Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് റിമാൻഡ് കാലാവധി നീട്ടിയത്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജിയിൽ വിധി പറയുന്നതും മാറ്റി. കട്ടിളപാളി കേസിലെ ജാമ്യ ഹർജിയിൽ വാദം പൂർത്തിയായി. വിജിലൻസ് കോടതി ഇന്ന് തന്നെ വിധി പറയാൻ സാധ്യതയുണ്ട്.
അതേസമയം, സ്വാഭാവിക ജാമ്യം തേടി കെ.എസ്. ബൈജുവും കോടതിയെ സമീപിച്ചിട്ടുണ്ട്. റിമാൻഡിലായ 90 ദിവസം കഴിഞ്ഞു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ റിമാൻഡ് നീട്ടി കോടതി. 14 ദിവസത്തേയ്ക്ക് കൂടിയാണ് നീട്ടിയത്.
കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി. പത്മകുമാറിനെ ഫെബ്രുവരി 10ന് വീണ്ടും ഹാജരാക്കും. റിമാൻഡ് 90 ദിവസം പിന്നിട്ടാൽ ജാമ്യഹർജി സമർപ്പിക്കാനാണ് പത്മകുമാറിന്റെ നീക്കം. അതിന് മുന്നോടിയായി പ്രാഥമിക കുറ്റപത്രം സമർപ്പിക്കാനാണ് എസ്ഐടിയുടെ ശ്രമം.
കേസിൽ എ. പത്മകുമാർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലൻസ് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. തന്ത്രിയുടെ അഭിപ്രായം അവഗണിച്ചാണ് പത്മകുമാർ പാളികൾ കൊടുത്തുവിട്ടതെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്.
ദേവസ്വം മിനുട്സിൽ തിരുത്തൽ വരുത്തിയത് മനഃപൂർവമാണ്. പിച്ചളപാളി എന്നത് മാറ്റി ചെമ്പ് പാളി എന്നെഴുതി 'അനുവദിക്കുന്നു' എന്നും മിനുട്സിൽ സ്വന്തം കൈപ്പടയിൽ പത്മകുമാർ എഴുതിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് പോറ്റിയ്ക്ക് പാളികൾ കൈമാറിയതെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. തന്ത്രി അനുമതി നൽകിയെന്ന പത്മകുമാറിന്റെ വാദം തെറ്റാണെന്നും എസ്ഐടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
നേരത്തെ, അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്കും മുരാരി ബാബുവിനും ജാമ്യം ലഭിച്ചിരുന്നു. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലായിരുന്നു കോടതിയുടെ നടപടി. കർശന ഉപാധികളോടെയാണ് മുരാരി ബാബുവിന് കോടതി സ്വാഭവിക ജാമ്യം അനുവദിച്ചത്.
Kerala
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജിയില്‍ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജനുവരി 28ന് വിധി പറയും. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റിമാന്‍ഡ് നീട്ടണമെന്ന് പ്രത്യേക അന്വേഷണ സംഘം തിരുവല്ല ജില്ലാ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. പ്രതിഭാഗം ഹാജരാക്കിയ ശബ്ദരേഖ ശാസ്ത്രീയമായി പരിശോധിക്കണമെന്ന് പ്രോസിക്യൂഷനും അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് കോടതി കേസില്‍ വിധി പറയുന്നത് 28ലേക്ക് നീട്ടിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആദ്യ റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് റിമാന്‍ഡ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി അപേക്ഷ നല്‍കിയത്. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ വാദത്തില്‍ കഴമ്പില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല. ഈ സാഹചര്യത്തില്‍ റിമാന്‍ഡ് കാലാധി നീട്ടിയാല്‍ രാഹുല്‍ വീണ്ടും മാവേലിക്കര ജയിലില്‍ തുടരേണ്ടി വരും. 14 ദിവസത്തേക്കായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആദ്യ റിമാന്‍ഡ് കാലാവധി.
Kerala
കൊല്ലം : ശബരിമല സ്വർണപ്പാളി കേസിൽ മൂന്നാം പ്രതിയായ തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ. വാസുവിന്റെ റിമാൻഡ് കാലാവധി ജനുവരി അഞ്ചുവരെ നീട്ടി.
റിമാൻഡ് നീട്ടുന്നതിനെ പ്രതിഭാഗം അഭിഭാഷകർ എതിർത്തു. റിമാൻഡ് റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്നായിരുന്നു വാദം. അന്വേഷണ പുരോഗതി രേഖപ്പെടുത്തിയിട്ടില്ലെന്നും ചുണ്ടികാണിച്ചു. എന്നാൽ രഹസ്യസ്വഭാവത്തോടെയുള്ള അന്വേഷണമായതിനാൽ റിമാൻഡ് റിപ്പോർട്ടിൽ വിവരങ്ങൾ ഉൾപ്പെടുത്താനാവില്ലെന്നു പ്രോസിക്യൂഷനും വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി.
ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് കൊല്ലം വിജിലൻസ് കോടതിയിൽ തിങ്കളാഴ്ച മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. എ.പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡണ്ടായിരിക്കുമ്പോൾ ബോർഡ് അംഗമായിരുന്ന ശങ്കരദാസിനും അഡ്വ. വിജയകുമാറിനും എതിരെ അന്വേഷണം ഇല്ലാത്തതെന്തെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ റിമാൻഡിൽ. 14 ദിവസത്തേക്കാണ് ശ്രീകുമാറിനെ കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്.
കേസിലെ ആറാം പ്രതിയാണ് ശ്രീകുമാർ. ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷമായിരുന്നു അറസ്റ്റ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ അറസ്റ്റ്. ക്രമക്കേടില്‍ ശ്രീകുമാറിനും പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
എന്നാൽ താൻ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ പാളികൾ കൈമാറാനുള്ള മഹസറിന്റെ കരട് മുരാരി ബാബു തയാറാക്കിയിരുന്നുവെന്നും ചെമ്പ് പാളികൾ എന്ന് എഴുതിയതിനെക്കുറിച്ച് അറിവില്ലെന്നുമാണ് ശ്രീകുമാര്‍ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
2019ൽ ദ്വാരപാലക ശിൽപ്പങ്ങൾ പുറത്തേക്ക് പാളികൾ കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്നു ശ്രീകുമാർ. കേസില്‍ പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്. ജയശ്രീയെ മാത്രമാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്.