ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിലെ സംയുക്ത പ്രമേയപ്രഖ്യാപനത്തിനു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും നിർണായക ഉഭയകക്ഷി ചർച്ച നടത്തി.
50 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങളും അതിർത്തിയിലെ സമാധാനാന്തരീക്ഷവും പ്രധാന അജൻഡയായി.
ഏഴു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യ-ചൈന ബന്ധം കൂടുതൽ മെച്ചപ്പെട്ട പാതയിലാണെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
നയതന്ത്ര ബന്ധങ്ങളിൽ കാതലായ മാറ്റം
2020ലെ ഗാൽവൻ താഴ്വര സംഘർഷത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.എന്നാൽ കഴിഞ്ഞ കുറച്ചുകാലങ്ങളായി നയതന്ത്ര ചർച്ചകളിലൂടെ പരസ്പരബന്ധം പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയായിരുന്നു.
കഴിഞ്ഞ വർഷം ചൈനയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്കിടെ മോദിയും ഷി ജിൻപിംഗും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണു ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഷി ജിൻപിംഗ് ഇന്ത്യയിലെത്തിയതും ന്യൂഡൽഹിയിൽ വീണ്ടും ഉഭയകക്ഷി ചർച്ചകൾ നടന്നതും.
അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറില്ല
ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുതെന്ന് ചർച്ചയിൽ ധാരണയായി.
ഉഭയകക്ഷി ബന്ധത്തെ മുന്നോട്ടു നയിക്കാൻ പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത, പരസ്പര താത്പര്യം എന്നീ മൂന്നു ഘടകങ്ങൾ ഇരുകക്ഷികളെയും നയിക്കണമെന്ന് പ്രധാനമന്ത്രി ചർച്ചയിൽ ചൂണ്ടിക്കാട്ടി.
അതിർത്തിയിലെ സമാധാനം ഉറപ്പാക്കാൻ നിലവിലുള്ള കരാറുകളും ധാരണകളും ഇരു കക്ഷികളും കൃത്യമായി പാലിക്കണമെന്ന് ഇന്ത്യ അടിവരയിട്ടു പറഞ്ഞു.