവദിക്കണമെന്നും ഒരു ചെറിയ വീഡിയോയുടെ പേരിൽ വലിയ തർക്കങ്ങൾ ഉണ്ടാക്കുന്നത് ശരിയല്ലെന്നും കായിക നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ഒരു അത്ഭുത ബാലനായി കരിയർ തുടങ്ങിയ വൈഭവ് ഇന്ന് ഇന്ത്യൻ ക്രിക്കറ്റിലെ നിർണായക സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണ്.