National
ജയ്പുർ: രാജസ്ഥാനിലെ ജൽ ജീവൻ മിഷൻ (ജെജെഎം) അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഐഎഎസ് മുൻ ഉദ്യോഗസ്ഥൻ സുബോധ് അഗർവാളിനെ മൂന്ന് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) അഞ്ച് ദിവസത്തെ റിമാൻഡ് ആണ് ആവശ്യപ്പെട്ടത്.
വലിയ തോതിലുള്ള തട്ടിപ്പും സാമ്പത്തിക ഇടപാടുകളും നടന്നിട്ടുണ്ടെന്നും, കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുന്നതിന് ചോദ്യം ചെയ്യലിന് അഞ്ച് ദിവസത്തെ സമയം ആവശ്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയോട് ആവശ്യപ്പെട്ടു. സാമ്പത്തിക, സാങ്കേതിക വശങ്ങൾക്ക് പുറമേ, ഡിജിറ്റൽ തെളിവുകളും പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പിഎച്ച്ഇഡിയിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു സുബോധ് അഗർവാൾ. ജെജെഎം സ്കീം പ്രകാരം ശ്രീ ഗണപതി ട്യൂബ്വെല്ലിനും ശ്രീ ശ്യാം ട്യൂബ്വെല്ലിനുമെതിരായ പരാതികൾ അവഗണിച്ചുവെന്നും രണ്ട് സ്ഥാപനങ്ങൾക്കും ടെൻഡർ നൽകിയെന്നുമാണ് ഇയാൾക്കെതിരെയുള്ള ആരോപണം.
ഇതേ കേസിൽ, പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിലെ ഒമ്പത് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരുന്നു. 2024 ൽ ആരംഭിച്ച അന്വേഷണത്തിൽ ഇതുവരെ 11 പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും മറ്റ് മൂന്ന് പേർ ഇപ്പോഴും ഒളിവിലാണെന്നും എസിബി ഡയറക്ടർ ജനറൽ ഗോവിന്ദ് ഗുപ്ത പറഞ്ഞു.
കേസിൽ, ഫെബ്രുവരി 17 ന് എസിബി, ജയ്പൂർ, ബാർമർ, ജലൂർ, സിക്കാർ, ബിഹാർ, ജാർഖണ്ഡ്, ഡൽഹി, രാജസ്ഥാൻ തുടങ്ങി 15 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. അന്വേഷണത്തിൽ വ്യാജ ബില്ലിംഗ്, സാമ്പത്തിക ക്രമക്കേടുകൾ, ടെൻഡർ പ്രക്രിയയിലെ ഗുരുതരമായ നടപടിക്രമ ലംഘനങ്ങൾ എന്നിവ കണ്ടെത്തി.
Kerala
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന് രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍. ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ച ശേഷം രഞ്ജിത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് നീക്കം. അതിക്രമത്തിന് ശേഷം യുവനടിയെ രഞ്ജിത്ത് നടിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായി കൊച്ചി ഡിസിപി അശ്വതി ജിജി മാധ്യമങ്ങളോട് വ്യക്തമാക്കി.
രഞ്ജിത്തും യുവനടിയും കാരവാനിലേക്ക് എത്തിയതിന്റെ മൊഴികളുണ്ട് എന്നാണ് ഡിസിപി വ്യക്തമാക്കുന്നത്. സെറ്റിലെ ചിലര്‍ക്ക് കാര്യങ്ങള്‍ അറിയാമായിരുന്നു. അവരില്‍ നിന്നും വിവരങ്ങള്‍ തേടും. ചിലരെ ചോദ്യം ചെയ്തു കഴിഞ്ഞു. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ച നടന് ബോബി കുര്യന്, അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനി എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യും.
സംഭവത്തിന് പിന്നാലെ നടി സെറ്റില്‍ നിന്നും പോയിരുന്നു. ഇതിന് പിന്നാലെ രഞ്ജിത്ത് നടിയെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ നടി ഫോണ്‍ എടുത്തില്ല. സെറ്റിലേക്ക് നടിയെ തിരിച്ചു വിളിക്കാനാകാം ഫോണ്‍ ചെയ്തത് എന്നാണ് ഡിസിപി പറയുന്നത്. പരാതി നല്കാന് വൈകിയതില്‍ അസ്വാഭാവികതയുണ്ടെന്ന് രഞ്ജിത്തിന്റെ അഭിഭാഷകന് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
എന്നാല്‍ ഇതില്‍ യാതൊരു വിധ അസ്വാഭാവികതയും ഇല്ലെന്നും പോലീസ് പറഞ്ഞു. പ്രശസ്തിക്ക് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായി നടപടി എടുക്കുമെന്നും പോലീസ് വ്യക്തമാക്കി. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ ഒരു യൂട്യൂബര്‍ക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജിനൂസ് 2.0 എന്ന യൂട്യൂബറാണ് അറസ്റ്റിലായത്.
അതേസമയം, രഞ്ജിത്തിനെ ഇന്നലെ ഫോര്‍ട്ട് കൊച്ചി ആസ്പിന്‍ വാള്, സംഭവം നടന്ന കാരവാന് എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ജനുവരി 30ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മാനസികമായി തകര്‍ന്ന നടി കൗണ്‍സലിംഗിനും ട്രീറ്റ്മെന്റിനും ശേഷമാണ് കഴിഞ്ഞ 28ന് പരാതി നല്‍കിയത്.
പിന്നാലെ കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രഞ്ജിത്ത് കുടുങ്ങി. സംവിധായകനെ ഞായറാഴ്ച മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയെങ്കിലും വീണ്ടും റിമാന്‍ഡ് ചെയ്തിരുന്നു. ഇന്ന് വൈകിട്ട് നാലു വരെയാണ് രഞ്ജിത്തിന്റെ കസ്റ്റഡി കാലാവധി. ചൊവ്വാഴ്ച രാവിലെയാണ് രഞ്ജിത്തിന്റെ അപേക്ഷ പരിഗണിക്കുന്നത്.
Kerala
കൊച്ചി: അങ്കമാലിയിൽ ബിരുദ വിദ്യാർഥിനിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡോ. സിറിയക് ജോർജിനെ കോടതി റിമാൻഡ് ചെയ്തു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് സിറിയക് ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
കുറ്റകരമായ നരഹത്യക്കേസാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ കസ്റ്റഡിയിൽ ലഭിക്കാനുള്ള നടപടി പോലീസ് ആരംഭിച്ചു.
അങ്കമാലി മോർണിംഗ് സ്റ്റാർ കോളജിലെ ബിരുദ വിദ്യാർഥിനിയായിരുന്ന ജാസ്ലിയായെ കഴിഞ്ഞ 28നാണ് സിറിയക് ഓടിച്ച കാറിടിച്ചത്. പാർട്ടൈം ജോലികഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങും വഴിയാണ് സംഭവം.
റോഡിൽ രക്തംവാർന്ന് കിടന്ന വിദ്യാർഥിനിയെ പോലീസാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച ജാസ്ലിയ മരിച്ചു. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ സിറിയക് ജോർജിനെ വെള്ളിയാഴ്ചയാണ് വാഗമണ്ണിലെ റിസോർട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
Kerala
തിരുവനന്തപുരം :ലോട്ടറി ക്ഷേമ നിധി ബോര്‍ഡിലെ ക്രമക്കേട് കേസിലെ രണ്ട് പ്രതികളെയും രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ നൽകി. ഒന്നാം പ്രതിയും ക്ലര്‍ക്കുമായ സംഗീത്, രണ്ടാംപ്രതി അനില്‍ കുമാർ എന്നിവരെയാണ് ഫെബ്രുവരി 23 ഉച്ചയ്ക്ക് ഒരു മണി വരെ കസ്റ്റഡിയിൽ നൽകിയത്.
രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ ഇതിന് ശേഷമേ പരിഗണിക്കു. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
പ്രതി സംഗീതിന്റെ മാനസിക നിലയെക്കുറിച്ച് പഠിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി നിർദേശിച്ചിരുന്നു. പ്രതികളെ കസ്റ്റഡില്‍ ചോദ്യം ചെയ്യുന്നതിനായി വിജിലന്‍സ് അപേക്ഷ നല്കിയപ്പോൾ സംഗീതിന് മാനസിക പ്രശ്നം ഉള്ളതായി പ്രതിഭാഗ അഭിഭാഷകൻ ചൂണ്ടിക്കാട്ടുകയായിരുന്നു. ഇതേത്തുടർന്നാണ്. സംഗീതിനെ പരിശോധിച്ച് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയത്.
ലോട്ടറി തൊഴിലാളികള്‍ക്ക് അടയ്ക്കാനുളള അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തും ഇടനിലക്കാരനുമായ അനില്‍ കുമാറിന്റെ അക്കൗണ്ടിലേക്കും മാറ്റിയാണ് സംഗീത് 14 കോടി രൂപ തട്ടിയെടുത്തത്.
ഈ പണം ഉപയോഗിച്ച് കഴക്കൂട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് മാത്രം 45 രജിസ്ട്രേഷന് നടത്തിയിരുന്നു. അനില്‍ കുമാര്‍ നിര്‍മ്മാണ കമ്പനി ആരംഭിച്ച് പ്രവര്‍ത്തിക്കുകയും ബാക്കി തുക ബാങ്കില്‍ സ്ഥിര നിക്ഷേപമായി ഇടുകയും ചെയ്തു എന്നാണ് വിജിലന്‍സ് കേസ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് റിമാൻഡ് കാലാവധി നീട്ടിയത്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജിയിൽ വിധി പറയുന്നതും മാറ്റി. കട്ടിളപാളി കേസിലെ ജാമ്യ ഹർജിയിൽ വാദം പൂർത്തിയായി. വിജിലൻസ് കോടതി ഇന്ന് തന്നെ വിധി പറയാൻ സാധ്യതയുണ്ട്.
അതേസമയം, സ്വാഭാവിക ജാമ്യം തേടി കെ.എസ്. ബൈജുവും കോടതിയെ സമീപിച്ചിട്ടുണ്ട്. റിമാൻഡിലായ 90 ദിവസം കഴിഞ്ഞു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ റിമാൻഡ് നീട്ടി കോടതി. 14 ദിവസത്തേയ്ക്ക് കൂടിയാണ് നീട്ടിയത്.
കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി. പത്മകുമാറിനെ ഫെബ്രുവരി 10ന് വീണ്ടും ഹാജരാക്കും. റിമാൻഡ് 90 ദിവസം പിന്നിട്ടാൽ ജാമ്യഹർജി സമർപ്പിക്കാനാണ് പത്മകുമാറിന്റെ നീക്കം. അതിന് മുന്നോടിയായി പ്രാഥമിക കുറ്റപത്രം സമർപ്പിക്കാനാണ് എസ്ഐടിയുടെ ശ്രമം.
കേസിൽ എ. പത്മകുമാർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലൻസ് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. തന്ത്രിയുടെ അഭിപ്രായം അവഗണിച്ചാണ് പത്മകുമാർ പാളികൾ കൊടുത്തുവിട്ടതെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്.
ദേവസ്വം മിനുട്സിൽ തിരുത്തൽ വരുത്തിയത് മനഃപൂർവമാണ്. പിച്ചളപാളി എന്നത് മാറ്റി ചെമ്പ് പാളി എന്നെഴുതി 'അനുവദിക്കുന്നു' എന്നും മിനുട്സിൽ സ്വന്തം കൈപ്പടയിൽ പത്മകുമാർ എഴുതിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് പോറ്റിയ്ക്ക് പാളികൾ കൈമാറിയതെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. തന്ത്രി അനുമതി നൽകിയെന്ന പത്മകുമാറിന്റെ വാദം തെറ്റാണെന്നും എസ്ഐടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
നേരത്തെ, അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്കും മുരാരി ബാബുവിനും ജാമ്യം ലഭിച്ചിരുന്നു. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലായിരുന്നു കോടതിയുടെ നടപടി. കർശന ഉപാധികളോടെയാണ് മുരാരി ബാബുവിന് കോടതി സ്വാഭവിക ജാമ്യം അനുവദിച്ചത്.
Kerala
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജിയില്‍ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജനുവരി 28ന് വിധി പറയും. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റിമാന്‍ഡ് നീട്ടണമെന്ന് പ്രത്യേക അന്വേഷണ സംഘം തിരുവല്ല ജില്ലാ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. പ്രതിഭാഗം ഹാജരാക്കിയ ശബ്ദരേഖ ശാസ്ത്രീയമായി പരിശോധിക്കണമെന്ന് പ്രോസിക്യൂഷനും അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് കോടതി കേസില്‍ വിധി പറയുന്നത് 28ലേക്ക് നീട്ടിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആദ്യ റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് റിമാന്‍ഡ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി അപേക്ഷ നല്‍കിയത്. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ വാദത്തില്‍ കഴമ്പില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല. ഈ സാഹചര്യത്തില്‍ റിമാന്‍ഡ് കാലാധി നീട്ടിയാല്‍ രാഹുല്‍ വീണ്ടും മാവേലിക്കര ജയിലില്‍ തുടരേണ്ടി വരും. 14 ദിവസത്തേക്കായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആദ്യ റിമാന്‍ഡ് കാലാവധി.
Kerala
കൊല്ലം : ശബരിമല സ്വർണപ്പാളി കേസിൽ മൂന്നാം പ്രതിയായ തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ. വാസുവിന്റെ റിമാൻഡ് കാലാവധി ജനുവരി അഞ്ചുവരെ നീട്ടി.
റിമാൻഡ് നീട്ടുന്നതിനെ പ്രതിഭാഗം അഭിഭാഷകർ എതിർത്തു. റിമാൻഡ് റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്നായിരുന്നു വാദം. അന്വേഷണ പുരോഗതി രേഖപ്പെടുത്തിയിട്ടില്ലെന്നും ചുണ്ടികാണിച്ചു. എന്നാൽ രഹസ്യസ്വഭാവത്തോടെയുള്ള അന്വേഷണമായതിനാൽ റിമാൻഡ് റിപ്പോർട്ടിൽ വിവരങ്ങൾ ഉൾപ്പെടുത്താനാവില്ലെന്നു പ്രോസിക്യൂഷനും വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി.
ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് കൊല്ലം വിജിലൻസ് കോടതിയിൽ തിങ്കളാഴ്ച മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. എ.പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡണ്ടായിരിക്കുമ്പോൾ ബോർഡ് അംഗമായിരുന്ന ശങ്കരദാസിനും അഡ്വ. വിജയകുമാറിനും എതിരെ അന്വേഷണം ഇല്ലാത്തതെന്തെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ റിമാൻഡിൽ. 14 ദിവസത്തേക്കാണ് ശ്രീകുമാറിനെ കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്.
കേസിലെ ആറാം പ്രതിയാണ് ശ്രീകുമാർ. ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷമായിരുന്നു അറസ്റ്റ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ അറസ്റ്റ്. ക്രമക്കേടില്‍ ശ്രീകുമാറിനും പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
എന്നാൽ താൻ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ പാളികൾ കൈമാറാനുള്ള മഹസറിന്റെ കരട് മുരാരി ബാബു തയാറാക്കിയിരുന്നുവെന്നും ചെമ്പ് പാളികൾ എന്ന് എഴുതിയതിനെക്കുറിച്ച് അറിവില്ലെന്നുമാണ് ശ്രീകുമാര്‍ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
2019ൽ ദ്വാരപാലക ശിൽപ്പങ്ങൾ പുറത്തേക്ക് പാളികൾ കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്നു ശ്രീകുമാർ. കേസില്‍ പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്. ജയശ്രീയെ മാത്രമാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്.