Kerala
കൊല്ലം: പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനിലെ ഭിന്നതയിൽ പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. ജി സുകുമാരൻ നായര്‍ പിതൃതുല്യനാണെന്നും അദ്ദേഹത്തെ ഒരിക്കലും എതിര്‍ക്കില്ലെന്നും ഇപ്പോള്‍ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
"എന്റെ പിതാവായ ആര്. ബാലകൃഷ്ണ പിള്ള ഒരു പായ ഇട്ടാണ് എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ ആരംഭിച്ചത്. ഇന്ന് 300 കോടിയുടെ ആസ്തിയാണ് താലൂക്ക് യൂണിയനുള്ളത്. ഈ ആസ്തി കൈക്കലാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.'ഗണേഷ് കുമാർ ആരോപിച്ചു.
"എനിക്ക് എല്ലാ സമുദായവും ഒരുപോലെയാണ്. മതേതര വിശ്വാസിയും സാധാരണക്കാരനുമാണ് ഞാൻ. വളഞ്ഞ വഴിയിൽ അല്ല ഞാൻ എൻഎസ്എസ് താലൂക്ക് യൂണിയന്റെ ഭാരവാഹിയായത്. വോട്ട് ചെയ്ത് തെരഞ്ഞെടുത്തതാണ്.
ജി. സുകുമാരൻ നായര്‍ ജീവിച്ചിരിക്കുന്നടത്തോളം അദ്ദേഹത്തെ എതിര്‍ക്കില്ലെന്ന് അച്ഛന് നൽകിയ വാക്കാണ്, അത് ഞാൻ പാലിക്കും. മന്നത്ത് പത്മനാഭൻ കെട്ടിപടുത്തതാണ് എൻഎസ്എസ് എന്ന മഹാപ്രസ്താനം. ഞാൻ ഏകാധിപതിയൊന്നുമല്ല. അത്തരത്തിൽ ഞാൻ ഏകാധിപതിയാണെന്ന് പത്തനാപുരത്തെ ജനങ്ങള്‍ പറയില്ല.'-ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
ഞാൻ സാധാരണക്കാരനായ പൊതുപ്രവര്‍ത്തകനാണ്. എല്ലാസമൂഹത്തിനും എന്നെ വിമര്‍ശിക്കാനും തിരുത്താനും അവകാശമുണ്ട്. ഞാൻ താലൂക്ക് യൂണിയൻ ഭാരവാഹിത്വത്തിൽ നിന്ന് രാജിവെക്കാൻ കത്ത് നൽകാൻ തയാറാണെന്ന് അറിയിച്ചതാണ്. പത്തനാപുരത്ത് എൻഎസ്എസിനെ ആരെങ്കിലും നയിച്ചാൽ മതിയല്ലോ. എനിക്ക് ജീവിക്കാൻ ഒരു തൊഴിലുണ്ട്. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും താൻ ഓടിളക്കി വന്നയാളല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. തെരഞ്ഞെടുപ്പ് കാലം അടുക്കുമ്പോൾ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പാണ് ഇതെന്നും ഇക്കാര്യങ്ങൾ കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. മുൻപും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ ആരും ഇടപെടേണ്ടെന്നും ഗണേഷ്കുമാർ പറഞ്ഞു. പ്രണയം ഒരു കുറ്റമല്ല. പ്രണയം എല്ലാവർക്കുമുണ്ട്. അത് ഇനിയും തുടരും. ഞാനൊരു മികച്ച പൊതു പ്രവർത്തകനാണ്. ഇന്നേവരെ അഴിമതി ചെയ്തിട്ടില്ല.
പത്തനാപുരത്തുകാർ ഇത് വിശ്വസിക്കില്ല. എന്റെ എക്സ്റേ അവർക്ക് അറിയാം. വീട്ടിലെ കാര്യം പറയണ്ടാ എന്ന് കരുതിയതാണ്. പക്ഷേ എനിക്ക് ഒന്നും മറയ്ക്കാനില്ല. വീട്ടിനുള്ളിൽ തന്നെ ശത്രുക്കൾ ഉണ്ട്. തന്റെ ഭാഗത്തു നിന്ന് മാന്യതയില്ലാത്ത പെരുമാറ്റം ഒരു സ്ത്രീക്കും ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കൗൺസിലർ ആർ. ശ്രീലേഖയ്ക്കെതിരെയും ഗണേഷ്കുമാർ പ്രതികരിച്ചു. തന്റെ വ്യക്തി ജീവിതത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്നും ഇപ്പോൾ ഉയർന്ന ആരോപണങ്ങൾ തന്റെ ഭൂരിപക്ഷം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
വട്ട് മൂത്താൽ ആരും പരാതിപ്പെടും. എനിക്കും വേണമെങ്കിൽ പരാതിപ്പെടാം. ഇക്കാര്യത്തിൽ ഇടപെടാൻ ആർ. ശ്രീലേഖ ആരാണ്? മേയർ സ്ഥാനം കിട്ടാത്തതിന്റെ കൊതിക്കെറുവാണ് അവർ തീർക്കുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.
Kerala
കൊച്ചി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള സർക്കാർ നിലപാട് പെട്ടെന്ന് നിലപാടെടുക്കാൻ കഴിയുന്നതല്ലെന്ന് മന്ത്രി പി. രാജീവ്. ആദ്യം പുനഃപരിശോധന ബെഞ്ച് വരട്ടെയെന്നും അതിനുശേഷം നിലപാട് അറിയിക്കുമെന്നും രാജീവ് പറഞ്ഞു.
സർക്കാരിന്റെ വിശദീകരണം ആവശ്യമുണ്ടോ എന്നതും പുതിയ ബെഞ്ച് ആണ് തീരുമാനിക്കേണ്ടത്. സർക്കാർ നിലപാട് അല്ല പുനഃപരിശോധിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇൻസ്റ്റന്റ് നിലപാടിന്റെ ആളാണ് പ്രതിപക്ഷ നേതാവ്. സതീശന്റെ വർത്തമാനം മോഹകസേര കണ്ടാണെന്നും രാജീവ് പരിഹസിച്ചു.
ആഗോള അയ്യപ്പ സംഗമം ഓഡിറ്റർ സാധാരണ നിലയിൽ സ്വീകരിക്കേണ്ട രീതിയിലല്ല കാര്യം ചെയ്തത്. അസാധാരണത്വം ഉണ്ടായിരുന്നുവെന്നും രാജീവ് പറഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാർ കോടതിയിൽ പറയുന്ന കാര്യം തനിക്ക് പറയാനാവില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം.
Kerala
തിരുവനന്തപുരം: തന്നെ വിമർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ തിരിച്ചടിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ നട്ടെല്ലു വളച്ച ആളിന്റെ പേര് ശിവൻകുട്ടിയെന്നല്ല, വി.ഡി. സതീശൻ അഥവാ വിനായക ദാമോദർ സതീശൻ എന്നാണ്. സതീശൻ ഉപയോഗിക്കുന്ന അതേ ഭാഷയിൽ ഇടതുപക്ഷം തിരിച്ചടിച്ചാൽ സതീശൻ മൂത്രമൊഴിക്കുമെന്നും ശിവൻകുട്ടി പത്രസമ്മേളനത്തിൽ തിരിച്ചടിച്ചു.
ആർഎസ്എസുമായി കൂട്ടിക്കെട്ടി ‘സംഘിക്കുട്ടി ’ എന്നാണ് സതീശൻ തന്നെക്കുറിച്ചു പറഞ്ഞത്. താൻ ആർഎസ്എസിനെതിരേ പോരാടുന്ന കാലത്ത് സതീശൻ വള്ളിനിക്കറുമിട്ട് സ്കൂളിൽ പഠിക്കുകയാണ്. അതുകൊണ്ട് അക്കാര്യമൊന്നും സതീശന് അറിയില്ലായിരിക്കാം.
പ്രായമോ സ്ഥാനമോ നോക്കാതെ ആരെയും അധിക്ഷേപിക്കുന്ന അഹങ്കാരിയാണ് സതീശൻ. അച്ഛന്റെ പ്രായമുള്ളവരെ കുറിച്ചു പോലും ധിക്കാരം നിറഞ്ഞ തരംതാണ പദപ്രയോഗമാണ് സതീശൻ നടത്തുന്നത്. അടുത്തകാലത്ത് തിരുവനന്തപുരം നഗരത്തിൽ പ്രത്യക്ഷപ്പെട്ട ബോർഡുകളിൽ സതീശന്റെ ചിത്രത്തിനൊപ്പം എഴുതിയിരിക്കുന്നത് ‘അങ്ങുചെന്ന് പറഞ്ഞേക്ക്, ഞാൻ പേടിച്ചു പോയി’ എന്നാണ്. തിരിച്ചു പടം വയ്ക്കാനും അതിനു താഴെ അടിക്കുറിപ്പെഴുതാനുമുള്ള ഒരുപാട് സംഭവവികാസങ്ങളുണ്ട്. എൽഡിഎഫിന്റെ മാന്യതകൊണ്ട് അതു ചെയ്തിട്ടില്ല.
ശബരിമല സ്വർണക്കൊള്ളയിൽ സോണിയ ഗാന്ധിയുടെ പേര് വലിച്ചിഴച്ചത് താനല്ല. അതുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ പൊതുമണ്ഡലത്തിലുണ്ട്. അതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് പറയണം.
ഒരു സ്ഥാനം കണ്ടുകൊണ്ട് സതീശൻ വെപ്രാളം കാട്ടുകയാണ്. അത് കിട്ടുമോ കിട്ടില്ലയോ എന്ന് അറിയാത്തതുകൊണ്ട് മാനസികനില തെറ്റി സതീശൻ എന്തൊക്കെയോ വിളിച്ചുപറയുകയാണ്. ശബരിമല സ്വർണക്കൊള്ള കേസിൽ ജനങ്ങളുടെ സംശയങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപു മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.